ടി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാനിസ്ഥാന്‍ – ന്യൂസിലന്‍ഡ് (Afghanistan vs New Zealand) മത്സരത്തിന്റെ പിച്ച് തയ്യാറാക്കിയ ക്യൂറേറ്റർ മോഹന്‍ സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുൻപാണ് മോഹന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും ക്യൂറേറ്റർ ആത്മഹത്യ നടത്തിയതാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. അബുദാബിയിൽ ഇദ്ദേഹം ഒരുക്കിയ പിച്ചിൽ തന്നെയാണ് ടൂർണമെന്റിലെ പല മത്സരങ്ങളും നടന്നത്.
പഞ്ചാബിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർമാരുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. അബുദാബിയിൽ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ മോഹൻ സിംഗിന്റെ അകലമരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി അബുദാബി ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
മത്സരത്തിന് മുൻപ് മരിച്ചത് കാരണം മോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയാണ് അഫ്ഗാനിസ്ഥാൻ – ന്യൂസിലൻഡ് മത്സരം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ച് കൊണ്ട് ചടങ്ങുങ്ങൾ സംഘടിപ്പിക്കുമെന്നും അബുദാബി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
മോഹൻ സിംഗിന്റെ മരണത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) അവരുടെ അനുശോചനം അറിയിച്ചു. “ദൗർഭാഗ്യകരമായ സംഭവമാണ് ഇത്, ഈ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും, കുടുംബത്തിനും സുഹൃത്തുകൾക്കും അബുദാബി ക്രിക്കറ്റ് അസോസിയേഷനും എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.” – ഐസിസി വക്താവ് പറഞ്ഞു.
മലയാളത്തിന്റെ പ്രിയ അഭിനേത്രി കെ.പി.എ.സി ലളിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍. തൃശൂരിലായിരുന്നു ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത്, ഇന്നലെയാണ് എറണാകുളത്തേക്ക് മാറ്റിയത്, ഐസിയുവിലാണ് ഇപ്പോളുള്ളത്. കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
അമ്മ സെക്രട്ടറി ഇടവേള ബാബു കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പറയുന്നതിങ്ങനെ, ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. നാടക രംഗത്ത് നിന്നും എത്തി സിനിമയില്‍ സജീവമായവരില്‍ ഒരാളാണ് താരം. തോപ്പില്‍ഭാസി ഒരുക്കിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത സിനിമ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അങ്ങോട്ട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. ഇന്നും സിനിമയില്‍ സജീവമാണ് താരം. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കെപിഎസി ലളിതയുടെ പല കഥാപാത്രങ്ങളും ഏറെ ശ്രിദ്ധിക്കപ്പെട്ടതാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്ന ചിത്രമായിരുന്നു ഈ അമ്മയുടെയും മക്കളുടെയും. സന്തൂര്‍ മമ്മിയെന്നും ലേഡി മമ്മൂട്ടിയെന്നുമൊക്കെയാണ് കൂടുതല്‍ കമന്റുകളും. സാരിയുടുത്തു കുഞ്ഞുമക്കളെ കയ്യിലേറ്റി നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത് മക്കളോടൊപ്പമുളള പുതിയ ചിത്രമായിരുന്നു രണ്ടാമത്തേത്. കൊല്ലം അഞ്ചാലുമൂട് സ്വദേശികളായ അനിതയും മക്കള്‍ റീതുവും റൈമയുമായിരുന്നു ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ താരങ്ങള്‍. ടിക് ടോക്കില്‍ സജീവമായിരുന്ന അമ്മയും മക്കളും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീലസിലും തരംഗമാണ്. അച്ഛന്‍ ബിന്ദുജിയും ഇവര്‍ക്കൊപ്പം വീഡിയോയില്‍ പങ്കുചേരാറുണ്ട്.
ഫോട്ടോയിലെ ചെറുപ്പക്കാരിക്ക് വയസ് 50 ആയെന്നും മുപ്പതും ഇരുപത്തിനാലും വയസുളള രണ്ട് ചെറുപ്പക്കാരുടെ അമ്മ ആണെന്നും വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്. ‘നമുക്ക് പ്രായമായോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്, 36-ാം വയസിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. ബാഹ്യ സൗന്ദര്യത്തില്‍ കാര്യമില്ല എന്നും മനസുനന്നായാല്‍ ലുക്കൊക്കെ താനെ വരുമെന്നും അനിത പറയുന്നു.
ന്യൂഡൽഹി : ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാക് നാവിക സേന വെടിവെച്ച സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം ഗൗരവമായി എടുക്കുന്നതായും നയതന്ത്ര തലത്തില്‍ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ ഗുജറാജ് തീരത്ത് വെച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.ജല്‍പാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടില്‍ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.സംഭവത്തില്‍ ഗുജറാത്ത് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നടത്തിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സീറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാന ക്രമം ഈ മാസം 28ന് നിലവില്‍ വരും. മാറുന്ന കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട് വൈദീകരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍. സഭയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുമ്പോള്‍ സഭയും സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചു. അനുസരണമില്ലാത്ത ഒരു തലമുറ വൈദീകരാണെങ്കിലും വളര്‍ന്നു വരാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയില്‍ മുന്നറിയ്പ്പ് നല്‍കി.
സാബത്താചരണവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തിന് നിഷിദ്ധമെന്ന് തോന്നാവുന്ന ചിന്താഗതികള്‍ സമ്മാനിക്കാന്‍ ഒരു വൈദീകനും ഒരിക്കലും ഒരിടത്തും കടമയില്ല. ബലി അര്‍പ്പിക്കുന്നത് കരുണയുടെ അനുഭവം സ്വന്തമാക്കപ്പെടാന്‍ വേണ്ടിയാണ്. കരുണയുണ്ടാകുന്നില്ലെങ്കില്‍ ബലിയര്‍പ്പണത്തിന് പ്രശസ്തിയില്ല. കരുണ തേടി നടക്കുന്നവരായി മാറരുത്. കരുണയുള്ളവരായി വൈദീകര്‍ മാറണമെന്നും റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ തന്റെ വചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
നടി കാവേരിയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ തന്റെ നിരപരാധിത്വം പുറത്തു വന്നുവെന്ന സന്തോഷം നടി പ്രിയങ്ക അനൂപ് പങ്കുവച്ചിരുന്നു. തന്നെ കാവേരിയുടെ അമ്മ മനപൂര്‍വ്വം ചതിക്കുകയായിരുന്നു എന്നും പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് കാവേരിയുടെ അമ്മ. മനസ് കൊണ്ട് ക്ഷമിച്ച് കേസ് പിന്‍വലിക്കുകയായിരുന്നു എന്നാണ് കവേരിയുടെ അമ്മ പറയുന്നത്.
2004 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. ‘ഞാന്‍ കാവേരിയുടെ അമ്മയാണ്’ എന്ന് പരിചയപെടുത്തി കൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞു താന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേ. തനിക്കും പ്രായം ഒക്കെ ആയില്ലേ. ഇപ്പോള്‍ അവള്‍ കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം.
കേസ് വിധി വന്നു. അവള്‍ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണകള്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവള്‍ വന്നിരിക്കുന്നത്. പ്രിയങ്ക തങ്ങളെ വന്നു കണ്ടിട്ട് കേസ് പിന്‍വലിക്കണം, ഒരുപാട് വര്‍ഷങ്ങള്‍ ആയി ഇതിന്റെ പിറകെ നടക്കുന്നു. ഒരുപാട് ലക്ഷങ്ങള്‍ ചിലവായി. അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അപ്പോള്‍ താന്‍ പോട്ടെ ഒപ്പിട്ടു കൊടുത്തേക്കാം എന്ന് തീരുമാനിക്കുകയിരുന്നു.
കേസ് പിന്‍വലിക്കുന്നു എന്ന് മാത്രമാണ് കോടതിയില്‍ പറഞ്ഞത്. അല്ലാതെ അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കേസ് പിന്‍വലിക്കാം, വേറെ രീതിയില്‍ വാര്‍ത്തകള്‍ ഒന്നും കൊടുത്തേക്കരുത് എന്ന് അവരോട് പറഞ്ഞതാണ്. തന്റെ മനസാക്ഷി വച്ചിട്ട് ആണ് പിന്‍വലിച്ചത്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് എസ് ഐ പ്രഭുല്ല ചന്ദ്രന്‍ സാര്‍ അന്നത്തെ കാലത്തു കണ്ടു പിടിച്ചതല്ലേ.
തനിക്ക് പിന്നെ വയ്യാതാവുകയും ഹൈദരാബാദില്‍ പെട്ടു പോവുകയും ചെയ്തു. കേസ് വിളിക്കുമ്പോള്‍ എപ്പോഴും അവിടെ ചെല്ലാന്‍ ആകില്ല, അതു കൊണ്ട് മാത്രമാണ് പിന്‍വലിച്ചത്. അവര്‍ മാപ്പൊന്നും നമ്മളോട് പറഞ്ഞില്ല. ഒത്തുതീര്‍പ്പില്‍ പോകാം എന്നാണ് പറഞ്ഞത്. കാവേരിയെ കുറിച്ച് വാര്‍ത്ത വരുത്തും എന്നും പറഞ്ഞതു കൊണ്ടാണ് പൊലീസുമായി എത്തുകയും അവളെ പൊലീസ് പിടിക്കുകയും ചെയ്യുന്നത്.
പ്രിന്‍സ് ഹോട്ടലിന്റെ മുമ്പിലാണ് താനും പൊലീസും എത്തുന്നത്. അതിന്റെ ബാക്കി നടപടികള്‍ ഒന്നും അറിയില്ലായിരുന്നു. ഇത്രയും വര്‍ഷം ആയിട്ടും പിന്നെ പോട്ടെ എന്ന് കരുതികൊണ്ടാണ് മനസു കൊണ്ട് ക്ഷമിച്ചത്. താക്കീത് നല്‍കി കൊണ്ടാണ് ക്ഷമിച്ചു കേസ് പിന്‍വലിച്ചത് എന്നാണ് ക്രൈം ചാനല്‍ പുറത്തുവിട്ട ഓഡിയോയില്‍ കവേരിയുടെ അമ്മ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമപാളിയുള്ള ഗ്രീന്‍ലാന്‍ഡില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ മഞ്ഞ് കനത്തരീതിയില്‍ ഉരുകുന്നതായി പഠനങ്ങള്‍. ഇതുമൂലം ലോകത്താകമാനം സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധനയാണുണ്ടായത്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് ഒരടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
വടക്കന്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് മോഡലിങ്ങിന്റെ ഗവേഷണമനുസരിച്ച് മഞ്ഞുപാളികള്‍ ഉരുകുന്ന തോതിലും വര്‍തോതിലുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 21 ശതമാനമാണ് മഞ്ഞുരുകുന്ന തോതിലുണ്ടായ വര്‍ധന.
അത്യാധുനിക സംവിധാനങ്ങളാണ് മഞ്ഞ് എത്രത്തോളം ഉരുകിയതെന്ന് കണ്ടെത്താനായി ഉപയോഗിച്ചത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാറ്റലൈറ്റ് ഡാറ്റാ ഉപയോഗിച്ച് മഞ്ഞുപാളിയുടെ ഘടന കണക്കാക്കി. മഞ്ഞുരുകുന്ന തോത് കണ്ടെത്താന്‍ ഒരു ബഹിരാകാശ ഉപകരണത്തിന്റെ സഹായം തേടുന്നതും ഇതാദ്യം. ഇതുപ്രകാരം 2011 മുതല്‍ 2020 വരെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളി പ്രതിവർഷം ശരാശരി 35,700 കോടി ടണ്ണോളം ഉരുകി തീരുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ മഞ്ഞുരുകല്‍ തുടരുകയും ശരാശരി കണക്കാക്കുകയും ചെയ്താല്‍ ആഗോള സമുദ്ര നിരപ്പ് പ്രതിവര്‍ഷം ഒരു മില്ലിമീറ്ററായി ഉയരും.
മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡും ഇരയാകുന്നുവെന്ന് ഗ്രന്ഥ കർത്താവ് തോമസ് സ്ളേറ്റര്‍ പറഞ്ഞു. ‘നമ്മുടെ കാലാവസ്ഥ കനത്ത ചൂട് നേരിടുമ്പോള്‍ ഗ്രീന്‍ലാന്‍ഡില്‍ തീവ്രമായ മഞ്ഞുരുകല്‍ സംഭവങ്ങള്‍ കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഞങ്ങളെ കാലാവസ്ഥാ മാതൃകകള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും,’ അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ മഞ്ഞുരുകല്‍ അടിക്കടിയുണ്ടാവില്ലെന്ന ശുഭാപ്തിവിശ്വാസം സ്ളേറ്റര്‍ പങ്ക് വെച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ആമ്പര്‍ ലീസന്റെ പ്രവചനപ്രകാരം 2100 ഓടെ ആഗോള സമുദ്രനിരപ്പ് ഒന്ന് മുതല്‍ ഒന്‍പത് ഇഞ്ച് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ലോകത്താകമാനമുള്ള തീരദേശ നഗരങ്ങള്‍ക്ക് ഇത് ഭീഷണിയാകുമെന്നും പറയുന്നു.
1950 മുതല്‍ കാലാവസ്ഥാ റെക്കോഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഈ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യമായി ഗ്രീന്‍ലാന്‍ഡ് കൊടുമുടിയില്‍ മഴ പെയ്തത്. സമുദ്രനിരപ്പിന് 10,551 അടി ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. യു.എസ് നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്ററിന്റെ കണക്കുപ്രകാരം ഇതാദ്യമായിട്ടാണ് ഇത്ര വലിയ മഴ ഇവിടെയുണ്ടാകുന്നത്. തുടർച്ചയായി പെയ്ത മഴ ഗ്രീന്‍ലാന്‍ഡിലെ താപനില ഉയർത്തി.
ഗ്രീന്‍ലാന്‍ഡ് കൊടുമുടിയിലെ ഹിമപാളിക്ക് മുകളിലായി അമേരിക്കയുടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ‘സമ്മിറ്റ് സ്റ്റേഷന്‍’ സ്ഥാപിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഹിമപാളികളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനാണിത്. ഓഗസ്റ്റിലെ ആദ്യ മഴയ്ക്ക് ശേഷമുള്ള ആഴ്ചയിൽ ഹിമപാളികളില്‍ 700കോടി ടണ്ണിന്റെ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വന്‍തോതിലുള്ള മഞ്ഞുരുകലാണിവിടെയുണ്ടായത്. ഇത് മൂലം ആഗോള സമുദ്ര നിരപ്പിലും വന്‍തോതിലുള്ള വര്‍ധനയുണ്ടായി.
മഴയ്ക്ക് ശേഷമുള്ള മഞ്ഞ് ഉരുകൽ ഏഴ് ഇരട്ടിയോളം ഉയര്‍ന്നു. ആര്‍ട്ടിക്കിനും അറ്റ്‌ലാന്റിക് സമുദ്രത്തിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. കരയുടെ ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട് കിടക്കുന്നു. ജൈവ ഇന്ധനം കത്തിക്കുന്നതിന്റെ ഫലമായിട്ടാണ് 20 വര്‍ഷത്തിലധികമായി ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ ഉരുകുന്നതെന്നാണ് ഈ വര്‍ഷമിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ ‘ കോഡ് റെഡ്’ കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ കണ്ടെത്തൽ. 2019 ല്‍ 53200 കോടി ടണ്ണിന്റെ മഞ്ഞാണ് കടലിലേക്ക് ഗ്രീന്‍ലാന്‍ഡില്‍ നിന്നു ഉരുകിച്ചേർന്നത്. തുടര്‍ച്ചയായുള്ള മഞ്ഞുരുകല്‍ ഹിമക്കരടി പോലെയുള്ള ജീവികളുടെ നിലനില്‍പ്പിനെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ദീപാവലി തലേന്നാള്‍ മദ്യപിച്ച് വിവസ്ത്രനായി പരാക്രമം നടത്തിയ മുന്‍ എംപിക്കെതിരെ (Former MP) കേസ്. അണ്ണാ ഡിഎംകെ (AIADMK) നേതാവും മുന്‍ നീലഗിരി എംപിയുമായ സി ഗോപാലകൃഷ്ണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അയല്‍വീട്ടിലെ ഗൃഹനാഥന്‍റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത് എന്നാണ് കുനൂര്‍ നഗര്‍ പൊലീസ് (Police) പറയുന്നത്.
ദീപാവലിതലേന്ന് മദ്യലഹരിയില്‍ നൂല്‍ബന്ധം പോലും ഇല്ലാതെയാണ് മുന്‍ എംപി അയല്‍വാസിയുടെ വീട്ടില്‍ കയറി ചെന്നത്. തുടര്‍ന്ന ഇവിടെ ഇയാള്‍ ബഹളം വയ്ക്കുകയും മറ്റും ചെയ്തു. ഇതോടെ ഓടിക്കൂടിയ നാട്ടുകാരില്‍ പലരും ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. തുടര്‍ന്നും ഗോപാലകൃഷ്ണന്‍റെ പരാക്രമം തുടര്‍ന്നപ്പോള്‍ ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു എന്നാണ് വീഡിയോയില്‍ വ്യക്തമായത്.
പരിക്ക് പറ്റിയ മുന്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ബ്രസീലിയൻ നഗരമായ കാരതിങ്കയിലെ സംഗീതപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു, ലോകത്തെ ഇളക്കിമറിച്ച് പാടിക്കയറിയ മറിലിയ മെൻഡോൻസയുടെ പാട്ടു കേള്‍ക്കാൻ. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണമായി അവൾ മടങ്ങി. അപ്രതീക്ഷിതമായെത്തിയ ആ വിമാനാപകട വാർത്ത ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയ്ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.
അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജീവിതത്തിലെ രുചി വൈവിധ്യങ്ങളിൽ പലതും നുകർന്നു തുടങ്ങും മുൻപേ മറിലിയ മെൻഡോൻസയ്ക്കു പറന്നകലേണ്ടി വന്നു. മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.
2019ൽ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങിയിരുന്ന മെൻഡോൻസയ്ക്കു പക്ഷേ അകാലത്തിൽ യാത്രയാകേണ്ടി വന്നു. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ് മറിലിയ മെൻഡോൻസയുടെ മടക്കം.
View this post on Instagram