അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് നേരിട്ട ക്രൂരമര്‍ദ്ദനം ചോദ്യം ചെയ്യാനെത്തിയ മകളുടെ വീഡിയോ ആണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ യുവതി പൊതിരെ തല്ലുന്നതാണ് വീഡിയോ.
മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൌണിലാണ് സംഭവം നടന്നത്. ഫ്രീപ്രസ് ജേണ്‍ല്‍ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ ക്രൂരമായി മര്‍ദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നല്‍കിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് തേജ് സിംഗിനെ ഭുര മര്‍ദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകള്‍ ഇത് ചോദിക്കാന്‍ ഷോപ്പിലെത്തുകയും വടിയുമായെത്തിയ യുവതി കടയുടമയെ പൊതിരെ തല്ലുകയുമായിരുന്നു. അച്ഛന് വേണ്ടി ചോദിക്കാന്‍ ആണ് മക്കള്‍ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. സംഭവം ഏതായാലും സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Madhya Pradesh: A shopkeeper beat up an elderly person for Rs 5 of tea. After which the daughter of the victim reached the shop and beat up the shopkeeper in Dinara town, Shivpuri. The video of the incident is going viral on social media. pic.twitter.com/BN359YiU15
— Free Press Journal (@fpjindia) December 9, 2021
കന്യാസ്ത്രീകളെ അവഹേളിച്ച് ഓൺലൈൻ പോർട്ടലിൽ വന്ന ലേഖനത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കന്യാസ്ത്രീകൾ. “കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും സഭാ നേതൃത്വത്തോട് പകരം ചോദിക്കും’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് സി. സോണിയ തെരേസ് ഡിഎസ് ജെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്ക് ഒരു കന്യാസ്ത്രീ നൽകുന്ന മറുപടി…😉
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു… 😠
ലേഖനം എഴുതിയ മോനേ സുരേഷേ… കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും…
കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു…😰
“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല.
എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുടെ മഹിമ.
സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?
സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…?
അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…
മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി.
യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ… കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്.
അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…😍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ…😍
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.
നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെയും പ്രളയത്തെയും
നേരിട്ട് തലയുയര്‍ത്തി നില്ക്കുന്ന മണ്‍വീടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നാലുലക്ഷം മുടക്കി നിര്‍മ്മിച്ച ‘മിട്ടി മഹല്‍’ അഥവ മണ്‍മാളിക എന്ന ഇരുനില വീട്.
മഹാരാഷ്ട്ര, ലോണാവാലയിലെ വാഗേശ്വര്‍ ഗ്രാമത്തിലാണ് ഈ അതിശയിപ്പിക്കുന്ന മണ്‍വീടുള്ളത്. ആര്‍ക്കിടെക്ട് ദമ്പതികളായ സാഗര്‍ ഷിരുഡയും യുഗ അഖാരയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ മാതൃക. ഇരുവരും പുനൈ ഡിവൈ പാട്ടില്‍ കോളേജിലെ പൂര്വവിദ്യാര്ത്ഥികളാണ്.
മണ്ണും മുളയും കൊണ്ട് വീട് എന്ന് പറഞ്ഞപ്പോഴേ പലരും ഉപദേശിച്ചു മണ്ടത്തരമാണെന്ന്. ഓരോ വര്‍ഷവും ഈ ഭാഗത്ത് ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണ് ഈ ഉപദേശത്തിന് കാരണം. മഹാരാഷ്ട്രയുടെ പലഭാഗത്തും നിലനില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മണ്കോട്ടകള് ചൂണ്ടികാണിച്ച് ഇരുവരും ഉപദേശകരുടെ വായടപ്പിച്ചു.
സുസ്ഥിര മാതൃകകള്‍ അവലംബിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇരുനില വീട്, പ്രാദേശികമായി കിട്ടുന്ന സാമഗ്രികളും സാങ്കേതികത്ത്വവുമാണ് നാലു ലക്ഷത്തിന് ഈ വീട് പൂര്‍ത്തീകരിച്ചത്.
