പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉറപ്പ് പാഴാകുമോ ? കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്കൂളുകൾ അടച്ചു ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക ലക്ഷ്യമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹിയോട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹെഡ്ടീച്ചേഴ്‌സ് യൂണിയനുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ദേശീയ വിലക്കുകള്‍ ഇല്ലെങ്കിലും ജീവനക്കാര്‍ രോഗബാധിതരാകുന്ന ഘട്ടത്തില്‍ ഇതിന് സാധ്യത നിലനില്‍ക്കുന്നുവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ഒത്തുകൂടല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. പുതിയ ടേമിന്റെ ആരംഭത്തിന് മുന്‍പാണ് ഇത്.
ജനുവരിയില്‍ റിമോട്ട് ലേണിംഗ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ്ബുക്കുകളും, ഇലക്ട്രോണിക് ഡിവൈസുകള്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച് ഇതിനുള്ള ഒരുക്കങ്ങളും സ്‌കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും, എഡ്യുക്കേഷന്‍ സെക്രട്ടറിയും ചര്‍ച്ച ചെയ്യുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ മിക്രോൺ വകഭേദം പടരുമെന്ന ആശങ്കയിൽ ഇറ്റാലിയൻ ഗവൺമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പാസ് നിയമങ്ങളും കർശനമാക്കി. പ്രധാനമന്ത്രി മാരിയോ ദ്രാഗി, ഇറ്റാലിയൻ കാബിനറ്റ്, സർക്കാർ ആരോഗ്യ ഉപദേഷ്ടാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
പൊതുസ്ഥലങ്ങളിലും വേദികളിലും പ്രവേശനം അനുവദിക്കുന്ന ഗ്രീൻ പാസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഫെബ്രുവരി ഒന്നുമുതൽ ആറു മാസമായി കുറച്ചു. നിലവിൽ ഗ്രീൻപാസ്സ് കാലാവധി ഒൻപതു മാസമാണ്. നഴ്സിങ് ഹോമുകളിൽ പ്രവേശിക്കുന്നതിനു മൂന്നു ഡോസ് കോവിഡ് വാക്സിൻ അല്ലെങ്കിൽ രണ്ടു ഡോസുകളും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും ഉണ്ടായിരിക്കണം.
വാക്‌സിനേഷൻ എടുക്കുകയോ കോവിഡിൽ നിന്നു സുഖം പ്രാപിക്കുകയോ ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൂപ്പർ ഗ്രീൻപാസിന്റെ പരിധി മ്യൂസിയങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വെൽനസ് സെന്ററുകൾ, സ്പാകൾ, സോഷ്യൽ സെന്ററുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും.
ഡിസംബർ 30 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബാറുകളിലും റസ്റ്ററന്റുകളിലും ഇൻഡോർ വേദികളിലും കൗണ്ടറിൽ നിന്നു ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് സൂപ്പർ ഗ്രീൻപാസ് കാണിക്കേണ്ടതുണ്ട്. വാക്സിനേഷൻ നടത്താത്തവർക്കു റസ്റ്ററന്റുകൾക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല.
ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം നടന്നത്.
വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികള്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിുക്കുകയായിരുന്നു. പുല്ലുവിള സ്വദേശികളായ കരുണാംബരം(56) ബര്‍ക്കുമന്‍സ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍(56), തമിഴ്നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്. 34 പേരാണ് അപകടത്തില്‍ പെട്ട വാനിലുണ്ടായിരുന്നത്.
ഗുരതരമായി പരിക്കേറ്റ മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്.
22000 രോഗികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കി മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്കിംഗ് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു . ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് കേന്ദ്ര സർക്കാർ നടപടി പുറത്തുവിട്ടത്. കേന്ദ്രത്തിന്റെ നടപടി തന്നെ ഞെട്ടിച്ചെന്നു മമത പ്രതികരിച്ചു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മമത ട്വീറ്റ് ചെയ്തു. ‘ഡിസംബർ 25നു മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് എന്നെ ഞെട്ടിച്ചു. നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്, പക്ഷേ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാൻ പാടില്ല. 22,000 രോഗികളും തൊഴിലാളികളുമാണ് ഭക്ഷണവും മരുന്നും കിട്ടാതെ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിലൂടെ കഷ്ടപ്പെടുന്നത്.’- മമത ട്വീറ്റ് ചെയ്‌തു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ട് എന്തിനു മരവിപ്പിച്ചു എന്ന കാരണവും ഇതുവരെ വ്യക്തമല്ല.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് തെസ്‌നി ഖാൻ. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. അധികവും കോമഡി വേഷങ്ങളാണ് തെസ്‌നി ഖാൻ കൈകാര്യം ചെയ്തത്. സഹനടിയായി തിളങ്ങി നിൽക്കുകയാണ് താരം. ബിഗ് ബോസ് മലയാള് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാൻ. ഷോ തുടങ്ങി 27-ാം ദിവസം തെസ്‌നി ഖാൻ പുറത്തായി.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവൻ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പിൽ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോൾ നമ്മൾ പെൺകുട്ടികൾ പറയുമായിരുന്നു അയാളെ കാണാൻ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകൾ.
കലാഭവൻ ഹനീഫിനെ അഞ്ച് പെൺകുട്ടികൾ ചേർന്ന് നിരന്തരം വായിനോക്കിയപ്പോൾ താനും ഒപ്പം ചേർന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്. കലാഭവൻ ഹനീഫിനെ പ്രേമിക്കാൻ തോന്നിയ നിമിഷത്തെ കുറിച്ചും തെസ്നി ഖാൻ പറയുന്നു.
ഞാൻ കലാഭവനിൽ പ്രവർത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു. എനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകൾ ഉണ്ടായിരുന്നു. അന്ന് പഠിക്കാൻ അത്ര മുമ്പോട്ട് ആയിരുന്നില്ല ഞാൻ. നാല് വയസ് മുതൽ ഉപ്പയോടൊപ്പം സ്റ്റേജുകളിൽ ഞാനും കയറുമായിരുന്നു. പഠിക്കാൻ മോശമായപ്പോൾ കലാഭവനിൽ ചേർക്കുകയായിരുന്നു. ഡാൻസും അവതരിപ്പിക്കുമായിരുന്നു. ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതിൽ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും. സ്കിറ്റ് ചെയ്തത് റഹ്മാനിക്ക കാരണമാണ്’
1988ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് തെസ്നി ഖാൻ അഭിനയരംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസ്നിഖാന് ഉണ്ട്. 2020ൽ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു.
ഡെയ്സി, അപരൻ, വൈശാലി, മൂന്നാംപക്കം, ഗോഡ്ഫാദർ, ഞാൻ ഗന്ധർവൻ, എന്നും നന്മകൾ, മിമിക്സ പരേഡ്, മൈ ഡിയർ മുത്തച്ഛൻ, കടൽ, കുസൃതിക്കാറ്റ്, പുള്ളിപുലികളും ആട്ടിൻക്കുട്ടിയും, ആകാശഗംഗ, ഉൾട്ട എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ തെസ്നി അഭിനയിച്ചിട്ടുണ്ട്.
അമ്പത്തൊന്നിലും അവിവാഹിതയായി തുടരുന്ന തെസ്നി ഖാൻ കലാഭവനിലേക്ക് എത്തിയതിനെ കുറിച്ചും അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചും തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലാവുകയാണ്.
ചൂടുവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.
അബൂദബിയിലെ പവര്‍ സ്‌റ്റേഷനില്‍ ജോലിക്കാരനായിരുന്ന സൈതലവിക്ക് 21നാണ് പൊള്ളലേറ്റത്. പവര്‍ സ്‌റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷംസിയ. മക്കള്‍: മക്കള്‍ മുഹമ്മദ് സലീക്ക്, ഫസ്ന, സന.
ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.
ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആശുപത്രിയിലെത്തുന്നതില്‍ കൂടുതല്‍. നിലവിലിവര്‍ക്ക് വാക്‌സീന്‍ പ്രായോഗികമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ ഏതാണ് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റുകളുടെ കുറവും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ ഹോം കൊറോണ വൈറസ് കിറ്റുകളുടെ വിതരണക്ഷാമം വന്‍ പ്രതിസന്ധിയിലാണ് യുഎസില്‍. ജനുവരി വരെ കിറ്റുകളുടെ ക്ഷാമം തുടരുമെന്നും വിതരണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പകര്‍ച്ചവ്യാധി നിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി അറിയിച്ചിരിക്കുന്നത്.
ശൈത്യകാലത്ത് യുഎസില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.
ആള്‍ദൈവമായി മാറി തട്ടിപ്പുമായി ടെലിവിഷന്‍ താരം. ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ആള്‍ദൈവമായി മാറിയിരിക്കുന്നത്.
കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ താരമാണ് അന്നപൂര്‍ണി. ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍. ഇതോടെ ആള്‍ദൈവം മുങ്ങി. അതേസമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി സോഷ്യൽമീഡിയ. ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെയാണ് പ്രമുഖരടക്കം വിമർശിക്കുന്നത്.
കോൺഗ്രസ് നേതാവ് വിടി ബൽറാം ‘സംഘീത’ നാടക അക്കാദമിയെന്ന് പരാമർശിച്ചാണ് നടപടിയെ വിമർശിച്ചത്. വിടി ബൽറാമിനെ കൂടാതെ സംവിധായകൻ ജിയോ ബേബി, മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാർ മുൻപ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ, ബിജെപി വേദികളിലെ ചിത്രങ്ങൾ തുടങ്ങിയവയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ബിജെപി തെരഞ്ഞെടുപ്പ് വേദികളിൽ സജീവമായി പങ്കെടുത്തിരുന്നതാണ് എംജി ശ്രീകുമാറിനെ വിമർശനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണ ഗാനം ആലപിക്കുകയും പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
2016 ൽ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാർ പ്രചാരണം നടത്തിയിരുന്നു. ‘ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. മോഡിയുടെ ഭരണത്തിന് കീഴിൽ കരുത്ത് പകരാൻ കേരളത്തിൽ താമര വിരിയണമെന്നും’ കഴക്കൂട്ടത്തെ ബിജെപി വേദിയിൽ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
നടി കെപിഎസി ലളിതയുടെ കാലാവധി പൂർത്തിയായതിന് ശേഷം എംജി ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി ചെയർമാനായെത്തും എന്നാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനുമാകും.
മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
ഹരിയാനയിലെ അമ്പാലയിൽ അജ്ഞാതർ ക്രിസ്ത്യൻ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് അക്രമം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്
ഉച്ചക്ക് 12.30ന് രണ്ടുപേർ മതിൽ ചാടികടന്നാണ് പള്ളി കോമ്പൗണ്ടിൽ കടന്നത്. 1.40 ഓടെ അവർ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.-സാദർ പൊലീസ് സ്റ്റേഷനില് സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് പറഞ്ഞു.
ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം അടുത്തിടെയായി വർധിച്ചുവരികയാണ്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി സ്ഥലത്താണ് അക്രമം നടന്നത്. യു.പി, കർണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.