ജോജി തോമസ്
ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.
അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.
സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 495 ആയി.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. അതെസമയം പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂരില്‍ മൂന്ന് പേര്‍ കോഴിക്കോട് മൂന്ന് പേര്‍ കാസര്‍കോട് മൂന്ന് പേര്‍ പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും, 501 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു.
ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.
ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. ‘പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോൾ ‘ഇന്നർ’ ധരിക്കാൻ വിട്ടുപോയി.’ ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.
താൻ ഇന്നർ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ‘ ആ… അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.’ താക്കീത് നല്‍കി പോലീസ് പോയി.
പൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ ‘രഹസ്യം’ പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ലോക്ക്ഡൗൺ പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ മാസ്‌ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.
അതേസമയം വയനാട്ടിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചിരിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
റേഷൻകടകൾ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ ജോലിക്കാരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു .
മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.
മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.
ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.
അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.
കൊല്ലത്ത് നിന്നും മാർച്ച് 17 മുതൽ കാണാതായെന്ന് പോലീസിൽ പരാതി ലഭിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയിൽ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 നാണ് ഇവരെ കാണാതായത്.
ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ഇരിട്ടി: ഈ മാസം ഇരുപത്തിയൊന്നാം തിയതി ഷാർജയിൽ നിര്യാതനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകന്‍ ഡേവിഡിന് (11) ജന്മനാടിന്റെ യാത്രാമൊഴി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ലോകമെങ്ങും ഉള്ള പ്രവാസി മലയാളികളുടെ ഹൃദയഭേദകമായ ഒരു സംഭവത്തിനാണ് ഇന്ന് പരിസമാപ്തിയായത്. മരിച്ച ഡേവിഡിന്റെ ഭൗതീക ശരീരം നാട്ടിൽ എത്തിക്കുവാൻ അനുഭവിച്ച ബുദ്ധിമുട്ട് ലോകമെങ്ങും ഉള്ള പ്രവാസികളുടെ നെഞ്ചിൽ ഒരു വേദനയായി ഇന്നും നിലനിൽക്കുന്നു.
ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഭൗതീക ശരീരം പിന്നീട് ഇരട്ടിയിൽ എത്തിച്ചു. വൈകിയെങ്കിലും ഉടൻ തന്നെ ശവസംക്കര ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു. കൊറോണയുടെ പശ്വാതലത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും സാമൂഹിക അകലം പാലിച്ചു അകാലത്തിൽ കൊഴിഞ്ഞു പോയ ബാലന് അന്തിമോപചാരമർപ്പിക്കാൻ ഒരുപാട് പേര് എത്തിയിരുന്നു. വീട്ടിലെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ ഇരുൾ വീണ് തുടങ്ങിയിരുന്നു. ഇതൊന്നും ആ കുഞ്ഞിനെ കാണുന്നതിൽ നിന്നും സ്നേഹമുള്ള നാട്ടുകാരെ പിന്തിരിപ്പിച്ചില്ല.പ്രിയ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഡേവിഡിന്റെ മാതാപിതാക്കളുടെ കുറവ് നികത്താനുള്ള ഒരു ഒരു എളിയ ശ്രമം നടത്തുകയായിരുന്നു. ഡേവിഡിന്റെ വേർപാട് ഒരുവശത്തു.. കണ്ട് കൊതിതീരും മുൻപേ കൊഴിഞ്ഞുപോയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പോലും അവസരം നിഷേധിക്കപ്പെട്ട ആ മാതാപിതാക്കളുടെ വേദന മറ്റൊരു വശത്തു… തളം കെട്ടിനിന്ന നാട്ടുകാരുടെ മ്ലാനത… കൊച്ചു ഗ്രാമം തിരിച്ചറിയുകയായിരുന്നു.
കാർഗോ വിമാനത്തിൽ അയച്ച തങ്ങളുടെ പ്രിയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ കഴിയാതെ ഗൾഫിൽ തന്നെ ഇരിക്കേണ്ടിവന്ന ആ മാതാപിതാക്കളുടെ വേദന അവർണ്ണനീയമാണ്. ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നതുകൊണ്ട് മാതാപിതാക്കളായ ദേവസ്യയുടെയും ഷീബയുടെയും വേദനയുടെ തോത് കുറയ്ക്കുവാൻ കഴിയുമെന്ന് ഒരു പ്രവാസിയും വിശ്വസിക്കുന്നില്ല എന്നത് ഒരു സത്യമാണ്. രാജ്യത്തെ പൗരൻമാരുടെ കണ്ണീർ തുടക്കേണ്ട അധികാരികൾ കണ്ണ് തുറക്കാതെ ഇരുന്നപ്പോൾ തകർന്നത് ഒരിക്കിലും മറക്കാൻ പറ്റാത്ത വേദനകളിൽ കൂടിയാണ് ആ കുടുംബം കടന്നു പോയത്.
മറ്റൊരുവന്റെ സങ്കടത്തിൽ പങ്കുചേരുമ്പോൾ ആണ് അവൻ നിങ്ങളുടെ മിത്രമാവുന്നത്. നാട്ടിൽ എന്ത് വിഷമം ഉണ്ടായാലും ഇല്ലാത്തത് ഉണ്ടാക്കി കൊടുത്തു വിടുന്ന പ്രവാസികളോട് ചെയ്‌തത് നീതീകരിക്കാൻ സാധിക്കില്ല. ലോകത്തുള്ള മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ വിമാനമാർഗം എടുത്തിട്ടും ഇപ്പോഴും ഇന്ത്യക്കാർ ഇപ്പോഴും പുറത്തുതന്നെ.
എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് പ്രവാസികൾക്ക് ഇപ്പോഴും അറിയില്ല. എല്ലാം നേരിടാനുളള മനകരുത്ത് ദൈവം അവര്‍ക്ക് നല്‍കട്ടെയെന്ന് പ്രത്യാശിക്കാം.
വീഡിയോ കാണാം…
[ot-video][/ot-video]
കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകന്‍ ഡേവിഡ് (11) നെയാണ് ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അല്‍ ഖാസിമിയയിലെ ഫ്‌ളാറ്റില്‍ ഏപ്രിൽ 21 തിയതി ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.
സിനിമ ഗാനങ്ങളിലെ രാഗങ്ങളെ വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോജിക് മീഡിയ പ്രൊഡക്ഷന്‍ എന്ന യൂ ട്യൂബ് ചാനല്‍ തുടക്കം കുറിച്ച ‘ഗാനങ്ങളിലെ രാഗങ്ങള്‍’ എന്ന പ്രോഗ്രാം സംഗീത ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു…
മൂന്ന് എപ്പിസോഡുകളില്‍ ആയി സിനിമ ഗാനങ്ങളിലെ നാഗങ്ങളെ ആണ് പരിചയപ്പെടുത്തുന്നത് വരും എപ്പിസോഡുകളില്‍ സംഗീതവുമായുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു…
ഒട്ടനവധി ഹൃസ്വചിത്രങ്ങളും, മ്യൂസിക്കല്‍ ആല്‍ബങ്ങളും സംവിധാനം നിര്‍വഹിച്ചിട്ടുള്ള രമേഷ് കെ രാജന്‍ (Remesh K Rajan ) ആണ് ഈ പ്രോഗ്രാം സംവിധാനം നിര്‍വഹിക്കുന്നത്.
ഈ വിഷയം ചര്‍ച്ച ചെയുന്നത് ഗായകനും, സംഗീത അധ്യാപകനുമായ ശരത് ചന്ദ്ര ബോസ് (Sarath chandra bose) ആണ്. സ്‌ക്രിപ്റ്റ് നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ ജിത്തു പുലയന്‍ (jithu pulayan) ആണ്. ക്യാമറ കൈകാര്യം ചെയുന്നത് കിരണ്‍ കണ്ണായി (Kiran Kannayi).
ഓണ്‍ലൈന്‍ പ്രൊമോഷന്‍ : ചിക്കു ചാക്കോ (Chikku chacko)
സംഗീത ആസ്വാദകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പ്രോഗ്രാം വളരെ പെട്ടന്ന് തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
വരും എപ്പിസോഡുകളില്‍ വ്യത്യസ്ഥങ്ങളായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.
വാർത്ത: ചിക്കു ചാക്കോ
[ot-video][/ot-video]
രണ്ടു വര്ഷം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കണ്ടെത്തിയതായി സൂചന. ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.
സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് ക്ഷേത്ര പൂജാരിമാരെ അമ്പലത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രംഗിദാസ്, സേവാദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു.
ക്ഷേത്രവസ്തുക്കള്‍ മോഷ്ടിക്കുന്നത് ചോദ്യംചെയ്തതാണ് കൊലപാതകകാരണമെന്നാണ് പൊലീസ് നിഗമനം.യു.പിയില്‍ പൂജാരിമാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുകയാണ്. വിഷയത്തെ ആരും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു