മലയാളി നേഴ്സ് സാലി രാജു (47) ഓസ്ട്രേലിയയിൽ നിര്യാതയായി . പെര്‍ത്തിലെ മിഡ്ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യ സാലി രാജുവാണ് നിര്യാതയായത് . ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നേഴ്സായിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.
ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
സാലി രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.
കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.
ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.
ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന് ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ബലാത്സംഗക്കേസുകളില്‍ അന്വേഷണവും വിചാരണയും നടക്കുന്നതിനിടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന അവകാശവാദം കുറ്റാരോപിതര്‍ നടത്താറുണ്ട്. എന്നാല്‍ നടന്നത് കുറ്റകൃത്യമാണെന്ന് തെളിയിക്കാന്‍ അതജീവിതര്‍ക്ക് വലിയ നിയമയുദ്ധംതന്നെ നടത്തേണ്ടിവരാറുണ്ട്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത്വെയില്‍സ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ അഫര്‍മേറ്റീവ് കണ്‍സന്റ് ബില്ലിന്റെ പ്രാധാന്യം അവിടെയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പങ്കാളിയുടെ അനുമതി ഉള്ളതായി അനുമാനിക്കപ്പെട്ടാല്‍ മാത്രംപോരാ, അനുമതി ഉണ്ടെന്ന് കൃത്യമായി ആശയവിനമയം ചെയ്തിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നതാണ് പുതിയ നിയമം. എസ്തർ ( എസ്തർ എന്നത് യഥാർഥ പേരല്ല, അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നതിന് ഇന്ത്യയിൽ നിയമപരമായ പരിമിതി ഉണ്ട്) എന്ന യുവതി നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു നിയമം ന്യൂസൗത്ത്വെയില്‍സ് ഗവണ്മെന്റിന് പാസാക്കേണ്ടിവന്നത്. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവരെ പ്രേരിപ്പിച്ചതാകട്ടെ 18-ാം വയസില്‍ നൈറ്റ് ക്ലബ്ബില്‍വച്ച് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമവും.
2013 മെയ് 11-നാണ് എസ്തർ ഉറ്റസുഹൃത്തായ ബ്രിട്നി വാട്സിനൊപ്പം സിഡ്നിയിലേക്ക് ഒന്ന് കറങ്ങാന്‍ പോകുന്നത്. നൈറ്റ്ക്ലബ് സന്ദര്‍ശനം അടക്കമുള്ളവ യായിരുന്നു അവരുടെ പദ്ധതികള്‍. 18-വയസ് മാത്രം പ്രായമുണ്ടായിരുന്ന അവര്‍ പണം അധികം ചിലവാക്കാതെതന്നെ ഒന്ന് ആഘോഷിച്ച് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. സോഹോ നൈറ്റ് ക്ലബ്ബാണ് അന്നവര്‍ സന്ദര്‍ശിച്ചത്. സോഹോയുടെ ഉടമകളില്‍ ഒരാളും സമ്പന്നനുമായ ആന്‍ഡ്രൂ ലാസറസിന്റെ മകന് ലൂക്ക് എന്ന 21-കാരന് അവിടുത്തെ പതിവ് സന്ദര്‍ശനവും നൈറ്റ് ക്ലബ്ബിന്റെ മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നയാളും ആയിരുന്നു. രാത്രി സോഹോയിലെത്തിയ യുവതികള്‍ പിന്നീട് പുറത്തുപോകുകയും രാത്രി വൈകി വീണ്ടും തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്ത് നൈറ്റ് ക്ലബ്ബിലെ ഡാന്‍സ് ഫ്ളോറില്‍ അധികം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ 18-വയസുകാരികള്‍ അതൊന്നും കാര്യമാക്കാതെ നൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നു. ഈ സമയത്താണ് നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളുടെ മകനായ ലൂക്ക് ലാസറസ് നൃത്തംചെയ്യാന്‍ എസ്തറിനൊപ്പം കൂടുന്നത്. നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിക്കുകയും ചെയ്തു. നൃത്തംചെയ്യുന്നതിനിടെ സുഹൃത്ത് ബ്രിട്സി വാട്സിനെ കാണാതായെന്ന് എസ്തർ പറയുന്നു. അവരെവിടെ എന്ന് മെസേജ് അയച്ച് അന്വേഷിച്ചു. ഇതിനിടെ സാക്സണെ വിഐപി ഏരിയയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനംചെയ്ത് ലൂക്ക് ലാസറസ് അവരെ നൈറ്റ് ക്ലബ്ബിന് പിന്‍വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ എസ്തർ സുഹൃത്തിന്റെ അടുത്തേക്ക് പോകണമെന്ന് നിര്‍ബന്ധംപിടിച്ചുവെങ്കിലും ലൂക്ക് അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ അവരെ ബലാത്സംഗംചെയ്തു. പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തായ ബ്രിട്നി വാട്സിനടുത്തേക്ക് ഓടിയെന്നാണ് എസ്തർ പറയുന്നത്. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ സഹോദരി അര്‍ണിക്കയുടെ വീട്ടില്‍ രണ്ട് യുവതികളും എത്തിയതിന് പിന്നാലെ പോലീസില്‍ വിവരം അറിയിക്കണമെന്ന് അര്‍ണിക്ക നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ വിവരം അധികൃതരെ അറിയിക്കുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്കുശേഷം 2013 ഓഗസ്റ്റില്‍ ലൂക്ക് ലാസറസിനെതിരേ ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി. 2015 ല്‍ കേസിന്റെ വിചാരണ തുടങ്ങുകയുംചെയ്തു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാക്സണിന്റെ സമ്മതമുണ്ടെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ലൂക്ക് കോടതിയില്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കരുതെന്ന് ഒരു ഘട്ടത്തില്‍ ലൂക്കിനോട് പറഞ്ഞുവെന്നാണ് ഓര്‍ക്കുന്നത് എന്ന തരത്തില്‍ എസ്തർ പോലീസിന് നല്കിയ മൊഴി ചൂണ്ടിക്കാട്ടി ലൂക്കിന്റെ അഭിഭാഷകര്‍ എസ്തറിന്റെ വാദഗതികള്‍ തള്ളാന്‍ ശ്രമം നടത്തി. എന്നാല്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ ബലാത്സംഗ പരാതികളില്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന നിലപാടില്‍ അധികൃതര്‍ എത്തി.
വിചാരണയ്ക്കിടെ, എസ്തറിന്റെ സമ്മതത്തോടെയല്ല താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് ലൂക്ക് തുറന്ന് സമ്മതിച്ചു. തുടര്‍ന്ന് ലൂക്കിനെ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ലൂക്ക് ലാസറസിന്റെ അഭിഭാഷകര്‍ ശിക്ഷാ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ചെയ്തതോടെ ശിക്ഷ ലഭിച്ച് 11 മാസത്തിനുശേഷം അയാള്‍ പുറത്തിറങ്ങി. കേസില്‍ പുനര്‍വിചാരണയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നില്ല എന്ന എസ്തറിന്റെ വാദത്തിന് വേണ്ടത്ര പിന്‍ബലമില്ലെന്ന് പുതുതായി കേസില്‍ വാദംകേട്ട ജഡ്ജി വിലയിരുത്തി. അവരുടെ മൗനം സമ്മതമാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. എസ്തർ ആദ്യദിവസം പോലീസിന് നല്കിയ മൊഴിയില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നാണ് കരുതുന്നത് എന്ന് വ്യക്തമാക്കിയതും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ അതിജീവിത ശ്രമിച്ചില്ല എന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ പെരുമാറ്റത്തില്‍നിന്ന് അവര്‍ ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നുവെന്നാണ് അനുമാനിക്കാന്‍ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി. 2017 മെയ് നാലിന് ലൂക്ക് ലാസറസ് കുറ്റവിമുക്തനാക്കപ്പെട്ടു.
അതിജീവിത സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്താതിരുന്നത് പെട്ടെന്ന് നേരിടേണ്ടിവന്ന അതിക്രമത്തില്‍ മരവിച്ചു പോയതുകൊണ്ടാകാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലൂക്കിനെ വെറുതെവിട്ടതിനെതിരെ നിയമനടപടിക്ക് ശ്രമിച്ചെങ്കിലും കോടതി അനുകൂലിച്ചില്ല. സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞുവെന്നും ലൂക്ക് പലതവണ വിചാരണ നേരിട്ടുവെന്നും 11 മാസം ജയിലില്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിവിധി അതിജീവിതക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ പരാജയപ്പെട്ട് പിന്മാറാന് അവര്‍ തയ്യാറായിരുന്നില്ല. നിലവിലെ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പോരാട്ടത്തിന് ഇറങ്ങാന്‍ അവര്‍ തീരുമാനമെടുത്തു.
