അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന് കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.
അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്ട്ടന് നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
കൊറോണ വൈറസ് ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. ഈ അവസരത്തില്‍ നിരന്തരം പുറത്തിറങ്ങുന്നത് അവസാനിപ്പിച്ച് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുരേഷ് ഗോപി എംപി. പ്രാധനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് എടുക്കേണ്ടതല്ല ജാഗ്രത. ഇത് ഓരോ വ്യക്തിയും സാഹചര്യം മനസിലാക്കി ചിന്തിച്ച് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയാണ് .
സുരേഷ് ഗോപിയുടെ വാക്കുകളിലൂടെ…
‘ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന് കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന് വീട്ടില്‍ വരാതെ മറ്റൊരു ഫഌറ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന് ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്’- സുരേഷ് ഗോപി പറഞ്ഞു. അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടത്വാ: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി.
ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്യുന്നത്.എടത്വാ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എസ്.ഐ: സിസിൽ ക്രിസ്ത്യൻരാജ് പറഞ്ഞു.
ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, ട്രഷറാർ സുരേഷ് പരുത്തിക്കൽ, ബാബു വാഴക്കൂട്ടത്തിൽ, പി.ഡി കലേശൻ എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ പൊതു ടാപ്പ് ഉണ്ടെങ്കിലും അതിലൂടെ ശുദ്ധജലം എത്തിയിട്ട് രണ്ടര പതിറ്റാണ്ട് കഴിയുന്നു. പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ സമിതി സ്വന്തം ചിലവിൽ കിയോസ്ക് സ്ഥാപിക്കുകയായിരുന്നു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ മനുഷ്യ ജീവന് വില കൊടുത്തു കൊണ്ടുള്ള പദ്ധതികൾ ആണെന്നും രാഷ്ട്രം ഈ യുദ്ധത്തിൽ പൂർണ്ണമായും ജയിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അർഹരായ കുടുംബങ്ങളിലേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിക്കുമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.എടത്വാ പപ്പാസ് ഫാമിലി മാർട്ടിലെ ജീവനക്കാർ ആണ് കൂടുതൽ മുൻകരുതൽ സജജീകരണങ്ങളോടുകൂടി കിറ്റുകൾ തയ്യാറാക്കുന്നത്.
സ്വന്തം ലേഖകൻ
മസ്ക്കറ്റ് : ലോക ജനത മരണ ഭീതിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നു . കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ ദിനംപ്രതി മരിക്കുന്നു . ലക്ഷക്കണക്കിനാളുകൾ വെന്റിലേറ്ററിന്റെ സഹായത്താൽ ജീവനും മരണത്തിനും ഇടയിൽ കഴിഞ്ഞു കൂടുന്നു . ഓരോ രാജ്യത്തിന്റെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും രോഗികളായവരെ രക്ഷിക്കാനും , വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നു.
ഭയാനകമായ ഈ അവസരത്തിൽ ” ലോകത്തിന് മുഴുവനും സുഖം പകരാനായി ദൈവങ്ങളെ നിങ്ങൾ മിഴി തുറക്കൂ ” എന്ന ഗാനം ആലപിച്ച് ലോക ജനതയ്ക്ക് ആശ്വാസമായി മാറുകയാണ് മസ്ക്കറ്റിലുള്ള മലയാളി കുരുന്നുകൾ . മരണ ഭീതിയിൽ കഴിയുന്ന ലോക ജനതയ്ക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനാഗാനമായി മാറുകയാണ് ഈ സഹോദരങ്ങൾ യൂ ട്യുബ്ബിൽ പോസ്റ്റ് ചെയ്ത മനോഹരമായ ഗാനം. ഒരു കാലത്ത് മലയാളികൾ ആസ്വദിച്ചിരുന്ന അതിസുന്ദരമായ ഗാനമാണ് അവർ ഇപ്പോൾ ലോകം മുഴുവനിലുമുള്ള കൊറോണ ബാധിതർക്കായി ആലപിച്ചിരിക്കുന്നത് .
മസ്ക്കറ്റിൽ ജോലി ചെയ്യുന്ന കുട്ടനാട്ടുകാരായ ജോജി – ജയ ദമ്പതികളുടെ മക്കളായ 16 വയസ്സുള്ള അലൻ ജോജിയും 14 വയസ്സുള്ള മരിയ ട്രീസ്സ ജോജിയും കൂടിയാണ് യൂ ട്യൂബിൽ ഈ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത് . ടാർസൈറ്റിലെ ഇന്ത്യൻ സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ . അതിമനോഹരമായി മരിയ ആലപിച്ച ഗാനത്തിനൊപ്പം കീബോർഡ് വായിച്ചിരിക്കുന്നത് മരിയയുടെ മൂത്ത സഹോദരനായ അലനാണ് . മരിയ ആലപിച്ചിട്ടുള്ള അനേകം നല്ല ഗാനങ്ങൾ ഇവർ ഇതിനോടകം യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . കൊറോണ വൈറസ് ഭയത്തിൽ കഴിയുന്ന ലോകത്തിന് ആശ്വാസമേകുവാൻ വേണ്ടിയാണ് ഇപ്പോൾ ഞങ്ങൾ ഇങ്ങനെ ഒരു ഗാനം തെരഞ്ഞെടുത്തതെന്ന് ഈ കുരുന്നുകൾ പറയുന്നു .
ഇവരുടെ മനോഹരമായ ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
കേരളത്തിന് 460.77 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് പണം നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്തുള്ള അധിക സഹായമാണിത്. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 34 പേര് കാസര്‍കോട് ജില്ലയിലാണ്. കണ്ണൂരില്‍ 2 പേര്. തൃശൂര്‍, കോഴിക്കോട്, കൊല്ലം ഒരാള്‍ വീതവും രോഗികള്‍. കൊല്ലത്തും കോവിഡ് വന്നതോടെ 14 ജില്ലകളിലും രോഗം സ്ഥിരീകരിച്ചു. ആകെ 164 പേര് ചികില്‍സയിലാണ്. 616 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സ്ഥിതി കൂടുതല്‍ ഗൗരവതരമെന്നും ഏതുസാഹചര്യത്തേയും നേരിടാനൊരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. രാജസ്ഥാനിലെ ബില്‍വാഡയില്‍ അറുപതുകാരനും കര്‍ണാടകയിലെ തുമകൂരില്‍ അറുപത്തിയഞ്ചുകാരനുമാണ് ഇന്ന് മരിച്ചത്. ഇതുവരെ 724 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവച്ചത് ഏപ്രില്‍ 14വരെ നീട്ടി. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. ലോക് ഡൗണിന്റെ മൂന്നാം ദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്.
അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസം നടന്ന 27 പേര് കൊല്ലപ്പെട്ട ഐഎസ് ഭീകരാക്രമണത്തില്‍ മലയാളിയും ഉള്‍പ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി അബുഖാലിദ് എന്ന മുഹമ്മദ് സാജിദ് ആണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അബുഖാലിദ് അടക്കം നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഗുരുദ്വാര ഭീകരാക്രമണത്തില്‍ പങ്കെടുത്ത അബു ഖാലിദിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടു. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന് 14 പേരില്‍ ഒരാളാണ് അബുഖാലിദ്. പഡ്നെയില്‍ ഒരു ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. 2016ല്‍ എന്‍ഐഎ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ 150ലേറെ ആളുകള്‍ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.
താലിബാന് നേരത്തെ തന്നെ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ സിഖുക്കാര്‍ക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടിരുന്നു.
ആലപ്പുഴ പുളിങ്കുന്ന് വെടിക്കെട്ടു ശാല അപകടം മരണം 6 ആയി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടർന്ന പുളിങ്കുന്ന് സ്വദേശികളായ തങ്കമ്മ (56) ബിന്ദു എന്നി വീട്ടമ്മമാർ ആണ് ഒടുവിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആണ് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.
കൂടാതെ വിജയമ്മ, ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 8 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.
വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന് ബ്ലെസിയും നടന് പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര നിര്‍ദേശം നല്കി.
എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പും നല്കി.
ഇതിനിടെ മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ ‘ക്ലാസ്മേറ്റ്സി’ലെ താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളില്‍ ഒത്തുകൂടിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കോളിലൂടെയാണ്’ക്ലാസ്മേറ്റ്സ്’ താരങ്ങളായ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും പരസ്പരം കണ്ടതും വിശേഷങ്ങള്‍ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നാലുപേരും ഒന്നിച്ചുള്ള വീഡിയോ കോളിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ജോര്‍ദാനില്‍ നിന്നാണ് പൃഥ്വി സംസാരിച്ചത്.
ഇടുക്കി ജില്ലയിലെ കോവിഡ്–19 സ്ഥിരീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവ് കേരളം ചുറ്റിയതായി രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാൻ പോയി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.
എവിടെനിന്നാണു കോൺഗ്രസ് നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗൾഫിൽ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്തുള്ള ആളായതിനാൽ നേതാക്കന്മാരും പ്രവർത്തകരും മറ്റുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് സഞ്ചാരപഥം ഇന്നു പ്രസിദ്ധപ്പെടുത്തും.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്. ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
കോവിഡ്–19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചതായും കലക്ടർ പറഞ്ഞു. ഇദ്ദേഹം മാർച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ, ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ എത്തിയിരുന്നതായി കലക്ടർ അറിയിച്ചു.
കോൺഗ്രസ് നേതാവിനു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇതുവരെ 3 പേർക്കാണ് ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിക്കുന്ന ആദ്യ തദ്ദേശീയനാണ് ഇദ്ദേഹം. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച.
നേതാവിന്റെ യാത്രകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരങ്ങൾ.
∙ മാർച്ച് 7 : പാലക്കാട് സന്ദർശനം
∙ മാർച്ച് 8 :അട്ടപ്പാടിയിലും ഷോളയാറിലും എത്തി. പെരുമ്പാവൂരിൽ താമസിച്ചു
∙ മാർച്ച് 9 : രാവിലെ തൊടുപുഴയിൽ മടങ്ങിയെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു.
∙ മാർച്ച് 10 : ആലുവയിലേക്കു കാറിൽ പുറപ്പെട്ടു. ആലുവയിൽ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി.
∙ മാർച്ച് 11 : കോൺഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളെ കണ്ടു. ഒരു നേതാവിനെയും കൂട്ടി സെക്രട്ടേറിയറ്റിൽ എത്തി മന്ത്രിമാരെ കണ്ടു നിവേദനം നൽകി. വകുപ്പു സെക്രട്ടറിമാരെ കണ്ടു. എംഎൽഎ ഹോസ്റ്റലിലെത്തി.
∙ മാർച്ച് 12 : മൂന്നാറിൽ പാർട്ടിയുടെ പോഷക സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ഇതിനു ശേഷം മറയൂരിലേക്കു പോയി. ഏകാധ്യാപകരുടെ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെത്തി.
∙ മാർച്ച് 13: പനി ബാധിച്ചു. വൈകിട്ട് ചെറുതോണിയിലെ വീട്ടിൽ തിരിച്ചെത്തി. മസ്ജിദിൽ പോയി.
∙ മാർച്ച് 14: രാവിലെ തൊടുപുഴയിലെത്തി. കെപിസിസി ഭാരവാഹിയുമായി ചർച്ച നടത്തി. പനി കൂടിയതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിച്ചു.
∙ മാർച്ച് 20 : മസ്ജിദിൽ പോയി.
∙ മാർച്ച് 23: പനി മാറാത്തതിനെ തുടർന്നു വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്രവം പരിശോധനയ്ക്കു നൽകി.
കോവിഡിന്റെ തിരക്കിനിടയിലും ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല നടന്ന് നാലു മാസം പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആലീസ് കൊല്ലപ്പെട്ടത് നവംബര്‍ പതിനാലിനായിരുന്നു. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും.
രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം പിന്നെ, ആലീസ് പുറത്തു പോകാറില്ല. രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്ട്ടന് പണിക്കാരെ മാത്രം. മറ്റാരേയും അയല്‍വാസികള്‍ കണ്ടിട്ടില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല. ഏതൊരു കുറ്റകൃത്യം നടന്ന സ്ഥലത്തും കുറ്റവാളി തെളിവുകള്‍ അവശേഷിച്ചു പോകുമെന്നാണ് പൊലീസിന്റെ പതിവു കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ അങ്ങനെയൊരു തെളിവു കിട്ടിയതാകട്ടെ ഒരു ന്യൂസ് പേപ്പറിന്റെ കഷണം.
ആയുധം പൊതിഞ്ഞു കൊണ്ടുവന്നത് ഈ പേപ്പറിലാെണന്ന് സംശയിച്ചു. ന്യൂസ് പേപ്പറിന്റെ പിന്നാലെ പൊലീസ് പോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായവും തേടി. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും പിടികിട്ടിയില്ല. ഏറ്റവും ഒടുവില്‍ ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഒരു മുടിനാരു കിട്ടി. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡി.എന്‍.എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലയാളിയെ കണ്ടെത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണം ഇനിയും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല.