ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇരുചക്ര വാഹനത്തിൽ ഇരുത്തി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നുമാണ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിപിഇ കിറ്റ് ധരിച്ച രണ്ടുപേർക്ക് നടുവിലായാണ് ഇയാളെ ബൈക്കിൽ ഇരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
രോഗി കഴിഞ്ഞിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ആരോപണമുണ്ട്.
അധോലോക നായകൻ ചോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചു. രോഗം ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ 26നാണ് ചോട്ടാ രാജനെ ജയിലിൽ നിന്നും ആശുപത്രിയിലേക്കു മാറ്റിയത്. മരണ വിവരം എയിംസ് അധികൃതർ സിബിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്.
കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
കൊവിഡ് ബാധിതർക്ക് ചികിത്സയ്ക്കുള്ള മരുന്നുകൾ, മാസ്‌ക്കുകൾ, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങി പത്ത് ഉത്പന്നങ്ങളാണ് മെഡിക്കൽ കിറ്റിലുള്ളത്. പൊതു വിപണിയിലേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് കൺസ്യൂമർ ഫെഡിന്റെ മരുന്ന് ലഭിക്കുക. ആദ്യഘട്ടത്തിൽ 78 നീതി മെഡിയ്ക്കൽ സ്റ്റോറുകളിലാണ് വിൽപ്പന. അടുത്ത ആഴ്ചയോടെ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും മരുന്ന് വിതരണം ചെയ്യും. 3000 കിറ്റുകൾ വിൽപ്പനയ്ക്കായി ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൊവിഡിന് ശേഷം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ചികിത്സാ കിറ്റ് തയ്യാറാക്കുന്നത്. കൺസ്യൂമർ ഫെഡിന് കീഴിലെ ഷോപ്പുകളിൽ 48 കോടി രൂപയുടെ പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും സ്റ്റോക്കുണ്ടന്നും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സാധനങ്ങൾ എത്തിയ്ക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് വ്യക്തമാക്കി .
അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.
പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നിവ. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും.
എന്നാല്‍ താഴെ പറയുന്ന സര്‍ക്കാര്‍ വകുപ്പുകളും
i. ആരോഗ്യം, ആയുഷ്, റവന്യൂ, എല്‍എസ്ജിഡി, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഇന്‍ഡസ്ട്രീസ്,
ലേബര്‍, സൂ, കേരള ഐടി മിഷന്‍, ഇറിഗേഷന്‍, വെറ്ററിനറി സര്‍വീസസ്, സോഷ്യല്‍
ജസ്റ്റിസ് സ്ഥാപനങ്ങള്‍, അച്ചടി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍.
ii. പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ & എമര്‍ജന്‍സി
സേവനങ്ങള്‍, ദുരന്ത നിവാരണ, വനം, ജയിലുകള്‍
iii. ജില്ലാ കളക്ടറേറ്റും ട്രഷറിയും
iv. വൈദ്യുതി, ജലവിഭവം, ശുചിത്വം
കോവിഡ് മാനേജുമെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ വകുപ്പുകളും
ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
ആരോഗ്യമേഖലയ്ക്ക് പ്രവര്‍ത്തിക്കാം
സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക് ഇല്ല
കാര്‍ഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം
വേഗത്തില്‍ നശിച്ച് പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല
വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങള്‍ അടയ്ക്കണം
റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാം
ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം
മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം
എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 1 മണിവരെ സേവനം ലഭ്യമാക്കാം
പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം
ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം
ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്
പെട്രോള്‍, എല്‍പിജി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം
വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
ശീതീകരണ സ്റ്റോറേജ്, വെയര്‍ഹൗസ് എന്നിവ പ്രവര്‍ത്തിക്കാം
സ്വകാര്യ സുരക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
മാസ്ക്, സാനിറ്റൈസര്‍, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ വിപണനങ്ങള്‍ക്ക് തടസമില്ല
ക്വറിയര്‍ സര്‍വ്വീസ് പ്രവര്‍ത്തിപ്പിക്കാം
ടോള്‍ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവര്‍ത്തിക്കാം
അവശ്യ വസ്തുക്കളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
കയറ്റുമതി ഉല്‍പന്നങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
എയര്‍ ലൈന്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകും
മെട്രോ ഉണ്ടാകില്ല.
