യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിലെ ജനവികാരം മാനിച്ചുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും മുന്നിൽ ആവശ്യപ്പെട്ടു. ഈ നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെസി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വിലയിരുത്തൽ.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസി പക്ഷത്തിനാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിരീക്ഷകർ എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തിയ കൂടിക്കാഴ്ചകളിൽ സാഹചര്യം മാറിയെന്നാണ് വി ഡി-ആർസി പക്ഷങ്ങളുടെ വാദം.
കെസിക്ക് കൂട്ടമായി പിന്തുണ അറിയിച്ചിരുന്ന ചില എംഎൽഎമാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് എതിർപക്ഷങ്ങളുടെ ആരോപണം. 40ലേറെ എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്നും വി ഡി പക്ഷം 30 മുതൽ 35 വരെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. അതേസമയം 23 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.











Leave a Reply