ഒ . സി . രാജു 

സൂഹൃത്തും സഹപാഠിയും ഇപ്പോൾ തിരുവല്ലാ മാക്ഫാസ്റ്റ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം മേധാവിയുമായ ശ്രീ. റ്റിജി തോമസ് വഴിയാണ് ഞാൻ ഡോ. അയിഷ വി. യെ പരിചയപ്പെടുന്നത്. കൊല്ലം ചിറക്കരത്താഴത്ത്, കാരക്കോട് സ്വദേശിയായ അവർ ഇപ്പോൾ വടക്കഞ്ചേരിയിൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രിൻസിപ്പാളാണ്. ടീച്ചറേക്കുറിച്ച് ഇവിടെ പ്രത്യേകമായി വിവരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി മലയാള ഭാഷയ്ക്ക്, സാഹിത്യത്തിന് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ മകളായിരുന്നു അവർ എന്നതാണ്.

വിശദമായി പറഞ്ഞാൽ അതിങ്ങനെയാണ്, തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴേ ഐഷ ടീച്ചർ കഥകളും നാടകങ്ങളും എഴുതുമായിരുന്നു. ആദ്യമെഴുതിയത് നാടകവും. ഐഷ ടീച്ചർ അത് അമ്മയെ കാണിക്കുന്നു. നോട്ടുബുക്കിന്റെ താളുകളിലെഴുതിയ ആ കൃതി അമ്മ ആസ്വദിക്കുന്നുവെങ്കിലും ആ രചന അവർ കീറിക്കളയുകയാണ് ചെയ്യുന്നത്. കാരണമാകട്ടെ തികച്ചും ബാലിശവും. ഐഷ ടീച്ചർ എഴുതിയ കഥയിലെ കഥാപാത്രങ്ങൾ അയൽക്കാരും നാട്ടുകാരുമത്രേ, നാടകം വായിച്ച് അവരെന്തെങ്കിലും പറഞ്ഞാലോ? ഏതൊരെഴുത്തുകാരിയും എഴുത്തുകാരനും എഴുതിത്തുടങ്ങുന്നത് തനിക്കു ചുറ്റുമുളള ജീവിതങ്ങളിൽ നിന്നാണെന്ന കേവലബോധ്യം ആ അമ്മയ്ക്ക് ഇല്ലാതെ പോയി. അതോടെ ഐഷ ടീച്ചറിലെ കഥാകാരി ആദ്യ രചനയിൽ തന്നെ എഴുത്തിന്റെ രക്തസാക്ഷിയുമായി.

ഐഷ ടീച്ചർ പിന്നെയും അക്ഷരങ്ങളാൽ പൊള്ളുന്നുണ്ട്. ഐഷ ടീച്ചറും കൂട്ടുകാരിയും രചനയുമായി ഒരു അദ്ധ്യാപകനെ സമീപിക്കുമ്പോൾ അയാൾ പറയുന്നതിങ്ങനെയാണ്, ഐഷ ടീച്ചറിൻെറ വാക്കുകളിൽ നിന്നും അത് കേൾക്കുക.

“പുതുതായി എത്തിയ ആ അധ്യാപകന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചുനോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങിയില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിയ്ക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.” ഇങ്ങനെ അക്ഷരങ്ങളാൽ നിശബ്ദയായ ഐഷ വി. പിന്നീട് ഒന്നും എഴുതിയില്ല, പതിറ്റാണ്ടുകളോളം.

പിന്നീട് ഒരു പുസ്തകപ്രകാശനവേദിയിൽ കഥാകൃത്തുകൂടിയായ എന്റെ സഹപാഠി റ്റിജി, ടീച്ചറെ കാണുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ ടീച്ചർ എഴുതാറുണ്ടോ എന്ന് ചോദിക്കുന്നു. അവർ താൽപ്പര്യം അറിയിക്കുന്നു. റ്റിജി തോമസ് അപ്പോൾ ‘മലയാളം യുകെ’ എന്ന ഓൺലൈൻ പ്രസിദ്ധീകരണവുമായി സഹകരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ടീച്ചർക്ക് ഒരു സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു, പിന്നെ സംഭവിച്ചതെല്ലാം സ്വപ്നതുല്യമായ നിമിഷങ്ങളെന്ന് പറയാം.

