India

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.

ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.

48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,

സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.

നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.

ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.

ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് നിര്‍മിച്ച് മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രിയോടെ മുംബൈ പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്ന് പോലീസ് പറഞ്ഞു.

കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തത്.

അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. കേസില്‍ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി.

യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ് നടത്തിയ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെ ആണ് പരാതി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ഇവര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

സെസ്സി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് സെസ്സിക്കെതിരെ കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഇവരെ പുറത്താക്കിയിരുന്നു.

രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സെസി സേവ്യര്‍ ഒളിവിലാണ്. അസോസിയേഷനില്‍ കൂടുതല്‍ ഭൂരിപക്ഷം നേടി ജയിച്ച ഇവര്‍ ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആലപ്പുഴ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി ശിവദാസിന്റെ കീഴിലാണ് ഫൈനല്‍ ഇയര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയായ സെസി എത്തിയത്.

ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ആയിരുന്നു ഇത്. തുടര്‍ന്ന് പഠനത്തിന്റെ ഭാഗമായി കോടതികളില്‍ ഇവര്‍ എത്തുകയും ചെയ്തിരുന്നു. പഠന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയില്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടുകയും ചെയ്തു. വര്‍ഷങ്ങളോളം ഇവര്‍ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവര്‍ത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്. ബാര്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ എന്‍ റോള്‍ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വത്തിനായി സമീപിക്കുകയും 2019 മാര്‍ച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു.

തുടര്‍ന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ പ്രധാന രേഖകള്‍ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. ആ സമയം പ്രമുഖ അഭിഭാഷകന് കീഴില്‍ ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരിച്ച് ജൂനിയര്‍ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ കഴിഞ്ഞ ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിക്കുകയായിരുന്നു.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.

എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.

മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന്‍ ഇതിനെ എതിർത്തു. ഇതോടെ കോടതിയും ഈ ആവശ്യം തള്ളി. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. കടുമേനി സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ ജൂലായ് 13ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തിക്കും. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകിട്ട് 5.50 ഓടെയാകും മൃതദേഹം എത്തിക്കുക. സിദ്ദിഖിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങും.സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനിലാണ് സംസ്‌കരിക്കുക. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന സിദ്ദിഖി ജാമിയ മിലിയയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ജെഎംഐയിലെ ജീവനക്കാര്‍, അവരുടെ ജീവിതപങ്കാളികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരെയാണ് സാധാരണയായി സര്‍വകലാശാലയില്‍ ഒരുക്കിയിരിക്കുന്ന ശ്മശാനത്തില്‍ സംസ്‌കരിക്കുക. എന്നാല്‍, സിദ്ദിഖിയുടെ കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ജൂലൈ 16ന് കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ വച്ചാണ് അഫ്ഗാന്‍ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.ഡാനിഷ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്തര്‍ സിദ്ദിഖി ജാമിയ മിലിയയിലെ മുന്‍ അധ്യാപകനായിരുന്നു. സിദ്ദിഖിയുടെ കുടുംബം താമസിക്കുന്നതും ജാമിയ നഗറിലാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജാമിയയില്‍ നിന്നാണ്. തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ള കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.. കഴിഞ്ഞ ദിവസം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സിദ്ദിഖിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു.

2010ലാണ് സിദ്ദിഖി റോയിട്ടേഴ്സില്‍ ഇന്റേണ്‍ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി. മൊസൂള്‍ യുദ്ധം (2016-17), 2015 ഏപ്രില്‍ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019-2020 ഹോങ്കോങ് പ്രതിഷേധം, 2020 ഡെല്‍ഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം ക്യാമറയില്‍ പകര്‍ത്തിയതിന്, 2018ല്‍ സഹപ്രവര്‍ത്തകനായ അദ്നാന്‍ അബിദിയോടൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും സിദ്ദിഖിയാണ്.ജര്‍മന്‍ പൗരയായ റൈക്ക് ആണ് സിദ്ദിഖിയുടെ ഭാര്യ. തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദിഖി. ഇദ്ദേഹത്തിന്റെ 47000ത്തില്‍ അധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലടക്കം തന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് നിറഞ്ഞുനിന്നിരുന്നത്. താന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് സിദ്ദിഖി മുന്‍പ് പറഞ്ഞിരുന്നത്. അതിനാല്‍ സാധാരണക്കാരന്റെ ദുരിതങ്ങളുടെ തീവ്രതയുടെ നേര്‍ക്കാഴ്ചകളായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള താരമാണ് സിദ്ധാര്‍ഥ്. ഇപ്പോഴിതാ, താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തിയ വീഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സിദ്ധാര്‍ഥ്.

”ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍” എന്ന് തലക്കെട്ടോടെ എത്തിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോക്ക് എതിരെ താന്‍ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ മറുപടി കണ്ട് ആശ്ചര്യപ്പെട്ടു എന്ന് താരം പറയുന്നു.

”ഞാന്‍ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അവര്‍ ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നല്‍കിയത്” എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

യൂട്യൂബിന്റെ മറുപടി കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ രസകരമായി പറയുന്നുണ്ട്. സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വീഡിയോയില്‍ നടനൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ്.

 

ആഗ്രയിലെ മണപ്പുറം ഫിനാൻസിന്റെ ശാഖയിൽ നിന്ന് ആയുധധാരികളായ മോഷ്ടാക്കൾ 17 കിലോഗ്രാം സ്വർണം കവർന്നു. അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത്. കമല നഗർ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമികളെ പിന്തുടർന്ന പോലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നു.

മണപ്പുറം ശാഖയിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. 20 മിനിറ്റിനുള്ളിൽ കളവ് നടത്തി സ്ഥലം വിട്ടു. മോഷണത്തിന് ശേഷം ബ്രാഞ്ച് പുറത്ത് നിന്ന് പൂട്ടിയാണ് കള്ളൻമാർ സ്ഥലം വിട്ടത്. ജീവനക്കാർ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷിച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് പോലീസ് ഇവരെ പിന്തുടരുകയും പോലീസ് വെടിവെപ്പിൽ മോഷ്ടാക്കളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് രണ്ട് അക്രമികൾ തിരിച്ച് വെടിയുതിർത്തതോടെ പോലീസ് അവരെ വെടിവെച്ച് വീഴ്ത്തി. മോഷണ സംഘാംഗങ്ങളായ മനീഷ് പാണ്ഡേയും നിർദോഷ് കുമാറുമാണ് മരിച്ചത്.

ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പോലീസ് വീണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മറ്റ്പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങള്‍ ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയതായി കണ്ടെത്തിയത്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഇതുവരെ ആശുപത്രി ജീവനക്കാര്‍ തയ്യാറാകുന്നില്ല.

ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയില്‍ എത്തിയത്. എന്നാല്‍ ഇത് ഇറക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താന്‍ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോള്‍ റാംപില്‍ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

 

കൊച്ചി മറൈന്‍ ഡ്രൈവില്‍ വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ കട അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലായിരുന്നു അന്‍പത്തിനാലുകാരിയായ വീട്ടമ്മ. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.

2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved