ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്. കർണാകയിൽനിന്നുള്ള പേസ് ബോളിങ് ഓൾറൗണ്ടറായ സ്റ്റുവാർട്ട് ബിന്നി, ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു.
1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ്. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡിസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. രണ്ടു വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 400ലധികം റൺസും 24 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
‘രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. ഏറ്റവും ഉയർന്ന തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ – വിരമിക്കൽ പ്രസ്താവനയിൽ ബിന്നി പറഞ്ഞു.
‘എന്റെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വഹിച്ച വലിയ പങ്ക് എടുത്തു പറയുന്നു. വർഷങ്ങളായി എന്നിവർ അവർ അർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയും എന്നെ കരുത്തനാക്കി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല. കർണാടകയെ നയിക്കാനും ട്രോഫികൾ നേടാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു’ – ബിന്നി പറഞ്ഞു.
രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014 ജൂൺ 17ന് ധാക്കയിൽ ബംഗ്ലദേശിനെതിരെ 4.4 ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത പ്രകടനമാണ് ബിന്നിക്ക് റെക്കോർഡ് സമ്മാനിച്ചത്.
ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽനിന്ന് 21.55 ശരാശരിയിൽ 194 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങാമിൽ നേടിയ 78 റൺസ് തന്നെ. അന്ന് 114 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് ബിന്നി 78 റൺസെടുത്തത്. ടെസ്റ്റിൽ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 11 ഇന്നിങ്സുകളിൽനിന്ന് 28.75 ശരാശരിയിൽ 230 റൺസും നേടി. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. ഉയർന്ന സ്കോർ 77 റൺസ്. 20 വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20യിൽ മൂന്നു കളികളിൽനിന്ന് 35 റൺസ് നേടി. ഉയർന്ന സ്കോർ 24 റൺസ്. ഒരു വിക്കറ്റും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4796 റൺസും 148 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫി നേടിയ കർണാടക ടീമിൽ അംഗമായിരുന്നു. ട്വന്റി20യിൽ 1641 റൺസും 73 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 1788 റൺസും 99 വിക്കറ്റുകളുമാണ് സമ്പാദ്യം. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ആകെ 65 ഐപിഎൽ മത്സരങ്ങളിൽനിന്നായി 880 റൺസും 22 വിക്കറ്റുകളും സ്വന്തമാക്കി.
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.
എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ നേട്ടം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എ 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ഫൈനലില്‍ മൂന്ന് തവണ ലോക റെക്കോര്‍ഡ് ഭേദിച്ച സുമിത് 68.55 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് ലോക റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. ശേഷം 5ാം ശ്രമത്തിലാണ് വീണ്ടും താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തിരുത്തി സുമിത് 68.55 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണനേട്ടം കൈവരിച്ചത്. സുമിത്തിനൊപ്പം മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്ഥാനവും സ്വന്തമാക്കി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ നേട്ടം.
ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ 66.29 മീറ്റര്‍ എറിഞ്ഞ് ജാവലിന്‍ ത്രോയില്‍ വെള്ളിയും, ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു 65.61 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
അതേസമയം തന്നെ പാരാലിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അവനി ലേഖര നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കൂടിയാണ് അവനി സ്വന്തമാക്കിയത്. ഇന്ത്യ ഇതുവരെ 7 മെഡലുകളാണ് നേടിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുകയാണ്. പതിനെട്ടടവും കടന്ന് പുതിയ രൂപത്തിലും ഭാവത്തിലുമാണ് സ്വര്‍ണ്ണക്കടത്തിന്. അത്തരത്തില്‍ ന്യൂജെന്‍ ഐഡിയയിലൂടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ പിടികൂടിയത്.
ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞദിവസം പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ആണ് സ്വര്‍ണം പിടികൂടിയത്. 302ഗ്രാം സ്വര്‍ണം ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു .
വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. ഏകദേശം 14 ലക്ഷം രൂപ വില വരും. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Air Intelligence Unit at Kannur airport has seized 302 grams of gold in the form of a very thin paste, concealed within the double-layered pants worn by a passenger: Customs Preventive Unit, Kochi in Kerala pic.twitter.com/XYf3V6TJMz
— ANI (@ANI) August 30, 2021
വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് മാരകമായി കുത്തിപരുക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സൂര്യ ഗായത്രിയും അച്ഛനും അമ്മയും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഗോത്രവംശജരായ ഇസ്ലാമിക കലാപകാരികൾ 300 ക്രൈസ്തവരെ ചുട്ടുകൊന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇസ്ലാമിക കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങൾ, ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചതോടെയാണ് ഇക്കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞത്. ഇതോടൊപ്പം രണ്ട് ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും സർക്കാരിതര സന്നദ്ധ സംഘടനയായ ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചു.
ബൊക്കോ ബറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രിസ്തീയ വംശഹത്യ അരങ്ങേറിയ നടുക്കത്തിലാണ് വിശ്വാസികൾ. ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ‘ഓറാമോ’ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യൻ ഓർത്തഡോക്‌സ് സഭാംഗങ്ങളുമായ ‘അംഹാർ’ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചുവിട്ടത്.
ഈസ്റ്റ് വെലെഗ പ്രവിശ്യയിലെ ഗിദ്ദ കിരമ്മുവിന് സമീപത്തുള്ള ‘അംഹാർ’ വംശജരുടെ വീടുകൾക്കൊപ്പം അഗസ അബ്ബോ ദൈവാലയവും തെൻബിയ മൈക്കിൾ ദൈവാലയവും അഗ്‌നിക്കിരയാക്കുകയായിരുന്നു. െ്രകെസ്തവരുടെ സുപ്രധാന തിരുനാളുകളിൽ ഒന്നായ ഈശോയുടെ രൂപാന്തരീകരണ തിരുനാളിന് ഒരുങ്ങുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുമുണ്ട്.
രാജ്യത്ത് ശക്തമാകുന്ന വംശീയവും മതപരവും രാഷ്ട്രീയവുമായ അശാന്തി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഒറാമിയ സംസ്ഥാനത്താണ്. തീവ്ര നിലപാടുകളുള്ള ഇസ്ലാമിക വിഭാഗമായ ‘ഓറാമോ’ വംശജരാണ് എത്യോപ്യൻ ഓർത്തഡോക്‌സ് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാക്കുന്നത്. ടിഗ്രേ മേഖലയിലെ രാഷ്ട്രീയ കലാപത്തിനും ഇതുവരെ അറുതിയായിട്ടില്ല. എത്യോപ്യ ഫെഡറൽ സേനയും വിഘടനവാദികളും തമ്മിലുള്ള ടിഗ്രേ മേഖലയിലെ ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെയാണ് ‘ഓറാമോ’ ഗോത്രജനതയുടെ കലാപം.
പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.
ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.
അഫ്ഗാനിസ്ഥാനിലെ ബഗ് ലൻ പ്രവിശ്യയിൽ ഗായകനായ ഫവാദ് അൻദരാബിയെ താലിബാൻ വെടിവച്ചുകൊന്നു. മുൻപും താലിബാൻകാർ ഇദ്ദേഹത്തെ തിരക്കി വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ജവാദ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ നാടോടി ഗായകരിൽ പ്രമുഖനാണു ഫവാദ്. രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങളാണ് ഫവാദ് ഏറെയും പാടിയിട്ടുള്ളത്. കാബൂളിൽ നിന്ന് 100 കിലോമീറ്റർ വടക്കുള്ള പ്രവിശ്യയിലെ ഈ സ്ഥലം അൻദരാബി താഴ് വര എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ തവണ താലിബാൻ ഭരണത്തിൽ സംഗീതം നിരോധിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയും ആംനസ്റ്റി ഇന്റർനാഷനലും കടുത്ത ആശങ്ക രേഖപ്പെടുത്തി. രണ്ടാം വരവിലെ താലിബാൻ മാറിയിട്ടില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമാർഡ് ട്വീറ്റ് ചെയ്തു.
നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഈ പട്ടികയിലുണ്ട്. നിലവില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും.
700ലധികം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളില്‍ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.