India

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. നിരവധി പേരാണ് ബിൻഷയുടെ തട്ടിപ്പിന് ഇരയായത്.

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ തോമസ് പണം തട്ടിയെന്ന് അഞ്ചു പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു ബിൻഷ പണം വാങ്ങിയത്. കൊടുത്തതിൽ പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുണ്ടായിരുന്നു.

അഞ്ചുപേരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിലാണ് ബിൻഷ അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും വിവരം ലഭിച്ചു.

തിരുവമ്പാടി പ്രദേശത്തെ മോശപ്പെടുത്തി സംസാരിച്ച ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധ്യാനിന് എംഎല്‍എ മറുപടി നല്‍കിയത്. തിരുവമ്പാടിയുടെ പ്രത്യേകതകളും സവിശേഷതകളും എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ലിന്റോ ജോസഫിന്റെ മറുപടി പോസ്റ്റ്.

അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.! എന്നും എംഎല്‍എ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

പ്രിയപ്പെട്ട Dhyan Sreenivasan അറിയുന്നതിന്

താങ്കള്‍ ഒരു സിനിമ പ്രമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.!

താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാര്‍..!അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍ കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും.

ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്. സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു..

താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്. ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.

സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്.

ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ, കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്‍മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.

താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ
പ്രസ്താവന തിരുത്താന്‍ തയ്യാറാകണം.

ഒരിക്കല്‍ കൂടി പറയുന്നു..
തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..
അഭിമാനമാണ്
തിരുവമ്പാടി..!

ലിന്റോ ജോസഫ്
എം.എല്‍.എ,തിരുവമ്പാടി

കോവളത്തെ ലാത്വിയൻ യുവതിയുടെ മരണം കൊലപാതകമെന്നു ഫോറൻസിക് വിദഗ്ദയുടെ മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മുൻ മേധാവി ഡോക്ടർ കെ ശശികലയാണ് മൊഴി നൽകിയത്. ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നത്.

വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്‌സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. തുടർന്ന് മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെമിക്കൽ എക്സാമിനർ മൊഴി മാറ്റിയതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനാണ് തിരിച്ചടിയേറ്റത്. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.

കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്.

ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം എസ് എഫ് ഐക്കാര്‍ നശിപ്പിക്കുകയും സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരയും അറസ്റ്റ് ചെയ്തില്ലന്നും ടി സിദ്ധിഖ് എം എല്‍ പറഞ്ഞു. സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.

പെണ്‍കുട്ടികള്‍ അടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത്. ഇവരെ സി പി എം നേതൃത്വം പറഞ്ഞുവിട്ടതാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രകടനം നടത്തിയവരില്‍ 40ഓളം പേര്‍ ചേര്‍ന്നാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണിത് നടന്നിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് എതിരെ കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തിരിക്കുകയാണ്. മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ മോദിയെ വെറുതെ വിട്ട് രാഹുലിന് എതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം ചമ്രവട്ടത്ത് വെച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിന് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോർട്ട്.

കരളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരൾ ശസ്ത്രക്രിയയ്ക്കായി ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 11 മണിയോടെയാണ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ടത്.

അതേസമയം, വാഹനാപകത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇക്കാര്യം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തന്നെ രംഗത്തെത്തി. എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇത്തരം ആരോപണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പറയുന്നു.

അപകടത്തിൽ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് സന്ദീപ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കോഴിക്കോട് മിംസിലാണ് ചികിത്സയിൽ തുടരുന്നത്.

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്.

വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.

നിരവധി നാടകങ്ങളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. 1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

ഏതാനും വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിലാണ് വേഷമിട്ടിരുന്നത്.

സിമന്റ് നിര്‍മാണ മേഖലയിലൂടെയുള്ള ബഹിര്‍ഗമന തോതില്‍ ഇരട്ടി വര്‍ധനവ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതില്‍ രണ്ടിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത്. നോര്‍വേയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ (സിഐസിഇആര്‍ഒ), ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2002-ല്‍ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 104 കോടി ടണ്‍ (1.4 ബില്ല്യണ്‍) ആയിരുന്നെങ്കില്‍ 2021-ല്‍ ഇത് 209 കോടി ( 2.9 ബില്ല്യണ്‍) ടണ്ണായി മാറി. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനത്തോളം വരുമിത്.

ബഹിര്‍ഗമന തോതില്‍ പ്രതിവര്‍ഷം 2.6 ശതമാനം വര്‍ധനവുമായി ചൈനയാണ് മുന്‍പന്തിയില്‍. 1992 മുതല്‍ ചൈനയില്‍ ബഹിര്‍ഗമനതോതില്‍ മൂന്നിരട്ടി ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സിമന്റ് ഉത്പാദനത്തിലൂടെ ഉണ്ടാവുന്ന കാര്‍ബണ്‍ തീവ്രതയിലും മാറ്റങ്ങളുണ്ടായി. ഓരോ ടണ്ണില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ തോതിന്റെ തീവ്രത 2015 നെ അപേക്ഷിച്ച് 2020-ല്‍ 9.3 ശതമാനത്തിന്റെ വര്‍ധനവ്‌ രേഖപ്പെടുത്തി.

പ്രധാനമായും ലോക്ഡൗണ്‍ കാലത്തും ചൈനയില്‍ വ്യാപകമായി തുടര്‍ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുള്ള ചൈനയുടെ പങ്ക് പെരുകാന്‍ മുഖ്യ കാരണമായി തീര്‍ന്നിട്ടുണ്ട്. കോവിഡ് അടച്ചൂപൂട്ടല്‍ പോലും ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതിന് തടസ്സമായിരുന്നില്ല. ലോക്ഡൗണ്‍ കാലത്തും സിമന്ഡറ് നിർമ്മാണത്തിൽ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കാര്യക്ഷമമായി തുടര്‍ന്നു.മറ്റേത് കാര്‍ബണ്‍ ഉറവിടങ്ങളെക്കാള്‍ കൂടുതല്‍ ബഹിര്‍ഗമന തോത് ഈ മേഖലയിലുണ്ടായതായി കാലാവസ്ഥാ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റീല്‍ പോലെയുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് ചൂട് കൂടുതല്‍ വേണ്ടി വരുമ്പോള്‍ സിമന്റ് പോലെയുള്ള വസ്തുക്കളുടെ നിര്‍മാണ വേളയിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളിലൂടെ കാര്യമായ തോതില്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാക്കുന്നു. ഇത് ദീര്‍ഘ കാലയളവിലേക്ക് ചൂട് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നു. ‘ക്ലിങ്കര്‍’ എന്ന പദാര്‍ത്ഥമാണ് സിമന്റ് നിര്‍മാണത്തിലെ മുഖ്യഘടകം.

ചുണ്ണാമ്പുകല്ല്, കാല്‍സ്യം കാര്‍ബണേറ്റ് പോലെയുള്ളവ 2700 മുതല്‍ 2800 (1480 to 1540 degrees Celsius) വരെയുള്ള താപനിലയില്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന കാല്‍സ്യം ഓക്സൈഡിനെയാണ് ക്ലിങ്കര്‍ എന്നറിയപ്പെടുന്നത്. ഇതിന്റെ നിര്‍മാണ സമയത്ത് ചുണ്ണാമ്പുകല്ലില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നു.

ആഗോള നിര്‍മാണ വസ്തുവായി കണക്കാക്കുന്നതിനാല്‍ ഇതൊഴിവാക്കിയുള്ള നിര്‍മാണങ്ങള്‍ സാധ്യമാകില്ല. കെട്ടിടം, റോഡ്, പാലങ്ങള്‍ പോലെയുള്ളവയുടെ നിര്‍മാണത്തിനാവശ്യമായ പ്രധാന ഘടകം കൂടിയായ സിമന്റ് ആഗോള തലത്തില്‍ ഒരാൾ ദിനംപ്രതി ഒരു കിലോഗ്രാമിലധികം എന്ന (2.2 പൗണ്ട്) തോതിലാണ്‌ ഉപയോഗിക്കുന്നത്. അതായത് ആഗോള ജനസംഖ്യയായ 800 കോടി ജനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ തോത് ചില്ലറയല്ലെന്ന് സാരം.

സിമന്റ് നിര്‍മാണത്തിന് ഹരിത മാര്‍ഗങ്ങളുണ്ടെങ്കിലും ബഹിര്‍ഗമന തോത് ഉടനടി കുറയ്ക്കുന്നതും കെട്ടിടങ്ങളില്‍ നിന്നും നിലവിലുപയോഗിക്കുന്ന സിമന്റിനെ പരിപൂര്‍ണമായി ഒഴിവാക്കുന്നതും ശ്രമകരമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. സിമന്റ് നിര്‍മാണ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യമാക്കി കുറച്ചാല്‍ പോലും സ്റ്റീല്‍, വ്യോമയാന മേഖലകളില്‍ നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം തുടരുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നു.

എന്നാല്‍ സർക്കാർ ഇടപെടലും ജൈവ സിമന്റിന്റെ വ്യാപകമായ ഉപയോഗവും വഴി ചിലപ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യത്തിലേക്ക് എത്തിക്കാമെന്നും സംഘടന വിലയിരുത്തുന്നുണ്ട്. ജൈവ ഇന്ധനങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിനുള്ള മറ്റൊരു പ്രധാന ഉറവിടം. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 9 ശതമാനം സംഭാവനയുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്‌. ബഹിര്‍ഗമന തോതില്‍ വിയറ്റ്നാമിനും ടര്‍ക്കിക്കും പുറകിലാണ് അമേരിക്കയുടെ സ്ഥാനം.

