Kerala

വിവാദങ്ങള്‍ സൃഷ്ടിച്ച ജസ്‌ന മിസ്സിംഗ് കേസ് വഴിത്തിരിവിലെന്നു സൂചന. ജെസ്‌നയെ കണ്ടെത്തിയതായി ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇതിന്റെ ആധികാരികതയെ കുറിച്ച്‌ വ്യക്തമല്ല. വാര്‍ത്തയില്‍ ജെസ്‌നയെ കോവിഡ് പരിശോധനക്കിടയില്‍ കര്‍ണ്ണാടകയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു എന്നാണ്. അതെ സമയം ജസ്‌ന ഗര്ഭിണിയാണെന്നും റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ജസ്‌നയെ കണ്ടെത്തിയതായുള്ള വിവരങ്ങള്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ കോളജ് വിദ്യാര്‍ത്ഥി ജസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കിയിരുന്നു. ജസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്ത തള്ളിയ എസ്.പി, ചില പോസിറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ ജസ്‌നയെ അന്യ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസിറ്റീവായ വാര്‍ത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് എസ്.പിയുടെ പ്രതികരണം.2018 മാര്‍ച്ച്‌ 20നാണ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്.

തൊടുപുഴ ∙ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ (78) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽവച്ചു പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്‌ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.

മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്‌ഘാടനവും ഒന്നിച്ചാണു നടന്നത്‌. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചു. ഇന്നു 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്‌. 2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു മാർ ആനക്കുഴിക്കാട്ടിൽ സ്വയം സ്ഥാനമൊഴിയുന്നത്.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമര കാലത്തും, പട്ടയ പ്രശ്നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങൾക്കും വികസനങ്ങൾക്കും ഒപ്പം സഞ്ചരിച്ച ഇടയനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു. 1971 മാർച്ച്‌ 15 ന്‌ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാംമൂഴിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ്‌ ജോർജ്‌ കത്തീഡ്രലിൽ അസി. വികാരിയായാണ് ആദ്യ നിയമനം.

തുടർന്ന് ജോസ്‌ഗിരി, ചുരുളി, എഴുകുംവയൽപള്ളികളിൽ വികാരിയായി. പിന്നീട് ബൽജിയം ലൂവൈൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. പിന്നീട്‌ കോതമംഗലം രൂപതാ ചാൻസലർ. 2003ൽ മൈനർ സെമിനാരിയുടെ റെക്‌ടറായിരിക്കെയാണ്‌ ഇടുക്കി ബിഷപായി അഭിഷിക്തനാകുന്നത്‌. 15 വർഷം ഇടുക്കിയിലെ ആത്മീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്കാ-ഏലിക്കുട്ടി ദമ്പതികളുടെ 15 മക്കളിൽ മൂന്നാമനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.

സുചിത്രയുമായി ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ… കൊലയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകളും ഗര്‍ഭഛിദ്രത്തിന് തയ്യാറാകാതിരുന്നതും! തെളിവ് നശിപ്പിക്കാൻ കുഴിയെടുത്ത് മറയ്ക്കുന്നതിന് മുൻപ് കാലുകൾ മുറിച്ച് മാറ്റിയത് മറ്റൊരു ലക്‌ഷ്യം നടത്താൻ.. തെല്ലും കുറ്റബോധമില്ലാതെ പ്രതിയുടെ മൊഴി

രണ്ടാമത്തെ വിവാഹവും പൊളിഞ്ഞതോടെ അകന്ന ബന്ധുവിന്റെ ഭർത്താവിനെ നോട്ടമിട്ടു… ചാറ്റ് ചെയ്ത്‌ പരസ്പരം അടുത്തതോടെ സു​​​ചി​​​ത്ര​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ഭാ​​​ര്യ​​​യെ​​​യും കു​​​ഞ്ഞി​​​നെ​​​യും കൊ​​​ല്ല​​​ത്തു​​​ള്ള വീ​​​ട്ടി​​​ല്‍ കൊ​​​ണ്ടാ​​​ക്കി. വാടകവീട്ടിൽ സുചിത്ര എത്തുമ്പോൾ സ്വ​​​ന്തം ര​​​ക്ഷി​​​താ​​​ക്ക​​​ളെ തന്ത്രപരമായി കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കും മാറ്റി. അരുംകൊലയ്ക്ക് ശേഷം ആ വീട്ടിൽ തന്നെ താമസിച്ചു.

രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പം താമസം… എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് പോകുന്നുന്നെന്ന് വീട്ടിൽ പറഞ്ഞ് കാമുകനൊപ്പം മുങ്ങി പിന്നെ കണ്ടെത്തിയത് പാലക്കാട്‌ നഗരത്തിലെ ഹൗസിങ്‌ കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നും.. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്ന് പുറംലോകം അറിയാതിരിക്കാൻ പറ്റുന്നത്ര തടഞ്ഞിട്ടും ഫലമുണ്ടായില്ല… സമ്മതിക്കാതെ വന്നപ്പോൾ ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ ക്രൂരമായ കൊലപാതകം…

നിര്‍ണായക വെളിപ്പെടുത്തലാണ് പ്രതിയുടെ മൊഴിയിലൂടെ പുറത്ത് വരുന്നത്. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോൾ ഗര്‍ഭിണിയായിരുന്നുവെന്നു പ്രതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ യുവതിയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തി കത്തിക്കാനോ മൃതദേഹം കഷ്ണങ്ങളാക്കാനോ ആണ് സുഹൃത്ത് പ്രശാന്ത് പദ്ധതിയിട്ടിരുന്നതെന്ന് പോലീസ്. എന്നാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നുമാണു സൂചന.

സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നതും ആണ് കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച്‌ 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി.

അതേസമയം അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച്‌ 20 നാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച്‌ ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി നോക്കിയെങ്കിലും കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച്‌ 17 നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്.

കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലു മണിക്ക് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നിറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്.

രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച്‌ വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച്‌ 22ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി പ്രശാന്ത് അടുപ്പത്തിലാകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്.

മാര്‍ച്ച്‌ 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു. 20 ന് കൊലപാതകം ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലായത്.

യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നു വീട്ടുകാര്‍ മൊഴി നല്‍കി. പ്രശാന്ത് വളരെ സൗമ്യതയോടെയായിരുന്നു എല്ലാവരുമായി ഇടപെട്ടിരുന്നത്. വിദേശികളടക്കം നിരവധി പേര്‍ പ്രശാന്തിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്നുണ്ട്.

എന്നാൽ ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രശാന്ത് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇത് കണക്കിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറയുന്നു.

ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച എന്‍ജിനിയര്‍ ശിവദാസന്‍ പിള്ളയുടെയും പ്രഥമാദ്ധ്യാപികയായിരുന്ന വിജയലക്ഷ്‌മിയുടെയും ഏകമകളാണ് സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്.

ബ്യൂട്ടി പാര്‍ലര്‍ പരിശീലന കേന്ദ്രത്തില്‍ ഭര്‍തൃമാതാവിനെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ സുചിത്ര അമ്മയോട് പറഞ്ഞത് എറണാകുളത്ത് മൂന്നു ദിവസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്സിന് പോകുന്നുവെന്നാണ്.

20നു ശേഷം സുചിത്രയുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്കൊപ്പം മകള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്കായിട്ടില്ല.

മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ സുചിത്ര (42) കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനിടയാക്കിയത് അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ പരിഗണിച്ചതേയില്ല.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലീസ്, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍, കോടതി ഇടപെടുംമുമ്ബേ അന്വേഷണം ഉൗര്‍ജിതമാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സുചിത്രയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ അന്വേഷണം പ്രശാന്തിലേക്കെത്തിയിരുന്നു. എന്നാല്‍ തന്നിലേക്ക് അന്വേഷണം തിരിയാതിരിക്കാന്‍ നിരന്തരം തെറ്റായ വിവരങ്ങളാണ് പ്രശാന്ത് പൊലീസിന് നല്‍കിയത്.

മഹാരാഷ്ട്ര സ്വദേശിയായ രാംദാസിനൊപ്പം സുചിത്ര പോയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്ത്, 20ന് ആലുവയില്‍ നിന്ന് കാറില്‍ കയറിയ ഇരുവരെയും രാത്രി മണ്ണൂത്തിയില്‍ ഇറക്കിവിട്ടെന്ന മൊഴിയില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ഒരു മാസക്കാലം പ്രശാന്ത് സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോയി.

പാലക്കാട് മണലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സുചിത്ര കൊല്ലപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചത്. കാറില്‍ കൊല്ലം പള്ളിമുക്കിലെത്തിയ പ്രതി പ്രശാന്ത് സുചിത്രയെ കൂട്ടി പാലക്കാട്ടേക്ക് പോയെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം സുചിത്ര കൊല്ലപ്പെടുമ്പോൾ  ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസിന്റെ വെളിപ്പെടുത്തല്‍. സുചിത്രയുടെ വയറ്റിലെ കുട്ടി പ്രശാന്തിന്റേതാണെന്നാണ് കിട്ടിയ മൊഴി. ഈ കുട്ടിയെ ഒഴിവാക്കണമെന്ന് സുചിത്രയോട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതായിരുന്നു കൊലയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. എന്നാല്‍ ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും റിപോര്‍ട്ടുണ്ട്.

സുചിത്ര രണ്ട് കല്യാണവും കഴിച്ചിരുന്നു. എന്നാല്‍ രണ്ടും അലസി പിരിഞ്ഞു. ഈ സാഹചര്യത്തില്‍ സുചിത്ര പ്രസവിച്ചാല്‍ അത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറും.

കുട്ടിയുടെ അച്ഛനെ കുറിച്ച്‌ സംശയവും ഉണ്ടാകും. അതുകൊണ്ടാണ് എങ്ങനേയും കുട്ടിയെ ഒഴിവാക്കാന്‍ പ്രശാന്ത് നിര്‍ബന്ധിച്ചത്. വഴങ്ങാതെ ആയതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആയി. ഇതിന്റെ അവസാനമാണ് ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ സുചിത്രയെ കൊലപ്പെടുത്തിഎത്തും തൊട്ടടുത്ത പാടത്ത് കുഴിച്ചു മൂടിയതും .

ലോക്ക് ഡൗൺ കാരണം വിമാനസർവീസുകളെല്ലാം നിർത്തിയതോടെ നാട്ടിലെത്താൻ സാധിക്കാതെ വിഷമിക്കകുയാണ് സകലരും. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമില്ലെന്നും അവിടുത്തേക്കാൾ താൻ സുരക്ഷിതനാണ് ഈ അന്യദേശത്തെന്നും പറഞ്ഞ് അമ്പരപ്പിക്കുകയാണ് അമേരിക്കൻപൗരനായ ടെറി ജോൺ കോൺവേർസ്. ഇപ്പോൾ നാട്ടിലേക്ക് പോകേണ്ടെന്നും ഇന്ത്യയാണ് അമേരിക്കയേക്കാൾ കൊവിഡ് കാലത്ത് സുരക്ഷിതമെന്നും പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. കേരളത്തിൽ താൻ സുരക്ഷിതനാണെന്നു ചൂണ്ടിക്കാട്ടി 74 കാരനായ ഈ അമേരിക്കൻ പൗരൻ വിസ നീട്ടി ലഭിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്ന് ടെറിയ്ക്ക് അനുകൂലവിധിയും ലഭിച്ചു.

‘അമേരിക്കയിലേതിനെക്കാൾ ഇന്ത്യയിൽ ഞാൻ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയിൽ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നൽകിയാൻ ഇന്ത്യയിൽ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവർത്തിക്കുന്നത്’-ടെറി പറയുന്നു

വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തീയ്യേറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. നിലവിൽ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്പോൾ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

എന്നാൽ വൈറസ് ബാധയ്ക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെപി ശാന്തി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു. കൊച്ചിയിൽ ഫീനിക്‌സ് വേൾഡ് തിയറ്റർ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

കൊറോണയ്‌ക്കെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് അമേരിക്ക.

അമേരിക്കയില്‍ നടന്ന പരീക്ഷണത്തില്‍ കൊറോണയ്ക്കെതിരെ ഗിലിയഡിന്റെ റെംഡിസിവിര്‍ പ്രതീക്ഷയേകുന്ന ഫലങ്ങളാണ് നല്‍കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഈ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

നേരത്തെ റെംഡിസിവിര്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ വാക്സിന്‍ ലോകത്തിന്റെ തന്നെ തലവര മാറ്റിയെഴുതുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചനകള്‍. ഈ വാക്സിനിലൂടെ ഒരു രോഗിക്ക് വൈറസിനെ അതിജീവിക്കാന്‍ കുറഞ്ഞ ദിവസം മതിയെന്നാണ് കണ്ടെത്തിയത്.

ശരാശരി നാല് ദിവസത്തെ വ്യത്യാസമാണ് രോഗ പ്രതിരോധ ശേഷിയില്‍ കണ്ടെത്തുന്നത്. ലോകത്താകമാനമുള്ള 1063 കൊറോണവൈറസ് രോഗികളിലാണ് റെംഡിസിവിര്‍ പരീക്ഷിച്ചത്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗിലിയഡിന്റെ വാക്സിന്‍ രോഗികളില്‍ 31 ശതമാനം രോഗശമനത്തിലുള്ള സാധ്യതയാണ് ഒരുക്കുന്നത്

പൊതുവേ കൊറോണ ബാധിച്ചവര്‍ക്ക് സാധാരണ ചികിത്സ നല്‍കിയാല്‍ 15 ദിവസത്തിനുള്ളിലാണ് രോഗം ഭേദമാകുന്നത്. റെംഡിസിവിര്‍ നല്‍കിയ രോഗികളില്‍ ഇത് 11 ദിവസത്തിനുള്ളില്‍ ഭേദമായെന്നാണ് ഫൗസി അവകാശപ്പെടുന്നത്. റെംഡിസിവിര്‍ ഉപയോഗിച്ചവരില്‍ വളരെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയതെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.

കൊറോണയെ ഒരു വാക്സിനോ മരുന്നോ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമെന്ന കാര്യം ഇതിലൂടെ മനസ്സിലായെന്നും അദ്ദേഹം പറയുന്നു. കൊറോണവൈറസിന്റെ ജനിതക ഘടന ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനുള്ള രീതിയിലാണ് റെംഡിസിവിര്‍ നിര്‍മിച്ചിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നീ മഹാമാരികള്‍ക്കെതിരെയും ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ലോകത്തൊരിടത്തും ഇതുവരെ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രോഗികളില്‍ അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് അമേരിക്ക. റെംഡിസിവിര്‍ ഇതുവരെയുള്ള പ്രതിരോധ വാക്സിനുകളില്‍ മുന്നിട്ട് നില്‍ക്കുന്നതായിട്ടാണ് കണ്ടെത്തല്‍. പോസിറ്റീവായിട്ടുള്ള രോഗശമനമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഇതോടെയാണ് രോഗികളില്‍ മരുന്ന് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ വാക്സിനുകള്‍ക്കായി ഗിലിയഡിനെ സമീപിച്ചിട്ടുണ്ട്. കൂടുതല്‍ ഡോസുകള്‍ നിര്‍മിക്കാനും ആശുപത്രികളില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. അതേസമയം, നേരത്തെ ചൈനയിലെ രോഗികളില്‍ ഈ വാക്സിന്‍ പരീക്ഷിച്ചെങ്കിലും വിജയം കണ്ടിരുന്നില്ലെന്നത് ചെറിയ ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

ജസ്‌ന തിരോധാനവുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. ജസ്‌നയെ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് എസ്സ് പി പറഞ്ഞു. എന്നാല്‍ പോസ്റ്റീവ് ആയ ചില വാര്‍ത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്‌നയെ കണ്ടെത്തിയെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരുന്നു ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.

കോളജ് വിദ്യാത്ഥിനിയായിരുന്ന ജസ്‌നയെ 2018 ലാണ് കാണാതാകുന്നത്. 2018 മാര്‍ച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. സൈബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണവും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്.

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 495 ആയി.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. അതെസമയം പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂരില്‍ മൂന്ന് പേര്‍ കോഴിക്കോട് മൂന്ന് പേര്‍ കാസര്‍കോട് മൂന്ന് പേര്‍ പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും, 501 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved