Latest News

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാവുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ 6 മാസം അപരിചിതരെപ്പോലെയാണ് താനും ഭർത്താവും കഴിഞ്ഞതെന്ന് മുൻപ് ചിത്ര പറഞ്ഞിരുന്നു.

അമ്മ സെലിബ്രിറ്റിയാണെന്ന കാര്യമൊന്നും ചിത്രയുടെ മകളായ മഹാലക്ഷ്മിക്ക് അറിയില്ലായിരുന്നു. ഹൈസ്‌കൂളിലെത്തിയപ്പോഴാണ് അവൾക്ക് അമ്മയുടെ സിനിമകളെക്കുറിച്ചൊക്കെ മനസ്സിലായത്. അമ്മ അഭിനയം നിർത്തേണ്ടിയിരുന്നില്ലെന്നും വീണ്ടും അഭിനയിച്ച് തുടങ്ങണമെന്നുമായിരുന്നു മകൾ അമ്മയോട് പറഞ്ഞതെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു.

ജെ. ശശികുമാർ സംവിധാനം ചെയ്ത ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു ചിത്ര എത്തിയത്. ഇരുവരും തകർത്തഭിനയിച്ച ‘നാണമാവുന്നു മേനി നോവുന്നു’ എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി.

അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ആട്ടക്കലാശം, ഏകലവ്യൻ, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർക്കുന്നവയാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു.

മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് നടി പറഞ്ഞത് നേരത്തെ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് ചിത്ര, കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, വിങ്ങലടക്കാൻ സാധിക്കാതെ നിൽക്കുകയാണ് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും. അതിനൊപ്പം തന്റെ ജീവിതത്തെ കുറിച്ച് ചിത്ര പറഞ്ഞിട്ടുള്ള വാക്കുകളും മലയാളത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹത്തെ കുറിച്ചുള്ള കാര്യങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലും നിറയുകയാണ്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്‍. മകള്‍: ശ്രുതി.

എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.

അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.

വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.

സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.

കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.

സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.

സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.

നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

കാബൂള്‍ വിമാനത്താവളത്തിന് സമീപം 150 ഓളം ആളുകളെ താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

വ്യോമസേനാ വിമാനം 85 ഇന്ത്യക്കാരുമായി കാബൂള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍പ്പെട്ടവരെയാണ് തടഞ്ഞു വെച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു. കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.

താലിബാനെതിരെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് അഫ്ഗാൻ തെരുവുകൾ. താലിബാൻ പിടിച്ചെടുത്ത മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് താലിബാന്‍ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. മൂന്ന് ജില്ലകള്‍ തിരിച്ചു പിടിക്കാനുള്ള സേനയുടെ പോരാട്ടത്തില്‍ 60 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. ഈ മൂന്ന് ജില്ലകള്‍ക്കായി താലിബാന്‍ തീവ്രവാദികളും താലിബാന്‍ വിരുദ്ധ സേനയും തമ്മില്‍ നടത്തിയ പോരാട്ടത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്.

“ബാഗ്ലാന്‍ പ്രവിശ്യയിലെ താലിബാന്‍ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോള്‍-ഇ-ഹസര്‍ ജില്ലകള്‍ താലിബാനില്‍ നിന്ന് തിരിച്ചുപിടിച്ചു. അവര്‍ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തില്‍ 60 ഓളം താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്”, താജുദന്‍ ട്വീറ്റ് ചെയ്തു.

അതേസമയം മാധ്യമപ്രവർത്തകരെയും ന്യൂനപക്ഷവിഭാഗക്കാരെയും താലിബാൻ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ജർമൻ ടി.വി. ചാനലായ ടോയിഷ് വെല്ലെയുടെ (ഡി.ഡബ്ല്യു.) മാധ്യമപ്രവർത്തകൻറെ ബന്ധുവിനെ അഫ്ഗാനിസ്താനിൽ താലിബാൻ വധിച്ചു. മാധ്യമപ്രവർത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊന്നത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഡി.ഡബ്ല്യു.വിന്റെ മറ്റ് മൂന്നു ജീവനക്കാരുടെ വീട്ടിലും സംഘം തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരെ താലിബാൻ ലക്ഷ്യമിടുന്നതിന് തെളിവാണിതെന്ന് സ്ഥാപനം ആരോപിച്ചു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡി.ഡബ്ല്യു. ഡയറക്ടർ ജനറൽ പീറ്റർ ലിംബേർഗ് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്താനിലെ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ജാഗ്രതാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഹാമാരിയുടെ ഭീഷണി പൂർണമായും മാഞ്ഞുപോകാത്ത ഈ സാഹചര്യത്തിൽ കരുതലോടെ പൊന്നോണത്തെ വരവേറ്റ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷമാക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളെ പൂർണമായും ഒഴിവാക്കി വീടകങ്ങളിലാണ് ഇക്കുറിയും ഓണം.

കോവിഡ് മഹാമാരിയ്ക്കിടയിലാണ് മലയാളികളുടെ ഓണാഘോഷം ഇത് രണ്ടാം തവണയാണ്.  ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് ഓണത്തിന്റെ പ്രത്യേകത. പക്ഷേ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലേക്ക് ആഘോഷങ്ങളെ ചുരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ പൂക്കളവും പുതുവസ്ത്രവും സദ്യയുമൊക്കെ ഒരുക്കി പുതിയ പ്രതീക്ഷയോടെ ഓണത്തെ ആഘോഷമാക്കുകയാണ്.

ആഘോഷപ്പൊലിമയില്‍ അല്പം കുറവുണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഓണത്തിന് അല്പംപോലും മങ്ങലേറ്റിട്ടില്ല. ലോകത്ത് എവിടെയാണെങ്കിലും ഓണം മലയാളികളുടെ മനസ്സിലാണ്. മഹാമാരിയും മലയാളിയുടെ മനസ്സിനുമുന്നില്‍ തോറ്റുപോകും. കലാമത്സരങ്ങളും പൂക്കളമത്സരവുമൊന്നുമില്ലെങ്കിലും വീട്ടകങ്ങളില്‍ തിരുവോണനാളിന്റെ സന്തോഷവും സമൃദ്ധിയും നിറയുകയാണ്. എല്ലാ വായനക്കാർക്കും മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ഓണാശംസകൾ.

ബിജോ തോമസ് അടവിച്ചിറ

 

അഖിൽ പുതുശ്ശേരി

ക്ഷണിച്ചിടാതെത്തുന്നു
നീയോണമേ
ഇന്നെൻ തൊടിയിലെ
തുമ്പമേൽ
പുതുമലർ സ്വപ്നമായ്
വിരിഞ്ഞുലയുവാൻ

ചേലെഴും വെയ് ലൊളി
മൂടിയെന്നങ്കണം
പാറിക്കളിക്കുന്നു
മഞ്ഞച്ചിറകുമായ്
വന്നൊരാ തുമ്പികൾ

ഞങ്ങൾ മറന്നുപോയ്‌
പാടുവാൻ
ചേലെഴുമന്നത്തെ ഓണപ്പാട്ടുകൾ
മറന്നുപോയ് പിന്നെയും
ആടുവാൻ
തുമ്പി തുള്ളിടാൻ.
മറന്നുപോയ്
പൂവിറുത്തൊരുക്കുമീ
പുതുനിലാകളങ്ങളൊരുക്കുവാൻ

പുതുമഴ തോർന്നൊരാ
പുഴയുടെ മാറിലായ്
ആരവമൂറും കരുത്തും
വഞ്ചിപ്പാട്ടും
നിറഞ്ഞൊരാ തോണിയിൽ
മത്സരിച്ചീടുന്നതോ
മറന്നുപോയ്‌ ഓണമേ.

തെറ്റിടുന്നോ കാലമേ
നിന്നുടെ ശീലങ്ങൾ
വെമ്പലോടെത്തുന്നു
പോകുന്നു
പിന്നെയുമെത്തുന്നു പോകുന്നു
ആരുമറിയാതെ
എന്നുമെന്നും
യാന്ത്രികമായ് നീ ഓണമേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി .
ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി .
2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .
നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു
കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡോ. ഐഷ വി