2018 ല്‍ പേര് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഫോര്‍ കോര്‍ണേഴ്സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. വലിയ കോളിളക്കമാണ് അവരുടെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയയില്‍ ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത്വെയ്ല്‍സ് അഫര്‍മേറ്റീവ് കണ്‍സെന്റ് ബില്‍ പാസാക്കാനുള്ള നീക്കം തുടങ്ങിയത്. ബില്‍ നിയമമായതോടെ ഓസ്ട്രേലിലയിലെ സ്ത്രീ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.
ലൈംഗിക ബന്ധത്തിന് ഒരുതവണ നല്കിയ അനുമതി അത്തരംകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ നിയമംനിര്‍മാണം തനിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് എന്നാണ് അതിജീവിത പ്രതികരിച്ചത്. നിയമം ഭേദഗതി ചെയ്യപ്പെടുന്നതോടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഇല്ലാതാകുന്നില്ല. എന്നാല്‍ താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തിലൂടെ മറ്റാര്‍ക്കും കടന്നുപോകേണ്ടിവരാതിരിക്കാന്‍ പുതിയ നിയമം സുരക്ഷ നല്കട്ടെയെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുകൊണ്ട് തന്റെ പോരാട്ടം അവസാനിക്കില്ലെന്നും ഇത്തരം നിയമങ്ങള്‍ എല്ലാ രാജ്യത്തും പ്രാബല്യത്തില്‍ കൊണ്ടുവരുത്തുന്നതിനായി ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു. ബലാത്സംഗക്കേസുകളില്‍പ്പെടുന്ന സ്ത്രീകള്‍ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നേരിടേണ്ടിവരുന്ന കടുത്ത മാനസിക പീഡനങ്ങള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഒരുപാട് നടത്തേണ്ടതുണ്ട്. അതിജീവിതകള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കുന്നുവെന്നത് ആശ്യാസമാണ്. എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കടുത്ത മാനസിക പീഡനങ്ങളാണ് പലര്‍ക്കും നേരിടേണ്ടിവരുന്നത്. അതെല്ലാം അവസാനിക്കണമെന്നും അവര്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ലൈംഗിക അതിക്രമം നേരിടുന്നുവെന്നാണ് 2019 ല്‍ പുറത്തുവന്ന ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ശാരീരിക അതിക്രമം നേരിടേണ്ടിവരുന്നു. പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് അജ്ഞാത വ്യക്തിയില്‍നിന്നും ആക്രമണം നേരിടേണ്ടി വരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ ഐറിഷ് വനിത മെല്‍ബണില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതിനും ഇടയാക്കിയിരുന്നു.
ജേക്കബ് മാളിയേക്കൽ
സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ജൂൺ നാല്, അഞ്ച് (ശനി, ഞായർ) തീയതികളിൽ ഒരുക്കുന്ന യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ടോമി വിരുത്തിയേൽ അറിയിച്ചു.
ഭാരതത്തിന്റെ സമ്പന്നമായ കലാ – സാഹിത്യ – സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയവും ഊർജസ്വലവുമായ വർത്തമാന കാലാവിഷ്ക്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്പോട്ടുവന്ന കേളി ഇന്റർനാഷണൽ കലാമേള സൂറിച്ചിലാണ് കൊടിയേറുന്നത്.
ഇന്ത്യൻ അംബാസഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് 50 തിലേറെ കലാപ്രതിഭകളുമായി അണിയിച്ചൊരുക്കുന്ന മെഗാ ഷോയും ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.
മഹാമാരിക്കിടയിലും 300 ലതികം റജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17-ാ മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.
നിരവധി പ്രോഗ്രാമുകൾ കൂട്ടിയിണക്കി, ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കേളി ഇന്റർനാഷണൽ കലാമേളയിലേക്ക് എല്ലാവരെയും കേളി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
യാത്രക്കാരനില്‍ നിന്നും കുപ്പികളിലാക്കി സൂക്ഷിച്ച ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തിലാണ് സംഭവം. ജൈവ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുപ്പികളിലായി ഗോമൂത്രം കണ്ടെത്തിയത്.
ജൈവായുധമായി കണക്കാക്കിയാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിന്ദു വിശ്വാസ പ്രകാരം ചിലയിടങ്ങളില്‍ ഗോമൂത്രം പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.
ഒപ്പം ലഗേജിലെ ഒരു ഇനം ബയോസെക്യൂരിറ്റി അപകടസാധ്യതയുള്ളതാണോ എന്ന് ഉറപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യില്‍ കരുതിയതെന്ന് യാത്രക്കാരന് വിശദീകരിച്ചു. യാത്രക്കാരന്റ വ്യക്തി വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും യുഎസ് വിമാനത്തിവളത്തിലെ കസ്റ്റംസ് വിഭാഗം ചാണക വറളി പിടിച്ചെടുത്ത് നശിപ്പിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാഷിങ്ടണിലെ വിമാനത്താവളത്തിലായിരുന്നു സംഭവം.
ഓസ്ട്രേലിയയില്‍ നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരം തിരിച്ചുപിടിച്ച് ലേബര്‍ പാര്‍ട്ടി. രാജ്യത്തിന്റെ 31-ാം പ്രധാനമന്ത്രിയായി ആന്റണി ആല്‍ബനീസ് (59) ചുമതലയേല്‍ക്കും. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ - നാഷണല്‍ സഖ്യം ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടു. ആല്‍ബനീസിന്റെ മദ്ധ്യ - ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് പ്രവചനം.
2007 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൽബനീസ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മോറിസൺ പരാജയം സമ്മതിച്ചതിന് ശേഷം സിഡ്നിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത അൽബാനീസ്, ഓസ്ട്രേലിയൻ ജനത മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നും ഈ വിജയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു.
“ഓസ്ട്രേലിയയെ പുനരുപയോഗിക്കാവുന്ന ഊർജ സൂപ്പർ പവർ ആകാനുള്ള അവസരം നമുക്ക് പ്രയോജനപ്പെടുത്താം,” കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്ത മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അൽബനീസ് 2005 ലെ നിലവാരത്തിൽ നിന്ന് 2030-ഓടെ കാർബൺ പുറന്തള്ളൽ 43 ശതമാനം കുറയ്ക്കുമെന്നും പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗം വർദ്ധിപ്പിക്കുമെന്നും ഇലക്ട്രിക് കാറുകൾക്ക് കിഴിവ് നൽകുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ പവർ, ബാറ്ററി പദ്ധതികൾ നിർമ്മിക്കാൻ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ്, ജാപ്പനീസ്, ഇന്ത്യൻ നേതാക്കൾക്കൊപ്പം പങ്കെടുക്കുമെന്നും ആന്റണ അൽബനീസ് പറഞ്ഞു. വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന പെന്നി വോംഗ് ഉച്ചകോടിയിൽ അൽബനീസിനൊപ്പം ചേരും. അൽബനീസ് സർക്കാരിലെ അംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വരുന്ന മൂന്ന് വര്‍ഷം ഓസ്ട്രേലിയ ഭരിക്കും. ആല്‍ബനീസ് 2013 ജൂണ്‍ മുതല്‍ 2013 സെപ്തംബര്‍ വരെ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. കെവിന് റൂഡ്, ജൂലിയ ഗില്ലാര്‍ഡ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 151 അംഗ പാര്‍ലമെന്റില്‍ 76 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
66.33 ശതമാനം വോട്ടുകളെണ്ണിയപ്പോള്‍ 72 സീറ്റുകളോടെ ലേബര്‍ പാര്‍ട്ടി മുന്നിലാണ്. ലിബറല്‍ സഖ്യം 50 സീറ്റുകളില്‍ മാത്രമാണ് മുന്നിലെത്തിയത്. പരാജയം സമ്മതിച്ച സ്കോട്ട് മോറിസണ്‍ ആന്റണി ആല്‍ബനീസിനെ അഭിനന്ദിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ പദവി മോറിസണ്‍ ഒഴിഞ്ഞേക്കും.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സിന് 46 വയസ്സായിരുന്നു.
സൈമണ്ട്സ് താമസിച്ചിരുന്ന ടൗൺസ്വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.
എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.
മരണവാർത്തയ്ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.
ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.
എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ക്വന്റിന്‍ ഫ്ളാറ്റ്മാന്‍ പറഞ്ഞു.
ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.
ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്പെക്ടര്‍ ക്വന്റിന്‍ ഫ്ളാറ്റ്മാന്‍ പറഞ്ഞു.
ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന് വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന് വോണ്‍. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.