ബ്രിട്ടനില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ദാരിദ്ര്യനിരക്കില്‍ വന്‍ വര്‍ദ്ധനവ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതെന്ന് റെസൊല്യൂഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്ന സമയത്തെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റും ഗവണ്‍മെന്റിന്റെ ഓസ്‌റ്റെരിറ്റി നയങ്ങളും സാധാരണക്കാരുടെ ജീവിത നിലവാരത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

2016 അവസാനം വരെയുള്ള കണക്കുകളാണ് ഔദ്യോഗിക സര്‍വേ ഡേറ്റയില്‍ പറഞ്ഞിട്ടുള്ളതെങ്കിലും ചരിത്രപരമായ ഘടകങ്ങളും സ്റ്റാറ്റിസ്റ്റിക്‌സുകളുമാണ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ജനസംഖ്യയില്‍ വര്‍ക്കിംഗ് എയിജിലുള്ള ദരിദ്ര വിഭാഗത്തിലുള്ളവരില്‍ മൂന്നിലൊന്നിന്റെയും വരുമാനത്തില്‍ 50 മുതല്‍ 150 പൗണ്ട് വരെ കുറവുണ്ടായിട്ടുണ്ട്. 2017-18 വരെയുള്ള കണക്കാണ് ഇത്. നാണയപ്പെരുപ്പം വരുമാനത്തെ ബാധിച്ചതും ബെനഫിറ്റുകളും ടാക്‌സ് ക്രെഡിറ്റുകളും വെട്ടിക്കുറച്ചതും ദരിദ്ര വിഭാഗക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. മറ്റുള്ളവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം 3 ശതമാനത്തോളമാണ് നാണയപ്പെരുപ്പത്തില്‍ വര്‍ദ്ധനവുണ്ടായത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ശരാശരി വേതന നിരക്ക് ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ തുടരുകയും ചെയ്തു. ഈ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഔദ്യോഗിക പോവര്‍ട്ടി റേറ്റ് 22.1 ശതമാനത്തില്‍ നിന്ന് 23.2 ശതമാനമായാണ് ഉയര്‍ന്നത്. 1988നു ശേഷമുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇതെന്നും ഫൗണ്ടേഷന്‍ സര്‍വേ പറയുന്നു.