ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശനിരക്ക് അടുത്തവർഷം രണ്ട് ശതമാനമോ അതിൽ കൂടുതലോ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. പണപെരുപ്പ തോത് നിയന്ത്രിക്കാനായി പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് ഔട്ട്ഗോയിംഗ് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം മൈക്കൽ സോണ്ടേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ പലിശ നിരക്ക് 0.1% ൽ നിന്ന് 1.25% ആയി ഉയർത്തിയിട്ടുണ്ട്. ജൂണിൽ നടന്ന മീറ്റിംഗിൽ നിരക്ക് 1.5% ആയി വർധിപ്പിക്കാൻ സോണ്ടേഴ്‌സ് വോട്ട് ചെയ്തിരുന്നു.

പണപ്പെരുപ്പം ഇതിനകം 9.1 ശതമാനമായിരിക്കെ വർഷാവസാനത്തോടെ 11 ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം. അതിനാൽ, പലിശനിരക്കുകൾ 2 ശതമാനമോ അതിലധികമോ ആയി ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സോണ്ടേഴ്‌സ് പറഞ്ഞു. പലിശ നിരക്ക് കുത്തനെ ഉയര്‍ന്നാല്‍ മോര്‍ട്ട്ഗേജ് ചെലവ് കുതിച്ചുയരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

ആഗോള വിതരണ പ്രശ്‌നങ്ങളിലോ ഊർജ വിലയിലോ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് യാതൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട ഒറ്റത്തവണ പലിശ നിരക്കിൽ മാറ്റം വരുത്താൻ കഴിയും. അടിസ്ഥാന നിരക്ക് 2 ന് മുകളില്‍ എത്തുക എന്നു പറഞ്ഞാല്‍ അത് പ്രതികൂലമായി ബാധിക്കുക മോര്‍ട്ട്‌ഗേജ് ഉള്ളവരേയും മറ്റു തരത്തിലുള്ള ബാങ്ക് വായ്പകള്‍ എടുത്തവരെയുമായിരിക്കും. മലയാളികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാകും. ഉപഭോക്താക്കൾ ജീവിതച്ചെലവ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നും തുടർച്ചയായുള്ള നിരക്ക് വർധന മോർട്ട്ഗേജ് മാർക്കറ്റിന് ആക്കം കൂട്ടുന്നുവെന്നും മണിഫാക്ടിലെ സാമ്പത്തിക വിദഗ്ധയായ റേച്ചൽ സ്പ്രിംഗാൽ പറഞ്ഞു.