“ഓർമ്മച്ചെപ്പുതുറന്നപ്പോൾ” എന്ന പേരിൽ എല്ലാ ഞായറാഴ്ച്ചയും മലയാളം യുകെയിൽ അവരുടെ കോളം പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ചങ്ങമ്പുഴയുടെ എഴുത്തിനെക്കുറിച്ച് സാനുമാഷ് പറഞ്ഞതുപോലെ “പിന്നെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു…” ഐഷ ടീച്ചറിന്റെ എഴുത്തും അതുതന്നെ. അത് നൂറ് അദ്ധ്യായങ്ങൾ പിന്നിട്ടപ്പോൾ റ്റിജിയുടെ ഒരു കോൾ എന്നെ തേടിയും വരുന്നു.

“ഓസീ, എനിക്ക് പരിചയമുള്ള ഒരു ടീച്ചറുണ്ട്. അവർ എഴുതിയ ഒരു പംക്തിയുണ്ട് അതൊന്ന് പുസ്തകമാക്കികൊടുക്കണം.”
ആ ജോലി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുകയും ലേ-ഔട്ട്, കവർ, വരകൾ ഉൾപ്പടെയുള്ള കാര്യങ്ങളോടെ പുസ്തകം പ്രിന്റുചെയ്തു കൊടുക്കുകയും ചെയ്യുന്നു. മുന്നൂറോളം പേജുകളുള്ള ഒരു വലിയ പുസ്തകം തന്നെ അത്.

പ്രിന്റിംഗിനും ലേ-ഔട്ടിനുമൊക്കെയായി കിട്ടുന്ന പുസ്തകങ്ങളുടെ രീതിയിലേ ഞാൻ ഇതിന്റെ ‘ടെസ്റ്റും’ കണ്ടിരുന്നുള്ളൂ. പക്ഷേ, വായിച്ചുതുടങ്ങിയപ്പോൾ കഥ മാറി. അതെന്നെ ഏതേതോ ലോകങ്ങളിലൂടെ കൊണ്ടുപോവുകയും മനുഷ്യത്വം എന്ന പദം എത്ര മനോഹരവും ഉദാത്തവുമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുതുടങ്ങി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരുപാട് ദീർഘിപ്പിക്കാതെ ഒറ്റവാക്കിൽ ഞാൻ ഇങ്ങനെ കുറിക്കുകയാണ്.

“പ്രതിഭ, അല്ലെങ്കിൽ എഴുതാനുള്ള കഴിവ് എത്ര മൂടിവയ്ക്കപ്പെട്ടാലും ഒരു നാൾ അത് മറനീക്കി പുറത്തുവരും. കാലം എല്ലാക്കാലത്തും ഒരാളെ അയാളുടെ ഐഡന്റിറ്റിയിൽ നിന്നും മാറ്റി നിർത്തുകയില്ല. തെല്ലുവിഷമത്തോടെയാണെങ്കിലും ഇപ്പോൾ നമുക്ക് ഇങ്ങനെ ആശ്വസിക്കാം, ഐഷ ടീച്ചറിലെ എഴുത്തുകാരിയെ ഭാഷയ്ക്ക് നഷ്ടമായില്ല, അവരെ തിരിച്ചുകിട്ടിയിരിക്കുന്നു”
.

400 രൂപ വിലയുള്ള ഈ പുസ്തകം വാങ്ങണമെന്ന് താൽപ്പര്യമുള്ളവർക്കായി ആയതിന്റെ വിശദാംശങ്ങൾ ചുവടെ. പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ മേൽവിലാസം വാട്ട്സാപ് ചെയ്യുക.

Ph: 9495069307
Google pay number
9495069307

A/C No
67081892000
Of SBI Chathannur
A/ C name : Aysha V
IFSC: SBIN0070067