Latest News

അടിപിടി കേസിൽ പ്രതിയായ യുവാവ് മദ്യപിച്ചെത്തി കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പെട്രോളോഴിച്ചു ആത്മഹത്യശ്രമം നടത്തി. സംഭവം കണ്ടുനിന്ന ഹോം ഗാർഡ്  സമയോചിതമായ ഇടപെടൽ മൂലം യുവാവിനെ കിഴ്പ്പെടുത്തിയത് കൊണ്ട് ഒരു ദുരന്തം ഒഴിവായി. യുവാവിന്റെ ജീവൻ രക്ഷിച്ച ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.

ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ

18 വർഷത്തോളം ജവാനായിരുന്ന ബേബി (വർഗീസ് ആന്റണി) ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ എട്ടുമണിക്കാണ് സംഭവം. സ്ഥിരം ശല്യക്കാരനായ യുവാവ് അയൽവാസിയുമായി പൊതുനിരത്തിൽ അടിപിടി ഉണ്ടാക്കിയതിന് പോലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു യുവാവ് കുപ്പിയിൽ പെട്രോളുമായി വന്നു സ്റ്റേഷന് മുൻപിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീപ്പട്ടിയുമായി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

ആദ്യം തടയാനെത്തിയ പോലീസുകാരനുമായി മൽപ്പിടുത്തം ഉണ്ടായി. പൊലിസുകാർക്കും പരുക്കേറ്റു. തുടർന്ന് അവസരോചിതമായ വർഗീസ് ഇടപെട്ടു തീപ്പട്ടി തട്ടി തെറിപ്പിച്ചു കളഞ്ഞു പ്രതിയെ കിഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ താലൂക്ക് ഹോസ്പറ്റലിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ പോലീസുകാരൻ പ്രകാശനെയും ആശുപത്രിൽ പ്രവേശിപ്പിച്ചു. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് വിഷ്ണു പ്രദീപ് (26) എന്ന് പോലീസുകാർ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോം ഗാർഡ് വർഗീസ് ആന്റണിയെ ചിങ്ങവനം ഇൻസ്‌പെക്ടറുടെ നേത്രത്തിൽ പോലീസുകാർ അഭിനന്ദിച്ചു.

  ബിജോ തോമസ് അടവിച്ചിറ

ഇതുവരെ ലഭിച്ചിട്ടില്ലാത്ത തരം ആദിമ മനുഷ്യന്റെ ഫോസിൽ ഇസ്രയേലിൽ നിന്ന് കണ്ടെത്തി. സിമന്റ് പ്ലാന്റ് നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് അപൂർവമായ മനുഷ്യന്റെ ഫോസിൽ ലഭിച്ചത്. ഇതിന്റെ പഴക്കം നിർണയിച്ചപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. തലയോട്ടി, പല്ല് തുടങ്ങിയവയുടെ പഴക്കം 130,000 വര്‍ഷമാണെന്ന് അനുമാനിക്കുന്നതായി ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെയും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരും വ്യക്തമാക്കുന്നു.

പുതുതായി കണ്ടെത്തിയ മനുഷ്യനു ഗവേഷകർ പേരും ‘നെഷര്‍ റാംലാ ഹോമോ’ (Nesher Ramla Homo) എന്നാണ് പേരിട്ടിരിക്കുന്നത്. നെഷര്‍ റാംലാ ഹോമോ, മനുഷ്യരുടെ പൂര്‍വികര്‍ക്കൊപ്പം 100,000 ലേറെ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാമെന്ന അനുമാനവും ശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. നെഷര്‍ ഹോമോ ആദ്യം ഉണ്ടായത് 400,000 വര്‍ഷം മുൻപായിരിക്കാമെന്നും അനുമാനിക്കുന്നു.
നെഷര്‍ ഹോമോ വംശത്തിലുള്ളവര്‍ക്ക് വലിയ പല്ലുകള്‍ ഉണ്ടായിരുന്നു. അതേസമയം താടി ഉണ്ടായിരുന്നില്ല. ഇവര്‍ ഹോമോ നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികരായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നു.

