Latest News

കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ റെക്കോഡ്‌ ചെയ്തു. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ്‌ ചെയ്തത്. ഗവേഷകർ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകൻ കുമാർ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ്‌ ചെയ്ത ഓഡിയോക്ലിപ്പിൽ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. കൂനൻ തിമിംഗിലം (ഹംപ്ബാക്ക് വേൽ) എന്നയിനം നമ്മുടെ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകർക്ക് സൂചന ലഭിച്ചിരുന്നു.

ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. 100ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.

നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.

ഒരു കാലത്ത് രാജസേനൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെ.ടി.എസ്. ഹാസ്യവേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച പടന്നയിലിന്റെ കഥാപാത്രങ്ങള്‍ ഇന്നും ഹിറ്റാണ്. ആദ്യത്തെ കൺമണി, ശ്രികൃഷ്ണപുരത്തെ നക്ഷത്രങ്ങൾ, വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും ഏറെ ചിരിപ്പിക്കുന്നവയാണ്‌.

മധ്യചൈനയെ തകര്‍ത്ത് വന്‍പ്രളയം. പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. പതിനായിരകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു

ഹൈവേകളിലൂടെ ഒഴുകി പോകുന്ന കാറുകള്‍, തകരുന്ന അണക്കെട്ടുകള്‍, വെള്ളം കയറിയ മെട്രോ ട്രെയിനുകള്‍. മധ്യ ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു വരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണ സംഖ്യ കൂടാനാണ് സാധ്യത.

വെള്ളത്തിന് മുകളിൽ കടലാസ് പോലെ ഒഴുകി നടക്കുന്ന കാറുകൾ, ട്രെയിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങി പോയ യാത്രക്കാർ. കുത്തിയൊലിച്ച് എത്തുന്ന വെള്ളത്തിൽ ജീവന് വേണ്ടി പോരാടുന്ന ആയിരങ്ങൾ. കണ്ണീരിന്റെ കാഴ്ചയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ചൈനയിലെ സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മേൽ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടർന്ന് ഹെനൻ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. സെങ്സോ നഗരത്തിന് അടുത്തുള്ള യിഹെറ്റൻ ഡാം തകരാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. കനത്ത മഴയിൽ പല സ്ഥലത്തേയും റോഡുകൾ ഒലിച്ചുപോയി. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്സോയിലുണ്ടായത്.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററില്‍ ഒരാള്‍ എഴുതിയ കുറിപ്പ് സല്‍മാന് മുന്‍പില്‍ അര്‍ബാസ് വായിച്ചു.

അതില്‍ അയാള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ… ‘ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?”

ഈ പരാമര്‍ശത്തോടുള്ള സല്‍മാന്‍ ഖാന്റെ പ്രതികരണം;

”ആളുകള്‍ക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങള്‍ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാന്‍ മറുപടി നല്‍കുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ…. സഹോദരാ എനിക്ക് ഭാര്യയില്ല. ഞാന്‍ ജീവിക്കുന്നത് ഇന്ത്യയില്‍, ഒന്‍പതാമത്തെ വയസ്സുമുതല്‍ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍. ഞാന്‍ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അര്‍ഹിക്കുന്നില്ല.

വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.

മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

തമിഴ്നാട് സ്വദേശിയായ വയോധികയെ എട്ടു വര്‍ഷത്തോളം അടിമയാക്കി ജോലിയെടുപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. ഇന്ത്യന്‍ സമൂഹത്തിന് ആകെ അപമാനകരമായ സംഭവത്തില്‍, വിക്ടോറിയയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കന്ദസ്വാമി, കുമുദിനി കണ്ണന്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജയില്‍ശിക്ഷ വിധിച്ചത്. 53 വയസുകാരിയായ കുമുദിനി കണ്ണന്‍ എട്ട് വര്‍ഷവും ഭര്‍ത്താവ് കന്ദസാമി കണ്ണന്‍ (57) ആറു വര്‍ഷവും ശിക്ഷ അനുഭവിക്കണം. വിധി കേള്‍ക്കാനായി കന്ദസാമിയെയും കുമുദിനിയെയും വിക്ടോറിയയിലെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.

2007 നും 2015 നും ഇടയിലാണ് മെല്‍ബണിലെ മൗണ്ട് വേവര്‍ലിയിലെ ഇവരുടെ വീട്ടില്‍ അറുപതുകാരിയായ വയോധികയെ രഹസ്യമായി താമസിപ്പിച്ച് അടിമവേല ചെയ്യിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലയളവ് അടിമയാക്കി വച്ചിരുന്ന കേസാണിതെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗാര്‍ഹിക അടിമത്തം സംബന്ധിച്ച ഒരു കേസ് ആദ്യമായാണ് ഓസ്ട്രേലിയന്‍ കോടതിയില്‍ വാദം കേള്‍ക്കുന്നത്.

പാചകവും ശുചീകരണവും മൂന്നു കുട്ടികളുടെ പരിപാലനവും അടക്കം ദിവസം 23 മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുകയും എട്ടു വര്‍ഷം അടിമയാക്കി വെയ്ക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ കോടതി ചുമത്തിയത്. ജോലികള്‍ തുടര്‍ച്ചയായി ചെയ്യിപ്പിച്ചതായും മതിയായ ഭക്ഷണം നല്‍കിയില്ലെന്നും കുമുദിനി ശാരീരികമായും മാനസികമായും പീഡിപ്പിപ്പിച്ചതായും വയോധിക വിചാരണയ്ക്കിടെ മൊഴി നല്‍കിയിരുന്നു.

അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നു ശിക്ഷ വിധിച്ച ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കുട്ടികളുടെ കണ്‍മുന്നിലാണ് വയോധിക അടിമയായി അവിടെ കഴിഞ്ഞത്. മറ്റൊരു സഹജീവിയോട് എങ്ങനെ പെരുമാറണം എന്നതിന്റെ ഏറ്റവും മോശമായ മാതൃകയാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാട്ടിക്കൊടുത്തത്.

വയോധികയുടെ ജീവിതം പ്രതികള്‍ അവരുടെ വീടിനുള്ളില്‍ തളച്ചിട്ടു. അവരുടെ യഥാര്‍ഥ അവസ്ഥ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍ പ്രതികള്‍ വളരെയധികം ശ്രദ്ധിച്ചതായും കോടതി കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

അതേസമയം, വയോധികയെ അടിമയാക്കി വച്ചിരുന്നതായി ദമ്പതികള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ നിരപരാധികളാണെന്നു ശക്തമായി ഇരുവരും കോടതിയില്‍ വാദിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ രണ്ടുപേരും വിശ്വസിക്കുന്നതായി തനിക്ക് നല്ല ബോധ്യമുണ്ടെന്നു ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ പറഞ്ഞു. ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപമോ സങ്കടമോ ദമ്പതികള്‍ പ്രകടിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും കോടതി പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

വയോധികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് 2015-ല്‍ തമിഴ്‌നാട്ടിലുള്ള കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് വിക്‌ടോറിയ പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് ദമ്പതികള്‍ നല്‍കിയത്. 2007-നു ശേഷം വയോധികയെ കണ്ടിട്ടില്ലെന്നാണു പോലീസിനോടു പറഞ്ഞത്.

ശുചിമുറിയില്‍ വീണതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വയോധികയെ 2015 ജൂലൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ പേരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 40 കിലോഗ്രാം മാത്രമായിരുന്നു ആ സമയത്ത് അവരുടെ ഭാരം. രക്തത്തില്‍ അണുബാധയുമുണ്ടായി. കുമുദിനി ഫ്രോസണ്‍ ചിക്കന്‍ എടുത്ത് തന്റെ തലയില്‍ അടിച്ചതായും ഭക്ഷണവും തിളച്ച വെള്ളവും തലയിലും കാലിലും ഒഴിച്ചതായും പരിഭാഷിയുടെ സഹായത്തോടെ വയോധിക ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തി. ഇതോടെയാണ്് അടിമവേലയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

എട്ട് വര്‍ഷമായി പ്രതിദിനം 3.36 ഡോളര്‍ മാത്രമാണ് ദമ്പതികള്‍ സ്ത്രീക്കു ശമ്പളമായി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് മെയ്ഡ്മെന്റ് ക്യുസി പറഞ്ഞു.

നീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.

നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ പറയുന്നു.