700 വര്‍ഷത്തോളം പഴക്കമുള്ള രീതിയാണ് ചുമര് നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണ് ഈ രീതി. മുളയുടെയും മരത്തിന്റെയും ചീന്തുകള്‍ മെടഞ്ഞ് മണ്ണ് പുരട്ടി ഉണക്കിയുണ്ടാക്കുന്ന ഭിത്തി ചൂടും മഴയും പ്രതിരോധിക്കുന്നതാണ്. മറ്റൊന്ന് കോബ് വാള് സിസ്റ്റമാണ്. മണല്‍, മണ്ണ്, ചാണകം, ഗോമൂത്രം, ലൈം, വൈക്കോല്‍ എന്നിവ കുഴച്ച് അടിച്ച് പരത്തിയുണ്ടാക്കുന്നതാണ് ഇത്തരം ഭിത്തി. അടുത്തത് സ്റ്റോര്‍ റൂം നിര്‍മാണമായിരുന്നു. മണ്ണും മുളയും കൊണ്ടാണ് ഇത്.
അടിത്തറ നിര്‍മിക്കാന്‍ മണ്ണ് എടുത്തത് പാഴാക്കാതിരിക്കാന് സിമന്റ് ചാക്കില്‍ നിറച്ച് പട്ടാളക്കാരുടെ ബങ്കര്‍പോലുള്ള കോമ്പൗണ്ട് വാള് തീര്‍ത്തു. 3500-ഓളം ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ഇത് പണിതത്. മൂന്നടി ആഴത്തിലും നാലടി മുകളിലേക്കും ഉയരമുള്ളതാണ് ചുറ്റുമതില്‍.
പഠനകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തത് മഡ് ഹാസ് നിര്‍മാണത്തിലായിരുന്നു. പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പ്, നിര്‍മാണവേളയിലാണ് സഹായകമായത്.
വീടിന്റെ നിര്‍മാണത്തിന് മുള, മണ്ണ്, പുല്ല് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങിനും ക്ലേ ആവശ്യത്തിനും തദ്ദേശീമായ ഒരു കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചെമ്മണ്ണ്, ഉമി, ശര്‍ക്കര, കടുക്കനീര്‍, ചാണകം, ഗോമൂത്രം വേപ്പ് എന്നിവ ചേര്‍ത്താണ് കൂട്ട് തയ്യാറാക്കിയത്.
മേല്‍ക്കൂര മുളയും പുല്ലും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ്. മുളയുടെ ഫ്രെയിമില്‍ പ്ലാസ്റ്റിക് വിരിച്ചശേഷം പുല്ല് മേയുന്നു. രണ്ട് പാളി മേച്ചില്‍ ചോര്‍ച്ച ഒഴിവാക്കുന്നു. വാതിലും ജനലുമൊക്കെ മരം റീസൈക്കിള്‍ ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.
നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല. പകരം സുര്‍ക്കിയും ലൈംസ്റ്റോണുമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍മാണത്തില്‍ പകര്‍ത്തിയിരിക്കുന്നതിനാല്‍ അകത്ത് ചൂട് കുറവാണ്. പ്രാദേശികസാമഗ്രികളും തൊഴിലാളികളേയും ഉപയോഗിച്ചത് ചെലവ് ചുരുക്കി. വീണ്ടും ചെലവ് ചുരുക്കലിനായി വീട്ടില്‍ ആരംഭിച്ച ജൈവകൃഷിക്ക് ഗ്രേവാട്ടര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ആര്‍ക്കിടെക്റ്റുകള്‍.
ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു പുരാവസ്തു മേഖലയില്‍ കണ്ടെത്തിയ മമ്മികള്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. എന്തെന്നാല്‍ സാധാരണ മമ്മികളില്‍ നിന്ന് വ്യത്യസ്തമായി ഇവരുടെ നാക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞതായിരുന്നു.
കെയ്റോയ്ക്ക് 220 കിലോമീറ്റര്‍ അകലെ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹ്നാസ എന്ന പുരാവസ്തു മേഖലയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കം കല്പിക്കുന്ന മമ്മികള്‍ ലഭിച്ചത്. രണ്ട് പെട്ടികളിലായി അടക്കം ചെയ്ത പുരുഷന്റെയും സ്ത്രീയുടെയും മമ്മികളാണ് കണ്ടെത്തിയത്. ഇവരുടെ പെട്ടികളിലെ സ്വര്‍ണനാക്കുകള്‍ക്ക് പുറമെ ഒരു ചെറിയ നാക്ക് കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.
