തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇതിനുപുറമേ, മാധ്യമങ്ങൾ ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോട്ടയം: കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊച്ചുകണ്ടം ബംഗ്ലാകുന്ന് സ്വദേശി രാഹുലി(35)ന്റെ മരണമാണ് നാല് ദിവസത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രാഹുലിന്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവരെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് പരിശോധനയിലും അസ്വാഭാവികത തോന്നിയില്ല. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയതോടെ തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം നെടുംകുന്നത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് രാത്രി 9.30-ന് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും ആരും സംസാരിച്ചില്ലെന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഈ മൊഴികൾ അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം. ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.
മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.
കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, റീജനൽ ഫിലിം സെൻസർ ബോർഡ്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അതിരമ്പുഴ: ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീറാണ് വൈദികനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭി്ച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് പിന്നാലെയാണ് വൈദികനെ വിളിച്ചുവരുത്തിയത്. ദേവാലയ ശുശ്രൂഷികള്‍ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. നിരോധനാഞ്ജ നിലനില്‍ക്കെ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഓഫീസര്‍ വൈദികനോട് പറഞ്ഞത്. തുടര്‍ന്ന് പള്ളി അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധിപ്പിച്ചു.
അമ്പലപ്പുഴ: പരീക്ഷാ ദിവസത്തിൽ പിശകുപറ്റി ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് തുണയായത് പി.ടി.എ. പ്രസിഡന്റ്. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷാ ദിവസമാണെന്ന് ഓർക്കാതെ വീട്ടിൽ കിടന്നുറങ്ങിപ്പോയത്. പരീക്ഷ ആരംഭിക്കേ
ണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോൾ സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടിലെത്തി. ഇതോടെയാണ് പരീക്ഷാ ദിവസം മാറിപ്പോയ വിവരം വിദ്യാർത്ഥിനിയും അറിയുന്നത്.
കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡൻ്റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ്. എൽ.സി. പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച പരീക്ഷയില്ലായെന്ന ധാരണയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.
കോഴിക്കോട് : സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിഷ വിധിച്ചത്.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാന്‍ സരിത തയ്യാറായില്ല. തുടര്‍ന്ന സരിതയെ അറസ്റ്റ് ചെയ്തു. 2012 കോഴിക്കോട് കസബ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക് മേല്‍ തെളിഞ്ഞിരിക്കുന്നത്.
അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനീല്‍ ആയതിനാല്‍ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതിയായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു.
തൃശൂർ∙ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.
ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.