Kerala

കോവിഡ്‌ വ്യാപനത്തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.

വാഹന ഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാം. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. ഹൈക്കോടതി നിർദേശ പ്രകാരം അഭിഭാഷകരെയും അവിടുത്തെ മറ്റ്‌ ഉദ്യോഗസ്ഥരെയും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും മുൻഗണന നൽകും.

വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും. സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദേശിച്ചു. കുട്ടികളിലെ കോവിഡ്‌ ബാധയെപ്പറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ കോവാക്‌സിന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോവാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിശോധിക്കും.

നീറ്റ്‌ പരീക്ഷയ്ക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യു ഓഫിസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി. എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് 10 ലക്ഷം നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത രംഗത്ത്. സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും തന്നെ അവഹേളിക്കാൻ ശ്രമിച്ചാൽ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടുമെന്നും പ്രസീത ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സികെ ജാനുവിനു ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയതുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തൽ നടത്തിയതോടെ ബിജെപിക്കാർ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രസീത ആരോപിക്കുന്നു. ഇനിയും ഉപദ്രവിച്ചാൽ കൂടുതൽ രേഖകൾ പുറത്തു വിടുമെന്നാണ് പ്രസീത പറയുന്നത്. സരിത 2.0 എന്നു വിശേഷിപ്പിച്ചാണു സന്ദേശങ്ങൾ അയയ്ക്കുന്നത്. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു.

‘ജെആർപി-എൻഡിഎയുടെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളുടെയും സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണ നാളുകളിലുമെല്ലാം ബിജെപി നേതാക്കളുമായി സംസാരിച്ചതിന്റെയുമെല്ലാം ശബ്ദരേഖകൾ കൈവശമുണ്ട്. കൂടുതൽ പ്രകോപിപ്പിക്കാനും അവഹേളിക്കാനുമാണു ബിജെപി നേതാക്കളുടെ ശ്രമമെങ്കിൽ ഇവയെല്ലാം പുറത്തുവിടേണ്ടിവരും. പിന്നെ ആദർശംപറഞ്ഞ് തലയുയർത്തി നടക്കാൻ അവർക്കു കഴിഞ്ഞെന്നുവരില്ല,’-പ്രസീത പറഞ്ഞതിങ്ങനെ.

നേരത്തെ, 10 കോടി രൂപയാണു സികെ ജാനു സ്ഥാനാർത്ഥിയാകാനായി ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നൽകിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ മാർച്ച് ആറിന് തിരുവനന്തപുരത്തു വന്നാൽ പണം നൽകാമെന്നും തെരഞ്ഞെടുപ്പു സമയം ആയതിനാൽ പണം കൊണ്ടുനടക്കാൻ കഴിയില്ലെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞ്.

തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ഇയാളുടെ യഥാര്‍ത്ഥ പേര് വിവരങ്ങള്‍ സംഘടന പുറത്ത് വിട്ടിട്ടില്ല. നോ യുവര്‍ മാര്‍ട്ടിയേഴ്‌സ് എന്ന ഐ.എസിന്റെ രേഖകളില്‍ ക്രിസ്ത്യാനിയായിരുന്ന ഇയാള്‍ മതംമാറി അബൂബേക്കര്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ചതായും വെളിപ്പെടുത്തുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഇന്ത്യന്‍ രക്തസാക്ഷി എന്നാണ് ഇയാളെ കുറിച്ച് സംഘടന വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരും മറ്റും വിവരങ്ങളും രേഖയില്‍ ഇല്ല. എന്നാല്‍ നേരത്തേ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും മറ്റും ഇവര്‍ പുറത്ത് വിട്ടിരുന്നു.

ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് കൊല്ലപ്പെട്ട വ്യക്തി ബംഗളൂരുവിലാണ്് ജോലി ചെയ്തിരുന്നത്. നിരവധി എന്‍ജിനിയര്‍മാരുളള ഒരു സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചതെന്നാണ് തീവ്രവാദ സംഘടന വെളിപ്പെടുത്തുന്നത്. സുരക്ഷാ ഏജന്‍സികള്‍ ഇതു വരെ അബൂബേക്കര്‍ അല്‍ ഹിന്ദി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്നും വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും സുരക്ഷാ താവളങ്ങള്‍ നഷ്ടപ്പെട്ടതോടെ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തനം ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് രഹസ്യാനേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 ല്‍ ഐ.എസ് ഭീകരര്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

നിരവധി ഹിറ്റ് സിനിമകൾക്ക് തൂലികയിലൂടെ ജന്മം നൽകി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ എസ്.എന്‍ സ്വാമി തനിക്ക് സംഭവിച്ച ഒരു പരാജയ സിനിമയെക്കുറിച്ച് പറയുകയാണ്.

2013-ലെ മോഹന്‍ലാലിന്‍റെ ആദ്യ റിലീസായി പുറത്തിറങ്ങിയ ‘ലോക്പാല്‍’ എന്ന സിനിമയെക്കുറിച്ചാണ് എസ്.എന്‍ സ്വാമിയുടെ തുറന്നു പറച്ചില്‍. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്റെ തിരക്കഥയായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറയുന്നു.

“ജോഷി സംവിധാനം ചെയ്തു ഞാന്‍ രചന നിര്‍വഹിച്ച ‘ലോക്പാല്‍’ എന്ന സിനിമ ഇറങ്ങും മുന്‍പേ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു. പക്ഷേ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല. എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകാം അതിന്റെ കാരണം. ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു ഞാനും ഒരു പ്രധാനകാരണക്കാരനാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണ്”. എസ്.എന്‍ സ്വാമി പറയുന്നു

കുഴൽപ്പണ വിവാദത്തിലും മറ്റും ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ തോല്‍വി ബിജെപി ദേശീയ നേതൃത്വത്തിന് വലിയ നിരാശയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മൂന്നംഗ സമിയെ നിയോഗിച്ചിരിക്കുന്നത്. പരാജയം വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത ബിജെപി നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.

നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുമെന്നതിനാല്‍ ലോക്ഡൗണുകളിൽ ഇളവുകൾ നൽകിത്തുടങ്ങാമെന്ന നിർദേശവും ചർച്ച ചെയ്യും.

കടുത്ത നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ തീരുമാനം

മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.

പയ്യാവൂർ ചുണ്ടക്കാമ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവർ നിധിൻ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ ബെന്നിയെന്നയാൾ ചികിത്സയിലാണ്.

ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.

70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം.

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്.

രാജ്യത്ത് പലയിടത്തും ഇന്ധനവില സെഞ്ച്വറി അടിച്ചിരുന്നുവെങ്കിലും കേരളം 100 തൊട്ടിരുന്നില്ല. ഇപ്പോള്‍ കേരളവും ഇന്ധനവിലയില്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇന്നും തുടര്‍ച്ചയ.ായി വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.

വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. താമസിയാതെ സാധാരണ പെട്രോളും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല.

2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങൾ കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തുവെന്ന് എഴുത്തുകാരൻ സക്കറിയ.  2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നുവെന്നും സക്കറിയ ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പലായനം ചെയ്യുന്ന കുട്ടനാടൻ ജനത എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരുമെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു.
പോൾ സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ആരുടെ പോസ്റ്റ് എന്നറിയില്ല. വി ശശികുമാർ അയച്ചു തന്നത്. വളരെ പ്രധാന പെട്ട കാര്യങ്ങളാണ് ഇതിൽ പറയുന്നത് എന്ന് തോന്നി.
പലായനം ചെയ്യുന്ന കുട്ടനാടൻ ജനത.
2018 ആഗസ്റ്റ് മാസത്തിൽ കുട്ടനാട്ടീൽ നിന്ന് ഒരു കൂട്ട പലായനം നടന്നു, സമീപ ജീല്ല കളിലേയ്ക്ക്.ആഴ്ചകൾക്ക് ശേഷം അവർ തിരികെ എത്തീ. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. സ്ഥിരമായും, താത്കാലികമായും കുട്ടനാട്ടീൽ നിന്ന് സമീപനാടുകളിലേയ്ക്ക് ആളുകൾ താമസം മാറ്റി.
പ്രാഥമിക വിലയിരുത്തലിൽ 2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നു.
കഴിഞ്ഞ 2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങളാണ് അന്യ സ്ഥലം തേടി പോയത്. കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ മാറി.
ഇപ്പോൾ ഈ പലായനങ്ങൾ വലിയ പ്രശ്നമല്ല എന്ന് തോന്നിയേക്കാം, എന്നാൽ ഭാവിയിൽ ഇത് കുട്ടനാടിന്റെ നിലനില്പിനേയും, ഭൂമി ശാസ്ത്രപരവും, കാർഷികവും, സാമുദായികവുമായ സംതുലിതാവസ്ഥയിൽ പല മാറ്റങ്ങളും വരുത്താം.
ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രദേശം ഇപ്പോൾ കൃഷിക്കും മത്സൃ ബന്ധmത്തിന്നുമായി ഉപയോഗിച്ചു വരുന്നു.
ഈ പ്രകൃതിയെ സ്നേഹിച്ച് ഇവിടെ ജനിച്ച് വളർന്നവർ ഇവിടം വിട്ടു പോകേണ്ടി വന്നാൽ അത് ഈ നാടിന്റെ പ്രകൃതിയുടേയും കുട്ടനാടൻ സ്നേഹ സംസ്കാരത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും.ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരു കുടുംബം പോലെ കഴിയുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണിത്.
ഒരു പലായനം ഒരു സംസ്കൃതിയുടെ വിലാപത്തിന് കാരണമാകാതെ കാക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് ആകണം.
മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 1100 ച.കി.മി വിസ്തൃതിയുള്ള പ്രദേശമാണ് കുട്ടനാട് എന്ന് കണക്കാക്കപ്പെടുന്നത്.അതിൽ 289ച.കി.മി.വീസ് തൃതി വരുന്ന പ്രദേശമാണ് കുട്ടനാട് താലൂക്കായി രൂപപ്പെടുത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2 മുതൽ 10 അടി വരെ താഴ്ന്ന പ്രദേശങ്ങളാണ് ദൂരീ പക്ഷവും.14 വില്ലേജുകളായും 2 വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്ന കുട്ടനാട്ടിലെ ജനസംഖ്യ 2011 ലെ കണക്ക് പ്രകാരം 193007( ഒരു ലക്ഷത്തി തൊണ്ണൂറ്റി മുവായിരത്തി ഏഴ്) ആയിരുന്നു. കുടുംബങ്ങളുടെ എണ്ണം 47416 ഉം. അതിൽ നിന്നാണ് ഏകദേശം 2 ശതമാനത്തിലധികം കുടുംബങ്ങൾ(ഏകദേശം 5000 ആളുകൾ) പലായനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും പ്രളയങ്ങൾ വന്നാൽ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കും എന്നതിൽ തർക്കമില്ല
ഈ പലായനത്തിന് കാരണങ്ങൾ പലതാണ്.
മനുഷ്യൻ എവിടെ ജീവിച്ചാലും സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നല്കണം എന്ന് ആഗ്രഹിക്കും, അത് അവന്റെ അംഗികരിക്കപ്പെട്ട അവകാശം ആണ്. എപ്പോഴാണോ തന്റേയും കുടുംബത്തിന്റേയും, ജീവനും സ്വത്തിനും ഭീഷണി ഉണ്ട്, അപകടമുണ്ട് എന്ന് തോന്നുന്നത് അപ്പോൾ അവൻ കുറച്ച് നഷ്ടങ്ങൾ സഹിച്ചാണെങ്കിലും ജീവനും സ്വത്തും നിലനിർത്താൻ പരിശ്രമിക്കുക. ആ പരിശ്രമത്തിന്റെ അവസാന പ്രകൃയയാണ് പലായനം.
ലോക ചരിത്രത്തിലും, ഇപ്പോൾ നടക്കുന്ന പല കുടിയേറ്റങ്ങളും, പലായനങ്ങളും പരിശോധിച്ച് നോക്കിയാൽ അത് മനസ്സിലാവും. അതിന്റെ ഒരു ചെറു പതിപ്പാണ് ഇപ്പോൾ കുട്ടനാട്ടിൽ നടക്കുന്നത്.
ഇടവിട്ടുള്ള ജലപ്രളയങ്ങൾ _
വെള്ളപ്പൊക്കങ്ങൾ കുട്ടനാടൻ ജനതക്ക് ഒരു പുതിയ അനുഭമല്ല.
മുൻ കാലത്തെല്ലാം ആണ്ട് വട്ടത്തിലെ കാലവർഷകാലത്ത് കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം ഒരു അനുഭവമായിരുന്നു.
കൃഷിയിടങ്ങൾ സമ്പുഷ്ടമാക്കി കയറിയിnങ്ങി പോയിരുന്ന വെള്ളപ്പൊക്കം അടുത്ത പുഞ്ചകൃഷിക്കുള്ള വളക്കൂറുള്ള എക്കൽ കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ അവർ അനുഗ്രഹമായി കണ്ടിരുന്നു.
എന്നാൽ ഇപ്പോൾ തോടുകളും,പുഴകളും, തടാകങ്ങളും വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത വിധം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നു.
രണ്ട് ദിവസം നാട്ടിലോമലനാട്ടിലോ തുടർച്ചയായി മഴ പെയ്താൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ആ മഴ ഒരാഴ്ച പെയ്താൽ നാട്ടിൽ പ്രളയം ആകും. അതു കൂടാതെ തന്നെ പാടശേഖരത്തിലെ ബണ്ടുകളിലും തുരുത്തകളിലും താമസിക്കുന്നവർക്ക് മടവീഴ്ച മൂലമുള്ള ആണ്ടുവട്ടം മുഴുവൻ നീണ്ടു നില്ക്കുന്ന വെള്ളക്കെട്ടും.
റോഡുകളും പാലങ്ങളും വന്നു യാത്രാ സൗകര്യം കുറഞ്ഞു _
റോഡുകളും പാലങ്ങളും വന്ന് യാത്രാ സൗകര്യം കൂടി.എന്നാൽ അത് മഴക്കാലത്തേയ്ക്കല്ല. മഴപെയ്ത് വെള്ളം പൊങ്ങിയാൽ കരമാർഗവും, ജലമാർഗവും കുട്ടനാട്ടുകാരന് കരപറ്റാൻ ആവാത്ത അവസ്ഥയാണ്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവൻ വച്ച് പന്താടാൻ ഒരാൾക്കും കഴിയില്ല. അതിനാൽ മാനത്ത് മഴക്കാർ കാണുമ്പോഴെ കരപറ്റാൻ ആരും ശ്രമിക്കും.പലായനം അവിടെ ധ്രുതഗതിയാവുന്നു.
താളം തെറ്റിയ കൃഷി _
തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന് മുൻപ് കുട്ടനാട്ടിൽ നിലവിലിരുന്ന പുഞ്ചകൃഷി ഫെബ്രുവരിയോടെ വിളവ് എടുത്തിരുന്നു.എന്നാൽ ഇപ്പോൾ അത് മെയ് മാസം വരെ നീണ്ടു.അത് വേനൽ മഴയിലും കുട്ടനാട്ടീൽ വെള്ളപ്പൊക്കത്തിന് കാരണമാക്കി.
കൃഷിയിടത്തിലെ അശാസ്ത്രീയ രാസവള, കീടനാശിനി പ്രയോഗങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങൾ കുട്ടനാട്ടിൽ വ്യാപകമാക്കി. അടുത്ത തലമുറയെങ്കിലും ഇതിൽ ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയും പലരും പലായനം ചെയ്തു.
കുടിവെള്ള ദൗർലദ്യം _
വെള്ളത്താൽ ചുറ്റപ്പെട്ട നാടാണ് കുട്ടനാട് എന്നാൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം കിട്ടാക്കനി തന്നെ..
ചെമ്മണ്ണ് നിക്ഷേപം _
അശാസ്ത്രീയമായി റോഡ് നിർമ്മാണത്തിന്നും ബണ്ട് നിർമ്മാണത്തിന്നുമായി കൊണ്ടുവന്ന ചെമ്മണ്ണും, കരിങ്കല്ലും കുട്ടനാട്ടിലെ മത്സ്യസമ്പത്തിനെനശിപ്പിച്ചതോടൊപ്പം മത്സ്യതൊഴിലാളികളെ ഇവിടെ നിന്ന് പലായനത്തിന് പ്രേരിപ്പിച്ചു.കൂടാതെ ചെമ്മണ്ണിനോടൊപ്പം കുട്ടനാട്ടിൽ വിഷപാമ്പുകളും ക്ഷുദ്രജീവികളും ക്രമരഹിതമായി വർദ്ധിച്ചു.
അവിവാഹിതരുടെ എണ്ണം വർദ്ധിക്കുന്നു __
ഹിന്ദു – ക്രിസ്ത്യൻ വിഭാഗങ്ങളിൽ അവിവാഹിതരുടെ എണ്ണം അടുത്ത കാലത്ത് പൊതുവേ കൂടുതലാണ്. എന്നാൽ അതിന്റെ നിരക്ക് കുട്ടനാട്ടീൽ പതിൻമടങ്ങാണ് എന്ന് കാണാൻ കഴിയും. കുട്ടനാട്ടിലെ ജനസംഖ്യയിൽ 59.64 ശതമാനം ഹിന്ദുക്കളും, 39.34 ശതമാനം ക്രീസ് ത്യാനികളുമാണ്.
കുട്ടനാട്ടിലേയ്ക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കുവാൻ തയ്യാറാകുന്നവർ ആരും ഇല്ല.എന്നാൽ കുട്ടനാട്ടിൽ നിന്ന് പെൺകുട്ടികളെ വിവാഹം ചെയ്യാന്നും 2018 ലെ പ്രളയത്തിന് ശേഷം പലർക്കും വിമുഖതയാണ്.
ഇതും പലായനത്തിന് ആക്കം കൂട്ടുന്നു. ഒരു വിവാഹം നടക്കണമെങ്കിൽ താത്കാലികമായെങ്കിലും കുട്ടനാട്ടീൽ നിന്ന് മാറേണ്ട ദയനീയ അവസ്ഥയിലാണ് ഇവിടുത്തെ യുവതലമുറ.
ഭൂമി വാങ്ങാനാളില്ല _
കുട്ടനാട്ടിൽ 2018ലെ പ്രളയത്തിന് ശേഷം ഭൂമികച്ചവടം വളരെ താണു.
നടക്കുന്ന കച്ചവടങ്ങൾ തന്നെ മുൻപ് ഉണ്ടായിരുന്ന വിലയുടെ പകുതിപോലും ഇല്ലാതെ.
മറ്റ് നിർവ്വാഹമില്ലാതെ നഷ്ടത്തിൽ ഭൂമി കൈമാറ്റം ചെയ്യുവാൻ നിർബന്ധിതരാവുമ്പോൾ ഈ സമയം മുതലെടുക്കുന്ന ഷൈലോക്കുമാരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പലായനങ്ങൾ ഒരിക്കലും സന്തോഷത്തോടെയല്ല. ജനിച്ച് വളർന്ന നാട്ടിൽ നിന്ന് കണ്ണീർ വീഴ്ത്താതെ ഒരാൾക്കും മറ്റൊരിടത്തേയ്ക്ക് പറി നടപ്പെടാൻ കഴിയില്ല. ഹൃദയം നുറുങ്ങി പലായനത്തിനൊരുങ്ങുന്നവർ തീർച്ചയായും ചിന്തിക്കും, വെള്ളം പൊങ്ങിയാൽ രക്ഷപെടാൻ ഒരു വഴി ഉണ്ടായിരുന്നെങ്കിൽ, കുടിവെള്ളം കിട്ടിയിരുന്നെങ്കിൽ, മാറാരോഗങ്ങൾ ഇല്ലായിരുന്നെങ്കിൽ, മക്കൾക്ക് നല്ല ജീവിത പങ്കാളികളെ കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഈ പൊക്കിൾകൊടി ബന്ധം മുറിച്ച്, നല്ല അയൽക്കാരെ വിട്ട് ഒരിക്കലും പലായനം ചെയ്യില്ലായിരുന്നു എന്ന്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരും.
Copyright © . All rights reserved