നായകനായും വില്ലനായും സഹ നടനായും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മനോജ് കെ ജയൻ. വേറിട്ട അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ താരം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്
‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.
ഞാന്‍ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’. മനോജ് കെ ജയന്‍ പറയുന്നു.
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.
ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച.
രാവിലെ 9.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ കൊള്ളസംഘം ശാഖയിലെത്തിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം കൊള്ള സംഘം 25 കിലോ സ്വര്‍ണവും 96,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.
കോട്ടയം സ്വദേശി ഡോ. ലക്‌സൺ ഫ്രാൻസിസിന്റെ ഫോണിലേക്ക് വന്ന കോളാണ് എല്ലാ വഴിത്തിരിവിനും കാരണമായത്. പെൺകുട്ടിയുടെ കരച്ചിൽ മാത്രം കേട്ട ഫോൺകോളിനെ സംബന്ധിച്ച് ലക്‌സണ് സംശയങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷിക്കണേ എന്നുള്ള നിലവിളിയെ കേൾക്കാതിരിക്കാന് അദ്ദേഹത്തിനായില്ല. കുവൈറ്റഇലെ നമ്പറിൽ നിന്നും വന്ന കോൾ ആയതിനാൽ തന്നെ പരിചയക്കാരേയും സുഹൃത്തുക്കളേയും സമീപിച്ച് ഇവരുടെ സഹായത്തോടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെ ജോലിക്ക് എത്തി അവിടെ കുടുങ്ങി പോയ മലയാളി പെൺകുട്ടിയാണ് തന്നെ സമീപിച്ചിരിക്കുന്നത് ബോധ്യമായി. പിന്നെ അങ്ങോട്ട് സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തന നിമിഷങ്ങളായിരുന്നു.
കുവൈറ്റിലുള്ള സുഹൃത്താണ് ലക്‌സണ് വന്ന കോളിനെ കുറിച്ച് അന്വേഷിച്ച് ദീപ എന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ടെത്തിയതും, അവർ കുടുങ്ങിപ്പോയ സാഹചര്യം അന്വേഷിച്ച് സത്യമാണെന്ന് സ്ഥിരീകരിച്ചതും. പിന്നീട് നടന്ന രക്ഷാദൗത്യം സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വിദേശത്തുണ്ടായിരുന്നപ്പോൾ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി ലക്‌സൺ ആ പെൺകുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചു. ഒടുവിൽ എല്ലാ പ്രയത്‌നങ്ങൾക്കും ശേഷം, കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോട്ടയം നീലംപേരൂർ സ്വദേശിനി ദീപ വന്നിറങ്ങി.
കുവൈറ്റിലെ ഗദ്ദാമയുടെ അടിമ ജീവിതത്തിൽ നിന്നാണ് ദീപ മോചിപ്പിക്കപ്പെട്ട് നാട്ടിലെത്തിയത്. ‘രക്ഷപ്പെടാൻ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സൺ സാർ ഇടയ്ക്കു വിളിക്കുമ്പോൾ പറയുമായിരുന്നു. വാതിൽ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതിൽ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു.
ധൈര്യമായി ഇറങ്ങി പുറത്തേക്കോടാൻ ഉപദേശിച്ചു. ബാഗിൽ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി. അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതിൽ കയറി, ലക്‌സൺ സാർ പറഞ്ഞതുപോലെ ഇന്ത്യൻ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിരുന്നു. അവർ സ്‌നേഹപൂർവം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’-ദീപ താൻ രക്ഷപ്പെട്ട് വന്ന വഴി ഓർത്തെടുക്കുന്നു.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവർഷം മുമ്പ് ഭർത്താവ് വൃക്കരോഗം ബാധിച്ച് മരിച്ചു. പിന്നാലെ നിരാലംബയായ ദീപയെ കാണാൻ അകന്ന ബന്ധുവെത്തി. ഇയാളാണ് കുവൈറ്റിലെ വീട്ടുജോലിയെ കുറിച്ച് പറഞ്ഞത്. വീട്ടിലെ പ്രാരാബ്ദം ആലോചിച്ചപ്പോൾ ഇല്ലാത്ത പണം കടം വാങ്ങിയുണ്ടാക്കി നൽകിയാണ് 2018 ൽ കുവൈറ്റിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി.
രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നൽകിയില്ല എന്നതും ഒഴിച്ചാൽ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നൽകിയത് 90 ദിനാർ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യുന്നതാണ് അവിടുത്തെ നിബന്ധന. പിന്നീട് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വർഷം പൂർത്തിയായതോടെ വീട്ടുകാർ ശ്രീലങ്കൻ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാൻ അഭ്യർത്ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും. ഭക്ഷണംപോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തിൽ മുഴ വന്നതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നെ ഒരു തവണ ആശുപത്രിയിൽ കാണിച്ചു. തുടർ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം പോലും വീട്ടുടമ നൽകാൻ തയ്യാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു ജീവൻ നിലനിർത്തി. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടിൽ വിടണമെന്നു ആവശ്യപ്പെട്ടപ്പോൾ വലിയ തുക പകരം ചോദിച്ചു. അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലാണ് ഏജന്റിനെ വീണ്ടും സമീപിച്ചത്.
കൂട്ടുകാരിൽ പലരോടും കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പർ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെനിന്നു. എംബസിയിൽ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കിയതും ആ വീട്ടിൽനിന്നു രക്ഷപ്പെടാൻ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയിൽ എംബസിയിലെത്തിയപ്പോൾ വളരെ സഹാനുഭൂതിയോടെ അവർ പെരുമാറി. താമസിക്കാൻ സ്ഥലവും ഭക്ഷണവും തന്നു. എന്നെപ്പോലെ നിരവധിപ്പേർ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്.
എന്നെ ഗൾഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെൺകുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയിൽ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവർ അനുഭവിച്ചത്.-ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ നാട്ടിൽത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
കൊച്ചിയിൽ ഐടി, എക്‌സ്‌പോർട്ടിങ്, കൺസൽറ്റിങ് സ്ഥാപനങ്ങൾ നടത്തുന്ന ഡോ. ലക്‌സൺ ഫ്രാൻസിസ് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്ററണ്. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെൺകുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇദ്ദേഹം.
തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ ശാസിച്ച് സ്പീക്കർ. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോർജ് മോശം പരാമർശം നടത്തിയത്.
എന്നാൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും പി.സി. ജോർജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ശാസന സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിനുശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. പെറ്റേണിറ്റി ലീവിന് ശേഷം മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. 16 അംഗ ടീമിൽ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരെ മിന്നും പ്രകടനവുമായി തിളങ്ങിയ ജോ റൂട്ട് നയിക്കുന്ന ടീമിൽ കോവിഡ് ബാധിച്ച മൊയിൻ അലിയും ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ മൊയിൻ അലി ഇപ്പോൾ വിശ്രമത്തിലാണ്.
ആൻഡേഴ്സണും ബ്രോഡും നയിക്കുന്ന ലോകോത്തര ബോളിങ് നിരയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കുന്ന ആർച്ചറും സ്റ്റോക്സും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. റൂട്ട് തന്നെയാണ് ടീമിലെ പ്രധാന ബാറ്റിങ് കരുത്ത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജോഫ്ര ആർച്ചർ. മൊയ്ൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബൺഡ്, ജോസ് ബട്‌ലർ, ജാക് ചൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൻ, ക്രിസ് വോക്സ്
മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.
കർണാടകയിലെ ശിവമോഗയിൽ ഉഗ്രസ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ക്വാറി.ിൽ നിർത്തിയിട്ടിരുന്ന ലോറിയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റഎ ശക്തിയിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരെല്ലാം ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.
ശിവമോദ ജില്ലയിലെ ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപം നിർത്തിയിട്ട ട്രക്കിലെ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ക്വാറിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന.
ട്രക്കിലുണ്ടായിരു ന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവിൽ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ മരണ സംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
സ്‌ഫോടനം കാരണം ഭൂചലനത്തിന് സമാനമായ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂന്ന് ജില്ലകളിൽ അനുഭവപ്പെട്ടെന്ന് ജനങ്ങൾ പറയുന്നു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
സോഷ്യൽമീഡിയയിൽ രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം പോയ കൊല്ലം കൊട്ടിയം സ്വദേശി അൻസിയെയാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തും പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴയിൽനിന്നാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അൻസി. 2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യൽമീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് റംസിയുടെ സഹോദരി ഒളിച്ചോടിയത്.
കഴിഞ്ഞ 18 മുതൽ അൻസിയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് ഇരവിപുരം പോലീസിൽ പരാതി നൽകിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവർ പോയതെന്നും ഭർത്താവ് പറയുന്നു.
റംസി ആത്മഹത്യ സംഭവത്തിൽ നീതി ആവശ്യപ്പെട്ടു രൂപീകരിച്ച സമൂഹമാധ്യമക്കൂട്ടായ്മയിലെ അംഗമാണ് ഇപ്പോൾ സഹോദരിക്കൊപ്പം പിടിയിലായ യുവാവ്. റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം പള്ളിമുക്ക് കൊല്ലൂർവിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സേനയില്‍ അംഗമാകാന്‍ ഒരുങ്ങി തിരുവനന്തപുരത്തുകാരി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ നിയമിതയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പാലോടുകാരിയായ വൈഎസ് യാസിയ.
പോലീസുകാരനായിരുന്ന പിതാവിന്റെ സ്വപ്‌നത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് യാസിയ ഈ പദവിയിലെത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് 13 പേര്‍ക്കായി നടത്തിയ പരീക്ഷകളിലും അഭിമുഖത്തിലും നിന്നാണ് 34-കാരിയായ യാസിയ ഈ പദവിയിലേയ്ക്ക് എത്തിയത്. പോലീസ് സര്‍വീസിലിരിക്കേ രോഗബാധിതനായാണ് യാസിയയുടെ പിതാവ് പാലോട് ഇലവുപാലം വൈഎസ് മന്‍സിലില്‍ എം യഹിയ മരണപ്പെട്ടത്.
പെണ്‍മക്കളില്‍ ഒരാളെയെങ്കിലും പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാക്കുകയെന്നത് യഹിയയുടെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണ് ഇന്ന് മകള്‍ യാസിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂത്തമകളാണ് യാസിയ. ഇക്ബാല്‍ കോളേജില്‍നിന്നു ബിരുദപഠനം കഴിഞ്ഞ് 2010-ലാണ് യാസിയ പോലീസ് സേനയില്‍ ചേരുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബ്യൂറോ ഓഫ് സെക്യൂരിറ്റിയില്‍ അവസരമുണ്ടെന്നറിഞ്ഞാണ് അപേക്ഷയയച്ചത്. തുടര്‍ന്ന് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷകളും കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു പരിശീലനത്തിനെത്തിയ 20 പേരില്‍ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 12 പേരായിരുന്നു. അതില്‍ ഒന്നാമതായിരുന്നു യാസിയ. സുബൈലാണ് യാസിയയുടെ മാതാവ്. ഷിബു ഷംസുദീന്‍ ഭര്‍ത്താവും സാറായാസി, ആദംസ്മിത്ത് എന്നിവര്‍ മക്കളുമാണ്.
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയാധിക്ഷേപം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ യുവ പേസർ സിറാജ്.വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയർമാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.
സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.ഓസ്ട്രേലിയയില്‍ താന്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സിറാജ് വ്യക്തമാക്കി.
എന്നെ ചില കാണികള്‍ തവിട്ട് നിറമുള്ള കുരങ്ങനെന്ന് വിളിച്ചു. കളിക്കാരനെന്ന നിലയില്‍ ഇക്കാര്യം ഞാനെന്‍റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അത് ഓണ്‍ഫീല്‍ഡ് അമ്പയർമാരായ പോള്‍ റീഫലിന്‍റെയും പോള്‍ വില്‍സണിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി. എനിക്ക് നീതി ലഭിച്ചോ എന്നത് വിഷയമല്ല.
ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോൾ അത് ക്യാപ്റ്റന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് എന്‍റെ കടമയാണ്.അമ്പയർ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയർമാരെ അറിയിച്ചു.
മോശമായി പെരുമാറുന്ന കാണികളെ നിയന്ത്രിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു.
കാണികളുടെ ക്രൂരമായ പെരുമാറ്റം തന്‍റെ പോരാട്ടവീര്യം ഉയര്‍ത്തുകയാണ് ചെയ്തയെന്നും സിറാജ് പറഞ്ഞു.ഓസ്ട്രേലിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്നെ മാനസികമായി കരുത്തനാക്കി.
അതൊന്നും എന്‍റെ കളിയെ ബാധിക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും സിറാജ് വ്യക്തമാക്കി. വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയശേഷമായിരുന്നു പിന്നീട് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പു പറയുകയുംചെയ്തിരുന്നു.
നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭർത്താവും കുട്ടികളും ഒപ്പമുണ്ട്.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.