Latest News

രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ രാജ്യത്ത് കേന്ദ്രത്തിനെതിരെ പ്ര തിഷേധം ശക്തമായിരിക്കുകയാണ്.

അതേസമയം, പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ ചിത്രത്തിനുനേരെ കൈ കൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഇനിയെങ്കിലും ഈ ജനദ്രോഹ ഇന്ധനവില വര്‍ധന മതിയാക്കാമോ’- കൈ കൂപ്പിയുള്ള ആ നില്‍പ്പിന്റെ അര്‍ഥം ഇതായിരിന്നിരിക്കണം എന്നു പറഞ്ഞാണ് ഫോട്ടോ വൈറലാവുന്നത്.

ഇന്ധനവില വര്‍ധനവിനിടെ ഈ വേറിട്ട പ്രതിഷേധച്ചിത്രം ശ്രദ്ധേയമാകുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്.

സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മോഡിയുടെ ഫ്‌ലക്സിന് നേരെ യുവതി കൈകൂപ്പി നില്‍ക്കുന്നതാണ് ചിത്രം. ‘ഇതിന് അടിക്കുറിപ്പ് നല്‍കൂ’ എന്ന കുറിപ്പോടെയാണ് ബിവി ശ്രീനിവാസ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

അതിനിടെ, രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയരുകയാണ്. കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. ഡീസല്‍ തൊണ്ണൂറ് രൂപയോട് അടുക്കുകയും ചെയ്തു. മേയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വര്‍ധിച്ചത്.

 

പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.

ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.

അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.

മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ സീരിയല്‍ രംഗത്ത് നിന്നുള്ളവരും എത്തി.

വിവാഹത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടി രേഖയുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇവരുടെ വിവാഹാലോചന രേഖ രതീഷ് ആണ് ആദ്യം കൊണ്ടു വന്നത്. അതിനാല്‍ നിരവധി പേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം ചോദിച്ച് എത്തിയത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേഖ.

ടൈംസ് ഓഫ് ഇന്ത്യയോട് ആണ് താരം പ്രതികരിച്ചത്. ഓണ്‍സ്‌ക്രീനില്‍ തന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.

ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. തന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോമി ജോസഫ് (സിബി കുഞ്ഞ് – 59 ) കാനഡായിൽ നിര്യാതനായി. പരേതരായ തോയക്കുളം ഔതച്ചന്റേയും മറിയാമ്മയുടെയും മകനാണ്. മാമ്മൂട് ലൂർദ് മാതാ ഇടവകാംഗവും, നാലാം വാർഡ് കുടുംബ കൂട്ടായ്മയിലെ അംഗവുമാണ്. മൃതസംസ്കാരം പിന്നീട് .

ടോമി ജോസഫിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പിനുള്ള ഷെഡ്യൂള്‍ പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം നിശ്ചയിച്ചിട്ടുള്ളത്.

ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഓരോ ടീമും ആറ് പരമ്പരകള്‍ വീതം കളിക്കും. ഇന്ത്യ ഹോം സീരിസുകളില്‍ ശ്രീലങ്കയെയും ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും നേരിടും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിദേശ പരമ്പരകളിലെ ഇന്ത്യയുടെ പ്രതിയോഗികള്‍.

നിലവിലെ ചാംപ്യന്‍ ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവയാണ് കിവികളുടെ എവേ എതിരാളികള്‍.

ആദ്യ എഡിഷന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ പാകത്തിലെ ഫലമാണ് ടീം ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ ലക്ഷ്യമിടുന്നത്.

മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ പതിമൂന്നാം സീസണ്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍ ജസ്റ്റിന്‍ നാരായണ്‍. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് പേരെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റില്‍ ട്രോഫി കരസ്ഥമാക്കിയത്. പാചകപ്രേമികള്‍ക്ക് സുപരിചിതനാണ് ജസ്റ്റിന്‍ നാരായണ്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരും ഏറെയാണ് ജസ്റ്റിന്. മാസ്റ്റര്‍ ഷെഫ് കിരീടം ലഭിച്ച വിവരം ജസ്റ്റിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ, കഠിനമായി അധ്വാനിക്കൂ. നിങ്ങളെ തന്നെ അമ്പരപ്പിക്കൂ എന്ന കുറിപ്പോടുകൂടി ജസ്റ്റിന്‍ അഭിമാന നേട്ടം പങ്കുവെച്ചു.

മാസ്റ്റര്‍ ഷെഫ് എന്ന ട്രോഫിക്കൊപ്പം 1.86 കോടിയോളം തുകയുമാണ് ജസ്റ്റിന് സമ്മാനമായി ലഭിക്കുന്നത്. 27കാരനായ ജസ്റ്റിന്‍ വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയ സ്വദേശിയാണ്. ജസ്റ്റിന് ഇന്ത്യന്‍ വേരുകളുണ്ട്. ജസ്റ്റിന്‍ കൂടുതല്‍ ഉണ്ടാക്കുന്ന വിഭവങ്ങളും സൗത്ത് ഇന്ത്യനാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പാചക വീഡിയോകളും ജസ്റ്റിന്‍ പങ്കുവയ്ക്കാറുണ്ട്. ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ചിക്കന്‍ ടാക്കോസ്, ചാര്‍ക്കോള്‍ ചിക്കന്‍, ഫ്‌ലാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിന്‍ മത്സരത്തില്‍ തയ്യാറാക്കിയത്.

കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.

കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.

ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:

മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.

രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.

നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

മൂന്ന് വർഷമായി കൂടെയുള്ള കാമുകന്റെ വിവാഹമാണെന്ന് അറിഞ്ഞ് വിവാഹവെദിക്ക് പുറത്തെത്തി പൊട്ടിക്കരഞ്ഞ് യുവതി. മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം തകർത്തിരിക്കുകയാണ്. ഹോശങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞുനിലവിളിക്കുന്നത്.

തന്റെ ശബ്ദംകേട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് യുവതി പുറത്തുനിന്നും ഉറക്കെ വിളിക്കുന്നത്. താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് തന്നോട് വന്ന് നേരിട്ട് പറയണമെന്നാണ് യുവതി അഭ്യർത്ഥിക്കുന്നത്.

നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ കുടുംബം ഒടുവിൽ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിന്മാറിയത്.

മൂന്നുവർഷമായി യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു ഈ യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്. വീഡിയോ പകർത്ത് ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധിപേരാണ് കണ്ടത്. യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ഓരോരുത്തരും.

 

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ മന്‍മീത്, കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണു മരിക്കുകയായിരുന്നു.

കുറച്ചു ദിവസം മുമ്പാണ് മന്‍മീതും സുഹൃത്തുക്കളും ധര്‍മശാലയിലെത്തിയത്. തിങ്കളാഴ്ച സംഘം കരേരിയിലെത്തുകയായിരുന്നു. ഇതിനിടെ പെയ്ത കനത്തമഴക്കിടെ മന്‍മീത കാല്‍വഴുതി തടാകത്തില്‍ വീഴുകയായിരുന്നു.

ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ധര്‍മശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

RECENT POSTS
Copyright © . All rights reserved