മീററ്റ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ ജനങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സോനു സൂദ് രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളില്‍ സഹായവുമായി അദ്ദേഹത്തിന്റെ ചാരിറ്റി ഫൗണ്ടേഷനും എത്താറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അഭ്യർഥന കണ്ട് സഹായമെത്തിച്ചിരിക്കുകയാണ് സോനു.
മീററ്റിലുള്ള കോവിഡ് ബാധിച്ച തന്റെ അമ്മായിക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ വേണമെന്നായിരുന്നു റെയ്ന ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു താരത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട സോനു വിവരങ്ങൾ തിരക്കുകയും സജ്ജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു.
10 മിനിറ്റിനുള്ളില്‍ സിലിണ്ടര്‍ എത്തും ഭായ് എന്ന് സോനു ട്വിറ്ററിലൂടെ തന്നെ മറുപടി നൽകി. തുടര്‍ന്ന് ഓക്സിജന്‍ ലഭ്യമായെന്ന റെയ്നയുടെ ട്വീറ്റുമെത്തി.
അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദി അറസ്റ്റിൽ. ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിൽ ഉത്തരവിട്ടിരുന്നു.
പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത അൽ ഇമാദിയെ ചോദ്യം ചെയ്യുകയാണെന്നും ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി ചുമതലയേറ്റത്.
അമേരിക്കയില്‍ അരിസോണ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തു സ്ഥിതി ചെയുന്ന ഗ്രാന്‍ഡ് കാന്യൻ വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുപോത്തുകളുടെ എണ്ണം പരിധിയിൽ കവിഞ്ഞ് പെരുകിയിരിക്കുകയാണ്. ഇതോടെ കാട്ടുപോത്തുകളുടെ പെരുപ്പം നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി യുഎസ് നാഷണൽ പാർക്ക് സർവീസ്(എൻപിഎസ്) അധികൃതർ രംഗത്തെത്തി. കാട്ടുപോത്തുകളെ കൊന്നു അവയുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.
പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന തരത്തിൽ പെരുകിയ കാട്ടുപോത്തുകളെ ഇല്ലായ്മ ചെയ്യാൻ 12 ഷാർപ്പ് ഷൂട്ടർമാരെ തേടുകയാണ് എൻപിഎസ് അധികൃതർ. 48 മണിക്കൂറിനിടെ 48,000 അപേക്ഷകളാണ് വന്നത്. പ്രാരംഭഘട്ടത്തിൽ 25 പേരുകൾ തെരഞ്ഞെടുക്കും. അവരുടെ ലക്ഷ്യവേധനം ഉൾപ്പെടെയുള്ള കഴിവുകളെ പരിശോധിച്ച ശേഷം അവസാന 12 പേരെ തെരഞ്ഞെടുത്ത് കാട്ടുപോത്തിനെ കൊല്ലാനുള്ള അവസരം നൽകുമെന്നും അധികൃതർ പറഞ്ഞു.
എൻപിഎസ് നിയമങ്ങൾ അനുസരിച്ച് സഹായ സംഘത്തെ ഒപ്പം കൊണ്ടുവരാൻ ഷൂട്ടർമാർക്ക് അനുമതിയുണ്ട്. കാട്ടുപോത്തുകൾക്ക് 900 കിലോയോളം ഭാരം വരും. എന്നാൽ വാഹനങ്ങളുടെയോ മൃഗങ്ങളുടെയോ സഹായമില്ലാതെ കാൽനടയായി വേണം അവയെ പിന്തുടർന്നു കൊല്ലാൻ. പരുക്കൻ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്തോ മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങളിലാണ് പരിപാടി നടക്കുക.
യുഎസ് ദേശീയ ഉദ്യാനങ്ങളിൽ വേട്ടയാടൽ നിരോധിച്ചിരിക്കുന്നതിനാൽ ഇതിനെ “വേട്ട” എന്ന് തരം തിരിക്കുന്നില്ല. ഈ നടപടി അപകടകരമായ ഒരു മാതൃക കാണിക്കുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനും രണ്ടു വനിതകളും ഉൾപ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍. നെഹ്റുവിന് നഗരഭരണവും പെരിയസ്വാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും നൽകി.
