അച്ഛനും അമ്മയും ഇല്ലാതെ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങള്‍ക്കായി കൂലിപ്പണി എടുത്ത് താങ്ങാവുകയാണ് 18കാരന്‍ നാഗരാജ്. ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹര്‍ഷരാജ്, അപര്‍ണ, സനത്ത്രാജ് എന്നിവര്‍ക്കാണ് സ്വന്തം ജീവിതം മാറ്റിവെച്ച് നാഗരാജ് കുടുംബഭാരം ഏറ്റെടുത്തത്.
ദുരിതങ്ങള്‍ക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകല്‍ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവര്‍ നിര്‍മിച്ചു. നാഗരാജ് പ്ലസ് ടു ജയിച്ചെത്തമ്പോഴേക്കും തലയില്‍ അര്‍ബുദം ബാധിച്ച് സീത മരണപ്പെട്ടു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്ന രാഘവന്‍ ഏപ്രില്‍ 13-ന് സ്വയം മരണംവരിക്കുകയായിരുന്നു. ഇതോടെ കുടുംബം അനാഥപ്പെട്ടു.
ദുരന്തങ്ങളില്‍ അടിപതറിയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരെയും അഞ്ചാം ക്ലാസിലെ അനിയത്തിയെയും പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി കൂലിവേല ചെയ്യുകയാണ് നാഗരാജ്.
അതിനിടയില്‍ ഐ.ടി.ഐ.യില്‍ ചേര്‍ന്ന് വെല്‍ഡിങ് പഠിച്ച് സ്വയംതൊഴില്‍ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്. വീട് നിര്‍മിക്കാനായി രക്ഷിതാക്കള്‍ എടുത്ത കടം ഇപ്പോഴും ബാക്കിയാണ്. എസ്.സി. ബാങ്കില്‍നിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയില്‍ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാന്‍ ബാക്കിയുണ്ട്.
ഈ കടങ്ങളും സഹോദരങ്ങളുടെ പഠിപ്പും നാഗരാജിന് വെല്ലുവിളിയാണ്. പഠനം ഓണ്‍ലൈനാവുമ്പോള്‍ സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ക്ലാസും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനോ മാസംതോറും റീചാര്‍ജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ് വിരമിക്കാനിരിക്കെ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ ചുരുക്ക പട്ടികയായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. സുധേഷ്‌കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്‌സിയുടെ അന്തിമ പട്ടികയിലുള്ളത്.
മുമ്പ് പറഞ്ഞുകേട്ടിരുന്ന പേരുകളിലൊന്നായ ടോമിൻ തച്ചങ്കരിയുടെ പേര് അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർഫോഴ്‌സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്.
ഇവരിൽ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തെരഞ്ഞെടുക്കാം. പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്‌സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹറ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.
യുകെയിലെ ബ്രാഡ് ഫോർഡിൽ താമസിക്കുന്ന നെവിൻ മാത്യുവിന്റെ ഭാര്യ അമൃത നിര്യാതയായി. റയൻ ഏകമകനാണ്. നെവിൻ യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തിൽ മരണമടയുകയായിരുന്നു .
മൂവാറ്റുപുഴ നിർമല കോളേജ് ബ്രാഞ്ചിൽ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാൻസ്ഫർ ആയത്. തൃശ്ശൂർ അക്കര പരേതനായ ആന്റോ – ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭർത്താവ് നെവിൻ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്കാര ചടങ്ങുകൾ പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
നെവിൻ മാത്യുവിന്റെ ഭാര്യയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈെൻറ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈെൻറ സഹോദരന്‍ അബ്ദുറഹ്മാെൻറ മകള്‍ ഫാത്തിമ ഫിദ (13), ബന്ധു പാണ്ടിക്കാട് വള്ളുവങ്ങാട് അന്വറിെൻറ മകൾ ഫസ്മിയ ഷെറിൻ (15) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ബന്ധുക്കളായ പത്ത് കുട്ടികളാണ് പുഴയിലിറങ്ങാൻ ഒരു കിലോമീറ്റർ അകലെയുള്ള കരിയംകയം കടവിലേക്ക് പോയത്. പിന്നാലെ അബ്ദുറഹ്മാനും പോയി. അബ്ദുഹ്മാന്‍ എത്തുന്നതിന് മുമ്പ് കുട്ടികള്‍ പുഴയിലിറങ്ങി. ഇതിനിടെയാണ് നാലുപേര്‍ ഒഴുക്കില്‍പ്പെട്ടത്.
അബ്ദുറഹിമാന് ഇറങ്ങി മൂന്നുപേരെയും ചേർത്തുപിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഇദ്ദേഹമടക്കം നാല് പേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഫസ്മിയ കൂട്ടംതെറ്റി ഒഴുക്കിൽപ്പെട്ടു. മറുകരയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന നെല്ലിക്കുത്ത് സ്വദേശി അബ്ദുല്ല നാസര്‍ സഹോദരങ്ങളെയും മറ്റും വിളിച്ചുവരുത്തി രണ്ട് പേരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.
ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്‌നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ.
സീനത്താണ് ഫാത്തിമ ഇഫ്റത്തിെൻറ മാതാവ്. ഹുദ പര്‍വിന്‍, അഫ്താബ്, ഷഹദിയ എന്നിവരാണ് സഹോദരങ്ങൾ. ഫാത്തിമ ഫിദയുടെ മാതാവ്: ഫസീല. ഫാത്തിമ ഹിബ, മുഹമ്മദ് ജിഷ്തി, മുഹമ്മദ് ഫാകിഹ് എന്നിവരാണ് സഹോദരങ്ങൾ. റസീനയാണ് ഫസ്മിയ ഷെറിെൻറ മാതാവ്. സഹോദരങ്ങൾ: അസ്ഹബ്, അസ്ലഹ്, അസ്നാഹ്. പോസ്റ്റുമോര്‍ട്ട ശേഷം വെള്ളിയാഴ്ച പന്തല്ലൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.
ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യുകെയിൽ നിന്നുള്ള യാത്രക്കാർ യൂറോപ്യൻ യൂണിയനിൽ എത്തുന്നിടത്തെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന ഉറച്ച നിലപാടിലാണ് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ. “ഞങ്ങളുടെ രാജ്യത്ത്, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് വരുന്നതെങ്കിൽ, ക്വാ റൻ്റീൻ കൂടിയേ തീരൂ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയല്ല, അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്,“ മെർക്കൽ ജർമ്മൻ പാർലമെന്റിൽ വ്യക്തമാക്കി.
എന്നാൽ സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും.
വിദേശ യാത്രകൾക്കായുള്ള യുകെ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായി ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടുകളായ മാൾട്ട, ബലേറിക് ദ്വീപുകൾ – ഐബിസ, മല്ലോർക്ക, മിനോർക്ക, ഫോർമെൻറേറ എന്നിവ ഗ്രീൻ ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയിൽ രണ്ട് ഡോസുകളും എടുത്തവർക്ക് എല്ലാ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര നടത്താമെന്ന് ആരോഗ്യ സെക്രട്ടറി സൂചന നൽകി.
ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന രണ്ട് ഡോസുകൾ എടുത്തവർക്ക് ക്വാറൻ്റീന് പകരം ദിവസേന കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.
അതിനിടെ ഇംഗ്ലണ്ടിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. കോവിഡ് ഉള്ളവരിൽ മൂന്നിലൊന്ന് പേരും കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി റിയക്ട്-2 നടത്തിയ പഠനം പഠനം വ്യക്തമാക്കുന്നു.
രണ്ട് വിഭാഗം ആളുകളിലാണ് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഏറ്റവും പ്രകടമായത്. ആദ്യ വിഭാഗത്തിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ക്ഷീണം, പേശിവേദന എന്നിവയാണ്, രണ്ടാമത്തെ വിഭാഗത്തിൽ ശ്വാസം മുട്ടൽ, നെഞ്ചിലെ മുറുക്കം, നെഞ്ചുവേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. 2020 സെപ്റ്റംബറിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് ലണ്ടനിൽ നടത്തിയ റിയാക്ട്-2 പഠനത്തിൽ 508,707 മുതിർന്നവരാണ് പങ്കെടുത്തത്.
കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.
1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.
മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.
1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സിനെതിരെ പരാതിയുമായി നടി ശബാന ആസ്മി. ട്വിറ്ററിലൂടെയാണ് താരം തന്നെ കബളിപ്പിച്ചതായി ആരോപിച്ച് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
‘സൂക്ഷിക്കുക. അവര്‍ എന്നെ കബളിപ്പിച്ചു. പണം നല്‍കിയാണ് മദ്യം ഓഡര്‍ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ തന്റെ ഫോണ്‍ എടുക്കുന്നതുമില്ല’ – താരം കുറിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് നടിയുടെ ട്വീറ്റ്.
എന്നാല്‍ എത്ര രൂപയ്ക്കാണ് മദ്യം ഓഡര്‍ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ താരം പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
BEWARE I have been cheated by them. #Living Liquidz I paid upfront and when the ordered item didnt turn up they stopped picking up my calls!
I paid Account no.919171984427
IFSC- PYTM0123456
Name living liquidz
Paytm payment bank— Azmi Shabana (@AzmiShabana) June 24, 2021
വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.
പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.
ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.
305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.
ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രിയ മാതാവിന്റെ അപ്രതീക്ഷ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി ഗായകന്‍ കണ്ണൂര്‍ ഷരീഫ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തോന്‍ മരിച്ചത്. താനും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാന്‍ സാധിച്ചില്ലെന്ന് ഷരിഫ് വേദനയോടെ കുറിച്ചു.
ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാര്‍ത്ത തന്നെ തേടിയെത്തിയതെന്നും അതുമായി പൊരുത്തപ്പെടാന്‍ എത്ര ശ്രമിച്ചിട്ടും മനസ്സിനു കഴിയുന്നില്ലെന്നും ഷരീഫ് കുറിക്കുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോള്‍ മക്കള്‍ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാന്‍ എനിക്ക് കഴിയാതെ പോയല്ലോ എന്നും ഷെരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സിൽ വാപ്പ മരണപ്പെടുമ്പോൾ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട്
മരണം വരെ മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്തു ഉമ്മ.
ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ..!
വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്.
ചെറുപ്പത്തിൽ ഞാൻ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ “ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം” എന്ന് പറഞ്ഞ് പഠിപ്പിച്ച്, അങ്ങിനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ..!
എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വെക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്റെ തൊട്ടടുത്ത് തന്നെ വേണം എന്ന് തീരുമാനിച്ചത്. പ്രോഗ്രാമിന്റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും.
ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. ഞാനും കുടുംബവും കോവിഡ് ബാധിച്ച് കോറന്റൈനിലായിരുന്നതിനാൽ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്സിജന്റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ..!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാൻ എനിക്ക് കഴിയാതെ പോയല്ലോ..
ഉമ്മയുടെ അവസ്ഥ വളരെ മോശമാണ് എന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാൻ ഞാൻ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകൾക്ക് മുൻപ് ഉമ്മ വിടപറഞ്ഞു.
അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല. കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്പമെങ്കിലും ശമിപ്പിക്കാൻ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കിൽ..!
വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം.. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.
പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്..
ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്തിയുമൊന്നുമല്ല,നമ്മുടെ സാമീപ്യമാണ് അവർക്ക് വേണ്ടത്..
അവരെ ചേർത്ത് പിടിക്കുക.. ആ കരുതലാണ് അവർ ആഗ്രഹിക്കുന്നത്.. അവർക്കൊരു
ഉമ്മ കൊടുക്കുക.. അന്നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ.. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ.. അതാണ്.. അത് മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം..!!
ഓർക്കുക..
നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്നങ്ങളാണ് മാതാപിതാക്കൾ.
നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ..!!
അവസാന ദിവസങ്ങളിൽ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ… സങ്കട സമയങ്ങളിൽ, വിഷമിക്കല്ലേ.. എന്തിനും ഞങ്ങൾ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേർ,
ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സൗഹൃദങ്ങൾ.. നന്ദി.. ഏവർക്കും..!!🙏
പ്രിയമുള്ളവരേ..
എത്രയോ കരുതലോടെയായിരുന്നു ഞങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങൾക്കിടയിൽ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവർന്നു. ഒന്നേ പറയാനുള്ളൂ.. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായ് പ്രാർത്ഥിക്കുന്നു.
ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്.
മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്.
വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമല്‍. വിവാഹശേഷം അമല്‍ മര്‍ദ്ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.
അമല്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു ധന്യ തൂങ്ങിമരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു.
മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമല്‍ മര്‍ദ്ദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു. പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അമലിനെ അറസ്റ്റ് ചെയ്തത്.