ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനോട് പൊരുതി തോറ്റ് ഇന്ത്യ. ബ്രിട്ടണ് വെങ്കലം സമ്മാനിച്ച വിജയ ഗോള്‍ പിറന്നത് അവസാന ക്വാര്‍ട്ടറിലായിരുന്നു.കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു.
ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാല്‍ മത്സരത്തിന്റെ 48ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു
കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആയ തോട്ടടി പാലത്തിൻ്റെ കൈവരികൾ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടത്. തകർന്ന കൈവരികളോട് കൂടിയ പാലത്തിൻ്റെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്. കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കിൽ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ കാലത്താമസം വരുത്തുന്നത് നിർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കുവാൻ ആഗസ്റ്റ് 4 ന് ഉത്തരവിട്ടു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ നിലവിൽ പൂർണ്ണമായും തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.പാലം ബലക്ഷയമെന്നും മിനിലോറി,ടെമ്പോവാൻ എന്നിവ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേയ്ക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്. പഴയപാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം 2019 -ൽ നല്കിയിരുന്നു.നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് പരിശോധിച്ചതായും പ്രസ്തുത പാലം പൊതുമരാമത്ത് വകുപ്പിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത പാലമാണെന്നും ചീഫ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്കിയിരുന്നു.
എന്നാൽ പുതിയ പാലം നിർമ്മിക്കുന്നതുവരെ തകർന്ന് കിടക്കുന്ന കൈവരികൾ നന്നാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയിൽ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2020 ഒക്ടോബർ 20ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിൽ ‘പാലത്തിൻ്റെ കാലപഴക്കത്തെ സംബന്ധിച്ച് യാതൊരു രേഖകളും ഈ ഓഫിസിൽ ഇല്ലെന്നും പാലത്തിൽ ഭാരമുള്ള വാഹനങ്ങളും ലോറികളും കയറ്റരുതെന്ന് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ‘ ആണ്. എന്നാൽ 2020 ഡിസംബർ 30 നും , 2021 മെയ് 7നും പരാതിക്കാരനായ ഡോ.ജോൺസൺ വി. ഇടിക്കുളയോട് പ്രസ്തുത പാലം തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ആസ്തിയിലാവും ഉൾപ്പെട്ടിട്ടുണ്ടാവുക എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറും അറിയിച്ചു. പുതിയ പാലത്തിന് 8 കോടി രൂപ ആവശ്യമുണ്ടെന്നും 2020-2021 ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആണ് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ജൂലൈ 27ന് നിവേദനം നല്കിയത്.
ബാഴ്‌സലോണ- ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് ഒടുവിൽ ഫുട്‌ബോൾ ലോകത്ത് സംഭവിച്ചു. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി ബാഴ്‌സലോണ വിട്ടു. സ്പാനിഷ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. രണ്ടു പതിറ്റാണ്ടിലെ ബന്ധം അവസാനിപ്പിച്ചാണ് മെസി ബാഴ്‌സ വിടുന്നത്.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.സി ബാഴ്‌സിലോണയും ലയണൽ മെസിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും സാമ്പത്തികവും ലാലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സഹചര്യമാണുള്ളത്. അതിനാൽ മെസി ഇനി ബാഴ്‌സയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാത്തതിൽ അതിയായ സങ്കടമുണ്ട്. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്.ബി ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും മെസിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
ബാഴ്‌സലോണ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് മെസി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി ക്ലബിന്റെ നായകനായിരുന്ന താരം കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ മെസി ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയത്.
ഇരുപത്തിയൊന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന ക്ലബ് വിടേണ്ട അവസ്ഥയുണ്ടാകുമെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌പാനിഷ് മാധ്യമം സ്‌പോർട് വെളിപ്പെടുത്തുന്നത്. ഇബിസയിൽ ഒഴിവുകാലം ചിലവഴിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് കരാർ പുതുക്കാൻ വേണ്ടിയെത്തിയ മെസിക്ക് നിലവിലെ സാഹചര്യത്തിൽ അതീവ ദുഃഖമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്ന് മെസി നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാഴ്‌സയിൽ തുടരാൻ ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ച് അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറക്കാനും താരം സമ്മതിച്ചിരുന്നു. എന്നാൽ ക്ലബിനും താരത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം മെസി ഇനി ചേക്കേറാൻ സാധ്യതയുള്ള ക്ലബ് ഏതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ പിഎസ്‌ജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ഫ്രീ ഏജന്റായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വരാൻ സാധ്യതയുണ്ട്.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്‌ക്കെതിരെ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ് രംഗത്ത്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ അറിയാം. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇതു സംബന്ധിച്ച് കുറച്ചു നാളുകളായി തനിക്ക് പരാതികള്‍ കിട്ടുന്നുണ്ടായിരുന്നു.
എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. അതിനാല്‍ താനിപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും സഭ ചെയ്യുന്നു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം വയ്ക്കുന്നത്.
‘നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല. ഞാനൊരു പൊതു പ്രവര്‍ത്തകനാണ്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും’- പി.സി ജോര്‍ജ് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്‌ക്കെതിരെ നിരവധി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്ത് വന്നിട്ടുണ്ട്. നാദിര്‍ഷ ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും സാമ്പത്തിക സ്രോതസിനെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്.
നാദിര്‍ഷ ‘ഈശോ’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വിനയന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഈശോയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് വന്ന ഫോണ്‍ കോളുകളും മെസേജും നാദിര്‍ഷയുമായി പങ്കുവെച്ചു. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കൂടേ നാദിര്‍ഷാ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉറപ്പു തരുന്നു പേരു മാറ്റാം എന്ന് നാദിര്‍ഷ പറഞ്ഞതായി വിനയന്‍ കുറിച്ചു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാക്ഷസരാജാവ് എന്ന സിനിമയുടെ പേര് ആദ്യം രാക്ഷസരാമന്‍ എന്നായിരുന്നുവെന്നും ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റിയതെന്നും വിനയന്‍ ഇതിനൊപ്പം പങ്കുവച്ചു.
വിനയന്റെ കുറിപ്പ്:
വിവാദങ്ങള്‍ ഒഴിവാക്കുക….. നാദിര്‍ഷാ ‘ഈശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്… ‘ഈശോ’ എന്ന പേര് പുതിയ സിനിമയക്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു..
2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്..
പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്… സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?…
ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…
ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകള്‍ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരില്‍ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കില്‍ മാറ്റിക്കുടെ എന്നു ചോദിച്ചത്… നിലപാടുകളുടെ പേരില്‍ ഒരുത്തനേം ഭയക്കാതെ നിവര്‍ന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്‍മാര്‍ക്കും സംഘടനകള്‍ക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാന്‍ … ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല..
കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ(18) ആണ് മരിച്ചത്.ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസിൽ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
ചിറ്റൂർ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളിൽനിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്.
എത്യോപ്യയിലെ ടിഗ്രേയില്‍ പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. യുദ്ധസ്ഥലത്ത് നിന്ന് ഓടിപ്പോയ ആളുകളുടേതാവാം ഈ മൃതദേഹങ്ങളെന്നാണ് കരുതുന്നത്. എത്യോപ്യയില്‍ ടെകേസെ എന്നറിയപ്പെടുന്ന നദിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കസാല പ്രവിശ്യയിലെ പ്രാദേശിക അധികാരികളാണ് അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഒരു സുഡാനീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
പല മൃതദേഹങ്ങളിലും വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. ചിലത് കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മരണകാരണം നിര്‍ണയിക്കാന്‍ ഫോറന്‍സിക് അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഹംദയേത്തിലെ സുഡാന്‍ അതിര്‍ത്തി സമൂഹത്തിലെ രണ്ട് എത്യോപ്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്യോപ്യയില്‍ ടെകേസെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
ടിഗ്രേയിലെ ഒന്‍പത് മാസത്തെ സംഘര്‍ഷം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തൊട്ടടുത്തുള്ള ടിഗ്രേ നഗരമായ ഹുമേരയില്‍ നിന്ന് സുഡാനിലേക്ക് പോയ സര്‍ജനായ ടെവോഡ്രോസ് ടെഫെറ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്, തിങ്കളാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. അതില്‍ ഒരു പുരുഷന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നു, മറ്റേതൊരു സ്ത്രീയാണ് അവരുടെ നെഞ്ചില്‍ മുറിവേറ്റിട്ടുണ്ട് എന്നാണ്. സഹഅഭയാര്‍ത്ഥികള്‍ ചുരുങ്ങിയത് 10 മറ്റ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലത്ത് പ്രാദേശിക ടിഗ്രായന്‍മാരെ പുറത്താക്കിയതായി അഭയാര്‍ത്ഥികള്‍ ആരോപിച്ച ഹുമേരയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടെവോഡ്രോസ് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ശ്രദ്ധയിലുണ്ട് എന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയാക്കാമേന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ മൃതദേഹങ്ങള്‍ ആരുടേതൊക്കെയാണ് എന്ന് തിരിച്ചറിയാനായിട്ടില്ല. അത് ശ്രമകരമാണ്. ഒരാളുടെ ദേഹത്ത് ടിഗ്രേ ഭാഷയില്‍ സാധാരണമായ ടിഗ്രേനിയ എന്ന പേര് പച്ചകുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.
മറ്റൊരു ഡോക്ടര്‍ പറഞ്ഞത് ചില മൃതദേഹങ്ങളുടെ മുഖത്തുള്ള അടയാളങ്ങള്‍ അവര്‍ അവിടുത്തെ ഗോത്രവര്‍ഗക്കാരാണ് എന്ന് കരുതാനിടയാക്കുന്നുണ്ട് എന്നാണ്. ദൃസാക്ഷികള്‍ പറയുന്നത് എല്ലാ മൃതദേഹങ്ങളും കരക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം പ്രദേശത്ത് അതിശക്തമായ മഴയായതിനാല്‍ പുഴയില്‍ ഒഴുക്ക് കൂടുതലാണ് എന്നാണ്. എന്നാല്‍, തിങ്കളാഴ്ച എത്യോപ്യന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത് ഇത് വ്യാജമാണ് എന്നാണ്.
നവംബറിലാണ് എത്യോപ്യയിലെ ഫെഡറല്‍ സേനയും മേഖലയിലെ ഭരണകക്ഷിയായ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും (ടിപിഎല്‍എഫ്) തമ്മില്‍ ടിഗ്രേയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, ഫെഡറല്‍ ആര്‍മി ക്യാമ്പുകള്‍ക്കെതിരായ ടി.പി.എല്‍.എഫ് ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായായിട്ടാണ് മേഖലയിലേക്കുള്ള തന്റെ സൈന്യത്തിന്റെ നീക്കമെന്ന് വിശദീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അയല്‍രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.
വിമാനയാത്രക്കിടെ മദ്യപിച്ച് വനിതകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിേലക്കുള്ള ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം.
ഒഹിേയാ സ്വദേശിയായ മാക്സ്വെൽ ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്. ഒരു വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. പിന്നീട് അയാൾ ബാത്ത്റൂമിൽ പോകുകയും ഷർട്ട് അഴിച്ച് വരികയുമായിരുന്നു. ലഗേജിൽനിന്ന് പുതിയ ഷർട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്ത്രീകളെ കടന്നുപിടിച്ചു.
രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാരെൻറ മുഖത്ത് ഇയാൾ ഇടിക്കുകയും ചെയ്തു. പിന്നീട് മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു. അതിക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന് ശേഷം തെൻറ പിതാവ് കോടീശ്വരനാണെന്ന് മാക്സ്വെൽ വിളിച്ചു പറയുന്നത് വിഡിയോയിൽ കാണാം.
22കാരനെ പിന്നീട് പൊലീസിന് കൈമാറി. മിയാമിയിൽ എത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കോവിഡ് മൂലം തീയേറ്ററുകള്‍ തുറക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഹൊറര്‍, ത്രില്ലര്‍ സിനിമകളുടെ ആധിക്യമുണ്ടാവുന്നത് ആവര്‍ത്തന വിരസത നല്‍കുന്നുവെന്ന് സംവിധായകന്‍ ഷാഫി. തനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണെന്നും പക്ഷേ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലത്ത് ആശ്വാസം നല്‍കാന്‍ കോമഡി ചിത്രങ്ങള്‍ സാധിക്കുമെന്നും അദ്ദേഹം ക്ലബ്ബ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പക്കല്‍ തിരക്കഥയും അഭിനേതാക്കളുമുണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷേ ഒടിടിയില്‍ കോമഡി പടങ്ങള്‍ ഹിറ്റാകുമോ എന്നറിയില്ല. പക്ഷേ ടെലിവിഷനില്‍ വിജയിക്കും. ഷെര്‍ലക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ ഒരുപാട് തവണ സംപ്രേഷണം ചെയ്തുവെന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു
ദിലീപിനെ നായകനാക്കി 2015 ല്‍ റാഫിയുടെ തിരക്കഥയില്‍ ഒരുക്കിയ ടു കണ്‍ട്രീസിന്റെ രണ്ടാംഭാഗം ആലോചനയിലുണ്ടെന്നും ഷാഫി പറയുന്നു.
”ത്രി കണ്‍ട്രീസ് ആലോചനയിലുണ്ട്. ഒരു കഥാതന്തു ലഭിച്ചിട്ടുണ്ട്. ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട്. ”- ഷാഫി കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോ: ന്യു ജേഴ്‌സിയിൽ അന്തരിച്ച മാധ്യമ പ്രവർത്തകൻ സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദുഃഖവും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റും ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും, ട്രെഷറർ ജീമോൻ ജോർജും പ്രസ്താവനയിൽ പറഞ്ഞു..
ദൃശ്യമാധ്യമങ്ങൾ അമേരിക്കയിൽ തുടങ്ങുമ്പോൾ ഏഷ്യാനെറ്റിന്റെ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ വാർത്താധിഷ്ഠിത വാരാന്ത്യ പരിപാടി ആയിരുന്ന യു എസ് വീക്കിലി റൗണ്ടപ്പ് എന്ന പ്രോഗ്രാമിന്റെ ആശയം കൊണ്ടുവന്നത് കൂടാതെ നിരവധി വർഷങ്ങൾ അതിന്റെ അവതാരകനായിരുന്നു സജിൽ. പിന്നീട് എം.സി.എൻ. എന്ന ചാനലിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സോഷ്യൽ മീഡിയയെ ശക്തമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു സജിലിന്റെ തൂലിക. അതിലൂടെ സാമൂഹിക വിമർശനവും പുതിയ ആശയങ്ങളും വലിയ അനുവാചക സംഘത്തെ നേടി.
സജിലിന്റെ വേർപാടിലൂടെ ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രസ് ക്ലബിന്റെ ദുഃഖം അറിയിക്കുന്നു-അവർ പറഞ്ഞു.
പത്തനംതിട്ട: മലാലയ്ക്ക് ആശംസയുമായി റാന്നി എം.എൽ എ പ്രമോദ് നാരായണൻ എത്തി. അദ്ദേഹത്തിൻ്റെ മുമ്പിലും സ്ഫുടതയോടെ കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ നൊടിയിടയിൽ പറഞ്ഞു. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സാന്നിദ്ധ്യത്തിൽ മാധ്യമ പ്രവർത്തകരുടെ മുമ്പിൽ വിസ്മയകരമായ നിലയിൽ ഉള്ള പ്രകടനം കാഴ്ചവെച്ചതോടെ യു.ആർ.എഫ് ദേശിയ റിക്കോർഡിലേക്കുള്ള നടപടികൾ പൂർത്തിയായി. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി(കൽക്കട്ട), ഇൻ്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റിക്കാർഡ് പ്രഖ്യാപനം നടത്തും.
അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗർഭിണിയായിരിക്കെ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. മൂന്നര വയസ്സ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി.
ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങ ളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകൾ ഇവൾക്ക് മന:പാഠമാണ്. 25 ദിവസം മുൻപാണ് 140എംഎൽഎമാരുടെയും പേരുകൾ മകളുടെ ഉള്ളിൽ നിറയ്ക്കണമെന്ന് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ പിആർഒ ആയ ലിജോ തീരുമാനിച്ചത്.195 രാജ്യങ്ങളുടെയും പേരുകൾ , ഇന്ത്യയിലെ പ്രസിഡന്റ്മാർ, പ്രധാനമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , ഗവർണ്ണർ എന്നിവരുടെ പേരുകൾ മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.