ബിനോയ് എം. ജെ.

സ്വാഭാവികമായും നമുക്ക് രണ്ട് രീതിയിൽ ചിന്തിക്കുവാൻ കഴിയും. ഒന്ന് ഭാവാത്മകമായി രണ്ട്, നിഷേധാത്മകമായി. ഇതിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം ഭാവാത്മകമായി എന്ന് തന്നെ. സൈദ്ധാന്തികമായും ശാസ്ത്രീയമായും പറഞ്ഞാൽ പരമമായ യാഥാർത്ഥ്യം(ultimate reality) ഭാവാത്മകവും , നിഷേധാത്മകത ഒരു മിഥ്യയുമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് അഥവാ ഈശ്വരനോട് ചേർന്ന് ചിന്തിക്കുന്നു . ഇവിടെ അനന്തമായ ആനന്ദം കുടികൊള്ളുന്നു. നേരെമറിച്ച് നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യവുമായി സംഘടനത്തിൽ(conflict) ആകുന്നു. ഇത് അനന്തമായ ദുഃഖം സമ്മാനിക്കുന്നു.

ഇതിൽനിന്നും അനന്താനന്ദം അഥവാ സ്വർഗ്ഗവും അനന്ത ദുഃഖം അഥവാ നരകവും ഈ ഭൂമിയിൽ തന്നെ ഉണ്ടെന്നും നാം എല്ലാവരും ഏറെ കുറെയൊക്കെ അനന്ത ദുഃഖത്തിലാണ് കഴിയുന്നതെന്നും അനുമാനിക്കാം. നരകത്തെ വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല. മറിച്ച് നാം ഇപ്പോൾ തന്നെ നരകത്തിലാണ് എന്ന് അറിഞ്ഞുകൊൾവിൻ. നിഷേധാത്മകമായി ചിന്തിക്കുന്നവർ ഒരു മായാലോകത്തിൽ ആണ് ജീവിക്കുന്നത്. അവർ സത്യത്തിൽ അല്ല. ഇനി ഈ നിഷേധാത്മക ചിന്തയുടെ കാരണം എന്താണെന്ന് പരിശോധിക്കാം. നിഷേധാത്മക ചിന്ത എപ്പോഴും ഒരുതരം ഉൽക്കണ്ഠ(anxiety)യിൽ നിന്നും ആരംഭിക്കുന്നു. ഉൽക്കണ്ഠ നിഷേധാത്മകമായ ഒരു പ്രതിഭാസമാണ്. അത് ഇല്ലാത്ത ഒരു ദുഃഖത്തിലേക്ക് വിരൽചൂണ്ടുന്നു. ഉദാഹരണത്തിന് വീട്ടിൽ തീ പിടിക്കുമോ, അല്ലെങ്കിൽ പരീക്ഷയിൽ തോറ്റു പോകുമോ? വാസ്തവത്തിൽ പരീക്ഷയിൽ തോൽക്കുകയോ വീട്ടിൽ പിടിക്കുകയോ ചെയ്യുന്നില്ല. ഒരു പരിധിവരെ നമുക്കത് അറിയുകയും ചെയ്യാം. എങ്കിലും നാം ദുഃഖിക്കുന്നു .

നാം സ്വർഗ്ഗത്തിലെ പോരാളികളെ പോലെയാണ്. സ്വർഗ്ഗം നഷ്ടപ്പെടുമോ എന്ന ആധി അതിനെതിരായി പൊരുതുവാൻ നമ്മെ നിർബന്ധിക്കുന്നു. സ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നാം സദാ യുദ്ധം ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം മുഴുവൻ ഒരു യുദ്ധമുഖത്താണ് ചെലവഴിക്കപ്പെടുന്നത്. നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന സത്യം നാം മറക്കുന്നു. നാം സ്വയം സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നു. നാം നിഷേധാത്മകമായി ചിന്തിക്കുന്നു. ഭാവാത്മകമായി ചിന്തിക്കുവാൻ നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർഥ്യം അതാണ്. നരകം ഒരു മിഥ്യയും. നാം നിഷേധാത്മകമായി ചിന്തിച്ച് ശീലിച്ചു പോയി. അതുകൊണ്ട് നാം ഇല്ലാത്തവയെ കുറിച്ച് ഒക്കെ ദു:ഖിച്ച് ജീവിതം തീർക്കുന്നു. ഭാവാത്മക ചിന്തയിലൂടെ പുതിയ ശീലങ്ങൾ നട്ടുവളർത്തുക. അത് പുഷ്പിച്ച് ചുറ്റും പരിമളം പരത്തട്ടെ. നിഷേധാത്മക ചിന്തയുടെ ദുർഗന്ധം തിരോ ഭവിക്കട്ടെ.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.