തെലങ്കാനയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 59 കാരനായ കസ്തൂരി ജനാര്‍ദ്ദനനെയും കുടുംബത്തെയുമാണ് തിങ്കളാഴ്ച രാവിലെയോടെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് കോടിരൂപ കടംവരുത്തിവെച്ച ശേഷം  ജനാര്‍ദ്ദനന്റെ മകന്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. ഇവര്‍ കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ജനാര്‍ദ്ദനന്‍റെ മൂത്ത മകന്‍ കെ ചന്ദ്രമൗലി റിയല്‍ എസ്റ്റേറ്റിലും ഹവാല ഇടപാടുകളിലുമായി മൂന്ന് കോടി രൂപയാണ് കടം വരുത്തിയത്. സെപ്റ്റംബര്‍ 11 ന് വീടുവിട്ടിറങ്ങിയ ചന്ദ്രമൗലി പിന്നീട് തിരിച്ചുവന്നില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പണമിടപാടുകാര്‍ ജനാര്‍ദ്ദനന്‍റെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

മകന്‍ തങ്ങളെ മാത്രമല്ല കയ്യൊഴിഞ്ഞത് അവന്‍റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൂടിയായിരുന്നെന്നും പണമിടപാടുകാരുടെ നിരന്തര സന്ദര്‍ശനത്തെ തുടര്‍ന്ന് കുടുംബം അപമാനിക്കപ്പെട്ടതായും ജനാര്‍ദ്ദനന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് നാഗേശ്വര റാവു വ്യക്തമാക്കി.