തിരുവനന്തപുരം ∙ സുപ്രീംകോടതി കടുത്ത വിമർശനം നടത്തിയതോടെ കയ്യാങ്കളി കേസിൽ സർക്കാരിനു കൈപൊള്ളി. സിജെഎം കോടതി മുതൽ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനു വിധി നാണക്കേടായി. നിയമസഭ ചേരുന്ന സമയത്താണ് വിധിയെന്നതിനാൽ അതിന്റെ അലയൊലികൾ സഭാതലത്തിലുമുണ്ടാകും. സർക്കാരിന്റെ രാഷ്ട്രീയ വാദങ്ങൾ ദുർബലമാകും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.
പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കും. വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായി സർക്കാരിനു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതോടെ വിചാരണക്കോടതിയിലും വിധിയുടെ സ്വാധീനമുണ്ടാകും. പ്രതികൾക്കു മുന്നിൽ വലിയ സാധ്യതകളൊന്നുമില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സിജെഎം കോടതി പരിശോധിക്കുക. മറ്റുള്ള വിഷയങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തിക്കഴിഞ്ഞു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തേ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ രൂക്ഷ വിമർശനം ഒഴിവാക്കാമായിരുന്നു.
ബാർക്കോഴ കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ കയ്യാങ്കളിയുണ്ടായതെങ്കിൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം) ഇപ്പോൾ എൽഡിഎഫിലാണ്. രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ, കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല. വിചാരണാ വേളയിൽ സർക്കാരിനിതു പ്രതിസന്ധി സൃഷ്ടിക്കും, വാദങ്ങൾ ദുർബലമാകും. മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയിലെ പരാമർശം കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. പരാമർശം പ്രതിപക്ഷം ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.
മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഇതേ നിലപാടെടുത്തതാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കി. മാണിയല്ല അന്നത്തെ സർക്കാരാണ് അഴിമതിക്കാരെന്നു നിലപാട് മാറ്റേണ്ടിവന്നു. നിലപാടിലെ മാറ്റം രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ വാദിക്കാനും സിപിഎം നേതൃത്വം ബുദ്ധിമുട്ടി. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലാത്തതിനാൽ ഏറെ കരുതലോടെയാണു സർക്കാരിനു മുന്നോട്ടുപോകേണ്ടിവരിക.
സഭയിൽ ജനപ്രതിനിധികളെന്ന സംരക്ഷണം മാത്രമേ ഉള്ളൂ എന്നും മറ്റു കാര്യങ്ങൾ ചെയ്യാൻ സംരക്ഷണമില്ലെന്നുമുള്ള കോടതി പരാമർശം എല്ലാം അംഗങ്ങളും ഓർമയിൽ സൂക്ഷിക്കേണ്ടിവരും. 2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഘർഷമുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്.
ആറ് ഇടത് എംഎൽഎമാരെ പ്രതികളാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.ടി.ജലീൽ, കെ.കുഞ്ഞഹമ്മദ്, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. മാണി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷബഹളം തുടങ്ങി.
തുടർന്നുണ്ടായ സംഘർഷത്തിനിടെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. ബഹളത്തിനിടെ ജമീലാപ്രകാശം, ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിമർശനമുയർന്നു.
നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ തിരിച്ചടി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.
സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.
വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എം.എല്‍.എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.
2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.
ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ മരിച്ചു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ലക്നൗ- അയോദ്ധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ പത്തൊന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹരിയാനയില്‍ നിന്ന് മടങ്ങുകയായിരുന്ന ബീഹാര്‍ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവര്‍ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.
നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. ബസിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
‘ഹലോ ജോസഫ്, ഞാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഹാപ്പി ബര്‍ത്ത് ഡേ.’ പിറന്നാള്‍ ദിനത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ആശംസ കേട്ട് തൃശൂരിലെ ജോസഫ് ജോണ്‍ ഞെട്ടി. ജോസഫ് ജോണിന്റെ അറുപത്തി രണ്ടാം പിറന്നാളിനാണ് അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ആശംസകളെത്തിയത്. ജൂലായ് 21ന് രാവിലെ മകള്‍ അന്ന അയച്ച വീഡിയോയിലാണ് ജസീന്ത ആര്‍ഡന്‍, ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡില്‍ പേസ്ട്രി ഷെഫായി ജോലി ചെയ്യുകയാണ് അന്ന. വീഡിയോയില്‍ ജസീന്തയ്‌ക്കൊപ്പം ജോസഫിന്റെ മകള്‍ അന്നയുമുണ്ട്.
‘ഹലോ ജോസഫ്, ഞാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഞാന്‍ ഇപ്പോള്‍ അന്നയുടെ കൂടെയാണുള്ളത്. അവള്‍ ഇവിടുത്തെയൊരു നല്ല റസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നത്. ഹാപ്പി ബര്‍ത്ത് ഡേ’ എന്നാണ് 11 സെക്കന്‍ഡുള്ള വീഡിയോയില്‍ ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.
ജസീന്ത ആര്‍ഡന്റെ കടുത്ത ആരാധകനാണ് ജോസഫ്. അന്ന ജോലി ചെയ്യുന്ന റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ് ജസീന്ത. ഭക്ഷണത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വര്‍ത്തമാനത്തിനിടെ ഷെഫിന്റെ അച്ഛന്റെ പിറന്നാള്‍ വിവരം അറിഞ്ഞപ്പോള്‍ വീഡിയോയിലൂടെ ജസീന്ത ആശംസ അറിയിക്കുകയായിരുന്നു.
അതിര്‍ത്തി അടച്ചത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റുന്നില്ല. അച്ഛനെയും അമ്മയേയും ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ജസീന്ത തന്നെ എന്നാല്‍ നമുക്ക് അച്ഛന്് പിറന്നാള്‍ ആശംസകള്‍ ചെയ്ത് ഒരു വീഡിയോ അയക്കാം എന്ന് പറയുകയായിരുന്നു. അന്നയുടെ ഫോണ്‍ വാങ്ങി ജസീന്ത തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. പിറന്നാള്‍ ദിനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ആശംസയില്‍ ജോസഫ് ഏറെ സന്തോഷവാനാണ്.
സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലേക്കു ഒളിഞ്ഞു നോക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങളുടെ. നടീനടൻമാരുടെ കുടുംബ ജീവിതം, വിവാഹം, വിവാഹമോചനം, തർക്കങ്ങൾ ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കാറുണ്ട്. നടി അർഥന ബിനു തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ്. ഇൻസ്റ്റഗ്രമിലൂടെ പത്തു മിനിറ്റിലേറെ വരുന്ന വിഡിയോയിലൂടെയാണ് നടി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത്.
എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ലെന്നു വിഡിയോയിൽ താരം പറയുന്നു. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.
അർഥനയുടെ വാക്കുകള്‍:
നമസ്കാരം ഞാൻ അർത്ഥന ബിനു,
എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പലപല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്.
പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’, ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് “ഞാൻ വിജയകുമാറിന്റെ മകൾ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്.
2011–ൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ റോൾ മുതൽ ചെയ്താണ് ഞാൻ കടന്നു വന്നത്. പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തിൽ ഞാൻ ഏറ്റവും പുറകിൽ ഒരു ബാഗ് പിടിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. 2016–ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷവും ഞാൻ ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എത്താൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്.
അതിനിടയിൽ എന്നെ ഇമോഷനലി തകർത്ത് എന്റെ പ്രൊഫഷനൽ ജീവിതത്തിൽ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകൾ ആണ് ഈ വാർത്തകൾക്കൊപ്പം വരുന്നത്.
എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.
ഇതിനു മുൻപ് വന്ന പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്. ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ പേര് അർഥന ബിനു എന്നാണ് അതിനർഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല.
