മറ്റെന്നാള്‍ മുതല്‍ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിള്‍ പിന്നീട് അറിയിക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. സർക്കാരിനെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ. വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കിയത്.
ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ് സരിൻ ജീവിതം അവസാനിപ്പിച്ചത്. മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുമ്പോൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി. ഇപ്പോൾ സ്വകാര്യ ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. തന്‍റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്‍റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
”ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്‍റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട് കാര്യം ഇല്ല.
എന്‍റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്‍റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്‍റെ കുടുംബത്ത സഹയിക്കുക. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്‍റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്‍ലൈനന്‍ ക്ലാസ് ഉള്ളതാണ്”.
അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്‍റ് നിരോധിച്ചുവെന്നാണ് പോസ്റ്റിലെ അവസാനത്തെ വരി. കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ്‍ നമ്പറും പോസ്റ്റിലിട്ടിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പത്തനംതിട്ട: ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ. വി. ജോൺ(22), പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു(22) എന്നിവരാണ് മരിച്ചത്.
സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്.
ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.
കൊച്ചി: വാഹനാപകടവുമായി ഉണ്ടായ വിവാദത്തില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. വാഹനം ഇടിച്ചിട്ടു നിര്‍ത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി.
തന്റെ കാറ് തല്ലിപ്പൊളിക്കാന്‍ അനുവാദം നല്‍കിയതാരാണെന്ന് ഗായത്രി ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാല്‍ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയില്‍ ഉള്ളതെങ്കില്‍ ഇങ്ങനെ വീഡിയോ എടുക്കുമോ?
ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീ ഒന്നുമില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ കേള്‍ക്കണം. സത്യത്തില്‍ അപകടത്തില്‍ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. പിന്നീട് ആളുകള്‍ കാറിന്റെ ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചു പൊളിച്ചു. കാറില്‍ ചവിട്ടിയെന്നും ഗായത്രി പറയുന്നു.
ഗായത്രി സുരേഷിന്റെ വാക്കുകള്‍: ‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല.
എന്നാല്‍ നമ്മുടെ കാറിന്റെ പിന്നാലെ അവര്‍ ചേസ് ചെയ്തു വന്നു. ഒരു പയ്യന്‍ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വട്ടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി.
ഇത്രയും വലിയ പ്രശ്‌നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. ഇവിടെ വലിയ പ്രശ്‌നമായി. ഇരുപത് മിനുട്ടോളം ഞാന്‍ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. പോലീസ് വന്നുമാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പോലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ എന്നു പറഞ്ഞ് എന്നെ സേഫാക്കിയത് പോലീസാണ്.
ഞാന്‍ നിര്‍ത്താതെ പോയതാണ് പ്രശ്‌നം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ പെര്‍ഫക്ട് ആയുള്ള സ്ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെന്‍ഷന്റെ പുറത്താണ് ഇങ്ങനെയൊക്കെ ചെയ്തത്. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനുശേഷം അവര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നു. അപകടത്തില്‍ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകര്‍ത്തത് ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറില്‍ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാന്‍ പോലീസിനോടു പറഞ്ഞിട്ടില്ല.
എന്റെ ഇമേജ് പോലും പോയില്ലേ. ഞാന്‍ വളരെ താഴ്മയോടെയാണ് നിന്നത്. ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.
കേരളത്തില്‍ മൂന്നു കോടി ജനങ്ങളാണ്. അതില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ. ബാക്കി ആളുകള്‍ എനിക്കൊപ്പമുണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തില്‍ അഞ്ച് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകള്‍ റിലീസ് ആകാനുണ്ട്.’
വിഎം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തില്‍ രോഷത്തോടെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറയുന്നു.
സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഭംഗി ഗ്രൂപ്പാണ്, ഗാന്ധിജിയുടെ കാലത്ത് പോലും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസ് പുതിയ ഉണര്‍വ്വിലേക്ക് പോയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
മെട്രിസ് ഫിലിപ്പ്
കേരളം മറ്റൊരു പ്രളയത്തിൽപെട്ടുഴലുമ്പോൾ, മലയോരമേഖലകളിൽ, അധിവസിക്കുന്നവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരുടെ ദുരിതത്തിന് കൈ താങ്ങാകുവാൻ, കേരള ജനത ഒരുമിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്, ന്യൂനമർദ്ദം കൊണ്ടുള്ള മഴ ആണ് എന്ന് കാലാവസ്ഥകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബിക്കടൽ, ശാന്തസമുദ്രം, തുടങ്ങിയവയിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദം കൊണ്ട് ദുരിതം ഉണ്ടാക്കുന്നത്, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിലും, തമിഴ് നാട്ടിലും ആണെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന, മഴ മേഘങ്ങൾ, പ്രത്യേകമായ സ്ഥലങ്ങളിൽ, കേന്ദ്രീകരിച്ചു, അവ മേഘവിസ്പോടനത്തിലൂടെ, ശക്തമായി മഴപെയ്യുമ്പോൾ, അവിടെ, നീരൊഴുക്കുണ്ടാക്കുന്നു, കൂടതെ, ഉരുൾപൊട്ടൽ ആയി പ്രകൃതി അവയെ മാറ്റുന്നു.
ശക്തമായ മഴ പെയ്യുമ്പോൾ, ഭുമിയിലേക്ക് , വെള്ളം താഴുന്നു. മലമ്പ്രദേശങ്ങളിൽ, ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന, വെള്ളതാഴ്ച്ചയിൽ, മണ്ണിന് മാറ്റങ്ങൾ സംഭവിക്കുന്നു. കൂടുതൽ ഈർപ്പം ഉണ്ടാകുമ്പോൾ, ഉള്ളിൽ കെട്ടിനിൽക്കുന്ന വെള്ളം ശക്തമായി, പുറത്തേക്ക് തള്ളുമ്പോൾ, ഉരുൾപൊട്ടൽ ആയി മാറുന്നു. മലയുടെ താഴ്വാരം ഉൾപ്പടെ, വെള്ളം ഒഴുകിവരുന്ന ചാലുകളിൽ, ഉള്ള കൃഷിയിടങ്ങളും, വീടുകളും എല്ലാം നശിപ്പിച്ചുകൊണ്ട് വെള്ളം ശക്തമായി കുതിച്ചൊഴുകുന്നു.
കേരളത്തിന്റെ കിഴക്കൻ മേഖലകൾ, പശ്ചിമഘട്ട ഭൂപ്രദേശങ്ങൾ, എന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ വിവരിക്കുന്നു. അതിലോല പ്രദേശങ്ങൾ ആയ ഇവിടം, സംരക്ഷിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ടുകൾ നടപ്പിലാക്കണം എന്ന് മുറവിളികൂട്ടുന്നവർ, എയർകണ്ടീഷൻ റൂമിൽ ഇരുന്നുകൊണ്ടാണ് എന്നത് വിരോധാഭാസം. കാടിനോടും, കാട്ടുമൃഗങ്ങളോടും, മണ്ണിനോടും, പടവെട്ടി, രക്തം വിയർപ്പാക്കി മാറ്റിയ, തങ്ങളുടെ, ഭൂമിയിൽനിന്നും, വിട്ട് അവർ എങ്ങോട്ട് പോകും. എന്നാൽ, ഈ പ്രദേശങ്ങളിൽ നടക്കുന്ന, അനധികൃത പാറ ഖനനം, മണ്ണ് എടുക്കൽ എല്ലാം നിയന്ത്രിക്കണം. കൂടാതെ, കേരളത്തിലെ, എല്ലാ പുഴകളിലെയും മണൽ വാരണം. അങ്ങനെ പുഴകൾക്ക്, ആഴം കൂടുകയും, നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യണം.
ഇപ്പോൾ നമ്മുടെ രാജ്യത്തുണ്ടാകുന്ന, കാലാവസ്ഥ മാറ്റങ്ങൾ പ്രവചനാതീതമാണ്. വേനൽമഴയും, ഇടവപ്പാതിയും, കർക്കിടകവും, തുലാവർഷവും പെയ്യുന്ന മഴകൾക്ക്, മാറ്റങ്ങൾ ഉണ്ടാകുന്നു. ഇടിയോട് കൂടി പെയ്യുന്ന മഴ ഏതു സമയത്തും ഉണ്ടാകാം. അത് കൊണ്ട് തന്നെ, അതിശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ, കരുതൽ എടുക്കുക. മലയുടെ താഴ്വാരങ്ങളിൽ, താമസിക്കുന്നവർ, കൂടുതൽ ജാഗ്രതപുലർത്തുക. സർക്കാർ ദുരിത ബാധിതർക്ക്, സാമ്പത്തിക സഹായങ്ങൾ ചെയ്യുക. വീട് നഷ്ടപ്പെട്ടവർക്ക്, പുതിയവ പണിത് കൊടുക്കുക.
കിഴക്കൻ വെള്ളം ഒഴുകിഎത്തുന്ന പടിഞ്ഞാറൻ പ്രദേശങ്ങൾ ആയ കുട്ടനാട് സംരക്ഷിക്കുക. കുട്ടനാട് പാക്കേജ് നടപ്പിലാക്കുക. ഓരോ പ്രളയവും, കഴിയുമ്പോൾ, തൊലിപുറത്തുള്ള ചികിത്സമാറ്റി, ആഴത്തിൽ ഉള്ള പഠനം നടത്തി, മുന്നോട്ട് കണ്ടുള്ള വികസനപ്രവത്തനങ്ങൾ നടപ്പിലാക്കുക. അങ്ങനെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റാം. ഇനിയും ദുരിതമുണ്ടാകതിരിക്കാൻ പ്രാർത്ഥിക്കാം. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
ബ്രിട്ടനിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. 50 മീറ്ററോളം നീളമുള്ള നിരവധി ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തു തീരത്തടിയുന്നത്. കോൺവാളിലെ പോർത്തെറാസ് കോവിലുള്ള സെന്നെൻ ബീച്ചിലാണ് ഇവയെ കണ്ടെത്തിയത്. ഇവിടെ കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു. കനത്ത കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും ഇവ എത്താൻ സാധ്യതയുണ്ട്. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!
ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസിഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസിഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്.
അറ്റ്ലാന്റിക്കിൽ കാണുന്നവയെപ്പോലെ കുത്തിക്കൊല്ലുന്ന തരം ഭീകരന്മാരല്ല ഇവ. കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ കൊണ്ടുതന്നെ രക്ഷപ്പെടാം. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കണക്കുകൾ നോക്കിയാൽ ഇൻഡോ–പസഫിക് പോർചുഗീസ് മാൻ ഓഫ് വാറിന്റെ കുത്തേറ്റുള്ള മരണം രാജ്യാന്തര തലത്തിൽ തന്നെ വളരെ കുറവുമാണ്.
വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്.
സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.
ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്. ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.
കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക.
കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്. പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. ഐസ് കഷ്ണങ്ങൾ മുറിവിൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം.
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ് നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.