ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ജഡ്ജി അറിയിക്കുകയായിരുന്നു.
എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് 16-ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.
മാതാപിതാക്കളെ കാണാൻ രണ്ട് ദിവസമെങ്കിലും പരോൾ അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡിയുടെ അഭിഭാഷകന്‍ ഇതിനെ എതിർത്തു. ഇതോടെ കോടതിയും ഈ ആവശ്യം തള്ളി. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇ.ഡിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.
16 വര്‍ഷത്തോളം ഷാരൂഖ് ഖാനോട് സംസാരിക്കാതിരുന്നതിനെ കുറിച്ച് നടന്‍ സണ്ണി ഡിയോള്‍. താരം നായകനായ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ഷാരൂഖിന് കൂടുതല്‍ പ്രധാന്യം കൊടുത്തുവെന്ന ധാരണയാണ് പതിനാറ് വര്‍ഷത്തോളം സണ്ണി നടനോട് സംസാരിക്കാതിരിക്കാന്‍ കാരണമായത്. ഒരു അഭിമുഖത്തില്‍ സണ്ണി ഡിയോള്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
ഷാരൂഖിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡര്‍. സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറുടെ വേഷമാണ് സണ്ണി ഡിയോള്‍ അവതരിപ്പിച്ചത്. കമാന്‍ഡോ ഓഫീസറെ ഷാരൂഖിന്റെ കഥാപാത്രം വീഴ്ത്തുന്നതായിരുന്നു സണ്ണിയെ ചൊടിപ്പിച്ചത്.
ആ രംഗത്തെ കുറിച്ച് സംവിധായകന്‍ യഷ് ചോപ്രയുമായി തര്‍ക്കം നടന്നിരുന്നു. കമാന്‍ഡോ ഓഫീസറായ തന്നെ എങ്ങനെയാണ് ഒരു പയ്യന്‍ പരാജയപ്പെടുത്തുക. വിദഗ്ധനായ താന്‍ നോക്കി നില്‍ക്കെ എങ്ങനെ വീഴ്ത്താനാകും എന്നൊക്കെ സംവിധായകനോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ പരാതികള്‍ അദ്ദേഹം കേട്ടില്ല. ദേഷ്യം വന്നതോടെ തന്റെ പാന്റ്സ് കൈ കൊണ്ട് വലിച്ച് കീറിയിരുന്നു.
ചിത്രം റിലീസ് ചെയ്ത് 16 വര്‍ഷത്തോളം സണ്ണി ഡിയോളും ഷാരൂഖ്് ഖാനും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാലിത് മനപ്പൂര്‍വം ആയിരുന്നില്ല എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. താന്‍ മാറി നിന്നു, താന്‍ പൊതുവെ അധികം സോഷ്യലൈസ് ചെയ്യാറില്ല. അതിനാല്‍ തന്നെ സംസാരിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല എന്നായിരുന്നു സണ്ണി ഡിയോളിന്റെ വിശദീകരണം.
യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതായാണ് കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ് ബാധ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. കോവിഡിന് സമാനമായ നിയന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധർ പറയുന്നു.
ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ് ഇത്രപേരിൽ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയർന്ന കണക്കുകൾ. ഛർദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്നങ്ങളും ഇതുണ്ടാക്കും. പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.
വൈറസ് വാഹകർക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകും. വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനിൽക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധേശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത് നിലനിൽക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
എന്നാൽ മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രോട്ടോക്കോളുകൾ ഇനി പാലിക്കേണ്ടതില്ല. ഇതോടെ രാജ്യത്ത് ഇതുവരെ അടഞ്ഞ് കിടന്ന വ്യാപര സ്ഥാപനങ്ങളടക്കമുള്ള തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖല തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
“നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികൾ നടത്താവുന്നതാണ്. മാസ്ക് ധരിക്കണമെന്ന നിർദേശം അധികൃതരിൽ നിന്ന് ഇനിയുണ്ടാകില്ല. ഇത് ശരയായ ഘട്ടമാണ്. സർക്കാർ ഇപ്പോൾ ഇങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ എന്ന് മുതൽ ഇളവുകൾ ഉണ്ടാകുമെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നുമുയരും. വൈറസ് വ്യാപനം ആശയങ്കപ്പെടുത്തുന്നതാണെന്ന് എല്ലാവരും ഓർക്കണം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്” പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബോറിസ് ജോൺസൻ്റെ പ്രസ്താവന.
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച 48,161 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിനേഷൻ നൽകിയവരുടെ കണക്കുകൾ നിരത്തിയാണ് എതിർവാദങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാകിസിൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ശക്തമാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചിറ്റാരിക്കലില്‍ ആണ് സംഭവം. കടുമേനി സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഒരുവര്‍ഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാല്‍ പൊലീസ് ആന്റോയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ ജൂലായ് 13ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവും പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തിക്കും. എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകിട്ട് 5.50 ഓടെയാകും മൃതദേഹം എത്തിക്കുക. സിദ്ദിഖിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങും.സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനിലാണ് സംസ്‌കരിക്കുക. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന സിദ്ദിഖി ജാമിയ മിലിയയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ജെഎംഐയിലെ ജീവനക്കാര്‍, അവരുടെ ജീവിതപങ്കാളികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവരെയാണ് സാധാരണയായി സര്‍വകലാശാലയില്‍ ഒരുക്കിയിരിക്കുന്ന ശ്മശാനത്തില്‍ സംസ്‌കരിക്കുക. എന്നാല്‍, സിദ്ദിഖിയുടെ കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
ജൂലൈ 16ന് കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ വച്ചാണ് അഫ്ഗാന്‍ സേനയും, താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയും, താലിബാനും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന ഈ പ്രദേശത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സിദ്ദിഖി കൊല്ലപ്പെടുന്നത്.ഡാനിഷ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അക്തര്‍ സിദ്ദിഖി ജാമിയ മിലിയയിലെ മുന്‍ അധ്യാപകനായിരുന്നു. സിദ്ദിഖിയുടെ കുടുംബം താമസിക്കുന്നതും ജാമിയ നഗറിലാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജാമിയയില്‍ നിന്നാണ്. തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ള കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.. കഴിഞ്ഞ ദിവസം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സിദ്ദിഖിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു.
2010ലാണ് സിദ്ദിഖി റോയിട്ടേഴ്സില്‍ ഇന്റേണ്‍ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി. മൊസൂള്‍ യുദ്ധം (2016-17), 2015 ഏപ്രില്‍ നേപ്പാള്‍ ഭൂകമ്പം, റോഹിംഗ്യന്‍ വംശഹത്യയില്‍നിന്ന് ഉണ്ടായ അഭയാര്‍ഥി പ്രതിസന്ധി, 2019-2020 ഹോങ്കോങ് പ്രതിഷേധം, 2020 ഡെല്‍ഹി കലാപം തുടങ്ങിയവ സിദ്ദിഖി ചിത്രീകരിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം ക്യാമറയില്‍ പകര്‍ത്തിയതിന്, 2018ല്‍ സഹപ്രവര്‍ത്തകനായ അദ്നാന്‍ അബിദിയോടൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും സിദ്ദിഖിയാണ്.ജര്‍മന്‍ പൗരയായ റൈക്ക് ആണ് സിദ്ദിഖിയുടെ ഭാര്യ. തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദിഖി. ഇദ്ദേഹത്തിന്റെ 47000ത്തില്‍ അധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലടക്കം തന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് നിറഞ്ഞുനിന്നിരുന്നത്. താന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നാണ് സിദ്ദിഖി മുന്‍പ് പറഞ്ഞിരുന്നത്. അതിനാല്‍ സാധാരണക്കാരന്റെ ദുരിതങ്ങളുടെ തീവ്രതയുടെ നേര്‍ക്കാഴ്ചകളായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആദിത്യ പഞ്ചോളി അഭിനയ ജീവിതം തുടങ്ങുന്നത്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മാതാവുമായി നിരവധി സിനിമകളില്‍ ആദിത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന കാലത്താണ് സെറീനയുമായി ഒരുമിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചു എന്നത് മാത്രമല്ല സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. സെറീനയെക്കാളും ആറ് വസയസിന് ഇളയത് ആണെങ്കിലും ചിത്രീകരണം നടക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയത്തിലായി. ഒടുവില്‍ 1986 വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ ആദിത്യയെ വിവാഹം കഴിക്കുന്നത് സെറീനയുടെ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പ്രായ വ്യത്യാസത്തിനപ്പുറം പല കാരണങ്ങള്‍ കൊണ്ടും താരമാതാവ് ഈ ബന്ധം എതിര്‍ത്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് സെറീനയും ആദിത്യയും ഒന്നാവുന്നത്. എന്നാല്‍ ഒന്നിലധികം അവിഹിത ബന്ധങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന ഒരാളായി ആദിത്യ മാറി. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദിത്യ പഞ്ചോളി മറ്റ് പ്രണയങ്ങളിലേക്ക് പോയി. നടി പൂജ ബേദിയുമായാണ് ആദിത്യയുടെ ആദ്യ പ്രണയം. പല രാത്രികളിലും പൂജയുടെ ഫ്‌ളാറ്റില്‍ ആദിത്യ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരിയായ പെണ്‍കുട്ടി ആദിത്യയ്‌ക്കെതിരെ രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പൂജയുടെ ജോലിക്ക് നില്‍ക്കുന്ന പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ പൂജയുമായിട്ടും താരം തെറ്റി. എന്നാല്‍, ഇത്ര വലിയ ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു സെറീന വഹാബ് ചെയ്തത്. 2004 ലായിരുന്നു കങ്കണയും ആദിത്യയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി. ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. തന്റെ ഭര്‍ത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന പില്‍ക്കാലത്ത് അറിഞ്ഞു.
2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈംഗിക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്. 17 വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആക്രമിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. തലയില്‍ ശക്തിയായി അടിച്ചു. തന്റെ തലയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.
എന്നാല്‍, കങ്കണയുടെ ആരോപണങ്ങള്‍ക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയില്‍ ആണ് മറുപടി നല്‍കിയത്. കങ്കണയുമായി തന്റെ ഭര്‍ത്താവ് ഡേറ്റിങ്ങില്‍ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ബന്ധം വേര്‍പ്പെട്ട ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്. തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്‌ക്കെതിരെ സെറീന അക്കാലത്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നുമാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രതികരിക്കുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ തോന്നുന്നുത് എന്നും സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.
മാലിക് ചിത്രത്തിലെ രാഷ്ട്രീയവും മതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. നിരവധി പേരാണ് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. മതവും രാഷ്ട്രീയവും പ്രമേയമാകുന്ന സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ചും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍.
ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ആള്‍ദൈവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഫഹദ് ഉത്തരം നല്‍കിയത്. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്.
എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് ഇവയുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയര്‍ മാത്രമാണത് എന്ന് ഫഹദ് പറയുന്നു.
അതേസമയം, 2009ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അടക്കം വിവിധ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള താരമാണ് സിദ്ധാര്‍ഥ്. ഇപ്പോഴിതാ, താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തിയ വീഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സിദ്ധാര്‍ഥ്.
”ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍” എന്ന് തലക്കെട്ടോടെ എത്തിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോക്ക് എതിരെ താന്‍ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ മറുപടി കണ്ട് ആശ്ചര്യപ്പെട്ടു എന്ന് താരം പറയുന്നു.
”ഞാന്‍ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അവര്‍ ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നല്‍കിയത്” എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
യൂട്യൂബിന്റെ മറുപടി കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ രസകരമായി പറയുന്നുണ്ട്. സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വീഡിയോയില്‍ നടനൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടവരാണ്.
I reported to youtube about this video claiming I’m dead. Many years ago.
They replied “Sorry there seems to be no problem with this video”.
Me : ada paavi 🥺 https://t.co/3rOUWiocIv
— Siddharth (@Actor_Siddharth) July 18, 2021
ആഗ്രയിലെ മണപ്പുറം ഫിനാൻസിന്റെ ശാഖയിൽ നിന്ന് ആയുധധാരികളായ മോഷ്ടാക്കൾ 17 കിലോഗ്രാം സ്വർണം കവർന്നു. അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത്. കമല നഗർ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമികളെ പിന്തുടർന്ന പോലീസ് രണ്ടുപേരെ വെടിവെച്ച് കൊന്നു.
മണപ്പുറം ശാഖയിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. 20 മിനിറ്റിനുള്ളിൽ കളവ് നടത്തി സ്ഥലം വിട്ടു. മോഷണത്തിന് ശേഷം ബ്രാഞ്ച് പുറത്ത് നിന്ന് പൂട്ടിയാണ് കള്ളൻമാർ സ്ഥലം വിട്ടത്. ജീവനക്കാർ പ്രധാന വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പുറത്ത് നിന്ന് പൂട്ടിയിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷിച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് ഇവരെ പിന്തുടരുകയും പോലീസ് വെടിവെപ്പിൽ മോഷ്ടാക്കളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് രണ്ട് അക്രമികൾ തിരിച്ച് വെടിയുതിർത്തതോടെ പോലീസ് അവരെ വെടിവെച്ച് വീഴ്ത്തി. മോഷണ സംഘാംഗങ്ങളായ മനീഷ് പാണ്ഡേയും നിർദോഷ് കുമാറുമാണ് മരിച്ചത്.
ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പോലീസ് വീണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മറ്റ്പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങള്‍ ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയതായി കണ്ടെത്തിയത്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഇതുവരെ ആശുപത്രി ജീവനക്കാര്‍ തയ്യാറാകുന്നില്ല.
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയില്‍ എത്തിയത്. എന്നാല്‍ ഇത് ഇറക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താന്‍ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോള്‍ റാംപില്‍ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.
സംഭവത്തില്‍ ആശുപത്രി അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
Madhya Pradesh: A person drove an autorickshaw up to 5th floor of Chhindwara district hospital. While coming down, it stuck on the ramp, causing inconvenience to patients. A video went viral on social media on Sunday. Hospital administration has ordered probe. pic.twitter.com/xNmpA3Aj8H
— Free Press Journal (@fpjindia) July 18, 2021