Kerala

ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .

സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

 തിരുവനന്തപുരം: ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്നും അതിവേഗത്തില്‍ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ അധികാരതര്‍ക്കം. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയില്‍ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയര്‍മാന്‍ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡല്‍ഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കികൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പ്രതിഫലിച്ചത്.

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുന്നണിയില്‍ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു. അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മന്‍ചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാര്‍ട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്നലാണ് നല്‍കിയത്. പഴയ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി. ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാള്‍ വലുതായതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരല്‍ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തില്‍ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്‌നപ്രശ്‌നത്തിലൂം മറ്റു പല പഞ്ചായത്തുകളില്‍ കരാറുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് മറ്റൊരാള്‍ ഉയര്‍ന്നുവരുന്നത് തടയാനാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്

കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

ലക്ഷണങ്ങളുടെ പട്ടിക പൂര്‍ണ്ണമല്ലെന്നും കൊവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു കൊവിഡ് ലക്ഷണങ്ങളായി സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

ജോജി തോമസ്

കേരള രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ് . കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നു. രാഷ്ട്രീയ നാടകങ്ങൾക്കവസാനം യുഡിഎഫിലേക്ക് തന്നെയോ അതുമല്ലെങ്കിൽ നേരത്തെ കെ.എം.മാണി ഉന്നം വച്ചിരുന്ന എൽഡിഎഫ് എന്നീ സാധ്യതകൾക്കും അപ്പുറം ബിജെപി മുന്നണിയിലേക്ക് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചേക്കേറുവാൻ അണിയറയിൽ ചരടുവലികൾ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സഭ നേതൃത്വങ്ങളുടെ നിലപാടും ഈ അവസരത്തിൽ നിർണായകമാണ്.

‌ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായാൽ രാജ്യസഭാംഗമായ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദവി എന്ന മോഹന വാഗ്ദാനം ആണ് മുന്നിലുള്ളത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇപ്പോൾ ഉള്ളതിനേക്കാൾ നില മെച്ചപ്പെടുത്തുകയും ആവാം. ഇതിനിടയിൽ ജോസ് പക്ഷവും യുഡിഎഫ് നേതൃത്വവുമായുള്ള അകൽച്ച കുറച്ച് യുഡിഎഫിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സാധാരണ യുഡിഎഫിൽ കക്ഷികൾ മുന്നണി വിട്ടു പുറത്തു പോവുകയാണ് പതിവ് . പക്ഷേ ഇതിന് വിപരീതമായി യുഡിഎഫ് നേതൃത്വം ഒരു കക്ഷിയെ പുറത്താക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്ത നടപടിയാണ്.

‌ ജോസ് പക്ഷത്തെ ഭൂരിപക്ഷവും എൽഡിഎഫ് ആണ് ലക്ഷ്യം വയ്ക്കുന്നത് പക്ഷേ കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശ്രമിച്ച അവസരത്തിലേതുപോലെ ഇപ്പോഴും തടസ്സം നിൽക്കുന്നത് സിപിഐ ആണ്. ആതിരപ്പള്ളി ഉൾപ്പെടെ പല കാര്യങ്ങളിലും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ യെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത് .

‌ഏതായാലും വരുംദിവസങ്ങളിൽ കേരള മുന്നണി രാഷ്ട്രീയത്തിൽ കാതലായ ചലനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.

അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.

ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന്‌ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോസ് കെ.മാണി പക്ഷത്തെ നിലപാടില്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങള്‍ വരുമ്പോഴാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുക. രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല. സാഹചര്യമനുസരിച്ച് മാറുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണിയെ മുന്നണിയിലെടുക്കണോ എന്ന നിലപാടെടുക്കാന്‍ സമയമായില്ലെന്ന് ഇടതുമുന്നണി. ജോസ് കെ.മാണിയുമായി തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ക്കും വന്നുകയറാവുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ.

ജോസ് കെ.മാണിയെ യുഡിഎഫ് പുറത്താക്കിയോ എന്നും ജോസ് കെ.മാണി യുഡിഎഫ് വിടുമെന്നോ വ്യക്തമാകാത്ത സാഹചര്യത്തില്‍ പരസ്യനിലപാടിന് സമയമായില്ലെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജോസ് കെ.മാണി യുഡിഎഫില്‍ കടുംപിടുത്തം തുടര്‍ന്നത് എന്ന അഭ്യൂഹം കോടിയേരി തള്ളി. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാകുമെന്നുമാത്രമാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും അപൂര്‍ണതയില്‍ നിന്ന് അഭിപ്രായം രൂപപ്പെടുത്താനാവില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പ്രതികരിച്ചു.

തദ്ദേശതിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മുന്നണി വിപുലീകരണം ഉണ്ടാവില്ലെന്ന് പറയാന്‍ ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന നേതാക്കള്‍ തയ്യാറല്ല. യുഡിഎഫില്‍ നിന്ന് പുറത്തുവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കാന്‍ കെ.എം.മാണിയെ വിളിച്ച സിപിഎം അദ്ദേഹത്തോടുള്ള മൃദുസമീപനം മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെ നടത്തിയ സമരങ്ങളും അഴിമതി വിരുദ്ധപോരാട്ടങ്ങളും മറക്കരുതെന്ന നിലപാടില്‍ നിന്ന് സിപിഐ ഇതുവരെ മാറിയിട്ടില്ല. ഇത്തരം ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ സമയമായില്ലെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഐക്യപ്പെടുന്നു.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നടപടി. യുഡിഎഫ് തീരുമാനം അനീതിയാണെന്നും ഇത് സ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. ജോസ് കെ.മാണി പക്ഷം മുന്നണിയിലെ ധാരണ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി വിഭാഗം ഒഴിയണമെന്ന യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗവുമായി പങ്കുവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. ദിവസങ്ങളായി ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുവരികയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) സ്ഥാപകന്‍ കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് യുദ്ധം ഇതോടെ വഴിത്തിരിവിലെത്തി.

എന്നാല്‍, ഇല്ലാത്ത ധാരണയുടെ പേരിലാണ് തങ്ങളെ പുറത്താക്കിയതെന്നും മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് പറഞ്ഞു. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരാറുകളില്‍ ചിലത് ചില സമയങ്ങളില്‍ മാത്രം ഓര്‍മ്മപ്പെടുത്തുന്നുവെന്നും അത് സെലക്ടീവ് ഡിമെന്‍ഷ്യയാണെന്നും ജോസ് പറഞ്ഞു. “അച്ചടക്കത്തിന്റെ പേരിലാണ് ഈ നടപടിയെടുത്തതെങ്കില്‍ ആയിരം വട്ടം പിജെ ജോസഫിനെ പുറത്താക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. നിരന്തരം അച്ചടക്ക ലംഘനം ജോസഫ് നടത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ അജണ്ട ബോധപൂര്‍വം നടപ്പിലാക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെയാണ് പുറത്താക്കല്‍ വിവരം അറിഞ്ഞത്,” അദ്ദേഹം പറഞ്ഞു.

നീതി പൂര്‍വകം: പിജെ ജോസഫ്‌

ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വകമായ നടപടിയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ജോസ് കെ മാണി വിഭാഗം ലംഘിച്ചുവെന്നും അങ്ങനെയൊരു ധാരണയുണ്ടെന്ന് സമ്മതിക്കുന്നു പോലുമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ഇന്ന് രാവിലെയും തോമസ് ചാഴിക്കാടന്‍ എംപി ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

കെ.എം.മാണിയെ മുന്നില്‍നിന്നു കുത്താനാകാത്തവര്‍ പിന്നില്‍നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫില്‍നിന്നും പുറത്താക്കിയ നടപടി ഖേദകരമാണ്. കോണ്‍ഗ്രസ് കാണിച്ചത് കൊടും ചതിയാണെന്നും മാണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏത് യോഗത്തിലാണ് തങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്ന് ചോദിച്ച റോഷി അഗസ്റ്റിന്‍ തങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും പറഞ്ഞു. പാര്‍ട്ടിയിലെ മറുവിഭാഗമായ ജോസഫ് പക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ജോസ് കെ.മാണി പക്ഷത്തെ പുറത്താക്കിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഏതെങ്കിലും മുന്നണി ക്ഷണിച്ചാല്‍ ആ ക്ഷണത്തെ സ്വാഗതം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത തീരുമാനമെന്നായിരുന്നു എന്‍.ജയരാജ് എംഎല്‍എയുടെ പ്രതികരണം.

യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചു: പി സി ജോര്‍ജ്‌

അതേസമയം, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിര്‍ദേശം തള്ളിയതാണ് ജോസ് വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമായതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു. ജോസ് വിഭാഗത്തെ പുറത്താക്കിയ നടപടിയിലൂടെ യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.

യുഡിഎഫിലെ അധികാര തര്‍ക്കത്തില്‍ ജോസ് വിഭാഗം നയം വ്യക്തമാക്കട്ടെയെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിന്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കില്‍ മുന്നണിയിലെടുക്കുമെന്നും അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് തീരുമാനം. പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് സ്ഥാനം രാജിവയ്ക്കാന്‍ ജോസ് കെ. മാണി വിഭാഗം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്നാണ് ​ജോസ് വിഭാഗത്തി​ന്റെ വാദം.

പുറത്താക്കല്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. തീരുമാനം സങ്കടകരമാണെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. കെ.എം മാണി നേതൃത്വം നല്‍കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ കഴിയാത്തവര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിന്‍ കുറ്റപ്പെടുത്തി. ജോസ് വിഭാഗത്തെ ആവശ്യമുള്ളവരും ഉണ്ട്. കെ.എം മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനാകില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസ് കെ. മാണി തന്നെ അല്‍പ്പസമയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും.

അതേസമയം യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും ജോസഫ് പറഞ്ഞു.

കോട്ടയം: പ്രേമത്തിന് കണ്ണും കാതുമില്ല, അത് ലോക്ക്ഡൗണ്‍ കാലമായാലും ശരി. ഇത്തരത്തില്‍ ഒരു സംഭവമാണ് കോട്ടയം ഗാന്ധി നഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കാമുകിയെ കാണാന്‍ യുവാവ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുതിച്ചുപാഞ്ഞെത്തി. ഒടുവില്‍ കാമുകന് എതിരെ കേസ് എടുത്ത് ക്വാറന്റീനിലേക്ക് അയച്ചു.

ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെ ആയിരുന്നു നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായി. വീട്ടില്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് യുവതിയെ ആര്‍പ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കാമുകി നാട്ടില്‍ എത്തിയെന്ന് അറിഞ്ഞതോടെ കാമുകന് യുവതിയെ കാണാന്‍ തിടുക്കമായി. ഇതോടെ ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പാഞ്ഞു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. യുവതിയും ഇതേ മറുപടിയാണ് നല്‍കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved