ഡോ. ഷർമദ് ഖാൻ
മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറസുകൾ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പിൽ നമ്മൾ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ആ വൈറസിനെതിരെ ഒരു വാക്സിനും കണ്ടുപിടിച്ചേക്കാം. എന്നാൽ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവർത്തിക്കാം.
വൈറസ് ഏതൊക്കെ വേഷത്തിൽ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവർ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാൻ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മൾ കണ്ടതാണല്ലോ?
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.
ഒരാൾ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം.
നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു ലഭിക്കുന്നിടത്ത്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഒരാളിന്റെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും മെച്ചമായിരുന്നാൽ മാത്രം ആരോഗ്യമുണ്ടാകുന്നു. എന്നാൽ പരിസരത്തുള്ള ജീവികളിൽ ഉണ്ടാകുന്ന അനാരോഗ്യവും പകർച്ചവ്യാധികളുമെല്ലാം വ്യക്തിശുചിത്വം മെച്ചമായിരിക്കുന്ന ഒരാളിലും അസുഖത്തെ ഉണ്ടാക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം സാധ്യമാകൂ.
കോവിഡ് 19 നാശം വിതച്ച പലരാജ്യങ്ങളിലും കാണുമ്പോഴുള്ള വൃത്തിയല്ലാതെ ആരോഗ്യമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അങ്ങനെയുള്ള ഒരു രാജ്യത്ത് വ്യക്തിശുചിത്വം പരമാവധി പാലിക്കുന്ന പൗരന് പോലും അതിന്റെ ഫലം ലഭിക്കണമെന്നില്ല. അപ്പോൾപിന്നെ വ്യക്തിശുചിത്വവും കുറവുള്ള ഒരാളിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ?
ശരീരബലം വർദ്ധിപ്പിക്കുവാൻ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
*ഭക്ഷണം*
അവനവന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും, ദഹനശക്തിയ്ക്കനുസരിച്ചും ,ആരോഗ്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയും, ശീലിച്ചിട്ടുള്ളതുമായ ഭക്ഷണത്തിനു മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന നമ്മുടെ കാഴ്ചപ്പാട് മാറുക തന്നെ വേണം. തൈരിനേക്കാൾ മോരിനും ചിക്കനേക്കാൾ വെജിറ്റബിൽസിനും തണുത്തവെള്ളത്തേക്കാൾ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാൾ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ?
ഭക്ഷണം ശരിയായി കഴിച്ചാൽ അതുതന്നെ ഒരു പരിധിവരെ മരുന്നു പോലെ പ്രവർത്തിക്കും. ആയുർവേദമരുന്നിൽ ചേർക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിൻറെ ഭാഗമാകുന്നതും വെറുതെയല്ല.സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോൾ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ വ്യത്യാസപ്പെടുത്തുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, പലവിധ ഭക്ഷണം കഴിക്കുക, എന്ത് കഴിച്ചാലും അത് രോഗത്തെ ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യത്തിന് നല്ലതോ എന്ന് ചിന്തിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുന്നതാണോ അതോ മെലിയിപ്പിക്കുന്നതാണോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാണുന്നതെന്തും കിട്ടുന്ന അളവിൽ ഭക്ഷിച്ച് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. അത്തരം ആൾക്കാർ വേഗത്തിൽ രോഗിയായി തീരുകയും ചെയ്യും.
*കൃത്യനിഷ്ഠ*
നേരത്തെ എഴുന്നേൽക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക,ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാൻ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തിൽ തന്നെ ശീലിക്കുന്നവർക്ക് വാർദ്ധക്യത്തിലും ആരോഗ്യത്തോടെ യിരിക്കുവാനും ശരീരബലം ലഭിക്കുവാനും ഇടയുള്ള ഒരു ലഘുവായ മാർഗമാണ് കൃത്യനിഷ്ഠ.
*വ്യായാമം*
ലഘുവ്യായാമങ്ങൾ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വർധിച്ചു വരുമ്പോൾ. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലിരോഗങ്ങൾ ഉണ്ടാകുന്നവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നൽകുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തേയും മനസ്സിനേയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
*ഉറക്കം*
ഗാഢനിദ്ര ലഭിക്കുന്നവർക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
*ദിനചര്യ*
എപ്പോൾ ഉണരണം, എന്തുപയോഗിച്ച് പല്ല് തേയ്ക്കണം, എണ്ണ തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം, മൂക്കിൽ മരുന്ന് ഇറ്റിക്കേണ്ട ആവശ്യമെന്ത്? എങ്ങനെയുള്ള ഭക്ഷണമാണ് നല്ലത്? വ്യായാമം, ഉറക്കം എന്നിങ്ങനെ ഒരു ദിവസം ചെയ്യേണ്ടവ എന്തൊക്കെ? എന്തൊക്കെ പാടില്ല എന്ന് 5000 വർഷങ്ങൾക്ക് മുമ്പ് ആയുർവേദം പറഞ്ഞുവെച്ചിട്ടുണ്ട്. അവ അനുസരിക്കുന്നവർക്ക് ഇന്നും ശാരീരികശേഷി വർധിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താനാകുന്നു.
