India

സംസ്ഥാനത്ത് തിരുവോണ നാളിലും നടന്നത് റെക്കോര്‍ഡ‍് മദ്യ വില്‍പ്പന. ബെവ്ക്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം വിറ്റത് 43.12 കോടിയുടെ മദ്യം.  കഴിഞ്ഞ പത്തു ദിവസം സംസ്ഥാനത്ത്  വിറ്റത് 484.22 കോടിയുടെ മദ്യമാണ്.

അത്തം മുതല്‍ തിരുവോണം വരെ സംസ്ഥാനത്ത് 484.22 കോടിയുടെ മദ്യ വില്‍പ്പന നടന്നു.  ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം വിറ്റതാകട്ടെ 450 കോടിയുടെ മദ്യം. 34 കോടിലധികം ബെവ്ക്കോക്കു നേട്ടം. തിരുവോണ നാളിലും മദ്യവില്‍പ്പനയില്‍ റിക്കോര്‍ഡ്. 43.12 കോടിയുടെ മദ്യം ബെവ്ക്കോ ഔട്ട് ലെറ്റു വഴി കഴിഞ്ഞ ദിവസം നടന്നു. 38.86 കോടിയാണ് കഴിഞ്ഞ വര്‍ഷം തിരുവോണ നാളിലെ വില്‍പ്പന. 245 ഔട്ട് ലൈറ്റുകളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

വെയ്ര്‍ഹൗസുകള്‍ കഴിഞ്ഞ ദിവസം അവധിയായതിനാല്‍ ബാറുകളിലേക്ക് സ്റ്റോക്കെടുത്തിട്ടില്ല. ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഉത്രാട നാളിലാണ്. 71 കോടിയുടെ മദ്യമാണ് ഔട്ട് ലൈറ്റുകള്‍- ബാറുകള്‍ എന്നിവ വഴി വിറ്റത്. പാതയോരത്തു നിന്നും മാറ്റേണ്ടി വന്ന ബെവ്ക്കോയുടെ 25 ഔട്ട് ലെറ്റുകള്‍ തുറക്കാനായിട്ടില്ല. പക്ഷെ വലിയ കെട്ടിടങ്ങളിലേക്ക് ഔട്ട് ലൈറ്റുകള്‍ മാറ്റിയും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുമാണ് ബെവ്ക്കോ വരുമാന നേട്ടമുണ്ടാക്കിയത്. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24 നിന്ന് 29ആക്കി മാറ്റിയതും വരുമാനം വര്‍ദ്ധനയ്‍ക്ക് കാരണമായി.

കൊല്‍ക്കത്ത: ആര്‍എസ്എസുമായി തുറന്ന പോരിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പരിപാടിയ്ക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ ആര്‍എസ്എസ് പ്രതിഷേധത്തിലാണ്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്കെന്ന പരിപാടിക്കായിട്ടായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്.

ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ അറിയിച്ചത് അടക്കമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും നിവേദിത മിഷന്‍ പറയുന്നു. ഓഗസ്റ്റ് 31 പരിപാടിക്കായി ഓഡിറ്റോറിയം വിട്ടുതരാന്‍ സാധിക്കില്ലെന്നും വിട്ടുതരണമെങ്കില്‍ പൊലീസില്‍ നിന്ന് എതിര്‍പ്പൊന്നും ഇല്ലെന്നുളള സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണമെന്നും ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചതായും നിവേദിത മിഷന്‍ വ്യക്തമാക്കുന്നു. പൊലീസില്‍ നിന്നും ഒരിക്കലും എന്‍ഒസി ലഭിക്കില്ലെന്നാണ് മനസിലായത്.

പിന്നീട് സെപ്റ്റംബര്‍ ഒന്നിന് ഓഡിറ്റോറിയം അധികൃതര്‍ വിളിക്കുകയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുക്കിങ് റദ്ദാക്കുകയുമാണെന്നാണ് അറിയിച്ചതെന്നും നിവേദിത മിഷന്‍റെ ജനറല്‍ സെക്രട്ടറി കൂടിയായ രണ്‍ദീപ് സെന്‍ഗുപ്ത പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ ഗവര്‍ണര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്കായി മറ്റൊരു ഓഡിറ്റോറിയം തേടുകയാണ് നിവേദിത മിഷന്‍. അതേസമയം വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്‍ സര്‍ക്കാരിനുണ്ട്. 2016ല്‍ മുഹറം-വിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത യുവാവിനെയാണ് രണ്ടംഗ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.

യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെയും പറയുന്നുണ്ട്. ഇത് വകവെക്കാതെയാണ് രണ്ടംഗ സംഘം വലിച്ചിഴക്കുന്നത്. യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.

കാസർകോട് ചെങ്കള ‌ചേരൂര്‍ കടവിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസുള്ള കുഞ്ഞിനെ കാണാതായി. ബീര്‍ – റുഖ്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെയാണ് കാണാതായത്. കുട്ടി വീടിന് സമീപമുള്ള പുഴയിലെ ഒഴുക്കിൽപ്പെട്ടെന്നാണ് സംശയം.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് വീട്ടുകാ‌ര്‍ പറയുന്നത് ഇങ്ങിനെ. ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുകാരടൊപ്പം മുറ്റത്ത് ഷൈബാനും ഉണ്ടായിരുന്നു. ഇതിനിടയില്‍ കുട്ടിയുടെ അച്ഛന്‍ കബീര്‍ മറ്റൊരാവശ്യത്തിനായി വാഹനം എടുത്ത് പുറത്ത് പോയി. കുട്ടിയെ കുളിപ്പിക്കുന്നതിനായി വെള്ളം എടുക്കാന്‍ അമ്മ റുക്സാന വീടിനകത്തേക്ക് പോയി തിരിച്ച് വന്നപ്പോളാണ് കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം വീട്ടുമുറ്റത്ത് മറ്റൊരും ഉണ്ടായിരുന്നില്ല

ഷൈബാനെ കാണതായ വിവരം. ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടുകാർ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് കുട്ടി സമീപത്തെ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന സംശയം ബലപ്പെട്ടത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഒപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുന്നു. വിദ്യാനഗർ എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാതയത് സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിട്ടുണ്ട്. ഷൈബാൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി മർസൂറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചായിരുന്നു പീഡനം.

ആറ് മാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് യുവാവിന്റെ അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവതിയെ നേരിൽകാണണമെന്നാവശ്യപ്പെട്ട് മർസൂർ തിരുവനന്തപുരതെത്തി. പിന്നീട് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമം തുടങ്ങിയതോടെ യുവതി ഫോണിൽ ബന്ധപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് പറഞ്ഞ് മർസൂർ ഭീഷണി തുടങ്ങിയതോടെ തമ്പാനൂർ പൊലീസിന് യുവതിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. യുവാവിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് തമ്പാനൂർ പൊലീസ് ഇയാളെ തൃക്കരിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് ബംഗാളി യുവാവ് മലയാളിയായ അയല്‍വാസിയെ കഴുത്തറത്തു. കൊല്ലം മൈനാഗപ്പള്ളി അശ്വതിഭവനില്‍ മോഹന(60)നാണ് അക്രമിക്കപ്പെട്ടത്. അതീവഗുരുതരമായ നിലയില്‍ മോഹനന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പശ്ചിമബംഗാള്‍ അലിപ്പൂര്‍ സ്വദേശിയായ യദുവ(21)യെ ശാസ്താംകോട്ട എസ്‌ഐ രാജീവ് അറസ്റ്റുചെയ്തു.

ഇന്നലെ രാത്രിയാണ് അക്രമം. ഇഷ്ടികത്തൊളിലാളിയാണ് യദുവ. അയല്‍വാസി മോഹനന്‍ ഉറങ്ങുന്നത് ഈ ഇഷ്ടികക്കളത്തിലാണ്. രാത്രി മദ്യപിച്ച് വഴക്കിട്ടശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് ഒപ്പമുള്ള തൊഴിലാളികള്‍ വ്യക്തമാക്കി. മറ്റ് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ഉദ്ഘാടനം വൈകിയതിൽ കോപിഷ്ഠനായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴക്കൂട്ടം ടെക്നോസിറ്റിയിലെ സൺടെക് ശിലാസ്ഥാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്തുതന്നെ വേദിയിലെത്തി. ക്ഷമയോടെ ഉദ്ഘാടനത്തിനായി ഏറെ നേരം കാത്തിരുന്നു.

ചടങ്ങിൽ സന്നിഹിതരായ പലരും പ്രസംഗിച്ചു കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ വിളിച്ചില്ല. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. മൈക്കിനടുത്തേക്ക് പോയി. ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറഞ്ഞു. ഇതു കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു.

സംഘാടകർ ഉടൻ തന്നെ മുഖ്യമന്ത്രിയെ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചു. പിണറായി ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം പ്രസംഗിക്കുകയും എല്ലാവർക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

മുംബൈ നഗരത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 8.40ഓടെയാണ് സംഭവം. മുംബൈയിലെ ഷൗക്കത്തലി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നാല് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.  രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. മലയാളികളാണ് കൊളള സംഘത്തിന്റെ ഇരകളായത്. വടിവാള്‍ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തിയാണ് അജ്ഞാത സംഘം പണവും സ്വർണവും തട്ടിയെടുത്തതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്കിൽ എത്തിയ 8 ഓളം സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന.

പുലര്‍ച്ചെ 2.45 നായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസ് ഛനപട്ടണത്തെത്തിയപ്പോ‍ഴാണ് അജ്ഞാത സംഘം അതിക്രമിച്ച് കയറിയത്. വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയായിരുന്നു. ബസ് ഛന്നപട്ടണ പൊലീസ് സ്റ്റേഷനിലാണിപ്പോള്‍. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കുട്ടികളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടികൾ മുങ്ങിമരിച്ചു. ഹനുൻ ഹാമിസ് (നാലര വയസ്സ്), മുഹമ്മദ് റംഷാൻ (ഒന്നര വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. നാദാപുരം വാണിമേൽ കൊടിയൂറയിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മ ജനീഫയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരം ദാറുൽ ഹുദാ നഴ്‌സറി വിദ്യാർഥികളാണ് മരിച്ചത്. അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് യുവതി കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാൻ കഴിഞ്ഞത്.

കിണറ്റിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാൻ. കിണറ്റിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാട്ടുകാർ ഈ കുട്ടിയെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവ് ഹമീദിനെയും ഭർതൃപിതാവ് അമ്മദ്‌ഹാജിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Copyright © . All rights reserved