ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വന്തം നാട്ടിലേക്കോ അല്ലെങ്കിൽ വിനോദസഞ്ചാരത്തിനോ പോകാൻ പദ്ധതിയിട്ട നല്ലൊരു ശതമാനം യുകെ മലയാളികൾക്കും തങ്ങളുടെ യാത്രകൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റി വയ്ക്കേണ്ടതായി വന്നു. ഇതിനിടെ മാറ്റം വന്ന വൈറസിൻെറ വ്യാപനം തടയുന്നതിനായി ഹോട്ടൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള വളരെ കർശനമായ നിയന്ത്രണങ്ങളാണ് യുകെയിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർ വൻതുക പിഴയായും നൽകേണ്ടതായി വരും.

അന്തർദേശീയ യാത്രകൾക്ക് ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് പിസിആർ ടെസ്റ്റുകൾ കർശനമാക്കിയിരുന്നു. എന്നാൽ 33% ബ്രിട്ടീഷ് യാത്രക്കാരും പിസിആർ ടെസ്റ്റുകൾക്കായി പണം നൽകാൻ വിസമ്മതിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രാവൽ ഇൻഷുറൻസ് സ്ഥാപനമായ ബാറ്റിൽഫേസ് നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2000 യാത്രക്കാർക്ക് ഇടയിൽ നടത്തിയ പഠനത്തിൽ വെറും 4 % ആൾക്കാർ മാത്രമാണ് തങ്ങളുടെ യാത്ര ബഡ്ജറ്റിൽ 75 പൗണ്ടോ അതിൽ കൂടുതലോ കോവിഡ് ടെസ്റ്റുകൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നുള്ളൂ. കോവിഡ് ടെസ്റ്റുകൾക്കായി 120 മുതൽ 200 പൗണ്ട് വരെ പല സ്വകാര്യ ക്ലിനിക്കുകളും ഈടാക്കുന്നു എന്ന് പരാതിയും പല യാത്രക്കാർക്കും ഉണ്ട്. അന്തർദേശീയ യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് പിസിആർ പരിശോധനാഫലം നൽകാൻ ഒട്ടുമിക്ക രാജ്യങ്ങളും ആവശ്യപ്പെടുന്ന സാഹചര്യത്തെ അമിത നിരക്ക് ഈടാക്കി ക്ലിനിക്കുകൾ തങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നു എന്ന പരാതിയാണ് യാത്രക്കാർക്കുള്ളത്.