കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പരിശോനയ്ക്ക് എത്തി. കൊച്ചി വെണ്ണലയിലുള്ള നടിയുടെ വീട്ടിലാണ് പോലീസ് ശനിയാഴ്ച രണ്ട് തവണ എത്തിയത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ രണ്ടു തവണയും ഉദ്യോഗസ്ഥര്‍ മടങ്ങി. വൈകിട്ട് മൂന്ന് മണിക്കും 5 മണിക്കുമായിരുന്നു പോലീസ് എത്തിതയത്. ഇന്നലെ കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

ലക്ഷ്യയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇവ കൂടുതല്‍ പരിശോധകള്‍ക്കായി സിഡിറ്റിലേക്ക് അയക്കും. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഷോപ്പ് എന്ന് രണ്ട് തവണ ആവര്‍ത്തിക്കുന്നുണ്ട്. ഇത് ലക്ഷ്യയാണോ എന്ന സംശയത്തിലാണ് പോലീസ് ഇവിടെ തിരച്ചില്‍ നടത്തിയത്., അതിനു പിന്നാലെയായിരുന്നു കാവ്യ മാധവന്റെ വീട്ടിലും പോലീസ് എത്തിയത്.

ദിലീപുമായുള്ള വിവാഹത്തിനു മുമ്പാണ് കാവ്യ ലക്ഷ്യ എന്ന പേരില്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് എത്തിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിലെ സിഐ ഉള്‍പ്പെടുന്ന സംഘമാണ് കാവ്യയുടെ വീട്ടില്‍ എത്തിയത്. കാക്കനാട്ടെ കടയേക്കുറിച്ച് പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ദിലീപിനോടും ഇക്കാര്യങ്ങള്‍ പോലീസ് ചോദിച്ചിരുന്നു.