മരിച്ചുകഴിഞ്ഞാല്‍ ആത്മാവ് അധോലോകത്തെത്തുമെന്ന് വിശ്വസിച്ചിരുന്ന ഈജിപ്ഷ്യന്‍ ജനത അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിന് സംസാരിക്കാനാണ് സ്വര്‍ണനാക്കുകള്‍ വച്ചിരുന്നതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. ഈജിപ്തില്‍ കണ്ടെടുത്ത മമ്മികള്‍ക്ക് സ്വര്‍ണനാക്കുകള്‍ കാണുന്നത് അപൂര്‍വ്വമാണ്.
സ്പാനിഷ് പുരാവസ്തു മിഷനാണ് ബഹ്നാസയില്‍ ഗവേഷണം നടത്തിയത്. മമ്മികള്‍ 525 ബിസി വരെ ഈജിപ്ത് ഭരിച്ച സെയ്റ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണെന്നാണ് പുരാവസ്തുവിദഗ്ധരുടെ നിഗമനം. പൂര്‍ണമായും അടച്ച് ബന്ധിച്ച നിലയിലാണ് പുരുഷമമ്മിയുടെ കല്ലറ കണ്ടെത്തിയത്. ഇത് തികച്ചും അപൂര്‍വ്വമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കല്ലറയ്ക്കുള്ളില്‍ നാല് ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലയിലല്ലായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.
വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന് നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക.
മരണം ആഗ്രഹിക്കുന്നയാള് പെട്ടിക്കുള്ളില്‍ കിടന്നാല്‍ യന്ത്രം നിരവധി ചോദ്യങ്ങള്‍ ചോദിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നല്‍കിയതിന് ശേഷം അവസാനമായി യന്ത്രത്തിനുള്ളിലുള്ള ബട്ടണ്‍ അമര്‍ത്താം
മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ ക്യാപ്സ്യൂള്‍ അടിത്തട്ടില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
അടച്ചിട്ട സ്ഥലത്ത് അകപ്പെട്ടാല്‍ ഭയപ്പെടുന്ന വ്യക്തിയാണെങ്കില്‍ പുറത്തു കടക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോയി പ്രവര്‍ത്തിപ്പിക്കാം.
ന്യൂസീലന്‍ഡില്‍ ദയാവധം അനുവദനീയമാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകള്‍ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു. മെഷീനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു.
സ്നേഹത്തിന്റെ പേരിലെന്ന വ്യാജേനെ സ്ത്രീകളെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെക്കുറിച്ച് തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാനെന്ന് ആൻസി വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ഭർത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാൻ, ഉപദ്രെവിക്കാൻ, അവകാശമുണ്ടോ?പുരുഷന് സ്ത്രീയെ തല്ലി ശെരിയാക്കാൻ അവകാശമുണ്ടോ? സ്നേഹം കൊണ്ട് കരുതൽ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാൻ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെ, നിന്റെ ഭർത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ? സ്നേഹം കൊണ്ട് മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുമോ? ഭർത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയിൽ, sex ൽ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്.
ഭർത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികൾ പറയുമ്പോൾ സ്നേഹം കൊണ്ടെന്ന് പറഞ് സഹിക്കാൻ പഠിപ്പിക്കുന്ന അമ്മമാർ പെണ്മക്കളെ വേദനകൾ അനുഭവിക്കാൻ മാത്രമാണോ വളർത്തിയത്.ഈ അടുത്ത് ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയിൽ ഭർത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, sex ൽ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുൻപിൽ കൂട്ടുകാരുടെ മുൻപിൽ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്. ആ പെൺകുട്ടി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്, കൗമാരത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു,
രണ്ട് പ്രസവിച്ചപ്പോൾ തടി വെച്ചിട്ടുണ്ട്, മാറിടങ്ങൾ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ട്ടപെട്ടിട്ടുണ്ട്,തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം body shaming ചെയ്യുവാൻ മുതിരുന്ന ആണുങ്ങളോടാണ് ” നിങ്ങൾക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, ” എന്നിട്ടും കൂട്ടുകാരികളുടെ മുൻപിൽ, വീട്ടുകാരുടെ മുൻപിൽ bodyshaming ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാൻ.എത്രയൊക്കെ സ്നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാൻ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ. പെണ്ണിനെ തല്ലി ശെരിയാക്കുവാൻ ആണിന് അധികാരമില്ലെന്ന് ചുരുക്കം.
എത്ര പറഞാലും, എഴുതിയാലും, ഭാര്യ തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കാൻ തീരുമാനിച്ചാൽ ലോകം ഒരിക്കലും ശെരിയാകില്ല. മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്, സിനിമകളിൽ സീരിയലുകളിൽ നായികക്ക് നേരെ നായകൻ ശബ്ദം ഉയർത്തിയാൽ, നായികയെ പട്ടിയെ പോലെ ഉപദ്രേവിച്ചാൽ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മൾ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും…. എങ്ങനെ മാറും….നമുക്ക് പറഞ് കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം
ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജന് പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്.
ഐഐടിയിലെ പഠനത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പരാഗ് ഗവേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിലും യാഹുവിലും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011ലാണ് പരാഗ് ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമാകുന്നത്. 2017ല്‍ ചീഫ് ടെക്നോളജി ഓഫീസറായി.സിഇഒ ആയി ചുമതല ഏറ്റതോടെ മുന്‍ സിഇഒ ജാക്കിനും ടീമിനും നന്ദിയറിയിച്ച് പരാഗ് ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ട്വിറ്ററിന്റെ അനന്തസാധ്യതകള്‍ നമുക്കൊന്നിച്ച് ലോകത്തിന് കാണിച്ച് കൊടുക്കാമെന്നും പരാഗ് ട്വീറ്റില്‍ അറിയിച്ചു.
സഹസ്ഥാപകന്‍ മുതല്‍ സിഇഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിന് ശേഷമാണ് ജാക്കിന്റെ സ്ഥാനമൊഴിയല്‍. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്ക്വയറിന്റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്റെ ഓരോ വിജയത്തിന് പിന്നിലും പരാഗിന്റെ സുപ്രധാനമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും കമ്പനിയെ ഇനിയും ഉയരങ്ങളിലെത്തിക്കാന്‍ പരാഗിന്റെ നേതൃത്തിന് കഴിയുമെന്നതില്‍ സംശയമില്ലെന്നും ജാക്ക് അഭിപ്രായപ്പെട്ടു.
Deep gratitude for @jack and our entire team, and so much excitement for the future. Here’s the note I sent to the company. Thank you all for your trust and support 💙 https://t.co/eNatG1dqH6 pic.twitter.com/liJmTbpYs1
— Parag Agrawal (@paraga) November 29, 2021
ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.
നോർത്ത് അന്റ്ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സ്.
കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.
പ്രകൃതിയില്‍ ഇപ്പോള്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇത് നമ്മള് മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോഴിതാ അര്‍ജന്റീനയില്‍ പ്രത്യക്ഷമായ മേഘക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അര്‍ജന്റീനയിലെ കോര്‍ഡോബയിലെ കാസാ ഗ്രാഡെയിലാണ് വിചിത്രമായ മേഘക്കൂട്ടത്തെ കണ്ടത്. ആകാശത്ത് പന്തുകള്‍ക്ക് സമാനമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്.
മേഘക്കൂട്ടത്തെ കണ്ടതിന് പിന്നാലെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.മമാന്റസ് മേഘങ്ങള്‍ എന്നറിയപ്പെടുന്ന സഞ്ചിമേഘമാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ സിങ്റ്റായി നഗരത്തിലും മമാന്റസ് മേഘങ്ങളെ കണ്ടിരുന്നു. കനത്ത പേമാരിക്കും കൊടുങ്കറ്റിനും മുമ്പാണ് ഇത്തരത്തിലുള്ള മേഘങ്ങള്‍ രൂപപ്പെടാറുള്ളതെന്നും വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.
കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സമൂഹവും സഹൃദയരും. കോഴിക്കോട് ബീച്ചിൽ വെച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാർ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.
കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്ചപരിമിതിയുള്ളയാളായതിനാൽ ഇത്തരക്കാർക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് പഠനം. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കളും നിരവധി പി.ഡി.എഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവർത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്.
സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാറിന്റെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.
കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് സായൂജ്യ പറയുന്നു. തന്റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി -സായൂജ്യ പറയുന്നു. പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ.
പൊലീസിന്റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എ.കെ.ആർ.എസ്.എ പറയുന്നു. ലാപ്ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് ഉടൻ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി.