ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ച ഇടുക്കിഎം പി യോട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നുപറയുന്നത് ഒരു കൂട്ടം ചാരിറ്റി പ്രവര്‍ത്തനത്തില്‍ തല്‍പ്പര്യമുള്ള ആളുകളുടെ കൂട്ടമാണ് എന്നു കണ്‍വീനര്‍ സാബു ഫിലിപ്പ് വിശദീകരിച്ചു. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ ചേതോവികാരം എന്നും സാബു കൂട്ടിച്ചേര്‍ത്തു. അനാഥരും രോഗികളും അശരണരും ആലംബഹീനരുമായവരെ സഹായിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. 2004 മുതല്‍ ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ കഴിഞ്ഞു എന്നു സെക്രട്ടറി ടോം ജോസ് തടിയംപാടും വിശദീകരിച്ചു.

താന്‍ ജീവിതത്തില്‍ ആദൃമായി ഒരുരാഷ്ട്രിയ നേതാവിനെ കണ്ട സാഹചര്യം സാബു എംപിയോട് പറഞ്ഞു. അത്തരം അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പിറവിക്കു നിദാനമായത്. 1970 കാലഘട്ടത്തില്‍ ഇലക്ഷന്‍ പ്രചാരണവുമായി പാമ്പാടിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി പാമ്പാടി പഞ്ചായത്തിന്റെ പടവില്‍ തളര്‍ന്നിരിക്കുന്ന ഒരു ഏഴു വയസുകാരനെകണ്ടു. വിശപ്പിന്റെ കാഠിന്യമാണ് ആ കുട്ടിയുടെ തളര്‍ച്ചക്കു കാരണം എന്നു മനസിലാക്കിയ ഉമ്മന്‍ ചാണ്ടി ആ കുട്ടിയെ ഇലക്ഷന്‍ പ്രചാരണത്തിനുവേണ്ടി ക്രമികരിച്ച ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ദിനപ്പത്രത്തില്‍ പൊതിഞ്ഞ, പാതിനനഞ്ഞ പൊതി അവനുനേരെ നീട്ടി.

നോക്കിയപ്പോള്‍ രണ്ടു ദോശയും ചമ്മന്തിയും ചെറു ചൂടോടെ. അല്‍പ്പം ഭയത്തോടും എന്നാല്‍ ആര്‍ത്തിയോടും കൂടിയിരുന്ന അവനോട് ശബ്ദം താഴ്ത്തി മൂര്‍ച്ചയുള്ള ചെരിഞ്ഞ ശബ്ദത്തില്‍ കഴിച്ചോളു എന്നു പറഞ്ഞത് അവന് ഓര്‍മ്മയുണ്ട്. അത് കഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു വെള്ള നിറമുള്ള കപ്പില്‍ നല്ല തണുത്തവെള്ളം കുടിക്കാന്‍ കൊടുത്തു. അവന്റെ കുറുകെ ഒരു മരക്കസേരയില്‍ ഉമ്മന്‍ ചാണ്ടി എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹമാണ് പിന്നിട് കേരളത്തിന്റെ ജനകീയ നേതാവായി മാറിയത്.

ആ ബന്ധം ഉമ്മന്‍ ചാണ്ടിയോട് ഇന്നും ഹൃദയത്തില്‍ ആ കുട്ടി സൂക്ഷിക്കുന്നു. ആ കുട്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കണ്‍വീനര്‍ സാബു ഫിലിപ്പ്. മുകളില്‍ വിശദീകരിച്ചത് കേവലം സാബുവിന്റെ അനുഭവം മാത്രമല്ല. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്ന ഞങളുടെ ഒക്കെ ജീവിതവും അനുഭവവുമാണ്. ഇങ്ങനെയുള്ള അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റിയുടെ പ്രചോദനം.