കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിലവര്‍ധനയെ താരതമ്യം ചെയ്ത് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാര്യര്‍. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ മലയാളികളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ, തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.

കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ
തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ് യാത്ര സൗജന്യമാണ്. അതേ സമയം കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇത്രയും ചാര്‍ജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?

കേരളത്തില്‍ പാല്‍ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്‌നാട്ടില്‍ പാല്‍ വില (toned milk) 40 രൂപ
കര്‍ണാടകയില്‍ പാല്‍ വില (toned milk) 39 രൂപ

അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ വിലക്കുറവാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

അപ്പോള്‍ കേരളത്തിന് ഏറ്റവുമധികം നികുതി നല്‍കുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജില്‍ പോയി അര ലിറ്റര്‍ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കല്‍ താനും ധനികനാകും എന്ന പ്രതീക്ഷയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നത്. അവരില്‍ നിന്നാണ് അന്യായമായ നിരക്കില്‍ നികുതി പിഴിഞ്ഞെടുക്കുന്നത്.

ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?

കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോള്‍ മലയാളിക്ക് മേല്‍ എന്തൊക്കെ അധിക ഭാരമാണ് വരാന്‍ പോകുന്നത് ? ഏഴ് വര്‍ഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്ബി പൂട്ടിക്കെട്ടുന്നു. ഇനിയും കടം വാങ്ങിക്കൂട്ടിയാല്‍ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും.

ഭീമമായ തുക ജി എസ് ടി വിഹിതം നല്‍കിയില്ല എന്ന വ്യാജപ്രചാരണം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്‌സ് ബേസ് വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.

ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്‌സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരന്‍ മുതല്‍ സ്‌കൂള്‍ കുട്ടികളുടെ വരെ കവിതകള്‍ ചൊല്ലുക, ലോജിക്കലായ സംശയങ്ങള്‍ക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .