നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വമ്പന്‍ പരാജയമാണ് ബിജെപിക്ക് നേടാനായത്. കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം എല്‍ഡിഎഫ് പൂട്ടി. ഇതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍.
പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അതേസമയം, സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് താഴെയാണ് ബിജെപി അനുകൂലികള്‍ ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’ എന്നാണ് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ഉണ്ടായ പരാജയത്തിന് ഉത്തരവാദിയായി ഇദ്ദേഹത്തെ കാണുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒ രാജഗോപാലനെതിരെ വന്ന കമന്റുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരീഷ് ഹരിപ്പാട് എന്ന വ്യക്തിയുടെ കമന്റാണ്.
താങ്കള്‍ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടി പിന്നണിയില്‍ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓര്‍മ്മക്കുറവായതിനാല്‍ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു. നിങ്ങളെ പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേള്‍ക്കുന്ന ഞങ്ങള്‍ സാധാരണക്കാരെ ഇനിയും വാക്കുകള്‍ കൊണ്ടുപോലും പരിഹസിക്കരുതെന്നാണ് ഹരീഷ് കമന്റ് ചെയ്തിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൈയ്യിലുണ്ടായിരുന്ന ഏക സീറ്റിനൊപ്പം ബിജെപി കൈവിട്ടത് വോട്ട് ഷെയറും. എൻഡിഎ സഖ്യത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് 16.5 ശതമാനം വോട്ടുകൾ നേടാനായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് ശതമാനം 12.4 ശതമാനം മാത്രമാണ്.
തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോൾ മൂന്ന്-നാല് സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന ഉറപ്പിലായിരുന്നു എൻഡിഎ. എന്നാൽ സിറ്റിങ് സീറ്റായ നേമത്തിനൊപ്പം ഒപ്പത്തിനൊപ്പം മത്സരിച്ച പാലക്കാടും കൈവിടാനായിരുന്നു ജനഹിതം. വലിയ ആഘോഷത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് കനത്ത തോൽവി ഏറ്റുവാങ്ങിയത് അടുത്തകാലത്തൊന്നും ബിജെപിക്ക് മറക്കാനാകുന്നതല്ല. വോട്ട് വിഹിതം ഉയർത്തിയതെങ്കിലും ചൂണ്ടിക്കാണിച്ച് വാദിച്ച് ജയിക്കാൻ പോലും ഇനി ബിജെപിക്ക് സാധ്യവുമല്ല. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാളും ബഹുദൂരം താഴേക്ക് പോയ എൻഡിഎയുടെ ഭാവി തന്നെ കേരളത്തിൽ അനിശ്ചിതത്വത്തിലാണ്. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞുപോയതുകൊണ്ട് തന്നെ ബിജെപിക്ക് ഒരു തിരിച്ചുവരവിനായി ഏറെ കാത്തിരിക്കേണ്ടി വരും.
വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകളിൽ എൻഡിഎയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി, ജെഡിഎസ്, എഐഎഡിഎംകെ എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കുകളിൽ ഉണ്ടായേക്കാമെങ്കിലും വൻതോതിലുള്ള വോട്ട് ചോർച്ച ബിജപിക്ക് സംഭവിച്ചെന്നു തന്നെയാണ് വ്യക്തമാവുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്നു എൻഡിഎക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത്. 2016ൽ ലഭിച്ച വോട്ടിൽനിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15.64 ശതമാനമായിരുന്നു എൻഡിഎയ്ക്ക് ലഭിച്ച വോട്ട്. മികച്ച മുന്നേറ്റമായി തന്നെ ഈ വർധനവിനെ വിലയിരുത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വന്ന 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻമാരുടേത് അടക്കം വോട്ട് ശതമാനം 16.5ന് മുകളിലെത്തി. വലിയ ആത്മവിശ്വാസം എൻഡിഎയ്ക്ക് കൈവന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ ആവേശത്തോടെ നേരിട്ടതും. അമിത് ഷാ, നരേന്ദ്ര മോഡി, ജെപി നഡ്ഡ, രാജ്‌നാഥ് സിങ് തുടങ്ങിയ ദേശീയ തലത്തിലെ വമ്പന്മാരൊക്കെ നേരിട്ട് പ്രചാരണത്തിന് എത്തുകയും ചെയ്തു. എന്നിട്ടും 16.5 എന്ന വോട്ട് ശതമാനത്തിൽ നിന്നും 12.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബിജെപി.
നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലമ്പുഴ, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളിൽ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായെങ്കിലും തൃശ്ശൂർ, കോന്നി എന്നിവിടങ്ങളിലെ മൂന്നാം സ്ഥാനം കടുത്ത നിരാശ പകരുകയാണ്.
കേന്ദ്ര നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടന്ന പ്രചാരണം ഒട്ടും തെരഞ്ഞെടുപ്പിനെ സഹായിക്കാതെ നാല് ശതമാനത്തോളം വോട്ട് കുറച്ചത് പാർട്ടിക്കുള്ളിൽ ഗൗരവകരമായ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നിലവിൽ ലഭിച്ച വോട്ടുകളിലെ ഭൂരിഭാഗവും ഇ ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയിൽ നേടിയതാണെന്നു കൂടി പരിഗണിക്കുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച ചോദ്യം ചെയ്യപ്പെടുകയാണ്.
തിരുവനന്തപുരം : കഴക്കൂട്ടത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പോരിനുറച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകള്‍ കാണാനില്ല. പാര്‍ട്ടിയിലെ പ്രമുഖ നേതാവിനായി കഴക്കൂട്ടത്ത് കാലുവാരിയെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു.
2016ല്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയ വി മുരളീധരന്‍ നേടിയത് 42,732 വോട്ടുകള്‍. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ച വോട്ട് 45,479 ആയി വോട്ട് വര്‍ധിപ്പിച്ചു. എന്നാല്‍, സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന് നേടാനായത് 40,193 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ടിന്റെ കുറവ്. പുതുതായി ചേര്‍ത്ത 3000 വോട്ടുള്‍പ്പടെ പ്രാഥമിക കണക്കില്‍ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5,500 വോട്ടുകള്‍ അപ്രത്യക്ഷമായി. .ഇക്കാരണത്താലാണ് പ്രമുഖ നേതാവിനായി ബിജെപി വോട്ട് മറിച്ചുവെന്ന അഭിപ്രായം ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.
സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ബൂത്ത് തല കണക്കെടുക്കല്‍ ആരംഭിച്ചു. പ്രമുഖ നേതാവിനായി വോട്ട് മറിച്ചവരെയും കണ്ടെത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തെളിവുകളടക്കം ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.
പൂഞ്ഞാർ: പൂഞ്ഞാർ മണ്ഡലത്തിൽ വൻ തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ പി.സി ജോര്‍ജിനെതിരെ പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികൾ. ജോർജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർത്തുകയും ശവപെട്ടി തയാറാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പൂഞ്ഞാറിൽ 11,404 വോട്ടുകൾക്കാണ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് വിജയിച്ചത്. തന്റെ വിജയം ഉറപ്പാണെന്നും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ജയിക്കുമെന്നും ജോർജ് അവസാന നിമിഷം വരെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽപോലും മുന്നിലേക്ക് എത്താൻ പി.സി.ജോർജിനു കഴിഞ്ഞില്ല. ഓരോഘട്ടത്തിലും എൽഡിഎഫ് ലീഡ് ഉയർത്തുകയായിരുന്നു.
ഇതു ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ് ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ജോർജ് പ്രതികരിച്ചത്. മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്ക് എതിരായിരുന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല.
കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ അവരുടെ വിജയത്തിനു വലിയ തുണയായി മാറിയെന്നും ജോർജ് കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട യു.ഡി.എഫ് കഴിഞ്ഞതവണത്തെ അംഗബലംപോലും നേടാനാകാതെ ദയനീയാവസ്ഥയിലായി. യു.ഡി.എഫിന്റെ കക്ഷിനില 47-ൽ നിന്നാണ് 41 ആയി കുറഞ്ഞത്. കോൺഗ്രസിന് കഴിഞ്ഞതവണയുണ്ടായിരുന്ന 22-ൽ ഒന്നുകുറഞ്ഞു. മുസ്‌ലിംലീഗിന്റെ സീറ്റ് 18-ൽനിന്ന് 15 ആയി. യുവാക്കൾ ഉൾപ്പെടെ പകുതിയിലേറെ പുതുമുഖങ്ങളെ രംഗത്തിറക്കിയിട്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം പ്രതിപക്ഷത്തെ നയിച്ച കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എതിർപക്ഷത്തിെൻറ അംഗബലത്തിന് സമീപത്തുപോലും എത്താനും സാധിച്ചിട്ടില്ല. ഈ തിരിച്ചടി യു.ഡി.എഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മാത്രമല്ല സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികൾക്കും വഴിവെക്കും. അതിനാൽ നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യം പാർട്ടിയിൽ ശക്തമാകും.
സ്വാധീനമേഖലകളിൽ പോലും വലിയ തിരിച്ചടിയാണ് യു.ഡി.എഫിന് നേരിടേണ്ടിവന്നിരിക്കുന്നത്. മുസ്ലിംലീഗിെൻറ സ്വാധീനമേഖലകളിൽ ഒഴികെ യു.ഡി.എഫിനെ കാലങ്ങളായി പിന്തുണച്ചിരുന്ന മറ്റിടങ്ങളിലെല്ലാം ന്യൂനപക്ഷവോട്ടുകള്‍ അവരില്‍നിന്ന് അകന്നുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. മധ്യകേരളത്തിലെ തിരിച്ചടി ഇതിന് അടിവരയിടുന്നു. അതുപോലെതന്നെ ഭൂരിപക്ഷസമുദായത്തിെൻറ വോട്ടുകളും കാര്യമായി നേടാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഇതെല്ലാം കാര്യമായി ബാധിച്ചത് കോൺഗ്രസിനെയാണ്. മാത്രമല്ല, ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് പകരം സമുദായ സംഘടനകളെ ആശ്രയിച്ചാൽ ജയിക്കാമെന്ന കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങളിലെ അമിതപ്രതീക്ഷ ശരിയല്ലെന്ന് ഇൗ തെരഞ്ഞെടുപ്പോടെ കൂടുതൽ തെളിഞ്ഞിരിക്കുകയാണ്.
ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ തകര്‍ന്നതോടെ യു.ഡി.എഫിെൻറ നിലനിൽപിനെപോലും ബാധിക്കുന്നതരത്തിലേക്ക് ഇനി കാര്യങ്ങൾ എത്തിയേക്കാം. സ്വന്തം കോട്ടകളില്‍പോലും മുസ്ലിംലീഗിന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ മുന്നണിയുടെ ഘടനയില്‍ മാറ്റംവന്നേക്കാമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. സീറ്റുകൾ വാശിയോടെ പിടിച്ചുവാങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം സംഭാവന ചെയ്യാത്ത കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറ മുന്നണിയിലെ നിലനില്‍പ്പും ചോദ്യചിഹ്നമായി മാറും. ഇപ്പോഴത്തെ സാഹചര്യത്തിൽ പഴയ ശൈലിയുമായി മുന്നോട്ടുപോകാൻ ഇനി നേതൃത്വത്തിന് സാധിക്കുമെന്ന് കരുതാനാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച്, സംപൂജ്യർ ആയതിന്റെ ഞെട്ടലിലാണ് ബിജെപി. കയ്യിൽ ഉണ്ടായിരുന്ന നേമം പോയത് അടക്കം ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാട് പെടും. മത്സരിച്ച രണ്ടിടത്തെ തോൽവിയോടെ സുരേന്ദ്രന്റെയും നില പരുങ്ങലിൽ ആയി. സംസ്ഥാന പ്രസിഡന്റിനെതിരായ പോര് ഇനിയും കൂടുതൽ ശക്തമാകും.
പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെന്നും എൻഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്നുമായിരുന്നു വോട്ടെടുപ്പിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. രണ്ടാം സ്ഥാനത്തേക്ക് എത്തിയ പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ധ്രുവീകരണമുണ്ടായെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. എൻഡിഎയെ പരാജയപ്പെടുത്താൻ ആസൂത്രിതമായ നീക്കം നടന്നുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ കൊണ്ട് മാത്രം മറുപടി പറയാനാകില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും തന്നെ ലഭിക്കുന്ന സൂചന.
ഞായറാഴ്ച്ച രാവിലെ ഏഴരമണിയോടെ വോട്ടെണ്ണലിന് സമാന്തരമായി റിപ്പോർട്ടർ ചാനലിൽ ആരംഭിച്ച അവലോകനത്തിൽ നെടുനായകത്വം വഹിച്ച് നിൽക്കവെയാണ് അമ്മയുടെ മരണവാർത്ത നികേഷ് അറിയുന്നത്. എന്നാൽ പ്രോഗ്രാം തുടരാതിരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. തന്റെ മുറിയിൽ ഒന്നു പോയിവന്ന നികേഷ് തന്റെ ജോലിയിൽ വ്യാപൃതനായി. വൈകിട്ട് ആറോടെ വിമാനത്തിൽ കണ്ണൂരിലേക്ക് തിരിച്ചു.
കടുത്ത വിഷാദം ഉള്ളിലൊതുക്കി ഒരു പകൽമുഴുവനും തന്റെ കടമ ചെയ്തുതീർത്ത സഹപ്രവർത്തകന്റെ വേദനയിൽ മാദ്ധ്യമപ്രവർത്തകരെല്ലാവരും പങ്കുചേരുകയാണ്.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ എംവി രാഘവന്റെയും സി വി ജാനകിയമ്മയുടെയും മൂന്നാമത്തെ മകനാണ് നികേഷ്കുമാർ. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് സിഎംപി സ്ഥാപിച്ചതിനുശേഷവും നിയമസഭയിൽ ശക്തസാന്നിദ്ധ്യമായിരുന്ന എംവി രാഘവൻ 2014- ലാണ് ജീവിതത്തോടു വിടപറഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കൽ കോളേജ് പൊലീസിൽ പ്രസാദിന്റ ബന്ധുക്കൾ പരാതി നൽകി.
മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു. മൃതദേഹം മാറി സംസ്കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ പറഞ്ഞു.
മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെയ്തവർക്ക് പറ്റിയ പിഴവാണ് എന്നാണ് മനസ്സിലാക്കുന്നത്. മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.
കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്‌ണ പിളള (86) അന്തരിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കേരള കോൺഗ്രസ് (ബി) സ്ഥാപക നേതാവാണ്. മന്ത്രി, എം പി, എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കീഴൂട്ട് രാമൻ പിളളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി കൊട്ടാരക്കരയിൽ 1935ലായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ എത്തിയ ബാലകൃഷ്‌ണ പിളള കെ പി സി സി നിർവ്വാഹക സമിതിയിലും എ ഐ സി സിയിലും അംഗമായിരുന്നു. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വ്യക്തി എന്ന അപൂർവ്വതയും പിളളയുടെ പേരിലാണ്.
1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സി അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയ ബാലകൃഷ്‌ണ പിളള 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1971ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്‌ണ പിളള 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും, അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
പരേതയായ ആർ വത്സലയാണ് ഭാര്യ. മുൻ മന്ത്രിയും ചലച്ചിത്ര താരവുമായി ഗണേഷ് കുമാർ മകനാണ്. ഉഷാ മോഹൻ ദാസ്, ബിന്ദു ബാലകൃഷ്‌ണൻ എന്നിവർ മക്കളാണ്. കെ മോഹൻദാസ്, ടി ബാലകൃഷ്‌ണൻ, ബിന്ദു മേനോൻ എന്നിവർ മരുമക്കളാണ്. വാളകത്തെ തറവാട്ട് വീട്ടിൽ ഉച്ചയ്ക്ക് ശേഷം സംസ്‌കാരം നടക്കും.
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തിൽ നിന്ന് ബി ജെ പി യെ പൂർണ്ണമായും ഒഴിവാക്കിയെന്ന് ഓർത്ത് സന്തോഷിക്കുന്ന മലയാളിയാണ് നിങ്ങളെങ്കിൽ ഓർക്കുക കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു വലിയ അപകടം കൂടിയാണ്. കാരണം ഇന്ത്യയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളിൽ പോലും കോടികൾ ചിലവാക്കി ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പിന്നിൽ ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെയും, വർഗ്ഗീയ കാർഡുകൾ ഇറക്കിയും ഭരണം നേടിയെടുക്കാവുന്ന സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് പിടിമുറുക്കികൊണ്ട് അല്ലാത്ത സംസ്ഥാനങ്ങളിൽ മറ്റ് കപട മാർഗ്ഗങ്ങളിലൂടെ പിടിമുറുക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. അത്തരം സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ തന്നെയാണ് അവർ ഈ മാർഗ്ഗത്തിനായി ഉപയോഗപ്പെടുത്തുന്നത്.
കേരളം ബി ജെ പിയെ സംബന്ധിച്ച് അത്തരം ഒരു സംസ്ഥാനം തന്നെയാണ് . കാരണം ബി ജെ പിക്കറിയാം ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെയോ , വർഗ്ഗീയത പ്രചരിപ്പിച്ചോ ഭരണം നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന്. എന്നാൽ ഇതേ സംസ്ഥാനത്ത് നടന്ന ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനാർഥികളായ സുരേന്ദ്രനും , ശ്രീധരനും , സുരേഷ് ഗോപിയുമൊക്ക തോറ്റിരിക്കുന്നത് വെറും ആയിരത്തിനും പതിനായിരത്തിനുമിടയ്ക്കുള്ള വോട്ടുകൾക്കാണ്. യഥാർത്ഥ കണക്ക് പുറത്ത് വരുമ്പോൾ പലയിടത്തും മൂന്നാം സ്ഥാനത്ത് എത്തിയെന്നും അറിയാൻ കഴിയും. വിജയത്തിന് ആവശ്യമായ ഈ കുറച്ച് വോട്ടുകൾ അടുത്ത് വരുന്ന ഇല്കഷനുകളിൽ ബി ജെ പിക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് ഓർത്തിരിക്കുക. അത് എങ്ങനെയാണ് അവർ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു സീറ്റ് പോലും മത്സരിച്ച് ജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഇന്ന് എങ്ങനെയാണ് ബി ജെ പി മന്ത്രിസഭകൾ വന്നതെന്ന് പഠിച്ചാൽ മനസ്സിലാകും.
ഇപ്പോൾ ബി ജെ പി കേരളത്തിൽ നേടിയ വോട്ടുകൾ പൂർണ്ണമായും വർഗ്ഗീയത പ്രചരിപ്പിച്ച് അവർ നേടിയ വോട്ടുകളാണ്. അത് അടുത്ത തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന് അവർക്കറിയാം. ഇനിയും വിജയിക്കാൻ വേണ്ട വോട്ടുകൾ വെറും അഞ്ചോ പത്തോ ശതമാനം കൂടി മതി. അതിനായി അവർ ആദ്യം ഉപയോഗിക്കുന്നത് കേരളത്തിലും ഇന്ത്യയിലും ഇല്ലാതായികൊണ്ടിരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കളെ തന്നെയായിരിക്കും. ഇനിയും കേരളത്തിലെ കോൺഗ്രസ്സിൽ നിന്നുകൊണ്ട് യാതൊരു പ്രയോജനം ഇല്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ കോൺഗ്രസ്സ് നേതാക്കളിൽ പലരേയും കോടികൾ നൽകി ബി ജെ പിയിൽ എത്തിക്കും.
ചെറിയ ചെറിയ പാർട്ടികളിലെ എം എൽ എ മാരെയും നേതാക്കളെയും വിലയ്‌ക്കെടുക്കും. വിദ്യാസമ്പന്നർ എന്നും, നിക്ഷപക്ഷർ എന്നും തോന്നിക്കുന്ന ആളുകൾക്ക് പല അവാർഡുകളും , സ്ഥാനമാനങ്ങളും നൽകി ബി ജെ പിയിൽ എത്തിക്കും. അഴിമതിക്കാരായ നേതാക്കളെ സി ബി ഐ , ഇ ഡി പോലെയുള്ള സംവിധാനങ്ങളെ വച്ച് ഭീക്ഷണിപ്പെടുത്തി ബി ജെ പിയിൽ എത്തിക്കും. പണം നൽകി ബി ജെ പി അനുകൂല വാർത്തകൾ നൽകാൻ കഴിയുന്ന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും അല്ലെങ്കിൽ പുതിയവ ഉണ്ടാക്കും. പല ജാതി മത സംഘടനകളിലെയും പുരോഹിതരേയും മറ്റ് നേതാക്കളെയും ഞങ്ങളാണ് ന്യുനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞു ബി ജെ പി കൂടെ കൂട്ടും. അങ്ങനെ അടുത്ത ഇലക്ഷനിൽ ജയിക്കാൻ ആവശ്യമായ നിസ്സാര വോട്ടുകൾ അവർ നേടിയെടുക്കും. ഇതേ രീതി നടപ്പിലാക്കിയാണ് അവർ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഭരണം നേടിയിരിക്കുന്നത്.
ഇത് കോൺഗ്രസ്സ് നേതാക്കളെ ഉപയോഗപ്പെടുത്തി കേരളത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവർ ഉടൻ ആരംഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റായ നേമം ഇല്ലാതായല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും ഇപ്പോൾ എന്നാൽ ഇക്കുറി ബി ജെ പി ക്ക് എം എൽ എ മാരെ കിട്ടിയില്ലെങ്കിലും അവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ പോലെ എം എൽ എ മാരെ ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് തിരിച്ചറിയേണ്ടത്. ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസ് നേതാക്കൾ ഭരണം കിട്ടിയില്ലെങ്കിൽ ബി ജെ പിയിലേയ്ക്ക് പോകും എന്ന് പറഞ്ഞതിനെ നിസ്സാരമായി കാണരുത്.
ബി ജെ പിയെയും ഇടതുപക്ഷത്തെയും എതിർക്കുന്ന എല്ലാ കൂട്ടായ്മകൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു ക്രിയാത്മക പ്രതിപക്ഷ കൂട്ടായ്മ കേരളത്തിൽ ഉടൻ ഉണ്ടാകണം. അങ്ങനെ ബി ജെ പിയുടെ രാഷ്ട്രീയ കച്ചവടത്തിന് തടയിടണം. ആ കൂട്ടായ്മ ബി ജെ പി യുടെ എല്ലാത്തരം ജനവിരുദ്ധ നിലപാടുകളെയും തുറന്ന് കാട്ടുന്ന രീതിയിൽ പ്രവർത്തിക്കണം , അതോടൊപ്പം ബി ജെ പി യിലെയും കോൺഗ്രസ്സിലെയും നിക്ഷപക്ഷരായ ആളുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാപരമായ ഭരണം ഇടതുപക്ഷ മന്ത്രിസഭയിൽ നിന്ന് ഉണ്ടാകണം. അതോടൊപ്പം ദേശീയ തലത്തിൽ ഒന്നിക്കാവുന്ന എല്ലാത്തരം പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പ്രതിപക്ഷ കൂട്ടയ്മയ്ക്ക് വഴിയൊരുക്കുവാൻ കേരളം മുൻകൈയ്യെടുക്കണം. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ബി ജെ പി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കിയ അതേ കപട രാഷ്ട്രീയ തന്ത്രം കേരളത്തിലും നടപ്പിലാക്കുമെന്നുറപ്പാണ്.