ബൊഗോട്ട: തെക്കേ അമേരിക്കയിലെ കൊളംബിയയില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാരാന്‍ക്യുല്ല നഗരത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
മയക്കുമരുന്ന് കടത്തുസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12,700 പൗണ്ട് പാരിതോഷികമായി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല്‍ വൂള്‍ഫ് എഴുതിയ ഫിയര്‍ ആന്‍ഡ് ഫ്യൂറി എന്ന പുസ്തകത്തിലാണ് ട്രംപിന് യു.എസ് അംബാസഡറായ നിക്കി ഹാലെയുമായി ബന്ധമുണ്ടെന്ന പരാമര്‍ശമുണ്ടായത്. ട്രംപിന്റെ ഭരണ നിര്‍വഹണ സംവിധാനത്തിലെ ഏറ്റവും കരുത്തുറ്റ വനിതയാണ് നിക്കി ഹാലെയെന്നും ട്രംപിന്റെ അനന്തരാവകാശിയായി അവര്‍ സ്വയം അവരോധിക്കുകയാണ് നിക്കിയെന്നും പുസ്തകം പറയുന്നു. ഒരഭിമുഖത്തിലാണ് പ്രസിഡന്റായ ട്രംപിനു ഒരു രഹസ്യ ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കല്‍ പറയുന്നത്.
സംഭവം ഗോസിപ്പായി പാപ്പരാസികള്‍ ഏറ്റുപിടിച്ചതോടെയാണ് ഹാലെ പ്രതികരണവുമായി രംഗത്തെത്തിയത്. ആ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും, ശിക്ഷയര്‍ഹിക്കുന്നതാണെന്നും നിക്കി ഹാലെ പറഞ്ഞു. പോളിറ്റിക്കോയുടെ വുമണ്‍ റൂള്‍ പോഡ് കാസ്റ്റിന്റെ ഇന്റര്‍വ്യൂവിലാണ് ഹാലെ തനിക്കെതിരെയുണ്ടായ അപവാദ പ്രചരണത്തെക്കുറിച്ച് സംസാരിച്ചത്.
അമേരിക്കന്‍ ഭരണസമിതി അംഗമായ നിക്കി പ്രസിഡന്റിനൊപ്പം വളരെയെറെ സമയം ചിലവഴിക്കാറുണ്ടെന്നും ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാറുമുണ്ടെന്നും വൂള്‍ഫ് പുസ്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ള ധീരയായ സ്ത്രീകള്‍ക്കെതിരെ അപവാദങ്ങള്‍ ഉന്നയിക്കുന്ന ഒരു പുരുഷ വിഭാഗത്തിന്റെ പ്രചരണമാണതെന്നും നിക്കി വ്യക്തമാക്കി.
ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലി. യു.എന്‍. പ്രതിനിധിസ്ഥാനത്തേക്കുള്ള നിക്കിയുടെ നാമനിര്‍ദ്ദേശം യു.എസ്. സെനറ്റ് അംഗീകരിച്ചുതോടെയാണ് ഇവര്‍ ക്യാബിനറ്റ് റാങ്കിന് തുല്യമായ പദവിയില്‍ എത്തിയത്. ഐക്യരാഷ്ട്രസഭയെ പല വിഷയങ്ങളിലും അമേരിക്കയുടെ നാവായി നിക്കി മാറിയിരുന്നു. യു.എന്‍. പ്രതിനിധി സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപാണ് നിക്കിയെ നിര്‍ദേശിച്ചതും. നിക്കിക്ക് സെനറ്റില്‍ രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. 96 പേര് നിക്കിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ നാലുപേര്‍ മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മളണായി ബന്ധമാണ് നിക്കി ഹാലെയ്ക്കുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. തിങ്കളാഴ്ച ഇന്ത്യന്‍ വംശജനായ അജിത് പൈയെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു.
റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പി ഹൃദയം തുളച്ച് പുറത്തു വന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് ബ്രസീലിയന്‍ ബാലന്. ബ്രസീലിലെ ടോറിറ്റാമയിലാണ് സംഭവം. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി 18 നായിരുന്നു സംഭവം.
വീടിന് പുറത്തുള്ള ഏണിയില്‍ കയറി കളിക്കുകയായിരുന്ന ബാലന് തൊട്ടടുത്ത് വെച്ചിരുന്ന ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. കമ്പികള്‍ക്കിടയിലേക്ക് വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ ഹൃദയം തുളച്ച് ഒരു കമ്പി നെഞ്ചിലൂടെ പുറത്തു വന്നു. ഹൃദയത്തിന്റെ നടുവിലൂടെ പുറത്തു വന്ന കമ്പി ഉടന്‍ എടുത്തു മാറ്റാതെ വീട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയത്തിലൂടെയാണ് കമ്പി കയറിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഏതാണ്ട് 2 മണിക്കുറോളം നീണ്ട ശസ്ത്രകിയയിലൂടെയാണ് കമ്പി നീക്കം ചെയ്തത്.
വീണയുടന്‍ അശ്രദ്ധമായി കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടാവുകയും കുട്ടിയുടെ ജീവന് നഷ്ടമാവുകയും ചെയ്യുമായിരുന്നെന്ന് മാരിവാല്‍ഡോ ജോസ് ഡ സില്‍വ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. സൂക്ഷമ ശസ്ത്രക്രിയ വിജയകരമാണെന്നും ഹൃദയത്തിലുണ്ടായിരിക്കുന്ന മുറിവ് ഉണങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആപ്പിള്‍ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മലാല ഫണ്ടിനാണ് ആപ്പിള്‍ പിന്തുണ നല്‍കുന്നത്. ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ ലക്ഷ്യം.
100,000 പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുകം നടപ്പിലാക്കുക എന്ന ഉദ്ദശത്തോടെയാണ് ഈ ഫണ്ട് വിപുലീകരിക്കുന്നത്. ഫണ്ടിന്റെ ഗുല്‍മഘായി ശൃംഖല അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ലെബനന്,തുര്‍ക്കി,നൈജീരിയ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടില്‍ തങ്ങളും പങ്കാളികളാകുകയാണെന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രസ്താവനയില്‍ അറിയിച്ചു. മലാല എല്ലാവര്ക്കും പ്രചോദനം നല്കുന്ന ഒരു വ്യക്തിത്വം ആണെന്നും, ലോകത്തെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ പെണ്‍കുട്ടികള്‍ക്കും പേടി കൂടാതെ പഠിക്കാനും മുമ്പോട്ടു പോകാനുമുള്ള പോരാട്ടത്തില്‍ ആപ്പിളും പങ്കാളികളായതില്‍ കൃതാര്‍ഥയാണെന്ന് മലാല പറഞ്ഞു. പന്ത്രണ്ടു വയസ്സു വരെയുള്ള പെണ്‍കുട്ടികളുടെ സൗജന്യവും സുരക്ഷിതവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യ മുന്‍നിര്‍ത്തി 2013 മുതല്‍ മലാല ഫണ്ട് പ്രവര്‍ത്തിക്കുന്നു.
സ്വന്തം ലേഖകന്‍
മോസ്കോ : പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാദ്ധ്യത കൂടുന്നു. സിറിയ – തുര്‍ക്കി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക. കുര്‍ദ്ദിഷുകളെ ഉപയോഗിച്ച് തുര്‍ക്കിക്കെതിരെ അമേരിക്ക ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സംബന്ധിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രി റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കുര്‍ദ്ദിഷ് പോരാളികള്‍ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കുര്‍ദ്ദിഷ് പോരാളികളെയും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെ എതിര്‍ക്കുന്നവരെയും ഒരുമിച്ചു കൂട്ടി 30,000 പേരുള്ള സൈന്യത്തെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമാണ് തുര്‍ക്കിയെ മുന്‍കരുതലുകളെടുക്കാന്‍ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സിറിയന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുരത്തി സിറിയ സമാധാനത്തിലേക്ക് തിരികെ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടുതല്‍ സൈന്യത്തെ നിരത്തി അതിര്‍ത്തി സംരക്ഷിക്കാനുള്ള തീരുമാനവുമായി ട്രംപ് എത്തിയത്.
കിംഗ്സ്റ്റണ്‍: ജമൈക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്മാര് താമസ സ്ഥലത്തു നിന്ന് മാറരുതെന്ന് നിര്‍ദേശം. സെന്റ് ജെയിംസ് പാരിഷിലാണ് തുടര്‍ച്ചയായ വെടിവെപ്പുകളും അക്രമ സംഭവങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് സെക്യൂരിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ജമൈക്കയിലെത്തുന്നുണ്ടെന്നാണ് കണക്ക്.
രാത്രി കാലങ്ങളിലെ യാത്രയ്ക്കും പ്രത്യേക കരുതല്‍ വേണമെന്നും നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫോറിന് ഓഫീസ് വ്ക്താവ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടുകളില്‍ത്തന്നെ തുടരണമെന്നും വക്താവ് ആവശ്യപ്പെട്ടു. സെന്റ് ജെയിംസ് മേഖലയിലെ ആളുകളുടെ സുരക്ഷ പുന:സ്ഥാപിക്കുന്നതിനാണ് അടിയന്താരവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വ്യാഴാഴ്ച ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ്സ് അറിയിച്ചിരുന്നു.
ലോട്ടറി തട്ടിപ്പ്, ആയുധക്കടത്ത്, കൊലപാതങ്ങള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്കുന്നവരെയാണ് പൊലീസ് തിരയുന്നതെന്നും ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജമൈക്കന്‍ പ്രതിരോധ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ റോക്കി മീഡ് പറഞ്ഞു. മാഫിയ സംഘങ്ങള്‍ ഉള്‍പ്പെടുന്ന അക്രമസംഭവങ്ങളുടെ പരമ്പരയാണ് പ്രദേശത്ത് അരങ്ങേറുന്നതെന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സൈമണ്‍ കാള്‍ഡര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 5 കൊലപാതകങ്ങളെങ്കിലും പ്രദേശത്ത് നടക്കുന്നതായും ഈ വര്‍ഷം ആരംഭത്തോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായെന്നും റേഡിയോ 5 ലൈവില്‍ സൈമണ്‍സ് പറഞ്ഞു.
335 കൊലപാതകങ്ങളാണ് സെന്റ് ജെയിംസ് പാരിഷ് മേഖലയില്‍ 2017ല്‍ ഉണ്ടായിട്ടുള്ളതെന്ന് ജമൈക്കന്‍ പത്രമായ ഗ്ലീനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം രാജ്യത്താകമാനം കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 23 ആയിരുന്നെന്നും ഗ്ലീനര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതേസമയം ജമൈക്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യു.കെ. ഫോറിന് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും കാള്‍ഡര്‍ പറഞ്ഞു.
ഡമാസ്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയയില്‍ ബോംബ് സ്ഫോടനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആര്‍ച്ച് ബിഷപ്പ്. മാറോണൈറ്റ് സഭയുടെ ഡമാസ്കസിലെ ആര്‍ച്ച് ബിഷപ് സമീര്‍ നസറാണ് രക്ഷപ്പെട്ടത്. ദൈവം തന്റെ സേവകനെ കാത്തുരക്ഷിച്ചുവെന്ന് രക്ഷപ്പെട്ട ശേഷം ആര്‍ച്ച് ബിഷപ്പ് സമീര്‍ നസര്‍ പ്രതികരിച്ചു.
താമസിച്ചിരുന്ന കെട്ടിടത്തില്‍ ബോംബ് പതിക്കുന്നതിന് തൊട്ടു മുന്‍പ് ബാത്റൂമിലേക്ക് പോയതാണ് ബിഷപ്പിന് രക്ഷയായത്. ബോംബ് സ്ഫോടനത്തില്‍ ബിഷപ്പ് താമസിച്ചിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു. ആര്‍ച്ച് ബിഷപ്പിന്റെ കത്തീഡ്രലിനും സമീപത്തുള്ള കോണ്‍വന്റിനും ബോംബിംഗില്‍ നാശമുണ്ടായി. എന്നാല്‍ ബിഷപ്പ് ഉണ്ടായിരുന്ന ബാത്റൂമിന്റെ ഭാഗത്തേക്ക് സ്ഫോടനത്തില്‍ തകരാറൊന്നും സംഭവിച്ചില്ല.
2011ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ നാല് ലക്ഷം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 50 ലക്ഷത്തിലേറെ പേര് ഇതിനാലകം അഭയാര്‍ഥികളാക്കപ്പെട്ടിട്ടുണ്ട്. സിറിയന്‍ ഔദ്യോഗിക സൈന്യവും അവരെ സഹായിക്കുന്ന റഷ്യ അമേരിക്ക എന്നിവരും വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ബോംബിംഗ് നടത്തുന്നുണ്ട്.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചാൽ അസാദ് ഭരണകൂടവും സഖ്യകക്ഷിയായ ഇറാനും ചേർന്ന് സിറിയൻ ജനതയെ അടിച്ചമർത്തുന്നതു തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഈ സാഹചര്യം ഒഴിവാക്കാനായി സിറിയയിൽ അമേരിക്കൻ സേനയെ നിലനിർത്തുമെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ടില്ലേർസൺ വ്യക്തമാക്കി.
രണ്ടായിരം കരസേനാംഗങ്ങളെയാണു യുഎസ് സിറിയയിൽ വിന്യസിച്ചിട്ടുള്ളത്. യുഎസ് വ്യോമസേനാ വിമാനങ്ങൾ കിഴക്കൻ സിറിയയിൽ പട്രോളിംഗ് നടത്തുകയും ജിഹാദിസ്റ്റുകളുടെ താവളങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരസംഘടനായ ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് യുഎസ് സൈന്യത്തിന്റെ ദൗത്യം. ഭീകരരുടെ തിരിച്ചുവരവ് തടയുകയും വേണം. ഇറാക്കിൽനിന്നു തിടുക്കത്തിൽ അമേരിക്ക പിന്മാറിയതുപോലുള്ള തെറ്റായ നടപടി സിറിയയുടെ കാര്യത്തിൽ ഉണ്ടാവരുതെന്നു ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഏഴുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച യുഎസ് പദ്ധതിയെക്കുറിച്ചു ടില്ലേർസൺ വിശദീകരിച്ചു. സുസ്ഥിരവും അഖണ്ഡവുമായ സിറിയ നിലവിൽ വരണമെങ്കിൽ അസാദ് ഭരണം അവസാനിക്കണം. അസാദിനെ പുറത്താക്കാനും ഇറാന്റെ സ്വാധീനം ഇല്ലായ്മ ചെയ്യാനുമുള്ള നടപടികൾക്ക് നേതൃത്വം നല്‍കേണ്ടത് സിറിയയിലെ സാധാരണ ജനങ്ങളാണെന്നും അതിന് അവരെ സഹായിക്കുകയാണു യുഎസിന്റെ ദൗത്യമെന്നും ടില്ലേർസൺ പറഞ്ഞു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനോ ബലംപ്രയോഗിച്ചു ഭരണമാറ്റം നടപ്പാക്കാനോ യുഎസിനു പദ്ധതിയില്ലെന്നു ടില്ലേർസൺ വിശദീകരിച്ചു. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സമാധാന പ്രക്രിയയിലൂടെ സിറിയയിൽ ഭരണമാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
രണ്ട് വര്‍ഷമായി തുമ്പില്ലാതെ കിടന്നിരുന്ന കൊലപാതകത്തിന് തെളിവായി സെല്‍ഫി. റോസ് ആന്റണിയെന്ന കനേഡിയന്‍ യുവതിയാണ് പൊലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് തൊട്ടു മുന്‍പ് കൊലപാതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് അവള്‍ക്കു തന്നെ വിനയായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
റോസ് ആന്റണി സുഹൃത്ത് ബ്രിട്നി ഗോര്‍ഗോളിനെ കൊലപ്പെടുത്തുകയും മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ ഒരു മദ്യപാന സദസ്സിനിടെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൈയ്യിലുണ്ടായിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് റോസ് ബ്രിട്നി ഗോര്‍ഗോളിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
കുറേക്കാലം കേസിനാസ്പദമായ സംഭവത്തെക്കുറിച്ചോ കൊലപാതകിയെക്കുറിച്ചോ പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. ബ്രിട്നി ഗോര്‍ഗോളിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് മാത്രമായിരുന്നു തെളിവായി ലഭിച്ചിരുന്നത്. ബെല്‍റ്റ് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ആ ചിത്രത്തില്‍ റോസ് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
എന്നാല്‍ കോടതിയില്‍ റോസ് തനിക്കൊന്നും അറിയില്ലെന്നും താന്‍മൂലമാണ് ഗോര്‍ഗോള്‍ മരിച്ചെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് പറഞ്ഞത്. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലെന്നും റോസ് കോടതിയെ അറിയിച്ചു. പൊലീസ് നല്കിയ തെളിവുകള്‍ അംഗീകരിച്ച കോടതി റോസിന് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.
‘മികച്ച നുണ വാര്‍ത്തകള്‍’ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്ക്കായ സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ക്കാണ് ട്രംപിന്റെ മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. തനിക്കെതിരെ വാര്‍ത്ത നല്കിയ പത്രങ്ങളെയും ചാനലുകളെയുമാണ് ട്രംപ് മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡിനായി പരിഗണിച്ചത് എന്നതാണ് ശ്രദ്ധേയം.
ട്വിറ്ററിലൂടെ ബുധനാഴ്ച രാത്രിയായിരുന്നു ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം. തന്നെ പിന്തുണയ്ക്കുന്ന ഫോക്സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെയാണ് ട്രംപ് അവാര്‍ഡിനായി പരിഗണിച്ചത്.
വ്യത്യസ്ത വിഭാഗങ്ങളിലായി 10 മാധ്യമങ്ങള്‍ക്കു കൂടി ട്രംപ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ പോള്‍ മാന്‍ ന്യൂയോര്‍ട്ട് ടൈംസില്‍ എഴുതുന്ന കോളമാണ് ഏറ്റവും മികച്ച നുണവാര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ കോളത്തില്‍ എഴുതിയിരുന്നു. ഈ ലേഖനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയിരിക്കുന്നത്.