ഇതുവരെ കരുതി വന്നിരുന്നത് നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികര്‍ യൂറോപ്പിലാണ് ഉടലെടുത്തത് എന്നായിരുന്നു. നെഷര്‍ ഹോമോയുടെ കണ്ടെത്തല്‍ പ്രകാരം നേരത്തെയുണ്ടായിരുന്ന അനുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം. ശാസ്ത്രത്തിന് അതിപ്രധാനമായ ഒരുകണ്ടെത്തലാണ് പുതിയ തരം ഹോമോ വകഭേദത്തിന്റേതെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ഗവേഷകരില്‍ ഒരാളായ ഹെര്‍ഷ്‌കൊവിറ്റ്‌സ് പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് ആദ്യമായാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നത്. നെഷര്‍ റാംലാ വിഭാഗത്തിനു കല്ലുവച്ചുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ആധുനിക മനുഷ്യരുടെ പൂര്‍വികരുമായി ഇടപെട്ടിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു.

താന്‍ അന്ധവിശ്വാസിയല്ലെന്ന് നടന്‍ ബൈജു സന്തോഷ്. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മൂകാംബിക പോയപ്പോഴാണ് അവസാനമായി അമ്പലത്തില്‍ പോയത് എന്ന കാര്യം പങ്കുവച്ചു കൊണ്ടാണ് ബൈജുവിന്റെ വാക്കുകള്‍. ഷൂട്ട് കഴിഞ്ഞ് എത്തിയപ്പോള്‍ ദാസേട്ടന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്നു. ദാസേട്ടന്‍ വിളിച്ചതു കൊണ്ട് പോയി ബൈജു പറയുന്നത്.

ബൈജുവിന്റെ വാക്കുകള്‍:

ഞാന്‍ അന്ധവിശ്വാസിയല്ല. വിശ്വാസങ്ങള്‍ക്ക് എതിരുമല്ല. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ മൂകാംബിക പോയപ്പോള്‍ ആണ് അവസാനമായി അമ്പലത്തില്‍ പോയത്. അന്ന് ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോള്‍ ദാസേട്ടന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്നു.

എന്നെ കണ്ടയുടന്‍ ചോദിച്ചു, അമ്പലത്തില്‍ വരുന്നില്ലേ? ഞാന്‍ പറഞ്ഞു പിന്നെന്താ.. ദാസേട്ടന്‍ വിളിച്ചതല്ലേ.. അന്ന് ദാസേട്ടന്റെ പിറന്നാള്‍ ആയിരുന്നു. അങ്ങനെ ദാസേട്ടന്റെ കൂടെ അമ്പലത്തില്‍ കയറിയതാ. എന്നെ സംബന്ധിച്ച് അമ്പലത്തില്‍ പോയി എന്ന് വച്ച് എനിക്ക് മനസ്സിന് പ്രത്യേക സുഖമോ അങ്ങനെ ഒന്നും ഇല്ല.

എനിക്ക് അങ്ങനെ പ്രാര്‍ത്ഥനകളും ഇല്ല. ഞാന്‍ ജ്യോല്‍സ്യന്‍മാരെ കാണാനും പോകാറില്ല. ഞാന്‍ എന്റെ മനസ്സിനോട് ചോദിക്കുന്നത്, നീ വേറെ തെറ്റൊന്നും ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നുമില്ല, ഉപദ്രവിക്കുന്നുമില്ല. ആരെയും പറ്റിക്കുന്നുമില്ല. എനിക്ക് അങ്ങനെ ഒരു പേടിയുമില്ല. പിന്നെ എന്തിനാണ് അമ്പലത്തില്‍ പോകുന്നത്?

എന്നു വച്ച് ഈ അമ്പലത്തില്‍ പോകുന്നവരൊക്കെ ഇതൊക്കെ ചെയ്യുന്നവരാണ് എന്നല്ല, എന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്ന് വച്ച് അമ്പലത്തില്‍ പോകുന്നവരോട് ഞാന്‍ എതിരല്ല. ഞാന്‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയല്ല എന്ന് തന്നെ പറയാം. എന്നെ സംബന്ധിച്ചടത്തോളം സൂര്യനും ചന്ദ്രനുമാണ് എന്റെ ദൈവങ്ങള്‍. വേറെ ഒരു ദൈവങ്ങളിലും ഞാന്‍ വിശ്വസിക്കുന്നില്ല.

വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. ജോസഫൈൻ തന്നെ സ്റ്റുപ്പിഡെന്ന് വിളിച്ചു, തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ തയ്യാറായില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞതായി റിപ്പോർട്ട് .

ഹിയറിംഗിൽ പല സാങ്കേതിക കാരണങ്ങളാൽ തനിക്ക് ഹാജരാവാൻ കഴിഞ്ഞില്ലെന്നും തുടർന്ന് തന്നെ ജോസഫൈൻ പരസ്യമായി സ്റ്റുപ്പിഡ് എന്ന് അഭിസംബോധന ചെയ്തു എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സുപ്രീം ട്രിബ്യുണലിൽ നിന്ന് സിസ്റ്ററെ പുറത്താക്കിയതല്ലേ അപ്പോൾ പിന്നെ സിസ്റ്റർ തെറ്റല്ലേ ചെയ്തത് അതിനാൽ വനിതാ കമ്മീഷന് ഇടപെടാൻ പറ്റില്ല എന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്നത് ഉത്തരവാദിത്വം ഉള്ള സ്ഥാനമാണെന്നും ഇത്തരത്തിൽ അല്ല പെരുമാറേണ്ടതെന്നും ലൂസി കളപ്പുര കൂട്ടിച്ചേർത്തു.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം നടിയും അവതാരകയുമായ ആര്യയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. സീസണ്‍ 2വില്‍ ആണ് ആര്യ മത്സരാര്‍ത്ഥിയായി എത്തിയത്. തങ്ങള്‍ നടത്തിയിരുന്ന തുണിക്കടയിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തലുകള്‍ നടന്നതായി ആര്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.

കടയിലെ കോണ്‍ടാക്ട് നമ്പര്‍ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും, അല്ലേല്‍ കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ആര്യ പറയുന്നത്. ഡിസൈനിംഗ് കോഴ്സ് പഠിച്ചിറങ്ങിയ ചില പിള്ളേരും ഉണ്ടായിരുന്നു. ഒരു ദിവസം നല്ല പ്രായമുള്ള ഒരു ആന്റി വിളിച്ചു. ട്രെയിനിയായി വന്ന ഒരു കുട്ടിയാണ് ഫോണ്‍ എടുത്തത്.

അവരെ പറയാന്‍ ബാക്കി ഒന്നുമില്ലാത്ത വര്‍ത്തമാനമാണ് പറഞ്ഞത്. അങ്ങനെ ആ കുട്ടി ജോലി റിസൈന്‍ ചെയ്ത് പോയി. അത്തരത്തിലുള്ള ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. നല്ല സ്റ്റാന്‍ഡേര്‍ഡ് ആയി സംസാരിക്കുന്നവരും വിളിച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റോ ഇതുപോലെ പ്രായമുള്ളൊരു സ്ത്രീ വിളിച്ചു.

അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളു. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഫാന്‍ അറ്റാക്ക് തന്റെ ബിസിനസിനെയും ഒത്തിരി ബാധിച്ചു. ഗൂഗിള്‍ റിവ്യൂ നല്ല രീതിയില്‍ ഉണ്ടായിരുന്നു. മനഃപൂര്‍വ്വം കുറേ ആളുകള്‍ കയറി മോശം അഭിപ്രായമിട്ടു.

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ കുറച്ച് പിള്ളേര്‍ ഒരു ടൈംപാസിന് എന്ന രീതിയില്‍ എന്റെ പോസ്റ്റിന് താഴെ വന്ന് കമന്റിടും. ഇപ്പോള്‍ പോസ്റ്റിന് താഴെ നാലഞ്ച് പച്ചില പാമ്പിന്റെ ഫോട്ടോ ഇട്ടിട്ട് പോകും. അല്ലാതെ കുഴപ്പമൊന്നുമില്ലെന്നും ആര്യ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലമാണ് മിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന ഒരു സൗജന്യ വാക്സിന്‍ ക്യാമ്പില്‍ വെച്ചാണ് മിമി വാക്സിന്‍ സ്വീകരിച്ചത്.

സൗജന്യമായി നടത്തിയ വാക്‌സിന്‍ ക്യാമ്പില്‍ തനിക്ക് സംശയമുണ്ടെന്ന് മിമി പോലീസില്‍ അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്‌സിന്‍ ക്യാമ്പാണെന്ന് വെളിപ്പെട്ടത്. ദേബാഞ്ജന്‍ ദേബ് എന്നയാളാണ് ക്യാമ്പ് നടത്തിയതെന്ന് പോലീസ് അറിയിക്കുന്നു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍സിപ്പല്‍ കമ്മീഷണറാണെന്ന് അവകാശപ്പെട്ടാണ് സൗജന്യ വാക്‌സിന്‍ ക്യാമ്പ് നടത്തിയത്.

വാക്സിന്‍ സ്വീകരിച്ചതിന് ശേഷം തനിക്ക് ഫോണില്‍ വാക്സിനേഷന്‍ സന്ദേശം ലഭിച്ചില്ലെന്നും മിമി അറിയിച്ചു. ഇതാണ് സംശയത്തിലേയ്ക്ക് വഴിവെച്ചത്. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് ക്യാമ്പ് നിര്‍ത്തിവെപ്പിച്ചുവെന്നും മിമി വ്യക്തമാക്കി.

യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരവൂരിലാണ് സംഭവം. പുത്തന്‍കുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനില്‍ റീനയുടെ മകള്‍ വിജിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസ്സായിരുന്നു. ഭര്‍ത്താവില്‍നിന്നു പീഡനമെന്ന പരാതിനിലനില്‍ക്കെയാണ് മരണം.

ഒരു മാസം മുന്‍പ് ഗൃഹപ്രവേശം നടത്തിയ വീട്ടിലാണ് വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു.

ഗ്യാസ് സിലിന്‍ഡര്‍ കൊണ്ട് കുളിമുറിയുടെ കതകു തകര്‍ത്ത് രതീഷ് തന്നെയാണ് വിജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭര്‍ത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ സംഭവസ്ഥലം പരവൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു.

ഇതനുസരിച്ച് പരവൂര്‍ സ്റ്റേഷനിലെത്തി പരാതിനല്കി. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമന്‍ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്ച്ചറിയില്‍.

മക്കള്‍: അര്‍ജുന്‍, ഐശ്വര്യ. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ട്.

യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും കൂടുതൽ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പി‌എച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സീന്റെ രണ്ടു ഡോസും സ്വീകരിക്കുന്നതു മികച്ച പ്രതിരോധം തീർക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.

‘രാജ്യത്തെ വാക്സിനേഷന്റെ വിജയം, കോവിഡ് കേസുകളും ആശുപത്രി പ്രവേശവും തമ്മിലുള്ള അനുപാതം കുറച്ചുവെന്നാണു ഡേറ്റ സൂചിപ്പിക്കുന്നത്. ഒരു ഡോസിനേക്കാൾ രണ്ടു ഡോസ് വാക്സീൻ കോവിഡിനെതിരെ വളരെ ഫലപ്രദമാണ്. മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീനും പൂർണ പരിരക്ഷ നൽകാനാവില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരണം’– യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ (Lambda– സി.37) വേരിയന്റ്സ് അണ്ടർ ഇൻ‌വെസ്റ്റിഗേഷൻ (വി‌യു‌ഐ) പട്ടികയിൽ ചേർത്തതായും പി‌എച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണു ഈ കേസുകളെല്ലാം. പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌ത ലാംബ്ഡ 26 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

നോബി ജെയിംസ്

100 ഗ്രാം പുതിനയില
75 ഗ്രാം മല്ലിയില
4 പച്ചമുളക്
5 വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
3 ടീസ്പൂൺ ചാട്ട് മസാല
1 1/2 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 നാരങ്ങ നീര്
3 ടേബിൾസ്പൂൺ എണ്ണ
ഇവ ഒന്നിച്ചു ഒരു മിക്സിയിൽ വീഡിയോയിൽ കാണുന്നതുപോലെ അരച്ചെടുക്കുക. നന്നായി അരഞ്ഞു വരുമ്പോൾ അതിലേക്ക് 6 ടേബിൾസ്പൂൺ നല്ല കട്ടി തൈരും ചേർത്ത് ഇളക്കി എടുത്താൽ സൂപ്പർ പുതിനച്ചമ്മന്തി റെഡി. ഇതു ബാർബിക്യു സ്‌പെഷ്യൽ ഒപ്പം കബാബുകൾക്കും നാൻ ബ്രഡ് ചപ്പാത്തി കുബൂസ് പിസ്സ ബ്രഡ് ഇവയുടെ കൂടെ കഴിക്കാനും അടിപൊളി കോമ്പിനേഷൻ.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.

ലഹരിയുടെ രൂപഭാവങ്ങൾ ഇന്ന് വ്യത്യസ്തമാണ്.

പണ്ടൊക്കെ മദ്യവും, പുകയിലയും, ഏറി വന്നാൽ കറുപ്പോ, കഞ്ചാവോ വരെ മാത്രം എത്തിനിന്നിരുന്ന ലഹരി ഇന്ന് ഏതൊക്കെ രൂപഭാവങ്ങളിൽ നമ്മുടെ തലമുറകളെ കീഴടക്കി അധഃപ്പതനത്തിലേക്കു നയിക്കുന്നു എന്നത് വിചിത്രവും, ഞെട്ടിക്കുന്നതുമായ വസ്തുതയാണ്.

ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും സമ്പൂർണ്ണ അടിമത്തമുണ്ടാകുന്ന ബ്രൗൺ ഷുഗർ പോലെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും ഇന്നു വ്യാപകമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പൊലീസ് റെയ്‌ഡുകളിൽ പുറം ലോകം അറിയുന്നതിന്റെ എത്രയോ ഇരട്ടി ഇവ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പുകയിലയുടെ ഉപോൽപ്പന്നങ്ങളായ ഗുട്ഖയും, പാൻ മസാലകളും കൂടാതെ കറുപ്പു കലർന്ന പുകയില വരെ ഇന്ന് വ്യാപകമായി ചിലവഴിക്കപ്പെടുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്നു പിടികൂടപ്പെടുന്ന മിക്ക കുറ്റവാളികളിലും ഒന്നിലധികം ലഹരിവസ്തുക്കളുടെ ഉപയോഗം തെളിയിക്കപ്പെട്ടതാണ്. എന്നാൽ ആ വഴിക്കുള്ള പഠനങ്ങളോ, ഗവേഷണങ്ങളോ, ഇവയെ ക്രിയാത്മകമായി നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളോ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

ഗുരുതരമായ മനോരോഗങ്ങൾക്കു നൽകുന്ന ഔഷധങ്ങൾ പോലും ലഹരിക്കു വേണ്ടി വിറ്റഴിക്കപ്പെടുന്നു. ഡോക്ടറുടെ തീയതിയും, സീലും പതിച്ച കുറിപ്പടി പ്രകാരമല്ലാതെ വിൽക്കാൻ പാടില്ലാത്ത ഇത്തരം മരുന്നുകൾ പോലും പ്രതിബദ്ധതയില്ലാത്ത മെഡിക്കൽ സ്റ്റോർ ഉടമകൾ ഒരു മാനദണ്ഡവും പാലിക്കാതെ ആവശ്യക്കാർക്കു നൽകുന്നു. ഈ മരുന്നുകൾ മദ്യവുമായി ചേരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണ്. മാനസികവ്യാപാരങ്ങളെയും, മൃദുലവികാരങ്ങളെയുമെല്ലാം മരവിപ്പിച്ചു കളയുന്ന ഇത്തരം രാസക്കൂട്ടുകൾ ക്രൂരമായ എന്തു പ്രവർത്തിയും ചെയ്യാൻ മടിയില്ലാത്തവരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്.

മണമോ, മറ്റു ബാഹ്യപ്രകൃതമോ കൊണ്ട് തിരിച്ചറിയാൻ കഴിയാത്തതിനാൽ നർക്കോട്ടിക് സ്വഭാവമുള്ള ഔഷധങ്ങൾ കുട്ടിക്കുറ്റവാളികൾക്കും പ്രിയങ്കരമാകുകയാണ്. സ്വഭാവത്തിലുണ്ടാകുന്ന ഗുരുതരമായ വൈകല്യങ്ങളെക്കൂടാതെ, കിഡ്നി, കരൾ, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾക്കുണ്ടാകുന്ന മാരകമായ കേടുപാടുകളും യുവതലമുറയെ നിത്യ നാശത്തിലേയ്ക്കു തള്ളി വിടുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സംഘം ചേർന്നു കഞ്ചാവു വലിക്കാനും മറ്റും വീടുകളും, ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് യുവാക്കൾ സംഘടിക്കുന്നതും വാർത്തയായിരുന്നു. കച്ചവടക്കാരും ഇത്തരം കേന്ദ്രങ്ങൾ തങ്ങളുടെ കസ്റ്റമർമാർക്കായി ഒരുക്കിക്കൊടുക്കുന്നു. ലഹരിയുടെ ഉപയോഗം മാത്രമല്ല, അനാശാസ്യത്തിനും, പീഡനങ്ങൾക്കും വരെ ഇത്തരം കേന്ദ്രങ്ങൾ കാരണമാകുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്.

കേരളത്തിൽ മദ്യനിരോധനം വന്നുവെന്ന് അവകാശപ്പെടുമ്പൊഴും, നിലവിലെ ബിയർ പാർലറുകൾ പണ്ടുണ്ടായിരുന്നതിലേറെ അപകടമാണ് വരുത്തുന്നതെന്നതാണ് വാസ്തവം. ബാറുകളിൽ മദ്യം നിരോധിച്ചതോടെ, പണ്ടുണ്ടായിരുന്നതിന്റെ പല മടങ്ങ് വീര്യമുള്ള ബിയറുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് വ്യാപകമായി അഭിപ്രായമുണ്ട്. ഒരു ബോട്ടിൽ ബിയറിൽ ശരാശരി 5 മുതൽ 8 ശതമാനം വരെ ആൾക്കഹോൾ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുമ്പൊഴും, അതു പകരുന്ന ലഹരി രേഖപ്പെടുത്തിയിരിക്കുന്നതിലും പല മടങ്ങ് കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഈ വ്യത്യാസം ബാറുകളിൽ മദ്യം നിരോധിച്ചതിനു ശേഷമാണെന്നും പറയപ്പെടുന്നു. ഈ വിഷയം അധികൃതർ ഗൗരവമായി അന്വേഷിക്കേണ്ടതാണ്.

ഇന്നത്തെ യുവതലമുറയിൽ കടന്നു കൂടിയിരിക്കുന്ന മറ്റൊരു മാരകമായ മയക്കുമരുന്നാണ് എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്. ചിന്താതലത്തിൽ അസ്വാഭാവികമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന ഈ രാസവസ്തു അളവൊരൽപ്പം കൂടിയാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

നിരോധിക്കപ്പെട്ട ലഹരിപദാർത്ഥങ്ങൾ ഏതാണ്ടെല്ലാം തന്നെ ഇന്ന് സംസ്ഥാനത്തുടനീളം ലഭ്യമാണെന്നതാണ് വസ്തുത. രണ്ടും മൂന്നും രൂപ വിലയുണ്ടായിരുന്നിടത്ത് പല മടങ്ങു കൂടുതൽ നൽകണമെന്ന വ്യത്യാസം മാത്രം. ഇതിനു പുറമേയാണ്, കഞ്ചാവും, കൊക്കെയിനും, ഹാഷിഷും, ബ്രൗൺ ഷുഗറും, എൽ.എസ്.ഡി തുടങ്ങിയ മാരക രാസവസ്തുക്കളും വിപണി കയ്യടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ വ്യാപനം സംസ്ഥാനത്തു വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം, ലഹരിവസ്തുക്കളുടെ വിപണനവും, ഉപയോഗവും സംസ്ഥാനത്ത് വളരെ വർദ്ധിച്ചിട്ടുണ്ട്.

ഇവ കൂടുതലും സംസ്ഥാനത്തെ യുവത്വങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വളരെ വർദ്ധിപ്പിക്കുന്നു. സ്കൂളുകളും, കോളേജുകളും കേന്ദ്രീകരിച്ച് ഈ ലഹരിവസ്തുക്കളുടെ വിപണന ശൃംഖല തന്നെയുണ്ടെന്നതാണ് പുറത്തു വരുന്ന പല വാർത്തകളും വെളിവാക്കുന്നത്. സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായുമൊക്കെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന പ്രഹരം വളരെ വലുതാണ്. ഇത് പിന്നോട്ടടിക്കുന്നത് സമൂഹത്തിന്റെ ശുഭകരമായ ഒരു ഭാവിയെക്കൂടിയാണ്.

കേവലം ഒരു ആചരണത്തിനപ്പുറം, ക്രിയാത്മകമായ പദ്ധതികളും, ബോധവത്കരണങ്ങളും ആവിഷ്കരിച്ച് ലഹരിയുടെ വ്യാപനം തടയാൻ അനുബന്ധ സർക്കാർ വകുപ്പുകളും, സന്നദ്ധ സംഘടനകളും, നാം സ്വയം തന്നെയും തയ്യാറാവേണ്ടതുണ്ട്. കേവലം ഒരു വാർഷിക ആചരണപദ്ധതിയെന്നതിലുപരി, ലഹരി സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നത് നാമോരോരുത്തരുടെയും പൗരധർമ്മമായി കരുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

Copyright © . All rights reserved