സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ഒരു പരിപാടിയില്‍ മേജര്‍ രവിയുമായി സംസാരിക്കവെയായിരുന്നു പ്രതികരണം.
‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.
‘സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’, ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
കിളിമാനൂരില്‍ ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം, അഞ്ചു വയസുകാരന്‍ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കിളിമാനൂര്‍ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് ആത്മഹത്യ ചെയ്തത്. ആസിഡ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ റെജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് നിഗമനം. ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി.
തുടര്‍ന്ന് ബിന്ദു ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റില്‍ ചാടിയെന്നാണ് വിവരം. വീട്ടില്‍ വഴക്ക് പതിവായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം ആരും ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന മരണ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രണയബന്ധം തകർന്നതും തുടർന്ന് കടുത്ത വിഷാദത്തിന് അടിപ്പെട്ടതിനെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ആര്യ. എന്നാൽ തന്നെ പ്രണയിച്ച് വഞ്ചിച്ചയാൾ ഇപ്പോൾ തന്‍റെ സുഹൃത്തിനെ പ്രണയിക്കുകയാണെന്നും ആര്യ വെളിപ്പെടുത്തുന്നു. ‘ബിഗ് ബോസ് ഷോയില്‍ നിന്നും എനിക്കൊരു പ്രണയമുണ്ടായിരുന്നു. അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുക’- ആര്യ സൂചിപ്പിക്കുന്നു.
ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. അത് ജീവിതത്തിലെ ഒരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന്, തിരിച്ചു എത്തിയപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരിയെന്നും ആര്യ പറയുന്നു. ജാനിന് ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും താരം പറഞ്ഞു.
ഇന്ന് മറ്റൊരു വിവാഹത്തിന് താന്‍ തയ്യാറാണെന്ന് ആര്യ പറയുന്നു. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്. ഒരു പാർട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയർ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് അറിയാമെന്നും താരം പറയുന്നു.
ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വെളിപ്പെടുത്തുന്നു.
അതേസമയം നേരത്തെ തന്നെ പ്രണയത്തെ കുറിച്ചും ജാനിനെ കുറിച്ചും ആര്യ വെളിപ്പെടുത്തിയിരുന്നു. അന്നു മുതൽ സോഷ്യൽ മീഡിയ ആര്യയുടെ ജാനിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജാനിനെ വെളിപ്പെടുത്തുമെന്ന് ആര്യ പറഞ്ഞെങ്കിലും അത് ഉണ്ടായില്ല.
ജാനിന് തന്‍റെ മകളെ ഒരുപാട് ഇഷ്ടമാണെന്നും ആര്യ പറയുന്നു. ജാനിനെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും, അത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്യ പറയുന്നു.
ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ആര്യ വക്തമാക്കിയിരുന്നു. ആളുകളെ ശരിക്ക് മനസിലാക്കാനാകാത്തത് ഒരു പോരായ്മയാണെന്നും ആര്യ സമ്മതിക്കുന്നു. അതുകൊണ്ടാണ് താൻ വഞ്ചിക്കപ്പെട്ടതെന്നും അവർ പറയുന്നു.
അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കിയിലെ മൂന്നാറിലാണ് സംഭവം. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമല്ല.
3 സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹനന്‍. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹവും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കോളനി റോഡിലെ ലോഡ്ജിലാണ് ഇവര്‍ മുറി എടുത്തത്. ക്ഷീണം തോന്നുന്നതായി മോഹനന്‍ ഇവരോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് മോഹനന്‍ മുറിയിലേക്ക് പോകുകയും മറ്റുള്ളവര്‍ പുറത്തേക്ക് പോകുകയും ചെയ്തു. രാത്രി സുഹൃത്തുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നിപ ജീവൻ കവർന്ന 12വയസുകാരൻ മുഹമ്മദ് ഹാഷിം കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു. പരിചയമുള്ള എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി ഹാഷിമിനെ അവസാനമായി ഒരുനോക്കു കാണാൻ പോലും പ്രിയപ്പെട്ടവർക്കായില്ല.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ ഹാഷിം നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് ഇല്ലാതായത്.
പിടിഎംഎച്ച്എസ്എസിലെ എട്ടാംതരം വിദ്യാർത്ഥിയായിരുന്ന മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകസ്വപ്നം. അതാണ് നിപ ഇല്ലാതാക്കിയത്.
അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല.
നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോൾ പാലിച്ചാണ് ഇന്നലെ കണ്ണംപറമ്പിൽ കബറടക്കിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തർ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാർഥന ചൊല്ലി അന്ത്യയാത്ര നൽകി. കുട്ടിയുടെ ബന്ധുക്കളും പ്രാർഥനയിൽ പങ്കെടുത്തു.
2018ൽ നിപ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായുണ്ടായിരുന്ന അനുഭവപരിചയമുള്ള കോർപ്പറേഷൻ ആരോഗ്യവിഭാഗവും വൊളന്റിയർമാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ സികെ വത്സൻ (ഫറോക്ക് നഗരസഭ), വികെ പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ ഷമീർ (താനൂർ നഗരസഭ), പിഎസ് ഡെയ്‌സൺ, ബിജു ജയറാം, ആംബുലൻസ് ഡ്രൈവർ രഞ്ജിത്, വൊളന്റിയർ എൻവി അബ്ദുറഹിമാൻ എന്നിവരുൾപ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.
വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിക്കുകയായിരുന്നു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായിരുന്ന ഡോ. ആർഎസ് ഗോപകുമാർ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ളവർ തിരികെയെത്തി.
ഏഴുമാസം ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ദീപ്തിയുടെ നിലവിളി ഭർത്താവ് അഖിലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. ‘നടുപിളരുന്ന വേദനയാണ്… ഞാൻ മരിച്ചുപോകുമോ…?’-എന്നാണ് ദീപ്തി ഒടുവിലും ചോദിച്ചത്. അഖിൽ എല്ലാ ആശ്വസവാക്കുകളും ചൊരിഞ്ഞിട്ടും ദീപ്തി വിടപറയുകയായിരുന്നു. നേര്യമംഗലം വെള്ളൂർത്തറ വീട്ടിൽ അഖിലിന്റെ ഭാര്യയാണ് ദീപ്തി.
ഏഴുമാസം ഗർഭിണിയായ ദീപ്തി സിസേറിയനിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 28ന് ജനിച്ച കുഞ്ഞിന് ഒരു കിലോഗ്രാം മാത്രമാണ് ഭാരം. കുഞ്ഞ് നിലവിൽ എൻഐസിയുവിലാണ്. നാലു ലക്ഷത്തോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. രണ്ടു മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വരും. ടൈൽസ് ജോലിക്കാരനായ അഖിലിന് എത്രകഷ്ടപ്പാട് സഹിച്ചാണെങ്കിലും മകനെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണുള്ളത്.
‘അമ്മ എപ്പോൾ വരും…? എന്നു ചോദിക്കുന്ന ആറും നാലും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വിതുമ്പാൻ മാത്രമേ അഖിലിന് സാധിക്കുന്നുള്ളൂ. മക്കളെ ഇതുവരെ അമ്മയുടെ മരണം അറിയിച്ചിട്ടില്ല. രോഗബാധിതരായ രണ്ട് അമ്മമാരും ഒരു മുത്തശ്ശിയും ഈ പെൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അഖിൽ.
ഓഗസ്റ്റ് 13നാണ് ചുമയ്ക്ക് ചികിത്സ തേടിയ ദീപ്തി കോവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. ആദ്യം കോതമംഗലത്തെ എഫ്എൽടിസിയിലാക്കി, പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ രണ്ടുദിവസം മാത്രമാണ് പനി ഉണ്ടായിരുന്നത്. എന്നാൽ, 14 ദിവസം കഴിഞ്ഞുള്ള പരിശോധനയിലും ദീപ്തി പോസിറ്റീവായി തുടർന്നു. ഈ കാലത്ത് ചുമയുണ്ടെന്നു മാത്രമാണ് ദീപ്തി പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീട് വളരെ പെട്ടെന്നാണ് സ്ഥിതി ഗുരുതരമായത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട ദീപ്തിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റി. 28ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പക്ഷേ, ദീപ്തിയെ രക്ഷിക്കാൻ സാധിച്ചില്ല. അന്നുതന്നെ ദീപ്തി കോവിഡിന് കീഴടങ്ങി.
ആദ്യഘട്ടംതന്നെ നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ന്യൂമോണിയ ബാധയുണ്ടായെന്ന് തിരിച്ചറിയുന്നത്. രോഗാവസ്ഥയെ കുറിച്ച് ചോദിക്കുമ്പോഴൊന്നും കൃത്യമായ മറുപടി ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും അഖിൽ ആരോപിക്കുന്നു.
200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടിയെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.
തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
വസ്ത്ര വ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീട്ടില്‍ കേന്ദ്രസംഘം എത്തി. മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിപ ബാധിച്ച് ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണിത്.
കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.
എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി.
പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ (എ കോയ-85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലാണു നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്. ‘വിയറ്റ്‌നാം കോളനി’യാണ് അവസാന ചിത്രം.
നൂറുകണക്കിനു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രേംനസീറിനു സംഘട്ടനരംഗങ്ങളില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്.
നസീറിക്ക എന്നാണു പ്രേംനസീര്‍ കോയയെ വിളിച്ചിരുന്നത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.
മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും കാര്യങ്ങള്‍ അറിയാനുള്ള താല്‍പര്യത്തെ കുറിച്ചും പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. മറ്റൊരു സൂപ്പര്‍ താരവും ചെയ്യാന്‍ ശ്രമിക്കാത്ത ചില കാര്യങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന്. നമ്മുടെ സിനിമ പോലും അദ്ദേഹത്തിന് ബൈഹാര്‍ട്ട് ആണ്. താന്‍ നായാട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയ്ല്‍സ് പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയി.
അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെ കുറിച്ച് അത് ഇറങ്ങും മുമ്പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ മമ്മൂക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മൂക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
സിനിമയില്‍ എത്തുന്നതിന് മുമ്പേ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ സംവിധാനം ചെയ്ത തീരം തേടുന്ന തിരയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.