Education

ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനം ആവശ്യമില്ലായിരുന്നുവെന്ന് നാലിലൊന്ന് ബിരുദധാരികള്‍ അഭിപ്രായപ്പെടുന്നതായി പഠനം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം മുടക്കേണ്ടതായി വന്നുവെന്നും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സും സ്ഥാപനവും തെറ്റായിരുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെ പണവും സമയവും നഷ്ടമായെന്ന് ഇവര്‍ പറയുന്നു. 2000 ബിരുദധാരികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അപ്രന്റീസ്ഷിപ്പിലൂടെയോ ട്രെയിനിയായോ നേടാവുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് അകന്ന് നിന്നതിലൂടെ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പഠനകാലത്ത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഇവരില് 93 ശതമാനം പേര്‍ പറഞ്ഞു. തങ്ങള്‍ നേടിയ ഡിഗ്രിക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കുകയും ചെയ്തു. ആവശ്യത്തിന് വരുമാനം ലഭിക്കാത്തതും വിദ്യാഭ്യാസത്തിന് അനുസൃതമല്ലാത്തതുമായ ജോലി ചെയ്യുന്നതിലൂടെ 18,000 പൗണ്ടിലേറെ കടത്തിലാണ് ബിരുദധാരികളെന്നും വ്യക്തമായിട്ടുണ്ട്.

ക്യൂബ് ലേണിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോ ക്രോസ്ലി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ധാരണയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാണ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് ജോലികള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളവയല്ല അതെന്ന് വ്യക്തമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: എ ലെവല്‍ പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ ഇന്റേണല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പുറത്താക്കിയെന്ന് ആരോപണം. ബ്രോംലിയിലെ ഓര്‍പിംഗ്ടണിലുള്ള സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. എ ഗ്രേഡുകള്‍ നേടാത്തതിനാലാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ ശിക്ഷിച്ചതെന്നാണ് വിവരം. തന്റെ കുട്ടിയെ മാലിന്യം തള്ളുന്നതുപോലെയാണ് ഒഴിവാക്കയതെന്നായിരുന്നു ഒരു രക്ഷിതാവ് പ്രതികരിച്ചത്.

മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മോക്ക് പരീക്ഷയില്‍ ബി ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കില്‍ എ ലെവല്‍ പരീക്ഷയില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സ്‌കൂള്‍ അറിയിക്കുന്നത്. സ്‌കൂളില്‍ തുടരുന്ന കാര്യം സ്വയം തീരുമാനിക്കാമെന്നും അല്ലാത്തവര്‍ നിബന്ധന അംഗീകരിച്ച് ഒപ്പിട്ടു നല്‍കണമെന്നും നോട്ടീസ് പറയുന്നു. നടപടിക്കെതിരെ ചില രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രോംലിയിലെ ലോക്കല്‍ അതോറിറ്റിക്കാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 20ന് കോടതി കേസില്‍ വാദം കേള്‍ക്കും.

എക്‌സാം ഫാക്ടറിയായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തേക്കാള്‍ പരീക്ഷാഫലത്തിനും ലീഗ് ടേബിളിലെ സ്ഥാനത്തിനും മാത്രമാണ് സ്‌കൂള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ എ ലെവല്‍ മറ്റു സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ്.

ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ “ഐസ്‌”കൂന കണ്ടെത്തി. ഇതു കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തണുത്തുറഞ്ഞതാണെന്നു നാസ അറിയിച്ചു. ഇവയുടെ ഭംഗിക്കു പിന്നിലെ രഹസ്യവും നാസ കണ്ടെത്തി.
സൂര്യപ്രകാശം തട്ടുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ വാതകരൂപം പ്രാപിക്കുന്നതാണു കാരണം. ഐസിനടിയിലുള്ള പ്രതലമാണു നിറങ്ങള്‍ക്കു പിന്നില്‍.
കഴിഞ്ഞ മേയ്‌ 21 നു നാസയുടെ പേടകം മാര്‍സ്‌ റിക്കണൈസന്‍സ്‌ ഓര്‍ബിറ്ററിലെ ക്യാമറയാണു ചിത്രം പകര്‍ത്തിയത്‌.

ലണ്ടന്‍: പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം മൂലം ജിസിഎസ്ഇയില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. കുറഞ്ഞത് സി അല്ലെങ്കില്‍ 9 ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് നേടിയവര്‍ 66.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 66.5 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുതിര്‍വരും പ്രായം കുറഞ്ഞവരുമായ വിദ്യാര്‍ത്ഥികളുടെ പ്രകടനം ദേശീയതലത്തിലുള്ള ചിത്രത്തെ മാറ്റിമറിക്കുന്നതാണെന്ന വിശദീകരണമാണ് പരീക്ഷാ ബോര്‍ഡ് നല്‍കുന്നത്.

ഹിസ്റ്ററി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം റിസല്‍ട്ടാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തതും വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നു. ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കണക്ക് എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ 9 നേടിയവര്‍ ഇംഗ്ലണ്ടില്‍ മാത്രം 51,000 വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷ എഴുതിയവരില്‍ 3.5 ശതമാനത്തിനു മാത്രമാണ് കണക്കില്‍ 9 ഗ്രേഡ് ലഭിച്ചത്.

3.2 ശതമാനത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും 2.2 ശതമാനത്തിന് ഇംഗ്ലീഷ് ലാംഗ്വേജിലും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് ലഭിച്ചത് 2000 വിദ്യാര്‍ത്ഥികള്‍ക്കാണ്. മുന്‍ രീതിയിലെ എ സ്റ്റാര്‍ ഗ്രേഡിനേക്കാള്‍ ഉയര്‍ന്നചതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡ് 9. പുതിയ സമ്പ്രദായം കുട്ടികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലണ്ടന്‍: ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുതുക്കിയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമാണ് ഇത്. ഇംഗ്ലീഷിലും കണക്കിലുമാണ് പുതിയ ഗ്രേഡിംഗ് ഈ വര്‍ഷം നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വിജയശതമാനം ഇക്കുറി പ്രതീക്ഷിക്കരുതെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് ഒ ലെവല്‍ എടുത്തു കളഞ്ഞുകൊണ്ട് ജിസിഎസ്ഇ നിലവില്‍ വന്നതിനു ശേഷം പരീക്ഷാ രീതികളില്‍ വരുത്തുന്ന കാതലായ മാറ്റമാണ് ഇത്.

9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളാണ് ഈ സമ്പ്രദായത്തില്‍ നല്‍കുന്നത്. 2020ഓടെ മറ്റു വിഷയങ്ങളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ് ആണ് ഈ സമ്പ്രദായം മുന്നോട്ടു വെച്ചത്. ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇത്. ഫൈനല്‍ ഗ്രേഡുകളില്‍ കോഴ്‌സ് വര്‍ക്കിന് ഈ സമ്പ്രദായം കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.

എന്നാല്‍ ഈ രീതിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കിയിരുന്ന ഗ്രേഡിംഗ് രീതിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചിരുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞ് മനസിലാക്കാന്‍ സ്‌കൂള്‍ ലീഡര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ജിസിഎസ്ഇ പരീക്ഷാരീതിയിലെ പരിഷ്‌കാരം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി എട്ട് മണിക്കൂര്‍ അധികം ഇരിക്കേണ്ടതായി വരുന്നുണ്ടെന്ന് സ്‌കൂള്‍ ലീഡര്‍മാര്‍ വിലയിരുത്തുന്നു. പുതിയ രീതിയില്‍ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവരും.

പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ ലീഡര്‍മാര്‍ അറിയിക്കുന്നത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് എഎസ്‌സിഎല്‍ ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒന്നുകൂടി കൂട്ടാനേ ഈ പരിഷ്‌കരണം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേപ്പറുകള്‍ എഴുതാനുള്ള പുതിയ ജിസിഎസ്ഇ കുട്ടികളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും ബാര്‍ട്ടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കണക്ക് ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മാത്രമാണ് പുതിയ ഗ്രേഡിംഗ് നടപ്പാക്കിയിരിക്കുന്നതെങ്കിലും 2020ഓടെ ഇത് എല്ലാ വിഷയങ്ങളിലും ബാധകമാക്കും. വാര്‍ഷിക പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ഡിഗ്രി കരസ്ഥമാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിദ്യാര്‍ത്ഥികളില്‍ നാലിലൊരാള്‍ വീതം ഉയര്‍ന്ന ഓണേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നത ഗ്രേഡുകള്‍ നേടുന്നുണ്ട്. 2010 മുതല്‍ ട്യൂഷന്‍ ഫീസ് 9250 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടും ഇതാണ് അവസ്ഥയെന്നാണ് പ്രസ് അസോസിയേഷന്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ സംബന്ധിച്ചുള്ള സംവാദത്തിനും ഈ വിശകലനം തുടക്കമിട്ടിട്ടുണ്ട്.

ഗ്രേഡ് നിര്‍ണ്ണയ രീതികളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മിക്കവയും ഇപ്പോളും പിന്തുടരുന്നത്. പ്രവേശനത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രം ലഭിക്കുന്നതും പഠന വിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതുമായിരിക്കാം കാരണങ്ങളൊന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി ലീഗ് ടേബിളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി ഗ്രേഡുകള്‍ നല്‍കാന്‍ തുടങ്ങിയതും ഇതിന് കാരണമായിരിക്കാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ പുറത്തുനിന്ന് കൊണ്ടുവരുന്ന രീതിയും കുറ്റമറ്റതല്ലെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.

 

ലണ്ടന്‍: ഉത്തരങ്ങളിലെ ചിഹ്നങ്ങള്‍ തെറ്റിയാലും മാര്‍ക്ക് നല്‍കില്ലെന്ന സാറ്റ് പരീക്ഷയിലെ നിബന്ധനക്കെതിരെ പരാതികള്‍. കോമകളുടെയും സെമികോളനുകളുടെയും രൂപവും വളവും വലിപ്പവും തെറ്റിയതിന്റെ പേരില്‍ തങ്ങലുടെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചുവെന്ന് ഒരു വിഭാഗം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ പരാതിപ്പെട്ടു. സെമി കോളനുകള്‍ക്ക് വലിപ്പം കൂടിയെന്നും കൃത്യമായ സ്ഥലത്ത് ആയിരുന്നില്ല അവ ഇട്ടിരുന്നതെന്നും ആരോപിച്ചാണ് ഇവര്‍ക്ക് മാര്‍ക്ക് കുറച്ചതെന്നാണ് പരാതി.

