തൃശൂര്‍: മദ്യലഹരിയില്‍ എ.എസ്.ഐ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. കാറിലുണ്ടായിരുന്നവരെ പോലീസിനു കൈമാറി. പോലീസ് എത്തുമ്പോഴാണ് അപകടമുണ്ടാക്കിയത് എ.എസ്.ഐയാണെന്ന് വ്യക്തമായത്.
തൃശൂര്‍ കണ്ണാറയിലാണ് ഇന്നലെ രാത്രി എട്ടരയോടെ അപകടം. കണ്ണാറ സ്വദേശികളായ ലിജിത്ത് ഭാര്യ കാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും കാലുകള്‍ തകര്‍ന്നു. മുഖത്തും കഴുത്തിലും പരിക്കുണ്ട്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മലപ്പുറം പോലീസ് ക്യാംപിലെ എ.എസ്.ഐയാണ് അപകടമുണ്ടാക്കിയ പ്രശാന്ത്. തിരുവനന്തപുരം സ്വദേശിയായ പ്രശാന്ത് വടക്കേക്കാട് ക്യാംപില്‍ ഡ്യുട്ടിയില്‍ ആയിരുന്നു. ഇവിടെനിന്നും കണ്ണാറയിലെ ഒരു വീട്ടില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മദ്യപിച്ച ശേഷം കാറില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു.
അമിതവേഗതയില്‍ തെറ്റായ ദിശയിലാണ് കാര്‍ വന്നിരുന്നതെന്ന് പരിക്കേറ്റ ലിജിത്തിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ലിജിത്തിനും ഭാര്യയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. തുടയെല്ല് പൊട്ടി എല്ല് പുറത്തേക്ക് വന്ന നിലയിലാണ്. സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ പിടിയിലായവരെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.
ദമ്പതികളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഒരു കിലോമീറ്ററോളം മുന്നോട്ടുപോയി. ഇടിയുടെ ആഘാതത്തില്‍ കാറിനു കേടുപറ്റിയതിനാല്‍ പട്ടിക്കാട് എത്തിയതോടെ കാര്‍ മുന്നോട്ടുപോകാനാവാതെ നിന്നുപോയി. ഇതോടെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസെടുക്കുമെന്നാണ് സൂചന. എ.എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി വന്നേക്കും. അതിനു മുന്നോടിയായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പീച്ചി പോലീസാണ് കേസെടുത്തിരിക്കുന്നത്. എ.എസ്.ഐ പ്രശാന്ത് ഡ്രൈവറിംഗ് സീറ്റില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഒമിക്രോണ്‍ വിദേശരാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്. കൊടുങ്കാറ്റിനായി കാത്തിരിക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നിലവില്‍ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താനും വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്. ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ഇംഗ്‌ളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഒമിക്രോണ്‍ പകര്‍ച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവില്‍ പ്രവചനാതീതമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് നാം കണ്ടതാണ്. രോഗം പടരുമ്പോള്‍മാത്രമേ അത് സമൂഹത്തില്‍ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയൂ.
വളരെ വേഗം പടരുന്നതാണ് ഒമിക്രോണ്‍ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകള്‍ ഇരട്ടിയാകാന്‍. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഡിസംബര്‍ ആദ്യം യു.കെ.യില്‍ 46,000 കേസുണ്ടായിരുന്നത് 73,000 ആകാന്‍ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധിക്കുന്നവരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതും സ്ഥിരീകരിച്ച കാര്യമാണ്. രോഗബാധിതരില്‍ അധികമൊന്നും ഇതുവരെ അതിഗുരുതരാവസ്ഥയില്‍ എത്തിയിട്ടില്ല. ഒരേസമയത്ത് രോഗം വരുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ആശുപത്രി പ്രവേശനത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യപോലെ ജനസംഖ്യ വളരെ കൂടുതലുള്ളതും ആശുപത്രികളുടെ എണ്ണം താരതമ്യേന കുറവുള്ളതുമായ ഇടങ്ങളില്‍ പ്രശ്‌നമായേക്കാം. വലിയൊരു തരംഗമുണ്ടായി ഒട്ടേറെ ആളുകളെ രോഗം ഒരേസമയം ബാധിച്ചാല്‍ ആശുപത്രിയിലെത്തുന്നത് ഒരു ശതമാനമാണെങ്കില്‍പ്പോലും അത് ആശുപത്രി സംവിധാനങ്ങളുടെ താളംതെറ്റിച്ചേക്കാം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ നാം നേരിട്ട പ്രതിസന്ധിയുടെ ഒരു രണ്ടാം പതിപ്പായി ഇതു മാറാതെ നോക്കേണ്ടതുണ്ട്. ഗുരുതരാവസ്ഥ ഏറ്റവും കുറഞ്ഞ കാറ്റഗറി ‘എ’ ആണെങ്കില്‍പ്പോലും വീട്ടില്‍ പരിചരിക്കാന്‍ ആളില്ലാതെ വന്നാല്‍ രോഗികള്‍ക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നേക്കാം. ഇത് ആശുപത്രികളില്‍ തിരക്ക് വര്‍ധിപ്പിക്കാനിടയാക്കും. അതിനനുസരിച്ചുവേണം പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍.വാക്ലിന്‍ എടുത്തവര്‍ക്കും ഒമിക്രോണ്‍ പിടിപെടുന്നുണ്ടെന്നത് ശരിയാണ്. ഡെന്മാര്‍ക്കിലും മറ്റും രണ്ടു ഡോസും എടുത്തവര്‍ക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്‌നങ്ങള്‍ രോഗികളെ വിശ്രമത്തിലേക്ക് തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും രോഗം പകരും. ഇത് പുറത്തേക്കു പടര്‍ന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക.
രോഗപ്പകര്‍ച്ചയുടെ വേഗം തന്നെയാണ് ഇവിടെ പ്രശ്‌നം. രോഗികള്‍ക്ക് വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവര്‍ക്കും രോഗം വരുകയോ അയല്‍പക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താല്‍ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോള്‍ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് കാരണം.
ആഘോഷങ്ങള്‍, യോഗങ്ങള്‍, സത്കാരങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന പരിപാടികളില്‍നിന്നാണ് ഒമിക്രോണ്‍ ഏറ്റവുമധികം പകര്‍ന്നിരിക്കുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ എല്ലാവരിലേക്കും പകര്‍ന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തില്‍ കൃത്യമായ പ്രോട്ടോകോള്‍ നിശ്ചയിക്കേണ്ടതുണ്ട്.
സമ്പര്‍ക്കവിലക്കും സമ്പര്‍ക്കം കണ്ടെത്തലുമൊന്നുമല്ല ഇക്കാര്യത്തില്‍ പ്രധാനം. സംശയമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരെ പ്രത്യേകം പരിശോധിച്ചും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയുമാണ് ഇപ്പോള്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനുമപ്പുറമാണ് ഒമിക്രോണ്‍ എന്നാണ് രോഗം വന്ന രാജ്യങ്ങള്‍ തെളിയിക്കുന്നത്. ജനങ്ങളെ മുഴുവനും പരിശോധിച്ചാല്‍ ചിലപ്പോള്‍ വൈറസ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ കിട്ടിയേക്കാം. നിലവില്‍ യാത്രചെയ്തുവരുന്ന ചെറിയൊരു വിഭാഗത്തെ മാത്രം പരിശോധിക്കുന്നതിനാലാണ് എണ്ണം വളരെ കുറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ചെറിയൊരു വിഭാഗത്തിലേക്കു മാത്രമായി ശ്രദ്ധതിരിക്കുമ്പോള്‍ നാം കാണാത്ത മേഖലകളില്‍ രോഗം പകരുകയും പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.
പെട്ടെന്നു പടരുന്ന മഹാമാരികളില്‍, ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് ചെലവും മനുഷ്യവിഭവശേഷിയും വളരെ കൂടുതലായി വേണ്ടിവരും. അതുകൊണ്ട് ക്ലിനിക്കല്‍ ലക്ഷണങ്ങള്‍വെച്ച് രോഗം സ്ഥിരീകരിച്ച് മുന്നോട്ടുപോകുകയാണ് നല്ലത്. ഗുരുതരമായ രോഗമുണ്ടാകുന്നവരെ മാത്രം ടെസ്റ്റ് ചെയ്യുകയെന്നതിലേക്കാണ് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നത്, അതാണ് അഭികാമ്യവും. ഒന്നോ ഒന്നരയോ മാസത്തിനുള്ളില്‍ ഒമിക്രോണ്‍ തരംഗം ഇന്ത്യയില്‍ മൂര്‍ച്ഛിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അതിന്റെകൂടി അടിസ്ഥാനത്തില്‍വേണം പ്രതിരോധനടപടികള്‍ തയ്യാറാക്കാന്‍.
വളരെ പെട്ടെന്ന് പടരുകയും ഒട്ടേറെപ്പേരിലേക്ക് ഒരേസമയം എത്തുകയും തീവ്രത താരതമ്യേന കുറവായിരിക്കുകയും ചെയ്യുന്ന ഒരു പകര്‍ച്ചപ്പനിയായി ഒമിക്രോണിനെ കാണാം. ഹോം കെയറും സി.എഫ്.എല്‍.ടി.സി. പരിചരണവും കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിവരും. കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വീടുകളിലും സി.എഫ്.എല്‍.ടി.സി.കളിലും ഏര്‍പ്പെടുത്തേണ്ടിവരും. ഏതുതരക്കാര്‍ക്ക് രോഗം വന്നാലും നേരിടാനും പരിചരിക്കാനും തയ്യാറായി നില്‍ക്കുന്നവരുണ്ടാകണം. രോഗമില്ലാത്തവരോ രോഗം വന്നുപോയവരോ ആയ ചെറുപ്പക്കാരെ രോഗീപരിചരണത്തിനായി നിയോഗിക്കേണ്ടിവരും. വാക്‌സിനെടുക്കാനുള്ള ചെറുപ്പക്കാര്‍ക്കായിരിക്കും ഒമിക്രോണ്‍ പ്രധാനമായും ബാധിക്കുക എന്നതുകൂടി പരിഗണിച്ചുവേണം തയ്യാറെടുപ്പുകള്‍. കൂട്ടതല്‍പ്പേര്‍ക്ക് പരിശീലനം കൊടുക്കുകയാണ് ഇതിനാവശ്യം. ഇവര്‍ക്ക് രോഗത്തില്‍നിന്ന് അകന്നുനില്‍ക്കാനുതകുന്ന സുരക്ഷാമാര്‍ഗങ്ങളും അവലംബിക്കണം. വളരെ പെട്ടെന്നു വന്നുപോകുന്ന രോഗമായതിനാല്‍ നാലോ ആറോ ആഴ്ച മാത്രമേ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയുള്ളൂ. ആ സമയത്ത് പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ എണ്ണം കൂടുതലായി ഉണ്ടാകണമെന്നുമാത്രം. ഗുരുതരമായവര്‍ക്കുള്ള ചികിത്സയുടെ ഉപകരണം മാത്രമായിരിക്കണം ടെസ്റ്റിങ്. ആശുപത്രിസംവിധാനങ്ങള്‍ നിലവില്‍ നല്ലരീതിയിലുണ്ട്. ഈ സ്ഥിതിയില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണം നടത്തി ദ്രുതഗതിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം.
വഴക്കടിച്ച കമിതാക്കളില്‍ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) ആണ് മരിച്ചത്.
കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച തുടരുമെന്ന് പോലീസ് പറഞ്ഞു. ഗോപുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പില്‍.
ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡിജെ ഫെർ പലാസിയൊയ്ക്ക് വധഭീഷണി. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി മെസി അർജന്റൈൻ ഡിജെ ആയ പലാസിയൊയെ ക്ഷണിച്ചിരുന്നു.
പലാസിയോയാണ് മെസിക്ക് കോവിഡ് രോഗം പടർത്തിയതെന്ന് ആരോപിച്ചാണ് താരത്തിന്റെ ആരാധകർ വധഭീഷണി മുഴക്കിയത്. പലാസിയോയാണ് തനിക്ക് വധഭീഷണി ഉള്ളതായി വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായാണ് മെസി കുടുംബ സമേതം സ്വന്തം നാടായ റൊസാരിയോയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിരവധി പാർട്ടികളിൽ മെസി പങ്കെടുത്തിരുന്നു. പലാസിയോയും നിരവധി പാർട്ടികളിൽ പങ്കെടുത്തു. പലാസിയോ പങ്കെടുത്ത പാർട്ടികളിലെ മിക്കവർക്കും പിന്നീട് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതാണ് മെസിക്ക് രോഗം പിടിപ്പിച്ചത് ഡിജെ ആണെന്ന് കരുതാൻ കാരണം.
കോവിഡ് പിടിപെട്ടതോടെ മെസിക്ക് ഫ്രാൻസിലേക്ക് മടങ്ങാനായില്ല. പിഎസ്ജിയുടെ അർജന്റൈൻ താരങ്ങളായ മെസി, മൗരൊ ഇക്കാർഡ്, പരേഡെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ ഡിസംബർ 23നാണ് പ്രത്യേക വിമാനത്തിൽ ഫ്രാൻസിൽനിന്ന് സ്വദേശത്തെത്തിയത്. ഫ്രാൻസിലേക്കു തിരികെയുള്ള ഫ്ളൈറ്റിൽ ഇക്കാർഡിയും ഇല്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്.
ചോക്ലേറ്റ് ഹീറോയായി വന്ന് മലയാളത്തിന്റെ ഹീറോയായി മാറിയതാണ് കുഞ്ചാക്കോ ബോബന്‍. കരിയറിലെ തന്നെ മികച്ച സമയത്തിലൂടെയാണ് ചാക്കോച്ചന്‍ കടന്നുപോകുന്നത്.
അതേസമയം, അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന, ഉദയയെ വെറുത്തിരുന്ന കുട്ടി ഇന്ന് സിനിമയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത ആളായി മാറിക്കഴിഞ്ഞുവെന്ന് ചാക്കോച്ചന്‍ കുറിക്കുന്നു.
ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറിൽ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം;
ഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ, ഇത്തവണത്തെ ആശംസയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്.. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലാതെ നടന്നിരുന്ന കുട്ടിയില്‍ നിന്ന് ഒരു നിമിഷം പോലും സിനിമയെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കുട്ടിയിലേക്ക് മാറിയ മനുഷ്യനായി ഞാന്‍. ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്ക്..
ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന മനുഷ്യനിലേക്ക് ഒക്കെ ഞാന്‍ മാറി.. അപ്പാ, സിനിമയില്‍ അഭിനയിക്കാനും അതിനോടുള്ള ഇഷ്ടവും ഞാന്‍ പോലുമറിയാതെ അപ്പയെന്നില്‍ നിറച്ചു.
ഇന്ന് ഞാന്‍ പഠിച്ചതും നേടിയതുമെല്ലാം അപ്പ പാകിയ അടിസ്ഥാനത്തില്‍ നിന്നാണ്. സ്‌നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ച് ഇന്നും ഞാന്‍ അപ്പയില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുണ്ട കാലങ്ങളില്‍ അവിടെ നിന്ന് എനിക്ക് വെളിച്ചമേകൂ, മുന്നോട്ട് യാത്ര തുടരാന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കൂ.
ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ എഴുതി.
തന്റെ ആദ്യ തമിഴ് സിനിമയുടെ ടീസര്‍ റിലീസ് ഇന്നായതും അവിചാരിതമായാവാമെന്നും ഒരു മലയാളം സിനിമ പോലും ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്ന കുട്ടിയില്‍ നിന്ന് തമിഴ് സിനിമയില്‍ ആദ്യ ചുവട് വയ്ക്കുന്ന ആളായെന്നും തന്നെ അനുഗ്രഹിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കർഷകരുടെ സമരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ധിക്കാരപരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടിയെന്ന് വെളിപ്പെടുത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്.
കർഷക സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേതാവ് കൂടിയായ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ദാദ്രിയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
”കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ, അഞ്ച് മിനിട്ടിനുള്ളിൽ തന്നെ ആ സംസാരം വാക്കുതർക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.
നമ്മുടെ 500ഓളം കർഷകർ മരിച്ചു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്, അവർ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ഞാൻ അദ്ദേഹവുമായി വാക്കുതർക്കത്തിലെത്തി. അമിത് ഷായെ കാണാൻ അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ കണ്ടു,” ഗവർണർ പറഞ്ഞു.
പ്രക്ഷോഭങ്ങൾ അവസാനിച്ചുവെന്ന് കേന്ദ്രസർക്കാർ കരുതിയെങ്കിൽ അത് തെറ്റാണ്. ഇത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുക മാത്രമാണ്. കർഷകർക്കെതിരെ അനീതി നടക്കുകയാണെങ്കിൽ ഇത് വീണ്ടും ആരംഭിക്കുമെന്നും ഗവർണർ പ്രതികരിച്ചു.
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.
സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.
തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.
‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.
‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.
അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.
എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.
2021-ൽ തലസ്ഥാനത്ത് നടന്ന 30-ാമത്തെ കൗമാര കൊലപാതകം. ഇന്നലെ രാത്രിയും രണ്ട് ആണ്‍കുട്ടികള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. 15ഉം 16ഉം വയസ്സുള്ളവരാണ് നഗരത്തില്‍ മിനിറ്റുകള്‍ക്കകം കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ വച്ച് റെക്കോര്‍ഡ് എണ്ണമാണ് ഇത്.
പുതിയ മരണനിരക്ക് ലണ്ടനിലെ കത്തി കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന മേയര്‍ സാദിഖ് ഖാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന സംഘത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും തലസ്ഥാനത്തെ തെരുവുകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നതും എല്ലാം ഇത്തരം ആക്രമണങ്ങള്‍ കുറച്ചുവെന്നായിരുന്നു മേയറിന്റെ അവകാശ വാദം.
ഇയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പിന്തുണക്കുന്നുണ്ടെന്നും സേന അറിയിച്ചു. ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല, യഥാസമയം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.
തെക്കൻ ലണ്ടനിലെ ക്രോയ്‌ഡണിലെ ആഷ്‌ബർട്ടൺ പാർക്കിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച മറ്റൊരു മരണം.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. ആംബുലൻസ് എത്തുന്നതിന് മുമ്പ് അവർ കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രാത്രി 7.36 ന് മരണം സ്ഥിരീകരിച്ചു.
അതേസമയം, ലണ്ടന്റെ ‘സ്‌കാറ്റര്‍ഗണ്‍’ സമീപനത്തെ വിമര്‍ശിച്ചതിനാല്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് കത്തി വിരുദ്ധ കുറ്റകൃത്യ പ്രചാരകര്‍ വ്യക്തമാക്കുന്നത്.
കൊലപാതകമാണെന്ന് സംശയിക്കുന്ന 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കുത്തേറ്റതിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല, എന്നാല്‍ അവരുടെ മരണം ഈ വര്‍ഷം തലസ്ഥാനത്ത് കൊല്ലപ്പെട്ട കൗമാരക്കാരുടെ എണ്ണം 30 ആയി ഉയര്‍ത്തി. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം 2008ല്‍ 29 ആയിരുന്നു.
റെക്കോര്‍ഡ് ഉയര്‍ന്നതില്‍ തങ്ങള്‍ക്ക് അതിശയമില്ലെന്ന് കത്തി കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ബെന്‍ കിന്‍സെല്ല ട്രസ്റ്റിന്റെ സിഇഒ പാട്രിക് ഗ്രീന്‍ പറഞ്ഞു. ‘അടുത്ത വര്‍ഷം സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല, കാരണം അത് മോശമാകാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ‘കത്തി കുറ്റകൃത്യം വളര്‍ന്നുവരുന്നതിന്റെ ഭാഗമാണെന്ന് പുതിയ തലമഉറ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത് പൂര്‍ണ്ണമായും അസ്വീകാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യയുടെ പിണക്കം മാറ്റാൻ ന്യൂഇയറിനു കേക്ക് വാങ്ങിനൽകി ഭർത്താവ്. കേക്ക് ഭർത്താവിന്റെ മുഖത്തേക്കെറിഞ്ഞ് ഭാര്യ. സംഭവത്തിൽ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് യുവാവിന്റെ പ്രതികാരം. ഭാര്യാമാതാവിനെ ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്ത് വച്ച് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതാണ് യുവാവിന്റെ ജീവന് രക്ഷയായത്.മുംബൈയിലെ ശിവദി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
— Ministry of Railways (@RailMinIndia) January 2, 2022