കോട്ടയം: ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺ ലൈൻ പാസ് സംവിധാനത്തിലേയ്ക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ക് ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക. ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.
കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി.
എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം.
എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു.
അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
This is the reason as to why elephants are called gentle giants. Destroyed all the banana trees , except the one having nests.
Gods amazing Nature🙏(Shared by @Gowrishankar005) pic.twitter.com/iK2MkOuvaM
— Susanta Nanda IFS (@susantananda3) May 7, 2021
രാജ്യത്തെ പ്രധാന നഗരങ്ങളായ മസ്കത്തിലും സലാലയിലും ബസ് സർവിസുകൾ റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതൽ പെരുന്നാൾ കാല ലോക്ഡൗൺ അവസാനിക്കുന്ന മേയ് 15വരെയാണ് മുവാസലാത്ത് ബസ് ഓട്ടം നിർത്തുന്നത്.
നഗരത്തിലെ ബസുകൾക്കുപുറമെ ഇൻറർസിറ്റി സർവിസുകളായ മസ്കത്ത്-റുസ്താഖ്, മസ്കത്ത്-സൂർ, മസ്കത്ത്-സലാല എന്നിവയും റദ്ദാക്കി.
മറ്റു റൂട്ടുകളിലേക്കുള്ള ബസ് സമയത്തിൽ മാറ്റം വരും. പുതുക്കിയ സമയക്രമം വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലൂടെ മുവാസലാത്ത് പുറത്തുവിടും. വിവരങ്ങളറിയാൻ 24121555, 24121500 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യാപാരവിലക്കും രാത്രികാല സഞ്ചാര വിലക്കും ആരംഭിച്ച പശ്ചാത്തലത്തിലാണ് മുവാസലാത്ത് ബസ് സർവിസ് നിർത്തലാക്കുന്നത്.
മലയാള സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് മങ്കാ മഹേഷ്. സഹ നടിയായും അമ്മയായും ഒക്കെ അഭിനയിച്ച് മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയൂടിയാണ് മങ്ക മഹേഷ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വന്തം സ്വദേശം. ആലപ്പുഴ എന്നത് മങ്കയുടെ അമ്മയുടെ നാടാണ്. അവിടെയായിരുന്നു പഠിച്ചു വളർന്നതും എല്ലാം. താരത്തിന്റേത് ആറ് മക്കളടങ്ങുന്ന കുടുംബമാണ്. ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക.
കലാമേഖലയിൽ സ്‌കൂൾ കാലം മുതൽ തിളങ്ങി നിന്നിരുന്നു. മങ്ക നൃത്തം അഭ്യസിച്ചു കലാജീവിതം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് തുടങ്ങിതും. പ്രൊഫഷണൽ നാടകങ്ങളിൽ പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം അരങ്ങേറ്റം കുറിച്ചു. അഭിനയജീവിതം കെപിഎസി വഴിയാണ് തുടങ്ങിയത്.
അവിടെവച്ചാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തിയതും. ഭർത്താവിന്റെ നാട്ടിലായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്. മകൾ ജനിച്ച ശേഷം അഭിനയ രംഗത്ത് ചെറിയ ഇടവേള എടുത്തിരുന്നു.
വീണ്ടും അഭിനയത്തിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തിയത് മകൾ വലുതായ ശേഷം ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. മകളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി.
അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കുകയായിരുന്നു താരം. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരുന്നു. ഇപ്പോൾ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുകയാണ് താരം.
അതേ സമയം മകൾ വളർന്ന ശേഷം ദൂരദർശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും ചാൻസ് ലഭിക്കുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് പഞ്ചാബിഹൗസ് ചെയ്തു.
അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. പിന്നീട് ആ വർഷം തന്നെ എംടി ഹരിഹരൻ ടീമിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിൽ അവസരം ലഭിച്ചു. കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്ന് മങ്കാ മഹേഷ് പറയുന്നു.
അങ്ങനെ മൂന്ന് , നാല് വർഷങ്ങൾ കടന്നു പോയി. അഭിനയ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടക്കാണ് മങ്ക മഹേഷിനെ തകർത്തു കൊണ്ട് ഭർത്താവ് വിടപറയുന്നത്. ഭർത്താവ് മരിച്ചതോടെ മങ്ക മഹേഷ് തിരുവന്തപുരത്തെ വീടും താമസസ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങിയെത്തിത്.
ഇതിനിടെ ഏക മകൾ വിവാഹിതയായി. മകൾ കുടുംബവുമൊത്ത് വിദേശത്ത് താമസമാക്കിയതോടെ മങ്കയുടെ ജീവിതത്തിൽ വീണ്ടും ശൂന്യത തളം കെട്ടി. അതോടെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് തന്റെ ജീവിത പങ്കാളിയെ താരം കണ്ടെത്തി.
ഇപ്പോൾ ഭർത്താവിനൊപ്പം ആലുപ്പുഴയിലെ വീട്ടിലാണ് താരം താമസം. ഇപ്പോൾ സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമാണ് താരം. മങ്ക മഹേഷ് ഇപ്പോൾ അഭിനയിക്കുന്നത് സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ് .
മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഇന്ന് ചേർന്ന യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭ്യമായാൽ വഴങ്ങണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം ഈ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്‌റ്റിൽ മന്ത്രിയാകും. ആരാകും ചീഫ് വിപ്പ് എന്ന കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ ഡോ എന്‍ ജയരാജിന് അവസരം ലഭിക്കും. അതിനുള്ള സാധ്യത കുറവാണ്. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ജയരാജിന് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
അർഹതപ്പെട്ട പ്രാധാന്യം പാർട്ടിക്ക് ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചകൾക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ ഇനിയും തുടരും. ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് നിലപാടാണ് ചർച്ചയിലുണ്ടായത്. ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്ററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ജോസ് കെ മാണി, റോഷി അഗസ്‌റ്റിൻ, സ്‌റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.
കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം യോഗത്തിൽ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി കൂടിയുണ്ടായാൽ പാർട്ടിക്ക് നേട്ടമാകുമെന്നും ജില്ലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ ഈ നീക്കം സഹായമാകുമെന്നുമാണ് കേരളാ കോൺഗ്രസിൻ്റെ വിലയിരുത്തൽ. അല്ലാത്ത പക്ഷം രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്നും ഒരു മന്ത്രി വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.
പാലായിൽ തിരിച്ചടിയുണ്ടായെങ്കിലും രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പാർട്ടിക്ക് അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. ഒന്നും രണ്ടും എൽ എൽ എമാരുള്ള ഘടക കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.
കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.
എൻഡിഎ സഖ്യത്തെ കാഴ്ചക്കാരാക്കി തമിഴ്‌നാട്ടിൽ ഭരണം പിടിച്ച എംകെ സ്റ്റാലിനും ഡിഎംകെയും കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികൾ എടുത്ത് ശ്രദ്ധയാകർഷിക്കുകയാണ്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി നിയമിച്ചാണ് സ്റ്റാലിൻ സർക്കാർ ചർച്ചകൾക്ക് വഴിതുറന്നിട്ടിരിക്കുന്നത്. വിജിലൻസ്-ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം.
2010ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്താണ് കന്ദസ്വാമി ഐപിഎസ് വാർത്താതാരമായത്. അന്ന് അദ്ദേഹം സിബിഐ ഐജിയായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് അമിത് ഷാ കുറ്റവിമുക്തനായെങ്കിലും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാൻ മടിക്കാത്ത കന്ദസ്വാമിയുടെ ധീരത വലിയ ചർച്ചയായിരുന്നു. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.
അനീതിക്ക് എതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലൻസ് തലപ്പത്ത് നിയമിച്ച മുഖ്യമന്ത്രി സ്റ്റാലിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാലിനെ പ്രശംസിക്കുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.
കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് ഒമാനിൽ മരിച്ചു.
ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു.
കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.
രാത്രി 07:15-നാണ് മരണം സംഭവിച്ചത്.
ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.