*കാലാവസ്ഥാചര്യ*
കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങൾക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച ലക്ഷണങ്ങൾ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാവുന്നു. ആയത് പരിഹരിക്കണമെങ്കിൽ അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങൾക്കും പ്രാധാന്യം നൽകുക.അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്.അങ്ങനെ നമ്മൾ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങൾക്ക് വിധേയമാകുക.
അതല്ലെങ്കിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച രോഗങ്ങൾ ബാധിക്കാനിടയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാനാകും. ചൂട് കൂടുമ്പോൾ വർദ്ധിക്കുന്ന വൈറസ്,തണുപ്പിലും മഴയിലും വർദ്ധിക്കുന്ന വൈറസ് ഇവയൊക്കെ നമുക്ക് ചുറ്റിലും ഉള്ളപ്പോഴും ആരോഗ്യം മെച്ചമാണെങ്കിൽ രോഗത്തിൻറെ പിടിയിൽ അകപ്പെടില്ല.
*മരുന്നും ചികിത്സയും*
എപ്പോഴും ആരോഗ്യത്തോടെ യിരിക്കുവാൻ സാധിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങൾ വരുന്നവർക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആരോഗ്യം കുറയാം.അസുഖത്തിന് മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നല്ല. ഓരോ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്ന് മരുന്ന് ഉപയോഗിക്കാനോ ആശുപത്രിയിൽ പോകാനോ സാധിക്കാതെ, അസുഖമില്ലാതെയും പരാതി ഇല്ലാതെയും വീട്ടിലിരുന്ന മലയാളികളെ കുറിച്ചും ആയിരുന്നല്ലോ? മൂക്കിൻ തുമ്പത്ത് വന്നിരിക്കുന്ന ഈച്ചയെ നമുക്ക് കൈകൊണ്ട് ആട്ടിപ്പായിക്കാം. എന്നാൽ വാളെടുത്ത് വെട്ടി ഓടിക്കണോ? വളരെ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും അതിശക്തമായ മരുന്നുകൾ കഴിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനാകില്ല.
ഡോക്ടർ ഒരിക്കൽ നിർദ്ദേശിച്ചെന്നുവെച്ച് തുടർച്ചയായി വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അരിഷ്ടങ്ങളും അസിഡിറ്റിക്ക് ഉള്ളതും ഉൾപ്പെടെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയായ ഒന്നല്ല. വളരെ അത്യാവശ്യത്തിനും ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയും ആകണം മരുന്ന് ഉപയോഗിക്കേണ്ടത്. സ്വയംചികിത്സിക്കുവാനും വാട്സ്ആപ്പ് വൈദൃത്തിന്റെ പുറകേ പോകുവാനും അർഹതയില്ലാത്തവരുടെ ചികിത്സാ നിർദ്ദേശങ്ങളും അമിത പഥ്യങ്ങളും അല്പം പോലും തെറ്റാതെ പാലിക്കുവാനും തയ്യാറുള്ളവർ നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീർഘകാലത്തെ പ്രയത്നത്താൽ ലഭിക്കുന്ന ആരോഗ്യം അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നും ഓർമ്മിപ്പിക്കട്ടെ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
‘ഇന്ദീവരം’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രുതിമധുരമാർന്ന അഞ്ച് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ വിജയ് യേശുദാസാണ് ഈ ആൽബത്തിലെ മുഖ്യഗായകൻ. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനും ഈ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈ ആൽബത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത് യുകെയിലെ പ്രശസ്ത കവയിത്രിയും സാഹിത്യകാരിയുമായ ശ്രീമതി ബീനാ റോയ് ആണ്. ഭാവതരളമായ രചനകളാൽ സമ്പുഷ്ടമായ എഴുത്തുകളുടെ ഉടമയാണ് ശ്രീമതി ബീനാ റോയ്. ക്രോകസിന്റെ നിയോഗങ്ങൾ എന്ന 70 കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരത്തിലൂടെ സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയിയുടെ രണ്ടാമത്തെ സംഗീതആൽബമാണ് ഇത്. കാവ്യരസപ്രധാനമായ വരികളിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ എഴുത്തുകാരിയാണ് ബീനാ റോയ്.
ഇന്ദീവരത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ പ്രസാദ് എൻ എ ആണ്. മലയാളത്തിലെ മുൻനിര ഗായകരെ ഉൾക്കൊള്ളിച്ച് നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള ആളാണ് ശ്രീ പ്രസാദ് എൻ എ. അതിമനോഹരമായ അഞ്ച് വ്യത്യസ്തരാഗങ്ങളിലാണ് പ്രേക്ഷകരുടെ മനം കവരുവാൻ ഈ ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനാമിക കെന്റ് യു കെ യുടെ ആദ്യ സംഗീതആൽബമായ ബൃന്ദാവനി, സാഹിത്യംകൊണ്ടും സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും വളരെയേറെ പ്രേക്ഷക പ്രശംസ നേടിയിരന്നു. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കുന്ന രണ്ടാമത്തെ സംഗീത ആൽബമാണ് ഇന്ദീവരം.
എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസ്സിൽ സൂക്ഷിക്കാൻ പ്രണയം തുളുമ്പുന്ന ഗാനങ്ങളടങ്ങിയ ഈ ആൽബം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7.30 നു ഗർഷോം ടിവിയിലൂടെ റിലീസ് ചെയ്യുന്നു.
കാൻസർ ജീവിതത്തിലേക്കു വന്നത് ഭാഗ്യമായി കരുതുന്ന ആളാണ് ബോളിവുഡ് താരം മനീഷ കൊയ്രാള. ഗർഭാശയ കാൻസർ ബാധിച്ച താരം രോഗത്തിൽ നിന്ന് മുക്തി നേടിയിട്ട് ഏഴ് വർഷം പിന്നിട്ടു. കാൻസർ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നും താരം പറയുന്നു. ആശാഭംഗങ്ങളും അനിശ്ചിതത്വവും ഭയവും കടന്ന് ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാൻ പഠിച്ച താരം ഇപ്പോൾ ഒരു യാത്രയിലാണ്. ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയിൽ.
മനീഷയുടെ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് സന്ദര്‍ശിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അധികവും യാത്രകളുടെ ചിത്രങ്ങളും ‘പൊസിറ്റീവ്’ ആയി നിലനില്ക്കാന് ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റ പോസ്റ്റുകള്‍ മുഴുവനും.
കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ചില ചിത്രങ്ങളും വിഡിയോകളും മനീഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്…’ എന്ന പ്രശസ്തമായ വരികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്.
2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി, വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായ മനീഷ പിന്നീടിങ്ങോട്ട് മുഴുവന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാമാണ് ഏറെയും ആരാധകരുമായി പങ്കുവച്ചത്.
കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ ‘ഹീല്‍ഡ്’ എന്ന മനീഷയുടെ പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ പല വേദികളിലും പ്രചോദനപരമായ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും മനീഷ ക്ഷണിക്കപ്പെട്ടിരുന്നു.
ഡബ്ലിന്‍: അയര്‍ലണ്ടില്‍ മലയാളി നഴ്സ് നിര്യാതയായി. അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിന്‍ അടുത്ത്താലയിലെ 10 സ്വിഫ്റ്റ് ബ്രൂക്ക് ക്ളോസിലെ താമസക്കാരിയും, ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്സുമായിരുന്ന സോമി ജേക്കബ് (62 ) ആണ് ഇന്ന് വെളിപ്പിന് (പ്രാദേശിക സമയം) അഞ്ച് മണിയോടെ നിര്യാതയായത്. ഭൗതീകദേഹം നാളെ (വ്യാഴാഴ്ച ) പൊതുദര്‍ശനത്തിന് വെയ്ക്കുന്നു എന്നുള്ള വിവരവും അറിയിക്കുന്നു.
താലയിലെ സ്ക്വയര്‍, താല സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍ നാളെ (വ്യാഴം, 23/07/2020 ) രാവിലെ 10 മണി മുതല്‍ ഒരു മണിവരെയും, വൈകിട്ട് 5 മണി മുതല്‍ 7 മണി വരേയുമാണ് പരേതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ഫ്യുണറല്‍ ഹോമില്‍ നടത്തപ്പെടും. ഡബ്ലിനിലെ ഐ പി സി പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. നാളെ മാത്രമേ പൊതുസമൂഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ദര്‍ശനസമയത്തിനുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗനിര്‍ണ്ണയത്തെ തുടര്‍ന്ന് ഏതാനം മാസങ്ങളായി പാലിയേറ്റിവ് കെയറില്‍ ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയിലാണ് താലയിലെ ഭവനത്തിലേക്ക് കൊണ്ട് വന്നത്. ഇന്ന് ( ജൂലൈ 22 ) രാവിലെ അഞ്ച് മണിയോടെയാണ് സോമി മരണത്തിന് കീഴടങ്ങിയത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല കൈതവനമല വര്‍ഗീസ് മാത്യുവിന്റെ മകളായ സോമി ജേക്കബ് 2004 മുതല്‍ അയര്‍ലണ്ടില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
ഫ്യുണറല്‍ ഹോം അഡ്രസ്സ്
Brian McElroy Funeral Directors
The Motor Cetnre
(opposite Tallaght Stadium The Square)
Tallaght, Co. Dublin)
മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്
മരുമകള്‍ :അഞ്ജു ഐസക്ക്
ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്വാറന്റൈന് ഒരാഴ്ചയായി കുറയ്ക്കണമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ തീരുമാനം.
’14 ദിവസത്തെ ക്വാറന്റൈനുണ്ടാകും. ക്വാറന്റൈനിലാണെങ്കിലും മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ഇതിലൂടെ പരമ്പരക്ക് മികച്ച മുന്നൊരുക്കം നടത്താന്‍ ടീം അംഗങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍’. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സി.ഇ.ഒ നിക്ക് ഹോക്ക്ലി പറഞ്ഞു.
ഇന്ത്യന്‍ ടീമിന് അഡ്ലെയ്ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മ്മിച്ച ഹോട്ടലില്‍ താമസസൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയാണുള്ളത്. ബ്രിസ്ബെയ്നില്‍ ഡിസംബര്‍ 4നാണ് ആദ്യ ടെസ്റ്റ്.
മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരാണ് ഇന്ത്യ അവസാനം കളിച്ചത്. കോവിഡ് രാജ്യത്തെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഉടനെയൊന്നും ഒരു മത്സരം ഇന്ത്യയില്‍ പ്രതീക്ഷിക്കാനാവില്ല.
നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളിൽ നടി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കങ്ങളിലേക്ക് പോവാൻ കാരണമാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം, ലൈവിൽ വനിത വിജയകുമാർ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. നയൻതാരയും പ്രഭുദേവയേയും അനാവശ്യമായി വനിത വിവാദങ്ങളിലേക്ക് വലിച്ചിട്ടു കൊണ്ടുള്ളതാണ് വനിതയുടെ ട്വീറ്റ്.
“പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്കു മുന്നിലും സങ്കടം പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നാണ്,” ട്വീറ്റിൽ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാർ ചോദിച്ചത്. ഈ ചോദ്യം നയൻതാര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകർ ലക്ഷ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയ വനിതയ്ക്ക് എതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് വനിത.
ഹൂസ്റ്റണിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് അടപ്പിച്ച് അമേരിക്ക. ചാരവൃത്തി ആരോപിച്ചാണ് നടപടി. കോവിഡ് വാക്സിന് വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കന്‍ നടപടിക്ക് പകരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടപ്പിക്കാനും നീക്കമുണ്ട്.
അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ അതിരുവിട്ടതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നിര്‍ദേശമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
തീരുമാനം പിന്‍വലിക്കാത്ത പക്ഷം ശക്തമായ നടപടികള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. കോണ്‍സുലേറ്റ് വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മുന്‍പൊന്നും കേട്ടിട്ടില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയ്ക്ക് കോണ്‍സുലേറ്റ് അടയ്ക്കാന്‍ രണ്ട് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
അതിനിടെ, ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റിലെ രേഖകള്‍ കത്തിച്ചതിനെ തുടര്‍ന്നാവാം ഇതെന്ന് കരുതുന്നു.
അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കടക്കാനായില്ല. കോണ്‍സുലേറ്റ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് അഗ്നിശമന സേനയ്ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാതിരുന്നത്.
കേരളത്തില്‍ കോവിഡ് വ്യാപനം ഗുരുതരാവസ്ഥയിലേക്ക് കടന്നതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇന്ന് മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
”സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടപ്പിലാക്കി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്”, എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങിയേക്കും.
സംസ്ഥാനത്ത് ആദ്യമായി ഇന്ന് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിന് മുമ്പ് മാര്‍ച്ച് 23-ന് കേരളം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ അതിര്‍ത്തി കടത്തി വിടൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.
ലോകം മുഴുവന്‍ കൊറോണ മഹാമാരിയെ നേരിടാന്‍ വാക്സിന് കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. അതിനിടെ വൈറസിനെ തുരത്താനായി കുട്ടികള്‍ക്ക് മദ്യം നല്കി ഗ്രാമീണര്‍. ഒഡീഷയിലെ മല്‍ഗംഗിരി ജില്ലയിലെ പാര്‍സന്‍പാലി ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് 10-12 വയസ് പ്രായമുള്ള ഒരു ഡസനോളം കൗമാരക്കാര്‍ക്ക് നാടന്‍ മദ്യം നല്‍കിയത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നാട്ടുകാര്‍ മാസ്ക് ധരിക്കാത്തതും കാണാം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നാരായണ്‍ ദാസിനെ നിയോഗിച്ചിട്ടുണ്ട്.
ഒഡീഷയില്‍ അറിയപ്പെടുന്ന പ്രാദേശിക മദ്യമായ സല്‍പയാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് മുതിര്‍ന്നവര്‍ പലപ്പോഴും കുടിക്കാറുണ്ടെങ്കിലും സാധാരണയായി കുട്ടികള്‍ക്ക് നല്‍കാറില്ല. കൊറോണ വൈറസ് പിടിക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് നല്‍കിയത്.
കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ മദ്യത്തിന് കഴിയുമെന്ന് ഗ്രാമവാസികള്‍ മാത്രമല്ല വിശ്വസിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു വൈറല്‍ വീഡിയോയില്‍ മംഗളൂരുവിലെ ഉല്ലാലിലെ കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി വൈറസിനെ തോല്‍പ്പിക്കാന്‍ റമ്മും രണ്ട് പകുതി വേവിച്ച മുട്ടയും ഉത്തമമാണെന്ന് പറഞ്ഞിരുന്നു.
Despite relentless efforts to spread awareness about #COVID19, superstitions about the virus still rule interior pockets in #Odisha. An incident from Malkangiri where children were seen consuming country-made ‘salap liquor’ to prevent SARS-nCoV infection is a testimony to it. pic.twitter.com/qAsRVRvLkm
— OTV (@otvnews) July 21, 2020
ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് ഇനി സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ല. സിപിഎം സംസ്ഥാന നേതൃത്വം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാനുള്ള കാരണവും വിശദമാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഎം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചര്‍ച്ചകളില്‍ സിപിഎം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് നേതൃത്വം അറിയിച്ചു.
സാധാരണനിലയില്‍ സിപിഎം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്ക്കുന്ന അവതാകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഎം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന് നിരന്തരം ഇടപെടുകയാണെന്നും നേതൃത്വം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന് തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എംബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന് തടസ്സപ്പെടുത്തിയത്.
മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേര് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുപ്പത് സെക്കന്‍ഡില്‍ സിപിഎം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളില്‍ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചര്‍ച്ചകള്‍ സാക്ഷിയാകുന്നുവെന്നും കുറിക്കുന്നു. വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഎം നിലപാടുകള്‍ ജനങ്ങള്‍ അറിയരുതെന്നാണ് ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുകയുംചെയ്യുന്നു സിപിഎമ്മിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകള്‍ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചര്‍ച്ചാവേദിയില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഎം കരുതുന്നതായും ഫേസ്ബുക്കില്‍ വ്യക്തമാക്കി.
അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനമെന്നും നേതൃത്വം അറിയിത്തു. ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്കി സിപിഎം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതെല്ലാം സമൂഹ മാധ്യമങ്ങളില്‍ അപ്പപ്പോള്‍ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഎം വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും ഒര ചാനലും ബഹിഷ്കരിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഎമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണെന്നും ഫേസ്ബുക്കില്‍ വിശദമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്തുകൊണ്ട് സിപിഐ എം പ്രതിനിധികൾ
ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുക്കുന്നില്ല
ചാനൽ ചർച്ചകൾ രാഷ്ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക് വസ്തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്
ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.
സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ് അവതാരകൻ തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുപ്പത് സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു.
വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ് ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുകയുംചെയ്യുന്നു സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഐ എം കരുതുന്നു. അതുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജ വാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒര ചാനലും ബഹിഷ്കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണ്.