പിന്നെ പലതിലും പറയുന്നത് എന്റെ ആദ്യ സിനിമ മുദ്ദുഗൗ ആണ് എന്നാണ്. ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലാണെന്ന്. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാർത്തകൾ ഉണ്ടാക്കുന്നത്. ഈ വാർത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ൽ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തിൽ നിന്നും വിളിച്ചപ്പോൾ എന്റെ പേര് ചോദിച്ചു ഞാൻ അർഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവർ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങൾ വിജയകുമാറിന്റെ മകൾ അല്ലെ’ എന്ന്.
‘അച്ഛനെപ്പറ്റി കൂടുതൽ പറയാൻ താല്പര്യപെടുന്നില്ല, ഓരോരുത്തർക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാൻ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുമ്പോൾ വിജയകുമാർ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ല എന്ന്. പിന്നെ അവർ പലതും ചോദിച്ചു ഞാൻ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ട വാർത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാൻ താല്പര്യമില്ല എന്നാണ്.
അങ്ങനെ പലപല തലക്കെട്ടുകളിലായി വാർത്തകൾ വരുന്നുണ്ട്. 2016–ൽ ആദ്യമായി ഇങ്ങനെ ഒരു വാർത്ത വന്നപ്പോൾ ഞാൻ വളരെ വിഷമിച്ചു. അന്ന് ഞാൻ അവരുടെ നമ്പർ കണ്ടുപിടിച്ച് അവരെ വിളിച്ചു, ഇങ്ങനെ ഒരു ന്യൂസ് കാണുന്നു അത് വ്യാജവാർത്തയാണ് അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞത് ഡിലീറ്റ് ചെയ്യാൻ പറ്റില്ല വേണമെങ്കിൽ “ഞാൻ വിജയകുമാറിന്റെ മകളാണ്” എന്ന് അർഥന പറയുന്നതായി ഒരു ഇന്റർവ്യൂ കൊടുക്കാം എന്നാണ്. അന്ന് ഞാൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലമാണ്.
അഭിനയം കണ്ട് പ്രേക്ഷകർ എന്നെ വിലയിരുത്തിയാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം, ഞാൻ അന്ന് ആ കോൾ കട്ട് ചെയ്തു. പക്ഷേ ഈയിടെയായി ഈ വാർത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങൾ താമസിക്കുന്നത്. ഇത്രയും നാൾ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.
നിങ്ങളൊക്കെ ജോലി ചെയ്യുന്നതുപോലെ എന്റെ ആഗ്രഹങ്ങളെ പിന്തുടർന്നാണ് ഞാനും ജീവിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങൾക്കാർക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല.
പക്ഷേ സിനിമാമേഖലയിൽ എനിക്ക് ബന്ധമുള്ള ഒരാൾ എനിക്കെതിരെ പ്രവർത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ടു മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കിൽ അവരെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകളും കമന്റുകളും ഇടാതെ നോക്കുക. എല്ലാവരും പലതരത്തിലുള്ള പ്രശ്നങ്ങളുള്ളവരും അതിനെ അതിജീവിക്കാൻ നോക്കുന്നവരുമായിരിക്കും. മറ്റുള്ളവരെപ്പറ്റി അറിയാത്ത കാര്യങ്ങൾ പറയുന്നതിനേക്കാൾ നല്ലത് അവരെപ്പറ്റി മിണ്ടാതിരിക്കുകയാണ് അല്ലെങ്കിൽ പിന്തുണച്ച് നല്ല വാക്കുകൾ പറഞ്ഞാൽ അത് അവർക്ക് ഒരുപാടു സഹായകമായിരിക്കും.
സുനന്ദ പുഷ്കറിന്‍റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ വിചാരണ നേരിടേണ്ടി വരുമോ. അതോ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവിമുക്തനാക്കപ്പെടുമോ. ഈ ചോദ്യങ്ങള്‍ക്കള്ള ഉത്തരം ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലി ഗോയല്‍ ഇന്ന് നല്‍കും. ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം.
തരൂരിനെതിരെ കുറ്റം ചുമത്തുന്നിതില്‍ ഡൽഹി റോസ്അവന്യൂ കോടതി വിധി പറയും. ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.
ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വാദത്തിനിടെ പൊലീസ് പറഞ്ഞത്. തനിക്കെതിരെ തെളിവുകൾ ഇല്ല. മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെ ജോലി തടസ്സപ്പെടുത്തി എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്.
പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസങ്ങൾക്കു മുൻപ്, വാക്സീൻ വിതരണത്തിൽ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വിവാദമായിരുന്നു. ഇതെത്തുടർന്ന് അഞ്ച് വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മൂന്നു ദിവസം ജയിൽ കഴിയേണ്ടിവന്നു. പൊലീസും പെൺകുട്ടിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന് മറുപടി നൽകിയതായി ഗൗരിനന്ദ പറഞ്ഞു. ഗൗരിനന്ദ ചില ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാൻ. എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ, നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ ശബ്ദമുയർത്തി മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.’
വള്ളികുന്നത്ത് നവവധു തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സ്ത്രീധന പീഡനത്തിന് കേസെടുത്ത പോലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതായി സുചിത്രയുടെ അമ്മ പറഞ്ഞു.
ഓച്ചിറ സ്വദേശിനി 19 വയസുള്ള സുചിത്രയാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ ജൂണ്‍ 22ന് തൂങ്ങിമരിച്ചത്. 51 പവന്‍ സ്വര്‍ണമാണ് വിവാഹത്തിന് നല്‍കിയത്. ഇരുചക്ര വാഹനം നല്‍കാമെന്ന് സുചിത്രയുടെ പിതാവ് വാഗ്ദാനം ചെയ്തപ്പോള്‍ ആഡംബരക്കാര്‍ വേണമെന്ന് പ്രതി ഉത്തമന്‍ ആവശ്യപ്പെട്ടു. കാര്‍ നല്‍കിയ ശേഷമായിരുന്നു വിവാഹം.
വിവാഹശേഷം ഭര്‍ത്താവിന്റെ സഹോദരിയുടെ കടം തീര്‍ക്കാനായി 10 ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. പണത്തിനായുള്ള നിരന്തര സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വിവാഹം നടന്ന് വെറും മൂന്നു മാസം തികയുമ്പോള്‍ ആയിരുന്നു സംഭവം.
വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ സൈനികനായ ഭര്‍ത്താവ് ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉപദ്രവം രൂക്ഷമായത്.
സുചിത്രയെ വിവാഹം കഴിക്കും മുന്‍പ് വിഷ്ണുവിന്റെ ഒരു വിവാഹം മുടങ്ങിയിരുന്നു. വിവാഹത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. അവരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.
ജൂണ്‍ 22ന് പ്രതി സുലോചന സുചിത്രയെ പണം ആവശ്യപ്പെട്ട് ശകാരിച്ചിരുന്നു. അസഭ്യവര്‍ഷം രൂക്ഷമായതോടെ സുചിത്ര മുറിയില്‍ കയറി കതകടച്ചു. ഏറെ നേരം പുറത്തു വരാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് മുറിയില്‍ കയറിയപ്പോഴാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്കയില്‍ പ്ലാസ്റ്റിക് സ്റ്റൂള്‍വച്ച് കയറി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെത്തി ജന്മദിനം ആഘോഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍ ദീപ ശര്‍മ്മയുടെ അവസാന ചിത്രങ്ങള്‍ കണ്ണീരിലാഴ്ത്തുന്നു.
ജന്മദിനാഘോഷത്തിനാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ദീപ ശര്‍മ്മ ഹിമാചല്‍ പ്രദേശിലെത്തിയത്. ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിലാണ് ഡോ. ദീപയുടെ ജീവന്‍ നഷ്ടമായത്. തന്റെ 38-ാം ജന്മദിനാഘോഷത്തിനായി ഏറെ സന്തോഷത്തോടെ പുറപ്പെട്ട യാത്രയിലാണ് അപകടം ഉണ്ടായത്.
മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ദീപ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
ദീപയുടെ വിയോഗത്തെ കുറിച്ച് സഹോദരന്‍ മഹേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. ‘വരുന്ന ജൂലൈ 29നായിരുന്നു ദീപയുടെ 29-ാം ജന്മദിനം. അതിന്റെ ആഘോഷങ്ങള്‍ക്കായാണ് അവള്‍ ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചത്. ഒത്തിരി സന്തോഷത്തോടെയും ആകാംഷയോടെയുമായിരുന്നു യാത്രയ്ക്ക് തയ്യാറായത്. അതിനായി അവള്‍ ഒരു പ്രൊഫെഷണല്‍ ക്യാമറയും പുതിയൊരു സ്മാര്‍ട്ട് ഫോണും വാങ്ങിയിരുന്നു. പ്രകൃതിയെ ഒത്തിരി സ്നേഹിച്ചിരുന്ന അവള്‍, പ്രകൃതിയുടെ മടിയില്‍ കിടന്നുതന്നെയാണ് തന്റെ പ്രാണന്റെ അവസാന ശ്വാസവും അവളെടുത്തത്. ദീപയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’, അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
സൈനീകരുടെ പ്രവേശനാനുമതിയുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ ഐടിബിപി ചെക്ക്പോസ്റ്റില്‍ നിന്നാണ് ജൂലൈ 25 ന് ദീപ തന്റെ അവസാനത്തെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്റില്‍ 80 കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്.
Standing at the last point of India where civilians are allowed. Beyond this point around 80 kms ahead we have border with Tibet whom china has occupied illegally. pic.twitter.com/lQX6Ma41mG
— Dr.Deepa Sharma (@deepadoc) July 25, 2021
തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം കുടുംബത്തിലെ അന്തഛിദ്രം മറച്ചുവെച്ചാണ് നടനും എംഎല്‍എ യുമായ മുകേഷ് തനിക്കെതിരേ അസത്യ പ്രചരണം നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. തന്റെ കുടുംബചിത്രത്തില്‍ പരിഹാസം എഴുതുന്ന സമയത്ത് സ്വന്തം കുടുംബം അകന്നുപോയത് അദ്ദേഹം മറച്ചു വെച്ചു ജനങ്ങളെ കബളിപ്പിച്ചെന്നും മുകേഷിനെതിരേ പോലീസും വനിതാകമ്മീഷനും കേസെടുക്കണമെന്നും പറഞ്ഞു.
കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ പൊതു സമൂഹത്തില്‍ വലിച്ചിഴയ്ക്കാതിരുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ വിവരം കിട്ടിയിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മുകേഷിനെതിരെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബിന്ദൃകൃഷ്ണയായിരുന്നു.
താൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമന്റ് എഴുതിയിരുന്നു. പരിഹാസ കമന്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. തനിക്കെതിരേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണെന്നും പറഞ്ഞു.
മുകേഷും ഭാര്യയും വേര്‍പിരിയാന്‍ പോകുന്നുവെന്നും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റും വന്നത്. 14 വയസ്സുള്ള വിദ്യാർഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണെന്നും പറഞ്ഞു.
മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക നിശബ്ദമായിരുന്നത് അവരുടെ സ്വഭാവത്തിലെ കുലീനത വെളിവാക്കുന്നതായിരുന്നു എന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
മുന്‍ ഭാര്യ സരിതയുടെ കാര്യത്തില്‍ തന്നെ മുകേഷിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും മേതില്‍ ദേവിക ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നതും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി എന്നും പറയുന്നു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പൊലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണമെന്നും പറഞ്ഞു.
തനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല എന്നും പറയുന്നു.