1999ലാണ് തനിക്കും സഹപാഠികള്‍ക്കും ലൂസിയെന്ന സിസ്റ്ററില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്. മുപ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോട് സിസ്റ്റര്‍ ലൂസി കടുത്ത പീഡന മുറയാണ് പുറത്തെടുത്തതെന്ന് എലിസബത്ത് പറയുന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് മുറ്റം അടിക്കണം. ചെടികള്‍ നനയ്ക്കണം. പാചകം ചെയ്യാന്‍ സഹായിക്കണം. വലിയ പശുക്കള്‍ ഉണ്ട്. അവയെ കുളിപ്പിക്കാന്‍ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം. അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു-എലിസബത്ത് പറയുന്നു.

ആവശ്യത്തിന് ഭക്ഷണം തരാത്ത അവസ്ഥയായിരുന്നു മഠത്തിലേത്. ഇതിനിടെ വൈദികന് ഭക്ഷണമെത്തിച്ച് തിരികെ വരുന്ന വഴി ജിനി എന്ന വിദ്യാര്‍ത്ഥിനി സമീപത്ത് കണ്ട പഴം ഇരിഞ്ഞുതിന്നതിനാണ് ആദ്യമായി സിസ്റ്റര്‍ ലൂസിയുടെ ക്രൂരപീഡനം അരങ്ങേറിയത്. പഴം ഉരിഞ്ഞുതിന്നതിന് എല്ലാവരേയും ഒരു മുറിയില്‍ വിളിച്ചുവരുത്തിയ സിസ്റ്റര്‍ ആ ദിവസം ചെയ്ത പാപത്തിന്റെ കണക്ക് എഴുതിത്തരാനാണ് ഭീഷണിപ്പെടുത്തിയത്. പാപത്തിന്റെ കണക്ക് കണ്ടുപിടിക്കാനുള്ള യന്ത്രം തന്റെ പക്കലുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇത് കേട്ട് ഭയന്ന കുട്ടികള്‍ അവരുടെ ‘പാപങ്ങള്‍’ എഴുതി നല്‍കി. അതോടെ സിസ്റ്റര്‍ എല്ലാവരുടേയും മുട്ടോളം വരുന്ന പാവാട പൊക്കി അടിവസ്ത്രം കാണുംവിധം പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരല്‍ കൊണ്ട് അടിച്ചു. എല്ലാവരും അലറിക്കരഞ്ഞെങ്കിലും മഠം നില്‍ക്കുന്ന കെട്ടിടത്തിന്റെ പ്രത്യേകത കൊണ്ട് ശബ്ദം പുറത്തേക്ക് പോയില്ല. ഇതില്‍ പഴം പറിച്ചുതിന്ന ജിനിയെ ഏറ്റവും വലിയ പാപം ചെയ്തുവെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കന്യാസ്ത്രി മര്‍ദ്ദിച്ചു.

രാത്രി കരഞ്ഞു തളര്‍ന്ന് പുറത്തുവന്ന ജിനിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളായിരുന്നു. അന്ന് രാത്രിയില്‍ മഠം വിട്ടുപോകാന്‍ രഹസ്യമായി ശ്രമിച്ച ജിനിയെ പിടികൂടിയ സിസ്റ്റര്‍ ലൂസിയുടെ നേതൃത്വത്തില്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു.

സിസ്റ്ററുടെ പീഡനം സഹിക്കുന്നതിനുമപ്പുറമായ ഒരു ദിവസം താന്‍ മഠം വിട്ടുപോകാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവവും എലിസബത്ത് പോസ്റ്റില്‍ പറയുന്നു. കൈയിലുണ്ടായിരുന്ന 10 രൂപയും കൊണ്ട് പുറത്തുകടക്കാന്‍ ശ്രമിച്ച തന്നെ പിടികൂടിയ സിസ്റ്റര്‍ പാവാടയും ബ്ലൗസു അഴിപ്പിച്ച് മുട്ടുകുത്തി നിര്‍ത്തി അലറിക്കൊണ്ട് ചൂരലിനടിക്കുകകയായിരുന്നെന്ന് എലിസബത്ത് പറയുന്നു. ഈ സംഭവം നടന്ന് കുറച്ചുനാളിന് ശേഷം അച്ഛനെത്തി തന്നെ കൂട്ടിക്കൊണ്ടുപോയതായി പറയുന്ന എലിസബത്ത് അന്നോടെ കന്യാസ്ത്രിയാകാനുള്ള മോഹം ഇല്ലാതായതായും വ്യക്തമാക്കുന്നു