രണ്ട് ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പുകൾ, ഇമെയിലുകൾ, അക്കൗണ്ടിങ് വിവരങ്ങൾ, നീല ചിത്രങ്ങൾ തുടങ്ങിയവ രാജ് കുന്ദ്രയുടെ മുംബൈയിലെ ഓഫിസിൽനിന്ന് കണ്ടെത്തിയിരുന്നു.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവരുടെ പതിവ്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ െപാലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്ന് മുംബൈ പൊലീസ് കമീഷണർ ഹേമന്ദ് നഗ്രാലെ പറഞ്ഞു.

വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 18 മാസം മുമ്പാണ് കുന്ദ്ര ബിസിനസ് ആരംഭിച്ചതെന്ന് ജോയിന്‍റ് കമീഷണർ മിലിന്ദ് ബരാംബെ മാധ്യമങ്ങളോട് പറഞ്ഞു. നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക് അയച്ചുനൽകും. അവിടെനിന്ന് ആപ്പുകളിൽ അപ്േലാഡ് ചെയ്യും. ഒരു ആപ്പ് വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.

ലോക്ഡൗണിൽ ബിസിനസ് പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ ആസ്ഥാനമായ അടുത്ത ബന്ധുവായ പ്രദീപ് ബക്ഷിയുടെ കെന്‍ റിൻ ലിമിറ്റഡുമായി പങ്കാളിത്തത്തിലേർെപ്പട്ടായിരുന്നു പിന്നീടുള്ള പ്രവർത്തനം. രാജ് കുന്ദ്ര വിഡിയോകൾ ഇന്ത്യയിൽനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്തിരുന്നില്ല. വിട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചുനൽകുകയും അവിടെവെച്ച് ആപ്പുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. വിഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വെച്ചായിരുന്നു.

അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ലെന്നാണ് പോലീസ് നിലപാട്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.

ഇന്ത്യയിലെ കോവിഡ് 19 മരണം സംബന്ധിച്ച യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതെന്ന് പഠനം. ഇന്ത്യയില്‍ കോവിഡ് 19 മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് പഠനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റ് എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിന്‍ സാന്‍ഡേഫര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്.

രാജ്യത്ത് ഇതുവരെ 4.18 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ മരണസംഖ്യ. എന്നാല്‍ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാര്‍ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ യഥാര്‍ഥ മരണ സംഖ്യ 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പഠനം പറയുന്നത്.

2020ല്‍ ശക്തമായ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയതോതില്‍ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍, മേയ് മാസങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം നിറഞ്ഞുകവിഞ്ഞു. മേയ് മാസത്തില്‍ മാത്രം 1,70,000 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്താണ് കോവിഡ് മരണങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. നിലവില്‍ വിലയിരുത്തപ്പെടുന്നതിനേക്കാള്‍ രൂക്ഷമാണ് കോവിഡിന്റെ ആദ്യ തരംഗത്തിലെ മരണനിരക്കെന്നാണ് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് പഠനം പറയുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ ബോറിസ് ജോൺസൺ തയാറായില്ലെന്നാണ് ആരോപണം.

കോവിഡ് ബാധിച്ച് 80 വയസ്സിന് മുകളിലുള്ള വൃദ്ധർ മാത്രമാണ് മരിക്കുന്നത്.അതിനാൽ ലോക്ഡൗൺ ആവശ്യമില്ല എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കമ്മിങ്സ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസിൽ കോവിഡ് പടർന്നുതുടങ്ങിയ സമയത്തുപോലും 95കാരിയായ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു.

സർക്കാർ ശരിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപാട് മരണങ്ങൾ തടയാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ ബോറിസ് ജോൺസണെ വിമർശിച്ച് പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തുവന്നു. ആരോപണങ്ങളോട് ബോറിസ് പ്രതികരിച്ചിട്ടില്ല.

മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷമാണ് ആലപ്പുഴ രാമങ്കരി സ്വദേശിയായ സി സി വർഗീസ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത് . പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിലാണ്.  സെസി സേവ്യർ കോൺഗ്രസ് അനുകൂല അഭിഭാഷകരുടെ സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിലെ സജീവ അംഗമായിരുന്നു. ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ബാർ അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സെസി സേവ്യർ ഡൽഹിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

വ്യാജ എംബിബിഎസ് ബിരുദവുമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർമാരുടെ വാർത്തകൾ കേരളം ഒട്ടേറെ കണ്ടിരുന്നു. എന്നാൽ വ്യാജ നിയമ ബിരുദത്തിൻറെ കഥ കേരളത്തിൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Copyright © . All rights reserved