അപകത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. ‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും.സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു.

സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം.ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹര്‍ജി തള്ളുമെന്ന് സരിത എസ് നായര്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്.മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും വാഗ്ദാനം ചെയ്തു.കേസിൽ അട്ടിമറി സംശയിക്കുന്നു,സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല.സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകാമെന്ന് പറഞ്ഞു.കേസിൽ സഹായിക്കാമെന്ന് പറഞ്ഞു.സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബാലഭാസ്കറിന്‍റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. സൗഹാർദ പരമായി കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്‍റെ അടിസഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.

എന്‍.ഡി.എയുടെ ഭാഗമല്ലാത്ത ബിജു ജനതാദള്‍, വൈ.എസ്‌.ആര്‍.സി.പി. എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്‌ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയത്തിനു കളമൊരുങ്ങി. ഇലക്‌ടറല്‍ കോളജില്‍ മൊത്തം 1,086,431 വോട്ടാണുള്ളത്‌. ഇതില്‍ എന്‍.ഡി.എയ്‌ക്കുള്ളത്‌ 5,32,351 വോട്ട്‌ (49 %). ഭൂരിപക്ഷത്തിന്‌ 20,000 വോട്ടിന്റെ കുറവ്‌.

31,686 വോട്ടുള്ള ബി.ജെ.ഡിയും 45,550 വോട്ടുള്ള വൈ.എസ്‌.ആര്‍.സി.പിയും 14,940 വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും മുര്‍മുവിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബി.ജെ.ഡി., വൈ.എസ്‌.ആര്‍.സി.പി. എന്നിവയില്‍ ഒന്നിന്റെ പിന്തുണ തന്നെ മുര്‍മുവിന്റെ വിജയം ഉറപ്പാക്കും. ഒഡീഷയില്‍നിന്നുള്ള എല്ലാ നിയമനിര്‍മാതാക്കളും പാര്‍ട്ടിഭേദമന്യേ “ഒഡീഷയുടെ മകളെ” പിന്തുണയ്‌ക്കണമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ അഭ്യര്‍ഥിച്ചിരുന്നു. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതയാണ്‌ മുന്‍ ഝാര്‍ഖണ്ഡ്‌ ഗവര്‍ണറായ ദ്രൗപദി മുര്‍മു. മുന്നണിക്കു പുറത്തുനിന്ന്‌ ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ച അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. ഗോത്രവര്‍ഗ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ എതിര്‍ക്കാന്‍ ഗോത്രവര്‍ഗ നേതൃത്വത്തിലുള്ള ജെ.എം.എം. തയാറല്ല. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂചനകള്‍ ജെ.എം.എം. വ്യക്തമാക്കിയതോടെ ഇന്നലെ സ്വന്തം സംസഥാനമായ ഝാര്‍ഖണ്ഡില്‍നിന്ന് പ്രചാരണം ആരംഭിക്കാനിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി.

ശിരോമണി അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബി.എസ്‌.പി. തുടങ്ങിയവയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍പോലും മുര്‍മുവിന്‌ വോട്ട്‌ ചെയ്‌തേക്കുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണ്‌.

ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമതപക്ഷത്തിന്റെ വോട്ടും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ്‌ കുമാര്‍ സ്വാഗതം ചെയ്‌തതോടെ അദ്ദേഹത്തിന്റെ നിലപാട്‌ സംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചു. അഗ്നിപഥ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാര്‍ എന്തുനിലപാട്‌ സ്വീകരിക്കുമെന്നു സംശയമുയര്‍ന്നിരുന്നു. 543 ലോക്‌സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,033 നിയമസഭാംഗങ്ങളും അടങ്ങുന്നതാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്‌ടറല്‍ കോളജ്‌. പാര്‍ലമെന്റ്‌ അംഗങ്ങളുടെ ആകെ വോട്ട്‌ മൂല്യം 5,43,200. നിയമസഭാംഗങ്ങളുടേത്‌ 5,43,231. മൊത്തം വോട്ട്‌ മൂല്യം 1086431.

അതിനിടെ ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. എന്‍.ഡി.എയുടെ രാഷ്‌ട്രപതിസ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇന്നലെയാണ്‌ മുര്‍മു ആദ്യമായി തലസ്‌ഥാനത്തെത്തിയത്‌.
രാജ്യമെമ്പാടുമുള്ള മുഴുവന്‍ ജനസമൂഹവും മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. പിന്നീട്‌ അമിത്‌ ഷാ അടക്കമുള്ള ബി.ജെ.പിയിലെ ഉന്നത നേതാക്കളെയും മുര്‍മു സന്ദര്‍ശിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക മുര്‍മു ഇന്നു സമര്‍പ്പിച്ചേക്കുമെന്നാണു സൂചന.

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.

RECENT POSTS
Copyright © . All rights reserved