വനിത, സാമൂഹിക ക്ഷേമവകുപ്പുകൾ ഗീതാ ജീവനാണ് നൽകിയിരിക്കുന്നത്. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് കയല്‍വിഴി ശെല്‍വരാജിനും നൽകി. ഇവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍. അതേസമയം സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളാണ് ഡിഎംകെ സഖ്യം നേടിയത്.
ആലപ്പുഴ∙ മോഹൻലാൽ സിനിമ ഒടിയൻെറ സംവിധായകൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് സംവിധായകൻ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.
സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു.
രാജ്യം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ പരാജയപ്പെട്ടത് സർക്കാർ സംവിധാനം കൂടിയാണ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും വിദഗ്ധർ കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് രാജ്യത്താകെ ഉയരുന്ന കോവിഡ് കേസുകളും മരണനിരക്കും. ഡൽഹിയിലും യുപിയിലുമടക്കം ചികിത്സയും ഓക്‌സിജനും കിട്ടാതെ കോവിഡ് രോഗികൾ മരിച്ചുവീഴുകയാണ്.
മനസിനെ അസ്വസ്ഥമാക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ജീവ ശ്വാസം കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നത് കണ്ട് ആരോഗ്യ പ്രവർത്തകർ നിസഹായരായി മാറിയിരിക്കുകയാണ്. നിറയുന്ന ശ്മശാനങ്ങളും മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന ജനങ്ങളും രാജ്യത്തിന്റെ ദയനീയ കാഴ്ചകളായി മാറുന്നു.
ഇതിനിടെ കേന്ദ്ര സർക്കാരിനും കാര്യക്ഷമമായി പ്രവർത്തിക്കാത്ത സംസ്ഥാനങ്ങളുടെ ഭരണാധികാരികൾക്കും എതിരെ ജനരോഷവും ഉയർന്നു കഴിഞ്ഞു. ഇതിനിടെ, ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതിന് രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും എതിരെ രോഷാകുലനാവുകയാണ്.
അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൽ ഓരോരുത്തരും ഒരിക്കലും ഇതൊന്നും മറക്കരുതെന്നു അദ്ദേഹം പറയുന്നു. ‘മത്സരിക്കുന്ന വരുന്ന ഓരോ രാഷ്ട്രീയക്കാരനും അടുത്ത അഞ്ചുവർഷത്തെക്കുറിച്ചും, എങ്ങനെ പണം സമ്പാദിക്കും എന്ന് മാത്രമാണ് ചിന്തിക്കുന്നത്, എന്നാൽ, അത് എങ്ങനെ സിസ്റ്റത്തിന് തിരികെ നൽകണം എന്ന് ചിന്തിക്കില്ല, പഴിചാരൽ മത്സരത്തിന് ഇപ്പോൾ സമയമില്ല. നമ്മളാണ് അവരെ തെരഞ്ഞെടുത്തത്. ഇപ്പോൾ അവർ നമ്മെ, ബെഡ്ഡുകൾക്കും ഓക്‌സിജനും വേണ്ടി നാട് നീളെ ഓടിച്ചു. ജീവ ശ്വാസത്തിന് വേണ്ടി നാം നെട്ടോട്ടമോടി. എല്ലാ കാര്യങ്ങൾക്കും വേണ്ടി നാം ഓടുകയാണ്.”-സുനിൽ ഷെട്ടി പറയുന്നു.
‘താമസിയാതെ, മഹാമാരി മാറും. നമ്മളുടെ അവസരം വരും.. അപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്. നാം ഓരോരുത്തരും അവരെ വോട്ടുകൾക്ക് വേണ്ടി ഓടിക്കുകയും കഷ്ടപ്പെടുത്തുകയും വേണം. നല്ല ആളുകൾക്ക് വേണ്ടി ഓരോ മേഖലയെ മാത്രം അടിസ്ഥാനമാക്കി വോട്ട് ചെയ്യുക. കഠിനാധ്വാനം ചെയ്യുന്നവർക്കും മാറ്റം കൊണ്ടുവരുന്നവർക്കും വോട്ട് ചെയ്യുക. അവർ ഏത് പാർട്ടിയുമായിക്കൊള്ളട്ടെ’-സുനിൽ ഷെട്ടി പ്രതികരിച്ചു.