ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ലൈംഗിക പീഡനത്തിന് ഇരയായ 400-ലധികം പെൺകുട്ടികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് വിവാഹത്തിന് നിർബന്ധിതരായെന്ന റിപ്പോർട്ട്‌ പുറത്ത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുറ്റകൃത്യങ്ങൾ തുടർച്ചയായ രണ്ടാം വർഷവും വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികളിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണെന്നും ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 2500 ലധികം പേരെ എടുത്ത് പരിശോധിച്ച പഠനത്തിൽ 417 പേരെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു എന്ന് വ്യക്തമാണ്.

റിപ്പോർട്ട്‌ തുടർ നടപടികൾക്കായി സർക്കാരിന് കൈമാറാനാണ് തീരുമാനം. യുകെയിൽ കുറ്റകൃത്യ നിരക്ക് കൂടുതൽ ആണെങ്കിലും മുൻ നിരക്കുകളെ അപേക്ഷിച്ച് സമീപ കാലയളവിൽ ഉണ്ടായ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു. 43 പോലീസ് സേനകളിൽ മൂന്ന് സേനകൾ മാത്രമേ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജരായിട്ടുള്ളു. ഇതിനെ തുടർന്ന് രാജ്യത്തുള്ള മുഴുവൻ സേനകളെയും പരിശോധിക്കാൻ പ്രസ്തുത റിപ്പോർട്ട്‌ ആവശ്യപ്പെടുന്നു. തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സാറാ ഡൈൻസ് പറഞ്ഞു.

നിർബന്ധിത വിവാഹം പോലെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സർക്കാർ സഹായത്തോടെ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറയുന്നു. ലൈംഗിക പീഡനം പോലുള്ള മാരക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ മാനസികമായി വേണ്ട പിന്തുണ നൽകാനായി വിവിധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.