10, 11 വയസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ കീ സ്റ്റേജ് 2 സാറ്റ് പരീക്ഷയിലാണ് കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. #SATsshamblse എന്ന പേരില്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയിനും ആരംഭിച്ചു കഴിഞ്ഞു. ഈ വിധത്തിലുള്ള പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ‘Jenna a very gifted singer won the talent competition that was held in the local theatre.’ എന്ന വാചകത്തില്‍ കൃത്യമായ ചിഹ്നങ്ങള്‍ ഇടാനായിരുന്നു ചോദ്യം. a very gifted singer എന്ന ഭാഗത്ത് ഇന്‍വേര്‍ട്ടഡ് കോമകള്‍ ഇട്ടവര്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

അതുപോലെ സെമികോളന്‍ ഇടാനുള്ള ഒരു ചോദ്യത്തിനും കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടമായിട്ടുണ്ട്. സെമികോളന്‍ കൃത്യമായി നല്‍കിയവര്‍ക്കും മാര്‍ക്ക് നഷ്ടമായെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയുടെ പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നിഷേധിക്കുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം.

ലണ്ടന്‍: പൊതുമേഖലയിലെ ചെലവുചുരുക്കല്‍ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അധ്യാപകരുടെ വേതന വര്‍ദ്ധനവ് 1 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2010ലാണ് വേതന വര്‍ദ്ധനവ് 1 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ നിയന്ത്രണം എടുത്തു കളയാന്‍ സമ്മര്‍ദ്ദം പെരുകിയ സാഹചര്യത്തിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അധ്യാപക ജോലിക്ക് പരിശീലനം നേടി ഈ ജോലി തിരഞ്ഞെടുത്തവരില്‍ 25 ശതമാനത്തോളം പേര്‍ 2011 മുതല്‍ കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ചു എന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.

സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡി ശുപാര്‍ശ അനുസരിച്ച് വേതന വര്‍ദ്ധനവ് ഒരു ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ശുപാര്‍ശകളെന്നും ഗ്രീനിംഗ് വ്യക്തമാക്കി. അധ്യാപനത്തിന്റെ മൂല്യവും കഠിനാധ്വാനവും തങ്ങള്‍ വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് എസ്ടിആര്‍ബിയുടെ നിര്‍ദേശങ്ങള്‍ സ്വീരിച്ചതെന്നുമായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പ്രതിനിധി പറഞ്ഞത്.

പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനവും നികുതിദായകന്‍ നല്‍കുന്ന പണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ നടപടി ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അധ്യാപക ക്ഷാമം വര്‍ദ്ധിപ്പിക്കാനേ ഈ നടപടി ഉതകൂ എന്ന് അധ്യാപക യൂണിയനുകള്‍ പ്രതികരിച്ചു.

ലണ്ടന്‍: ഏത് പ്രായത്തിലുള്ളവര്‍ക്കും തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ വാദ്ഗാനം ചെയ്ത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ത്വരിതവേഗത്തിലുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ തയ്യാറാക്കാനുള്ള ഉദ്യമങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ലേബര്‍ നടപ്പാക്കുമെന്ന കോര്‍ബിന്‍ പ്രഖ്യാപിച്ചത്. എന്‍എച്ച്എസ്, വേതന പ്രശ്‌നങ്ങള്‍ക്കു പിന്നാലെ പാര്‍ട്ടി ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നാണ് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

21-ാം നൂറ്റാണ്ടിലെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി നാഷണല്‍ എഡ്യുക്കേഷന്‍ സര്‍വീസ് എന്ന പദ്ധതിയും കോര്‍ബിന്‍ പ്രഖ്യാപിക്കും. ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഈ പ്രഖ്യാപനം നടത്തുക. സാങ്കേതികതയുടെ വളര്‍ച്ച തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയല്ല ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് കോര്‍ബിന്‍ വ്യക്തമാക്കുന്നത്.

സാങ്കേതികമായി ഏത് വിപ്ലവം സംഭവിച്ചാലും അതുമൂലം നഷ്ടമാകുന്ന ജോലികള്‍ക്ക് പകരം ചില അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുവരെ കാണാത്ത വിധത്തിലുള്ള അവസരങ്ങള്‍. അതിനായി ജനങ്ങളെ സജ്ജരാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും കോര്‍ബിന്‍ പറയുന്നു. നൈപുണ്യ വികസനത്തിനായി ഇപ്പോള്‍ത്തന്നെ ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ലേബര്‍ തുടക്കം കുറിക്കുന്നതെന്നും കോര്‍ബിന്‍ പ്രസംഗത്തില്‍ വ്യക്തമാക്കും.

RECENT POSTS
Copyright © . All rights reserved