Kerala

കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.

2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.

മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി.

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടിയെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.

”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.

എന്നാല്‍ പത്ത് പവന്‍ കൂടി നല്‍കിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഇത് നല്‍കാന്‍ മൂസക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഹിബയുടെ പരാതിയില്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തു.

തെങ്ങിന് മുകളില്‍ കയറിയിരുന്ന് ഓടുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാര്‍. കരിക്കേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു, പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്.

റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്‍സന് 17,000 രൂപ ചെലവായി.

മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്.

‘നാഗിൻ’ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ നടി മൗനി റോയി(Mauni Roy) വിവാഹിതയാകുന്നു. മലയാളിയും ദുബായിലെ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരാണ് മൗനി റോയിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. ഇരുവരും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. ദുബായിൽ ഇൻവെസ്റ്റ്മെന്‍റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളുരുവിൽ ജനിച്ചു വളർന്ന സൂരജ് നമ്പ്യാർ പിന്നീട് ദുബായിലേക്ക്(Dubai) ചേക്കേറുകയായിരുന്നു.

മൗനിയുടെ ബന്ധുവായ വിദ്യുത് റോയ് സർക്കാർ ഒരു പ്രാദേശിക പത്രത്തിനോട് മൗനിയുടെ വിവാഹം ജനുവരിയിൽ നടക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കുമെന്നും സൂചനയുണ്ട്. കോവിഡ് കാലമായതിനാൽ തന്നെ ഇരു കൂട്ടരും തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം വിവാഹ സത്കാരം രണ്ട് ദിനങ്ങളിലായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

2022 ജനുവരിയിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ വസതിയിൽവെച്ച് ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹം കാര്യം തീരുമാനിച്ച് ഉറപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അറിയപ്പെടുന്ന നടിയും ഗായികയും കഥക് നർത്തകിയും മോഡലുമാണ് മൗനി റോയി. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലൂടെയുമാണ് അവർ പ്രശസ്തി നേടിയത്. 2007 ൽ സ്റ്റാർ പ്ലസിലെ ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്ന പരമ്പരയിലെ കൃഷ്ണ തുളസിയുടെ വേഷത്തിലൂടെ അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു.

മറ്റ് നിരവധി ഷോകളിൽ അഭിനയിച്ചതിനു ശേഷം, 2011 -ൽ സതിയായി അഭിനയിച്ച ഡെവോൺ കെ ദേവ് … മഹാദേവ് ഓൺ ലൈഫ് ഓകെ എന്ന ഷോയിലും അവർ തിളങ്ങി. സാര നാച്ച് ദിഖ (2008), പതി പത്നി വോ (2009), ലക് ദിഖ്ല ജാ 7 (2014), ബോക്സ് ക്രിക്കറ്റ് ലീഗ് 2 (2016), ലിപ് സിംഗ് എന്നീ ഷോകളിലും അവർ ഉണ്ടായിരുന്നു.

കളേഴ്സ് ടിവിയിലെ നാഗിൻ 1 (2015-16) എന്ന അമാനുഷിക ത്രില്ലറിലെ ആകൃതി മാറുന്ന സർപ്പമായ ശിവന്യയുടെ കഥാപാത്രത്തിലൂടെ മൗനി റോയ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി. ഷോയുടെ രണ്ടാം ഭാഗമായ നാഗിൻ 2 (2016–17) ൽ, റോയി അതിഥി വേഷത്തിൽ ശിവന്യയുടെ വേഷം അവതരിപ്പിക്കുകയും ശിവാനിയയുടെ മകൾ ശിവാംഗിയുടെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു,

നാഗിനെ തുടർന്ന്, ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചു, റീമ ​​കാഗ്ടിയുടെ സ്പോർട്സ് ഡ്രാമ ഗോൾഡ് (2018) ൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു, നിർണായകവും വാണിജ്യപരവുമായ വിജയവും മികച്ച വനിതാ നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിം ഫെയർ അവാർഡും നേടി.

മൗനി റോയിയുടെ കരിയറിനെ കുറിച്ച് ഇത്ര വിസ്തരിച്ച് പറയുന്നത് എന്തിനാണെന്നായിരിക്കും കാരണമുണ്ട്. സിനിമയിലും മിനിസ്ക്രീനിലും തിളങ്ങുമ്പോഴും സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് മൗനി റോയി. മോഡലിങ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ തന്‍റെ ആകർഷകമായ ചിത്രങ്ങൾ അവർ ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിലും മറ്റും ഷെയർ ചെയ്യാറുണ്ട്.

അമിതാഭ് ബച്ചനും രൺബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് മൗനി റോയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്ലാം മത വിശ്വാസികളുടെ പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ് വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. സൗത്തേൺ സ്വീഡനിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭീകരവാദികളുടെ ഭീഷണി മൂലം വർഷങ്ങളായി പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ലാർസിനൊപ്പം സഞ്ചരിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

2007 ലാണ് ലാർസ് വിവാദ കാർട്ടൂൺ വരച്ചത്. പട്ടിയുടെ ശരീരത്തിനു പ്രവാചകൻ നബിയുടെ തല വെച്ചായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ. കാർട്ടൂണിന് പിന്നാലെ ഇദ്ദേഹത്തിന് നേരെ നിരന്തര വധ ഭീഷണികൾ വന്നിരുന്നു. സ്വീഡനിലെ സമാധാനാന്തരീക്ഷത്തെയും ഇത് ബാധിച്ചു. മുസ്ലിം രാജ്യങ്ങളിൽ നിന്നു വന്ന വിമർശനത്തിനു പിന്നാലെ അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റെയിൻഫെൽറ്റലിന് 22 മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.

ഇറാഖിലെ അൽ ഖ്വയ്ദ് തീവ്രവാദ സംഘം ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നവർക്ക് വൻ പാരിതോഷികവും വാ​ഗ്ദാനം ചെയ്തിരുന്നു. എങ്ങനെയാണ് വാഹനാപകടം ആസൂത്രിതമാണോയെന്ന് സ്വീഡിഷ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.

ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.

പാലാ സെന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ വെച്ച് ഇല്ലാതാക്കിയ അഭിഷേകിന്റെ ക്രൂരത കൃത്യമായ ആസൂത്രണമായിരുന്നെന്ന് പോലീസ്. വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങൾ നടത്തിയെന്തിന് തെളിവുകൾ ലഭിച്ചു.

ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു.

കഴുത്ത് അറുത്താൽ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.

ഇതിനിടെ നിഥിന മോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് സുഹൃത്തിന്റെ പക്കൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു.

കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സാധാരണ പേപ്പർ കട്ടറിലിട്ട് സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.

കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.

ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.

അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.

വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.

അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.

 

Copyright © . All rights reserved