യെമന്‍ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാലുമലയാളികൾക്ക് വധശിക്ഷ. ഖത്തർ ക്രിമനൽ കോടതിയുടേതാണ് വിധി. കേസിൽ 27 മലയാളികളെയാണ് പ്രതിചേർത്തിരുന്നത്. കണ്ണൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരും. മറ്റുപ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും കോടതി വിധിച്ചു. ചിലരെ വെറുതേവിട്ടു.
കണ്ണൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടെയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെ ശോഭാ ഇക്കാര്യം പങ്കുവെച്ചത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാര്‍ത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബിജെപി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.
അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ലെന്നും ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കുന്നു. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്ക് എതിരെയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്.
വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്‍കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്. അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്.
പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.
സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്‌സിയിലെ നിയമന പ്രശ്‌നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.
ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.
‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.
പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
പോക്‌സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.
പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.
കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. സിറ്റി സിവില്‍ കോടതിയിലേയ്ക്കാണ് ബിനീഷിനെ കൊണ്ടുപോയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അയർകുന്നം സ്വദേശികളായ ദമ്പതികൾ പ്രസവിച്ചയുടൻ കുഞ്ഞിനെ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.
അയർകുന്നം തേത്തുരുത്തിൽ അമൽ കുമാർ(31), ഭാര്യ അപർണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗർഭിണിയായത്. എന്നാൽ യുവതി തന്നിൽനിന്ന് അല്ല ഗർഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമൽകുമാർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേർപെടുത്താൻ ഇരുവരും തീരുമാനിച്ചിരുന്നു.
എന്നാൽ പ്രസവ തീയതി അടുത്തതോടെ യുവതി ഭർത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗർഭത്തിന് ഉത്തരവാദിയെന്നും, അയാൾ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപർണ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായാൽ ഒപ്പം താമസിപ്പിക്കാമെന്നാണ് അമൽകുമാർ ഭാര്യയോട് പറഞ്ഞത്.
അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമൽകുമാർ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാൽ തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവതി കാറിൽവെച്ച് പ്രസവിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്.
അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിൾക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നെല്ലാപാറയിലെത്തിയ അമൽകുമാറും അപർണയും ചേർന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളിൽ കഴിഞ്ഞു.
എന്നാൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞാർ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയിൽ ദമ്പതികൾ വന്നുപോയ കാറിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൽകുമാറും അപർണയും പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. അപർണയെ പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൽകുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ മോഡൽ മിനികൂപ്പർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ്. മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള കാർ ഇന്ത്യയിലേക്ക് ആകെ 15 എണ്ണമാണ് അനുവദിച്ചിരുന്നത്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ കുടുംബസമേതമെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.
ലിമിറ്റഡ് എഡിഷൻ ആയ സൈഡ്വാക്ക് ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്. കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.
കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. നിശ്ചലാവസ്ഥയിൽ നിന്നു വെറും 7.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മിനിക്കാവുമെന്നാണു നിർമാതാക്കളുടെ വാദം. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.
എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.
അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.
ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്.
കോഴിക്കോട്∙ ജീവനക്കാരന്റെ കണ്ണിൽ മണൽ എറിഞ്ഞു പെട്രോൾ പമ്പിൽ നിന്ന് 32,000 രൂപ കവർന്നു. ഇന്നു പുലർച്ചെ 3.15ന് നടക്കാവ് കണ്ണൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങി മണൽ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.