പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു.
ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.
മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.
”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ബാക്കി.ഫോർമാലിൻ കലർത്തിയ ചാരായമാണ് ഇവർ കഴിച്ചിരിക്കുന്നതെന്നു വ്യക്തമായതോടെ ഇത് ആരാണ് ഇവർക്കു നൽകിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്.നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതാകാം എന്നാണു പോലീസ് കരുതുന്നത്.
നിശാന്ത് ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചെങ്കിലും ബിജു തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണു മരിച്ചത്.ആരോ മദ്യമാണെന്നു പറഞ്ഞു നിശാന്തിനു നൽകിയതാണ് ഞങ്ങൾ ഇരുവരും കഴിച്ചതെന്നു ബിജു പറഞ്ഞതായാണു പുറത്തുവരുന്ന സൂചന.ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതു കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.
ഇവർ മരണപ്പെട്ടതിനാൽ ഇവരുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാൻ പോലീസ് പരിശോധിക്കുന്നത്.പല ദിവസങ്ങളിലും വൈകിട്ട് ഇവർ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവർ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതര സംസ്ഥാന തൊഴിലാളികൾ കഴിക്കാറാണു പതിവ്.എന്നാൽ, കഴിഞ്ഞ ദിവസം ഇവർ കഴിച്ചതിന്റെ ബാക്കി കടയിലെ ജീവനക്കാർ കഴിച്ചിരുന്നില്ല. ഇതുമൂലം കൂടുതൽ പേർ ദുരന്തത്തിനിരയാകുന്നത് ഒഴിവായി.
എന്നാൽ, കടയിലെ ഇതരസംസ്ഥാന തൊഴിലാളികൾ കഴിക്കാതിരുന്നതു പല സംശയങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. പോലീസ് ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.അപായപ്പെടുത്തുവാൻ ആരെങ്കിലും മനപൂർവ്വം നൽകിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല. നിശാന്തും ബിജുവും മദ്യം കഴിച്ചത് എക്സൈസ് റേഞ്ച് ഓഫീസറുടെ കര്യാലയത്തിനോടു ചേർന്നുള്ള കടമുറിയിലാണ്.
ഇതു നിശാന്തിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സെന്ററാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. ഷാനവാസ് സംഭവസ്ഥലം സന്ദർശിച്ചു.ഫോറൻസിക് പരിശോധനകൾക്കു ശേഷം മാത്രമേ ഇവർ കഴിച്ചതു വ്യാജമദ്യമാണോ എന്നതു സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എക്സൈസ് മേധാവി അറിയിച്ചു.ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.
കേരളത്തില്‍ 631 റിലീസിങ് സ്ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാര്‍ റിലീസിന് മുന്നേ അവാര്‍ഡ് വേദികളില്‍ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്സ് തുടങ്ങി നിരവധി ദേശീയ പുരസ്കാരങ്ങള്‍ മരക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു സി.പി.ഐ.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ ഉള്ളവരാണ് അറസ്റ്റിലായത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.
കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡി.വൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെയാണ് നടപടി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠന്‍ കേസില്‍ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45 നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ വാഹനങ്ങളിലെത്തിയ ഒരു സംഘം, ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരാണ് കേസില്‍ പ്രതികള്‍. സി.പി.ഐ.എം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേസില്‍ ഒന്നാം പ്രതി സി.പി.ഐ.എൺ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനാണ്.
കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഎക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഇത് ശരിവച്ചിരുന്നു.
കൊച്ചിയില്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പാലത്തിന് താഴെയാണ് സംഭവം. ഇന്ന് രാവിലെ 6.30യോടെ ഇതുവഴി പോയ വള്ളക്കാരാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം മാറ്റിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
യുവതിക്ക് നാല്‍പ്പത് വയസിനടുത്ത് പ്രായം തോന്നിക്കും. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളില്‍ നിന്നും കാണാതായ യുവതിക്കളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ അറസ്റ്റിൽ. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐടി ആക്ട് പ്രകാരമാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലാണ് നടപടി. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.
കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ദ്രവിച്ച നിലയില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. ഒന്നരവര്‍ഷത്തോളമാണ് മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്. ചാമരാജ്‌പേട്ട് സ്വദേശി ദുര്‍ഗ, മുനിരാജ് എന്നിവരുടെതാണ് മൃതദേഹങ്ങള്‍. രാജാജി നഗറിലെ ഇഎസ്‌ഐ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം രൂക്ഷമായതോടെ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സംഭവത്തില്‍, നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നില്ല. ബംഗളൂരു കോര്‍പ്പറേഷനാണ് സംസ്‌കരിച്ചിരുന്നത്. ഇതിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളാണ് അവഗണിക്കപ്പെട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് ഈ മോര്‍ച്ചറി നിര്‍ത്തി സമീപത്ത് പുതിയ മോര്‍ച്ചറി തുറന്നിരുന്നു. ശേഷം പഴയ മോര്‍ച്ചറിയിലേയ്ക്ക് ആരും എത്തിയതുമില്ല. ഇതോടെയാണ് രണ്ട് മൃതദേഹങ്ങള്‍ അനാഥമായി വര്‍ഷങ്ങളോളം കിടന്നത്. ടാഗ് നമ്പര്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 2020 ജൂലൈയിലാണ് ദുര്‍ഗയും മുനിരാജും കൊവിഡ് ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ചു തന്നെ മരണപ്പെടുകയായിരുന്നു.
ഇവരുടെ സംസ്‌കാരം നടത്തിയെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഫ്രീസറില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ജീവനക്കാര്‍ മറന്നുപോയെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. രാജാജി നഗര്‍ പോലീസ് മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.
മിഷിഗണ്‍ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച പതിനഞ്ച് വയസ്സുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവെയ്പ്പാണിത്.
സ്‌കൂളില്‍ ക്ലാസ്സ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റിനുള്ളില്‍ അക്രമി 15-20 തവണ വെടിയുതിര്‍ത്തതായാണ് വിവരം. ആദ്യ എമര്‍ജന്‍സി കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയുടെ മാതാപിതാക്കളുമായി സംസാരിച്ച പോലീസ് ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
അക്രമിയില്‍ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിനാറ് വയസ്സുള്ള ആണ്‍കുട്ടിയും പതിനാലും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്.പരിക്കേറ്റവരില്‍ ഒരു അധ്യാപകനും ഉണ്ട്. ഇവരില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.
യുഎസില്‍ ഈ വര്‍ഷം മാത്രം 138 സ്‌കൂള്‍ വെടിവെയ്പ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ആക്രമണങ്ങളിലായി 26 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്ത് സാധാരണക്കാരുടെ കൈവശം 400 ദശലക്ഷം തോക്കുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫാ. ഹാപ്പി ജേക്കബ്
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തിരുജനനത്തിന്റെ ഒരുക്ക ശുശ്രൂഷയിലേക്ക് നാം കടക്കുകയാണ്. ഒരു അനുസ്മരണം മാത്രമാണ് തിരുജനനം എങ്കിൽ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ്. എന്നാൽ തിരുജനനം അനുഭവം ആണെങ്കിൽ അതിനു വേണ്ടി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അവൻ അന്യനൻ ആണെങ്കിൽ പിന്നെ നാം എന്തിന് ഒരുങ്ങണം ? എന്തിന് കാത്തിരിക്കണം ?
തിരുജനനത്തിൻറെ ആദ്യ വാക്കുകൾ വന്നു പതിച്ചത് പരിശുദ്ധ മറിയത്തിന്റെ കാതുകളിലാണ്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം . കർത്താവ് നിന്നോടുകൂടെ. വി. ലൂക്കോസ് 1: 28. ആധുനിക കാലങ്ങളിൽ വിശ്വാസം വ്യതിചലിക്കുകയും ഭൗതികത ആശ്രയം ആകുകയും ചെയ്യുമ്പോൾ നാം അറിയാതെ തന്നെ ഈ മംഗളവാർത്ത നമ്മിൽ നിന്ന് അകലുന്നു. താൻ പേനിമയും ,ആസക്തിയും, മായാ മോഹങ്ങളും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരിക്കൽ നാം അകന്നു കഴിയുമ്പോൾ തിരിച്ചുവരവിന്റെ പാത അന്യമായി തീരുന്നു. “കർത്താവു നിന്നോട് കൂടെ ” എന്ന ദൈവവചനം എന്ന് നമ്മിൽ നിന്ന് മാറുന്നുവോ അന്ന് തുടങ്ങും നമ്മുടെ പതനവും .
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ നാം വായിക്കുന്നു, ആദിയിൽ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു . ആ വചനം ആണ് മാലാഖ മറിയത്തോട് അരുളിച്ചെയ്തത് . ആ വചനം സ്വീകരിച്ച് വചനം ജഡമായി അവതരിക്കുവാൻ മറിയം പറഞ്ഞു “ഇതാ ഞാൻ കർത്താവിൻറെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ ” .
ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ വിധേയത്വവും വിശ്വാസവുമാണ്. രക്ഷകൻ ജനിക്കുവാനുള്ള അടിസ്ഥാന കാരണങ്ങളായി ഇതിനെ നമുക്ക് കാണാം. ഇനി നമ്മിലേക്ക് ഒന്ന് നോക്കിയാൽ ഇവ രണ്ടും നാം എന്നേ മറന്നൂ. ജീവിത യാത്രയിൽ ഇവ രണ്ടുമില്ലാതെ ഇത്രയും സഞ്ചരിച്ചു. ഒരു തിരിച്ചറിവിനേക്കാൾ കൂടുതലായി പിന്തുടർന്ന വഴികൾ അല്ലേ നമ്മെ കൊണ്ടുപോകുന്നത്.
അവൻ അന്യനല്ല എൻറെ ഇമ്മാനുവേൽ ആണെങ്കിൽ നാം അവനെ നമ്മുടെ ഉള്ളിൽ സ്വീകരിച്ചേ മതിയാവൂ. പഴയനിയമത്തിൽ അവന് ധാരാളം നാമങ്ങൾ നൽകിയിട്ടുണ്ട്. അവൻ രക്ഷകൻ ആണ് , വീണ്ടെടുപ്പ് ആണ് , അത്യുന്നതൻ ആണ് , നല്ലിടയൻ ആണ് അവൻ എല്ലാം എല്ലാം ആണ് .
അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും , പ്രയാസങ്ങൾക്കും . ആഗ്രഹങ്ങൾക്കും മതിയായവൻ അവൻ തന്നെ . മറ്റെവിടെ നാം പോയാലും നിത്യ സമാധാനം ലഭിക്കണമെങ്കിൽ തിരിച്ച് വന്നേ മതിയാവുകയുള്ളൂ. ‘അവൻ നമ്മോടു കൂടെ ‘ എന്ന അർഥപൂർണമായ വാഗ്ദത്തം നാം ഉൾകൊണ്ടേ മതിയാവുകയുള്ളൂ.
അവൻ ബലവാനും സർവ്വശക്തനും ആണെങ്കിലും നമ്മുടെ വിധേയത്വവും സമർപ്പണവും ഇല്ല എങ്കിൽ എങ്ങനെ ഇമ്മാനുവേൽ ആകും . “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ; ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻറെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. വെളിപാട് 3: 20
ഇമ്മാനുവേൽ എത്ര കാലമായി നമ്മുടെ ഹൃദയ വാതിൽക്കൽ നിൽക്കുന്നു. എത്ര ക്രിസ്തുമസ് നാം പിന്നിട്ടു. അന്യനായി അല്ലേ നാം അവനെ കണ്ടിരുന്നത്. ലോകം മുഴുവൻ മഹാരോഗത്തിൽ വലഞ്ഞപ്പോഴും ഇപ്പോഴും ആശങ്കയും അവ്യക്തതയും നിലനിൽക്കുമ്പോഴും നാം തിരിച്ചറിയുക. ദൈവ പുത്രന് ജനിക്കുവാൻ ഒരിടം വേണം. അവൻ എൻറെ ഹൃദയ വാതിലിൽ നിന്നും മുട്ടുമ്പോൾ വാതിൽ തുറക്കുവാൻ എൻറെ വിശ്വാസവും വിധേയത്വവും കന്യകയെ പോലെ സമർപ്പിക്കുവാൻ കഴിയട്ടെ . നാം ഇന്നും ജീവനോടെ നിലനിൽക്കുന്നുവെങ്കിൽ അവൻ നിലനിർത്തി എങ്കിൽ അവന് ഞാൻ അന്യനല്ല. എനിക്ക് അവൻ എൻറെ ഇമ്മാനുവേൽ .
ലോകരക്ഷകൻ ബലം നൽകി നമ്മെ ആ നല്ല ദിനത്തിലേയ്ക്ക് ഒരുക്കട്ടെ .
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്.
അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെഎം മന്‍സിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ പാലക്കാട് കാരമ്പാറ്റ സല്‍മാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഡ്രൈവറെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്റെ ഭാഷ്യമെന്നും പോലീസ് പറയുന്നു. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
പുലര്‍ച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോള്‍, മെട്രോ പില്ലറുകളായ 323നും 324നും ഇടയില്‍ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാര്‍ തകര്‍ന്നത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറില്‍ കയറിയതെന്നാണു വിവരം. പിറന്നാള്‍ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാള്‍ കൂടി വാഹനത്തില്‍ കയറിയത്.
അതേസമയം 11 മണി മുതല്‍ 1.50 വരെ ഇവര്‍ എവിടെയായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.