കൊയിലാണ്ടി ചേലിയയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലുണ്ടായ സാമ്പത്തിക നഷ്ടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലയിൽ സ്വദേശി മലയിൽ ബിജിഷ മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്ന ബിജിഷ പിന്നീടഓൺലൈൻ റമ്മി ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി കൂടുതൽ പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.
തുടർച്ചയായ ഗെയിമുകളിൽ പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.
വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയുമായിരുന്നില്ല. ബിജിഷയുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 35 പവൻ സ്വർണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.
ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും താരം അരങ്ങേറിയതോടെ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് നയൻതാര.
ഡയാന എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയാണ് ഡയാന എന്ന നയന്‍താര സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് ആണ് താരത്തിന് നയൻതാര എന്ന പേര് നിർദ്ദേശിക്കുന്നത്.
ഇപ്പോള്‍ നയന്‍താരയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഓര്‍ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമയിൽ ക്ഷേണവുമായി ചെന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നാണ് നയൻതാര പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
നയന്താര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ കണ്ടാണ് അഭിനയിക്കാന്‍ വിളിച്ചത്.എന്നാല്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നാണ് ആദ്യം തന്നോട് പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
ബന്ധുക്കൾക്കൊന്നും താന്‍ സിനിമയിൽ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല എന്നും തന്റെയും മാതാപിതാക്കളുടെയും ഇഷ്ടപ്രകാരം മാത്രമാണ് അഭിനയിക്കാന്‍ എത്തിയതെന്നും നയൻതാര പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു..
നയൻതാരയെ ഞാൻ ആദ്യം കാണുന്നത് ഒരു മാഗസിൻ കവറിലാണ്.അത് കണ്ടപ്പോൾ ആത്മവിശ്വാസമുള്ള ഒരു പെണ്‍കുട്ടി എന്ന ഫീൽ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. തുടര്‍ന്ന് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഡയാനയെ വിളിച്ച് കാണാന് പറ്റുമോ എന്ന് ചോദിച്ചു.
തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നയൻതാര എന്നെ കാണാൻ എത്തുന്നത്. ഡയനയെ കണ്ടപ്പോൾ തന്നെ മനസിലായി
സിനിമയിൽ അഭിനയിക്കണം എന്ന മോഹം കൊണ്ട് വരുന്ന കുട്ടി ഒന്നുമല്ല എന്ന്.പക്ഷെ അഭിനയിക്കാൻ ഇഷ്ടമാണ് എന്നും തോന്നി. അന്ന് തന്നെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്താര തിരിച്ച് പോയി.
പിന്നീട് നയൻതാരയെ നായികയായി തിരഞ്ഞെടുത്ത കാര്യം പറഞ്ഞപ്പോൾ ‘ഇല്ല സർ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു അവരുടെ മറുപടി എന്നും സത്യൻ അന്തിക്കാട് പറയുന്നു.
ബന്ധുക്കള്‌ക്കൊന്നും സിനിമയിൽ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ല. അപ്പോൾ ഞാൻ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ എന്ന് ഇല്ല എന്നായിരുന്നു മറുപടി. എന്നാല് ഇങ്ങോട്ട് പോരു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ‘മനസ്സിനക്കരെ’ ചിത്രത്തിൽ നയന്‍ താര എത്തുന്നത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
തുടർന്ന് പേര് മാറ്റുകയായിരുന്നു.ഞാൻ കുറച്ച് പേരുകൾ അവര്‍ക്ക് എഴുതി കൊടുത്തിരുന്നു. അതില് നിന്നാണ് നയന്താര എന്ന പേര് അവര്‍ തെരഞ്ഞെടുക്കുന്നത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.
ഇപ്പോഴും ഞാനാണ് സിനിമയിൽ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് നയന്താര. ഇടയ്ക്ക് വിളിക്കാറുണ്ട്. അവർ വളർന്നു വന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.താൻ അവസരം കൊടുത്തില്ലെങ്കിലും നയൻതാര സിനിമയിൽ വരുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്‌തെന്ന് വിവരങ്ങൾ പുറത്തുവരികയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത് .നടിയാണ് പരാതിക്കാരി. അതും ചില സിനിമകളിൽ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും.
ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതിൽ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവിൽ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളിൽ പോകേണ്ടിയും വരും. എന്നാൽ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.
ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരിൽ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. എന്നാൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ നടി അമ്മയിൽ അംഗവുമല്ല. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു.
എഫ് ഐ ആർ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയർത്തുന്നത്. വിരിലിൽ എണ്ണാവുന്ന സിനിമയിൽ മാത്രമാണ് അവർ അഭിനയിച്ചിട്ടുള്ളത്. അതിൽ ഒരു സിനിമയിൽ നായികയുമായിരുന്നു.
എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിന്റെ വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പൊലീസ് എല്ലാം വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. കേസിനെ കുറിച്ച് കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചിരുന്നു.
വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും വിജയ് ബാബു അറിയിച്ചു. പൊലീസ് ഉടൻ നടിയുടെ വിശദ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. അങ്ങനെ വന്നാൽ താര സംഘടനയ്ക്ക് അടക്കം വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടി വരും.
കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.
21-നാണ് നെടുമ്പാശ്ശേരിയില്‍ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പോലീസ് ഇവരെ കുടുക്കിയത്.
നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മോഷണങ്ങള്‍ നടന്നതോടെ പോലീസ് പരിശോധന വ്യാപകമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും പോലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പര്‍ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവര്‍.
രണ്ടിടത്തെ മോഷണത്തിനുശേഷം പോലിസ് സംഘം കൊച്ചിയില്‍മുഴുവന്‍ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്‌റോഡിലെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍നിന്ന് 35,000 രൂപയും കവര്‍ന്നിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പിടിയിലായത്.
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. ദിലീപിതിരെ ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ നടത്തിയ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും അത് മഞ്ജു അറിഞ്ഞതിനെ കുറിച്ചെല്ലാമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി വെളിപ്പെടുത്തിയിരുന്നു.
ദീലിപിന്റെ വീട്ടിൽ പതിനാല് വർഷക്കാലം മഞ്ജുവാര്യർ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബർട്ടി ബഷീർ. ദിലീപുമായുള്ള കല്യാണം കഴിഞ്ഞതു മുതൽ അവർ ഒട്ടേറെ സഹിക്കേണ്ടി വന്നു. എന്നാൽ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്ന് ലിബർട്ടി വെളിപ്പെടുത്തിയിരിക്കുന്നു.
ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയത്. മഞ്ജുവിനുള്ള ഫോൺ വന്നാൽ പോലും അത് ആരാണെന്ന് പരിശോധിച്ച് മാത്രമേ അവൾക്ക് നൽകാറുള്ളൂ. വീട്ടിൽ കരഞ്ഞു കഴിയേണ്ട അവസ്ഥയായിരുന്നു ദിലീപിനോടൊപ്പമുള്ള കാലം. സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥയായിരുന്നു. ദിലീപിന്റെ അനുജൻ അനൂപും അയാളുടെ ഭാര്യയും മാത്രമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അനൂപിന്റെ മൊഴിയിൽ മഞ്ജു മദ്യപാനിയാണെന്ന് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. പലവട്ടം മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും വീട്ടിൽ എല്ലാവർക്കും അത് അറിയാമെന്നും മൊഴി നൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. ഇത് തന്നെ മഞ്ജുവിന്റെ സ്വഭാവ മഹിമക്ക് ഉദാഹരണമാണ്.
ദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടും നിലവിൽ ഉപദേശക സമിതി അംഗവുമായ ബഷീർ പറയുന്നു. താൻ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസർമാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോൾ സഹായിച്ചത് താൻ മാത്രമായിരുന്നു. ദിലീപിനെ ഉൾപ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോൾ താൻ അയാളെ ചേർത്ത് ഫിലിം എടുത്ത ഒരേ ഒരാൾ താനായിരുന്നു.