ചിറക്കരത്താഴത്തെ ഞങ്ങളുടെ ഓണാഘോഷം സദ്യയോടൊപ്പം കായിക വിനോദങ്ങളും നിറഞ്ഞതായിരുന്നു. അതിൽ ആദ്യത്തേത് ഊഞ്ഞാലിടൽ ആണ്. അച്ഛനാണ് ഞങ്ങൾക്ക് ഊഞ്ഞാൽ ഇട്ട് തന്നിരുന്നത്. നല്ല ബലമുള്ള ഒരു കയർ മുറ്റത്തിനരികിലെ അടയ്ക്കാമരത്തിൽ നിന്ന് അടുത്തു നിൽക്കുന്ന തെങ്ങിലേയ്ക്ക് തറനിരപ്പിന് സമാന്തരമായി ഉയരത്തിൽ വലിച്ചു കെട്ടി അതിൽ നിന്ന് ഞാന്ന് കിടക്കത്തക്ക രീതിയിലാണ് അച്ഛൻ ഊഞ്ഞാൽ ഇട്ടിരുന്നത്. ഇരിപ്പിടമായി ഒരു തടി അല്ലെങ്കിൽ ഉലക്ക ഉപയോഗിച്ചിരുന്നു. അടുത്ത വീട്ടിലും ഞങ്ങളുടെ വീട്ടിലുമായി ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് ഊഴം കാത്തു നിന്നാണ് ഓരോരുത്തരും ഊഞ്ഞാലാടിയിരുന്നത്. ഇങ്ങനെ ഊഴം കാത്ത് നിൽക്കാൻ ക്ഷമയില്ലാത്ത കുട്ടികൾ ചാഞ്ഞു നിൽക്കുന്ന ഉയരം കുറഞ്ഞ മരക്കൊമ്പിൽ അവരവരുടേതായ കൊച്ചൂഞ്ഞാലുകൾ കൈയ്യിൽ കിട്ടുന്ന കയറോ മറ്റ് സാമഗ്രികളോ വച്ചുകെട്ടി നിർമ്മിച്ച് അതിൽ ആടാൻ തുടങ്ങും. ലീനയും അനിലുമായിരുന്നു ഇങ്ങനെ സ്വന്തമായി ഊഞ്ഞാലുണ്ടാക്കുന്ന കുട്ടികൾ. ഊഞ്ഞാലാട്ടം തന്നെ പലവിധമാണ്. ഒന്ന് അവരവർ തനിച്ചിരുന്നാടുക. രണ്ട് തണ്ടെറിയുക. അത് ഒരാൾ കയറി നിന്നാടുന്ന രീതിയാണ്. ചിലപ്പോൾ രണ്ടു പേർ കയറി നിന്നും തണ്ടെറിയാറുണ്ട്. മൂന്നാമത്തെ രീതി ഉണ്ടയിടുകയാണ്. ഒരാൾ ഊഞ്ഞാലിൽ ഇരിയ്ക്കുമ്പോൾ മറ്റേയാൾ ഊഞ്ഞാലിൽ ഇരിയ്ക്കുന്ന ആളെയും കൊണ്ട് മുന്നോട്ടാഞ്ഞ് നീങ്ങി ഊഞ്ഞാൽ മറ്റേയറ്റത്തെത്തുമ്പോൾ കൈകൾ കൊണ്ട് ഇരിപ്പിടമുയർത്തി പിടിവിട്ട് അതിന് കീഴിൽ കൂടി ഊർന്ന് മുന്നോട്ട് പോകും. അപ്പോൾ ഊഞ്ഞാൽ ഇരിയ്ക്കുന്നയാളെയും കൊണ്ട് വളരെ ആയത്തിലുള്ള ആന്ദോളനങ്ങളിലാകും. ഇത് ഊഞ്ഞാലാടുന്നവർക്ക് ഒത്തിരി ആവേശമുള്ള കാര്യമാണ്. നാലാമത്തെ രീതി വളരെ സരളം. ഇരിക്കുന്ന കുട്ടിയ്ക്ക് തറയിൽ ചവിട്ടിയൂന്നിയാടി ഊഞ്ഞാലാട്ടത്തിന്റെ ആയം കൂട്ടാൻ പറ്റിയില്ലെങ്കിൽ മറ്റൊരാൾ പുറകെ നിന്ന് ഉന്തുന്ന രീതിയാണിത്. ഒറ്റയ്ക്കിരുന്ന് ഊഞ്ഞാലാടാൻ പരുവമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ മുതിർന്നവർ മടിയിലിരുത്തിയാടുകയും ചെയ്യാറുണ്ട്.

ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞ ശേഷമായിരിക്കും കായികശേഷി കൂടുതൽ വേണ്ട കളികൾ . അതിൽ പ്രധാനം ഓടും പന്തും കളിയാണ്. പൊട്ടിയ ഓടിന്റെ കഷണങ്ങൾ ഒന്നിനു മീതെയൊന്നായി മുറ്റത്തിന് നടുക്കായി അടുക്കി വയ്ക്കും. ആറേഴു പേർ അടങ്ങുന്നതാണ് ഒരു ടീം. ഒരു ടീം ഓടിൻ കഷണങ്ങൾ അടുക്കി വച്ചിരിയ്ക്കുന്നതിൽ നിന്നും നിശ്ചിത അകലത്തിലായി മുറ്റത്ത് നിൽക്കും. മറ്റേ ടീം എതിർ ഭാഗത്തും അതുപോലെ നിൽക്കും. ഒരു ഭാഗത്തുള്ളവർ പന്തു കൊണ്ട് ഓടിൻ കഷണങ്ങൾ എറിഞ്ഞ് വീഴ്ത്തണം. മറ്റേ കൂട്ടർ പന്തെടുത്ത് ഓടെറിഞ്ഞു വീഴ്ത്തിയ ടീമിനെ എറിയും. ചിലപ്പോൾ അവർ ഏറു കൊള്ളാതെ ഓടും . പറമ്പിലെവിടെയോ പോയ പന്തു കണ്ടെത്തി വീണ്ടും എറിയണം . ചിലപ്പോൾ പന്ത് മറു ടീമിനായിരിയ്ക്കും ലഭിക്കുക. അവരെറിയുന്ന പന്ത് മറു ടീം നോക്കിയെടുക്കണം. കൂടാതെ എതിർ ടീമിന്റെ ഏറ് കൊള്ളാതെ ഓട് അടുക്കി വയ്ക്കുകയും വേണം. സ്ത്രീ പുരുഷ ഭേദമെന്യേ കുട്ടികൾ ഇതിൽ പങ്കു ചേരും. അച്ഛനും ഞങ്ങളോടൊപ്പം എല്ലാ കളികൾക്കും കൂടും.

പിന്നെ കണ്ണു കെട്ടിക്കളി. ഒരാളുടെ കണ്ണുകൾ ഒരു തോർത്ത് വച്ച് കെട്ടും. അയാൾ മുറ്റത്തുള്ള മറ്റുള്ളവരെ തൊടണം. കാൽ പെരുമാറ്റത്തിന് കാതോർത്ത് ആ ദിശയിൽ നീങ്ങിയാൽ തൊടാൻ പറ്റും. പിന്നെ ഒളിച്ചു കളി. ധാരാളം നാടൻ കളികൾ ഓരോന്നായി തരാതരം പോലെ കളിയ്ക്കും. മുതിർന്നവർ ചിലപ്പോൾ “അശകൊശലേ പെണ്ണുണ്ടോ …” കളിയ്ക്കാൻ കൂടും. ഞങ്ങളുടെ അമ്മ ഓണക്കളി കളിക്കാൻ കൂടിയിട്ടേയില്ല. അമ്മ “ഇരുട്ടു വെളുക്കെ'” അടുക്കളയിലായിരിയ്ക്കും. അമ്മയ്ക്ക് ജോലിയൊഴിഞ്ഞ നേരമില്ല. കളിച്ചു കുറച്ച് തളരുമ്പോൾ ഞങ്ങൾ പായസം കുടിയ്ക്കാൻ അടുക്കളയിലേയ്ക്ക്. അന്ന് വീട്ടിൽ റെഫ്രിജറേറ്റർ ഇല്ലാതിരുന്നതിനാൽ അന്നന്നു വയ്ക്കുന്ന പായസവും കറികളുo മറ്റു ഭക്ഷണസാധനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. എല്ലാം പുതുമയുള്ളത്.

പിന്നെ ചായ കുടി കഴിഞ്ഞ് പെൺകുട്ടികളുടെ ചില കളികളും കാണും. അതിലൊന്ന് വട്ടത്തിൽ നിന്നുള്ള കൈകൊട്ടിക്കളിയായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ മക്കളായ വല്യേച്ചി(ബീന), കൊച്ചേച്ചി(മീന), ബേബി(ലീന്), ഗംഗ സോണി, എന്നിവരും എന്റെ അനുജത്തിയും രോഹിണി അപ്പച്ചിയുടെ മക്കളായ ഗിരിജ ചേച്ചി, രമണി ചേച്ചി , കതിയാമ്മ ചേച്ചി , ശാന്ത ചേച്ചി, ഗീതമ്മ ചേച്ചി ,സിന്ധു മുതലായവരും ഈ കളികൾക്കുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഒ.സി. രാജു

ഓണം അതിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മയായ് പെയ്തിറങ്ങുന്നത് കുട്ടിക്കാലത്തുതന്നെയാണ്. മാനം നിറഞ്ഞുവരുന്ന മഴക്കാറും മഴക്കാറു കൊണ്ടുവരുന്ന പേമാരിയും പേമാരി കൊണ്ടുപോകുന്ന, ജീവിതങ്ങൾക്കുമൊടുവിൽ മാനം പിന്നെയും തെളിയും പൂക്കൾ വിടരും സ്വർണ്ണ തിളക്കമുള്ള പകലുകളിൽ പരൽമീൻപോലെ തുമ്പികൾ തിമിർക്കും. സ്വപ്നങ്ങൾ തളിർക്കും. മണിമലയിലെ എന്റെ ഗ്രാമത്തിലേയ്ക്ക് ഓണം ഇങ്ങനെയൊക്കെയാണ് കടന്നുവന്നിരുന്നത്.

പേമാരി കവർന്നെടുക്കുന്നുവെന്നു പറഞ്ഞല്ലോ, മിക്കവാറും പ്രായമായവരും കിടപ്പിലായ രോഗികളുമൊക്കെയാണ് ആ പെരുമഴക്കാലത്തിന്റെ ഇരയായി മാറുന്നത്. നാട്ടിലെ മഴക്കാലത്ത്, പ്രത്യേകിച്ച് കർക്കിടക മാസത്തിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ തണുപ്പും അതിജീവിക്കുക എന്നത് ആരോഗ്യം നഷ്ടപ്പെട്ടവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഓരോ മരണവും നാടിനേൽപ്പിക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമായതുകൊണ്ടുതന്നെ ദുരിതവും പട്ടിണിയും നഷ്ടങ്ങളും മാത്രം പങ്കുവയ്ക്കപ്പെടുന്ന കർക്കിടക ദിനങ്ങളെക്കൂടി ഓർത്തെടുക്കാതെ ഓണത്തെക്കുറിച്ച് പറയുന്നതെങ്ങനെ?

ചില പകലുകൾ ഉണരുന്നത് മൂടിക്കെട്ടിയ മഴക്കാറിനൊപ്പം കറുത്ത കാലൻകുട ചൂടി വാതിലിൽ മുട്ടി വിളിക്കുന്ന മരണവാർത്തയോടും കൂടിയാണ്. കുട മടക്കി മരണസന്ദേശവാഹകൻ പറയും നമ്മുടെ ഒറ്റപ്ലാക്കലെ തോമാച്ചൻ പോയി… അല്ലെങ്കിൽ, വരമ്പത്തെ കുഞ്ഞേട്ടൻ പോയി കേട്ടോ… തുടർന്ന് പരേതനെക്കുറിച്ച്, ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും കേൾക്കാനിടയില്ലാത്ത, വാക്കുകൾകൊണ്ട് ആദരിക്കുകയുമായി. “മരിച്ചുപോയതുകൊണ്ടു പറയുകയാണെന്ന് കരുതരുത്, ഇതുപോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ കണ്ടിട്ടില്ല.” എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയിട്ട് ഒടുവിൽ അതെല്ലാം തിരിച്ചെടുത്തുകൊണ്ട് ഒരു ലോകതത്വം പോലെ ഇങ്ങനെ ഉപസംഹരിക്കും “അല്ലേലും മരിച്ചത് നന്നായി, കെടന്ന് നരകിക്കാതെ പോയല്ലോ.” ഇതിനിടയിൽ കിട്ടുന്ന കട്ടൻകാപ്പി ഒറ്റവലിക്ക് കുടിക്കുകയും “സംസാരിച്ചുനിൽക്കാൻ നേരമില്ല, കൊറേ സ്ഥലത്തുകൂടി മരണം പറയാനുണ്ട്” എന്ന് ധൃതി കൂട്ടി തിരിച്ചൊരുകാര്യവും ചോദിക്കുവാനോ പറയുവാനോ അവസരം തരാതെ പോവുകയും ചെയ്യും!

ആശങ്കകളുടെയും ആകുലതകളുടെയും മഴദിനങ്ങൾക്ക് ശേഷം ചിങ്ങം ഉണരുമ്പോൾ ആദ്യം നോക്കുന്നത് പറമ്പിൽ നിൽക്കുന്ന ഏത്തവാഴക്കുലകൾ പാകമായോ എന്നാണ്. കാരണം വാഴവിത്ത് നടുമ്പോഴേ മനസ്സിൽ ചില കണക്കുകൂട്ടൽ ഉണ്ടായിരിക്കും. ഈ വാഴക്കുലയിലെ കായ ഓണത്തിന്… ഗുരുതരമായ കീടബാധകളോ പ്രകൃതി ദുരന്തങ്ങളാ ഉണ്ടാകാത്ത പക്ഷം കണക്കുകൂട്ടൽ തെറ്റാറില്ല. ഓണനാളുകളിൽ തന്നെ വിളഞ്ഞ് പാകമാകുന്ന നേന്ത്രക്കുല ഉപ്പേരിയും മറ്റുമായി മാറുന്നു. ഒരു പക്ഷേ, ഏറെക്കുറെ കൃത്യമാകാറുള്ള ആ നിഗമനത്തിന്റെ പിൻബലത്തിലാവും വഴി പിഴച്ചുപോകുന്ന സന്താനങ്ങളെ ഓർത്ത് “വാഴ നടുകയായിരുന്നു ഭേദമെന്ന്” ചിലർ പിറുപിറുത്തിരുന്നത്.

വര : ഒ.സി. രാജു

ഓണത്തിനുള്ള വിഭവങ്ങൾ മിക്കവാറും സ്വന്തം പുരയിടത്തിൽ നിന്നു തന്നെയാവും കണ്ടെത്തുക. വിഭവങ്ങൾ എന്നു പറയുമ്പോൾ ഇന്നത്തേതുപോലെ ഒരു പാട് ഇനങ്ങളാന്നും ഉണ്ടാവില്ല, എന്നും വിളമ്പുന്നതിലധികമായി ഒരു പരിപ്പുകറിയോ പപ്പടമോ പായസമോ കാണും. അതിനുള്ള ചേരുവകകൾ അടുത്തുള്ള കടയിൽ നിന്നോ ചന്തയിൽ നിന്നോ നേരത്തെതന്നെ വാങ്ങി വച്ചിരിക്കും.

തിരുവോണത്തിന് ഇലയിടുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാവണമെന്ന അലിഖിത നിയമം ആരും തെറ്റിക്കാറില്ല. പേരിന് ഒരുരുള അകത്താക്കി പിന്നെ പുറത്തേയ്ക്ക് ഇറങ്ങുകയായി, സമപ്രായക്കാരുടെയെല്ലാം വീടുകളിൽ ഓണസദ്യയ്ക്ക് ക്ഷണമുണ്ട്. അതിൽ പങ്കുചേർന്നില്ലെങ്കിൽ വീണ്ടുമൊരോണത്തിന് കടം വീട്ടുന്നതുവരെ ചങ്ങാതി മുഖം വീർപ്പിച്ചു നടക്കും. ഇല്ലായ്മകൾക്കിടയിലെ ഓണമാണെങ്കിലും കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവ സമൃദ്ധമായിരുന്നു ആ ഓണക്കാലങ്ങൾ. ഓരോ വീടിനും ഓരോ സ്വാദായിരുന്നു, മക്കളുടെ കൂട്ടുകാർക്കും ഒരില മാറ്റിവച്ചിരുന്ന കാലം. ഓണം എന്ന സങ്കല്പം വിഭാവനം ചെയ്തിരുന്ന യഥാർത്ഥ മാവേലിക്കാലവും അതുതന്നെയായിരിക്കണം. എത്ര ഉദാത്തമായിരുന്നു ആ കാലമെന്ന് ഇന്ന് ഒരു നഷ്ടബോധത്തോടെയല്ലാതെ ഓർക്കാൻ പറ്റുകയില്ല.

ഓണമുണ്ട് കഴിഞ്ഞാൽ മുറ്റത്തെ മാവിലെ ഊഞ്ഞാലിലേയ്ക്ക്. ആയത്തിലാടി കുതിച്ചുയർന്ന് ഏറ്റവും ഉയരമുള്ള ശിഖരത്തിലെ തളിരില കടിച്ചെടുത്ത് ഒരു ജേതാവിനെപ്പോലെ ആ മരത്തെയും കീഴടക്കി പിന്നെ അടുത്ത വീട്ടിലെ ഓണക്കളത്തിലേക്ക്, ആ യാത്ര അന്തിചോപ്പു പടരുന്നതുവരെ നീളും. അതിനിടയ്ക്ക് സ്തീകളുടെ മാത്രം ചില കളികൾ, കലാപരിപാടികൾ, പലതരം കാഴ്ചകൾ ഒക്കയുണ്ടാവും.

ആ പഴയ കാലത്തെ വീണ്ടും ഓർക്കുമ്പോൾ, ഇന്ന് ആലോചിക്കുവാൻ പോലും പറ്റാത്തകാര്യം അയൽപക്കത്തുനിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കുന്ന കാര്യമാണ്, ആധുനിക മലയാളിക്ക് അയൽവാസി എന്നാൽ മറ്റേതോ രാജ്യത്ത് വസിക്കുന്ന ഒരപരിചിതൻ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവൻ ഓണമുണ്ടാലും ഉണ്ടില്ലെങ്കിലും അത് അപരനെ ബാധിക്കുന്നില്ല. അവനവന്റെ മതിൽകെട്ടിനുള്ളിൽ ഓരോരുത്തരും അവരവരുടേതായ ഓണം നിർമ്മിക്കുന്നു, ഒരുതരം അസംബ്ലിംഗ് എന്ന് പറയുന്നതാവും കൂടുതൽ ശരി.

തമിഴകത്തുനിന്നും വരുന്ന പൂക്കൾ തീവില കൊടുത്ത് വാങ്ങി പൂക്കളമിടുന്നു, ആന്ധ്രയിൽനിന്നും വരുന്ന അരികൊണ്ടു ഓണസദ്യ ഒരുക്കുന്നു. ചിലരാകട്ടെ സദ്യതന്നെ ഓൺലൈനിൽ വരുത്തുന്നു. ആഘോഷങ്ങളും സ്വകാര്യനിമിഷങ്ങളുമടക്കം എല്ലാം ലൈക്കും ഷെയറുമായി മാറ്റപ്പെടുന്ന കാലത്ത് അവനവന്റെ ആത്മസംതൃപ്തിപോലും മലയാളിയുടെ അജണ്ടയിൽ ഇല്ല എന്ന് കാണാവുന്നതാണ്. എല്ലാം അപരന്റെ മുൻപിൽ തുറന്നുവച്ച് മേനിനടിക്കുന്നതിൽ മാത്രമാണ് ഇന്ന് അവൻ ആനന്ദം കാണുന്നത്.

ഇപ്പറഞ്ഞതിൽനിന്നും ഒരു മാറ്റം പ്രതീക്ഷിക്കുന്നുവെങ്കിൽ, കേരളം വിടുക, രാജ്യത്തിനും പുറത്ത് മലയാളി ചേക്കേറിയിട്ടുള്ള തുരുത്തുകളിൽ എത്തുക, അവിടെ മറ്റൊരു നാടിന്റെ ചര്യകൾക്കകത്തു നിൽക്കുമ്പോഴും സ്വന്തം നാടിന്റെ നിറവും മണവും തനിമയും കൈമോശംവരാത്ത മനസ്സോടെ ആഘോഷങ്ങളെ എതിരേൽക്കാൻ വെമ്പുന്ന ലോക മലയാളിയെ കാണാം, ഓണവും അവിടെത്തന്നെ തിരയുക.

ഒ.സി. രാജു

കോട്ടയം ജില്ലയിലെ മണിമല സ്വദേശി, ഇപ്പോൾ കോട്ടയത്തു സ്‌ഥിര താമസം. കാർട്ടൂണിസ്റ്റും കോളമിസ്റ്റും തിരക്കഥാകൃത്തുമാണ്. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. എഴുത്തും വരയുമായി സജീവം. ഇപ്പോൾ ഡിജിറ്റൽ പ്രസിദ്ധീകരണമായ മലയാളം മെയിലിന്റെ എഡിറ്റർ. കേരള കാർട്ടൂൺ അക്കാദമി അംഗവുമാണ്.
PH: +91 9946715941
Mail: [email protected]

 

Copyright © . All rights reserved