കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.

ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.

മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.