എന്നാൽ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു. ആറ് മാസം വരെ തന്റെ തീയ്യേറ്ററുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയും വന്നു. എന്നാൽ എല്ലാറ്റിനും ദൈവം ദിലീപിന് ശിക്ഷ കൊടുത്തുകൊണ്ടിരിക്കയാണ്. ദിലീപ് വിശ്വസിച്ച ആൾ തന്നെ ഇപ്പോൾ പൊലീസിന് എല്ലാ വിവരവും തെളിവുകളും നൽകുന്നു. രഹസ്യങ്ങൾ സൂക്ഷിക്കാൻ ദിലീപ് നിയോഗിച്ച ആൾ തന്നെയാണ് ശിക്ഷ നേടിക്കൊടുക്കാൻ ഇറങ്ങിയിട്ടുള്ളത്.
കേസിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോട് താൻ പറഞ്ഞിരുന്നു. മമ്മൂട്ടി ഇടപെട്ടാൽ കേസ് തേഞ്ഞുമാഞ്ഞു പോകും. അതോടെ മുഖ്യമന്ത്രിക്ക് തന്നോട് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും അന്നത്തെ ഡി.ജി.പി. അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇപ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പി.യും ക്രൈംബ്രാഞ്ചുമെല്ലാം ഒറ്റക്കെട്ടായി കേസ് സജീവമാക്കുകയാണ്. കുറ്റവാളി ആരായാലും ശിക്ഷ നേടിക്കൊടുക്കമെന്ന കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ബഷീർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടോടെ അന്വേഷണം പൂർവ്വാധികം ശക്തി പ്രാപിക്കുന്നുണ്ട്. അന്വേഷണം മറ്റു ചിലരിലേക്കും എത്തുമെന്നും സൂചനയുണ്ട്. ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനമാണ് ദിലീപ് സ്വീകരിച്ചതെന്നും അതിന് അദ്ദേഹത്തിന് ദൈവം വലിയ ശിക്ഷ നൽകുമെന്നും ബഷീർ ആവർത്തിച്ചു.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും 1985 മുതൽ രാജ്യസഭാംഗവും ആയി പതിറ്റാണ്ടുകളുടെ തട്ടകമായിരുന്ന ഡൽഹിയോടു വിടചൊല്ലി എ.കെ. ആന്റണി വ്യാഴാഴ്ച കേരളത്തിലേക്കു താമസം മാറ്റുന്നു. ഭാര്യ എലിബത്തും ആന്റണിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്കു താമസത്തിനെത്തും.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെയെങ്കിലും വർക്കിംഗ് കമ്മിറ്റിയംഗമായി ആന്റണി തുടരും. നിലവിൽ പാർട്ടി അച്ചടക്കസമിതി തലവനാണ്. കോണ്‍ഗ്രസ് തലപ്പത്ത് എല്ലാ സമിതികളിലും അംഗമായ ആന്റണി പാർട്ടിയിലെ ഏറ്റവും സ്വീകാര്യനും അഴിമതിരഹിത മുഖവുമാണ്. സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്പോഴും കേരളത്തിലെ കോണ്‍ഗ്രസിനോടൊപ്പം തുടർന്നും പൂർണമനസോടെ ഉണ്ടാകുമെന്ന് ആന്റണി പറഞ്ഞു. തീർത്തും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കു മാത്രമാകും ഇനി ഡൽഹി യാത്ര.
ആരോഗ്യകാരണങ്ങളും ഡൽഹിയിൽ തീവ്ര തണുപ്പും ചൂടും അന്തരീക്ഷ മാലിന്യവും അടക്കമുള്ള കാരണങ്ങൾ നാട്ടിലേക്കു തിരികെ പറിച്ചുനടാൻ 81-കാരനായ ആന്റണിയെ പ്രേരിപ്പിച്ചു. മുഖ്യമന്ത്രിയായും കെപിസിസി അധ്യക്ഷനായും ഏറെ വർഷം നിറഞ്ഞുനിന്ന തിരുവനന്തപുരത്തേക്കുള്ള തിരിച്ചുവരവ് ആന്റണി ഏതാനും വർഷം മുന്‍പേ തീരുമാനിച്ചിരുന്നു.
രാജ്യസഭയിലേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഒരു വർഷം മുന്‍പേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ആന്റണിയുടെ ഒഴിവിൽ ജെബി മേത്തർക്കു നറുക്കു വീണത്. ഏപ്രിൽ ആദ്യം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ആന്റണി വീട് ഒഴിയാനും തന്റെ വീട്ടുസാധനങ്ങൾ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്കു മാറ്റാനുമുള്ള നടപടികൾ പൂർത്തിയാക്കി.
ഇന്ത്യയിൽ ഏറ്റവും നീണ്ടകാലം പ്രതിരോധമന്ത്രിയെന്ന റിക്കാർഡും കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന റിക്കാർഡും ആന്റണിക്കാണ്. മൂന്നുതവണ മുഖ്യമന്ത്രിയായ ആന്റണി ഇടക്കാലത്ത് കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിയുമായിരുന്നു.
തോമസ് ചാക്കോ
മങ്കൊമ്പ് : കാലാകാലങ്ങളായി വെള്ളപ്പൊക്കവും , കൃഷിനാശവും , കുടിവെള്ള ക്ഷാമമും, മാറാരോഗങ്ങളും , തൊഴിലില്ലായ്മയുമായി ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതയെ കരകയറ്റുവാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ കുട്ടനാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നു. ഡെൽഹിയിലും , പഞ്ചാബിലും പരീക്ഷിച്ച് വിജയിച്ച ആം ആദ്മി പാർട്ടിയുടെ പ്രകൃതിക്ക് യോജിച്ച വികസന മാതൃക കുട്ടനാട്ടിൽ നടപ്പിലാക്കികൊണ്ട് അരവിന്ദ് കെജ്രരിവാളിന്റെ നന്മയുടെ രാഷ്ട്രീയം കുട്ടനാട്ടുകാരുടെ മനസ്സിൽ ഇടംനേടാനുള്ള പദ്ധതികളാണ് ആം ആദ്മി പാർട്ടിയൊരുക്കുന്നത്.

അതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം മുതൽ മണ്ഡലം മുഴുവനിലും താഴെ തട്ടിൽ ആം ആദ്മി പാർട്ടിയുടെ യൂണിറ്റുകൾ രൂപികരിച്ചുകൊണ്ട് നല്ലൊരു സംഘടന സംവിധാനം ഒരുക്കുവാനുള്ള ശ്രമങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടിയുടെ കുട്ടനാട് മണ്ഡലത്തിലെ ആദ്യ കൺവെൻഷൻ 24 ഏപ്രിൽ 2022 ന്, മങ്കൊമ്പിലെ ബ്രൂക്ക്‌ഷോർ ഹോട്ടലിൽ വച്ച് ആലപ്പുഴ ജില്ലാ കൺവീനർ ശ്രീമതി. സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെ നെഞ്ചിലേറ്റി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പുതിയ അംഗങ്ങൾക്ക് ഹാർദ്ദവായ സ്വീകരണവും , മെമ്പർഷിപ് വിതരണവും നൽകുകയുണ്ടായി. അതോടൊപ്പം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത് തല അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു.





നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ജയറാമിന്റെ മടങ്ങിവരവാണ് മകള്‍ എന്ന സിനിമ. ജയറാം-മീര-സത്യന്‍ അന്തിക്കാട് കോമ്പിനേഷനില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഇപ്പോഴിതാ പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ച് പറയുകയാണ് ജയറാം. അഭിമുഖ പരിപാടിയിലായിരുന്നു ജയറാമിന്റെ തുറന്നുപറച്ചില്‍. പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി ഇരുന്നെന്നും ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടുകയാണെന്നുമായിരുന്നു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.
ഞാന്‍ പത്ത് വര്‍ഷമായി സത്യേട്ടന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല, ജയറാം പറഞ്ഞു.
നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നചിത്രത്തിൽ നായകനായി ജയറാം. നായികയായി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മീര ജാസ്‌മിൻ മടങ്ങിയെത്തുകയാണ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സത്യൻ അന്തിക്കാട് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. തനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ വിഷുകൈനീട്ടമെന്നാണ് ജയറാം ചിത്രത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
പരിഗണിച്ചതിൽ നന്ദി, ഭരണസമിതി അംഗമാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമിയ്‌ക്ക് കത്തയച്ച് ഇന്ദ്രൻസ്
ചുറ്റുപാടുമുളള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർത്തിരിക്കുന്ന സിനിമകളായി മാറുക. എപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണെന്നും പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സത്യൻ അന്തിക്കാട് പറയുന്നു.
‘ഞാൻ പ്രകാശൻ’ ചിത്രത്തിൽ അഭിനയിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്. ഡോ.ഇക്‌ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. എസ്.കുമാർ ഛായാഗ്രഹണം, ‘ഒരു ഇന്ത്യൻ പ്രണയകഥ’ നിർമ്മിച്ച സെൻട്രൽ പ്രൊഡക്‌ഷൻസാണ് നിർമ്മാണം. സംഗീതം വിഷ്‌ണു വിജയ്, വരികൾ ഹരിനാരായണൻ.
മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല.
റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ കമ്പളക്കാട് പുവനാരികുന്നിൽ നടുക്കണ്ടി വീട്ടിൽ അബ്ദുവിന്റെ മകൻ അജ്മൽ (21), ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് അൽത്താഫ് (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് പച്ചക്കറിയുമായി ഗുണ്ടൽപേട്ടഭാഗത്ത് നിന്ന് വരുകയായിരുന്ന ഗുഡ്‌സ് പിക്കപ്പ് ജീപ്പ് എതിരെ വന്ന കർണാടക മിൽമയുടെ വാഹനവുമായി കൂട്ടിയടിച്ചത്. അപകടത്തിൽ ഗുഡ്‌സ് മറിഞ്ഞ് വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഇരുവരും തൽക്ഷണം മരിച്ചത്.
നാട്ടുകാർ ഓടികൂടിയെങ്കിലും മരണം സംഭവിച്ചതോടെ മൃതദേഹം നീക്കം ചെയ്യാൻ ആംബുലൻസിന്റെ സഹായം കിട്ടാതെ വലയുകയായിരുന്നു. അപകടത്തിൽപ്പെട്ടവാഹനം ഉയർത്തി ഇരുവരെയും പുറത്തെടുത്ത് മണിക്കൂറുകളാണ് മൃതദേഹം റോഡിൽ തന്നെ കിടന്നത്.
കർണാടകയിൽ വെച്ച് അപകടം സംഭവിക്കുന്നവർക്ക് ആംബുലൻസിന്റെ സഹായം ലഭിക്കാത്ത അനുഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പട്ടണങ്ങളിലൊഴിച്ചുള്ള പ്രദേശങ്ങളിൽ അപകടം സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കാറില്ല. മലയാളിയായ ഒരു ലോറി ഡ്രൈവർ അപകടത്തിൽപ്പെട്ട് റോഡരുകിൽ കിടന്ന് കയ്യ് ഉയർത്തി സഹായത്തിനായി അപേക്ഷിച്ചപ്പോൾ കയ്യിലെ വാച്ച് ഊരികൊണ്ടുപോയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.
പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. രവീന്ദ്രന്‍(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. പുലര്‍ച്ചെ മകള്‍ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. ഇവര്‍ എത്തിയ ശേഷമാണ് തീ അണച്ചത്.
ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇതിലെ ഒരു മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളുമെല്ലാം ആത്മഹത്യക്ക് കാരണമായെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രവീന്ദ്രന്‍ അയച്ചതായും പോലീസ് പറയുന്നു.
രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലാണുള്ളത്. അണക്കരയില്‍ സോപ്പുല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു രവീന്ദ്രന്‍.