ജോൺ കുറിഞ്ഞിരപ്പള്ളി
സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.”
ഉടനെ അച്ചായൻ പറഞ്ഞു,”മാഷെ, നിങ്ങളെ തേടി വരുകയായിരുന്നു. ഇത് വർഗീസ്,ജോർജ് കുട്ടിയുടെ നാട്ടുകാരനാണ്. പുള്ളിക്ക് ഒരു പ്രശ്നം.നിങ്ങൾ നാട്ടുകാരല്ലേ, ഒന്നു പരിചയപ്പെടാം എന്ന് വിചാരിച്ചു കൂട്ടിക്കൊണ്ടു വന്നതാണ്.”
അനുസരണയുള്ള ആട്ടിൻ കുട്ടിയെപ്പോലെ വർഗീസ് നിന്നു.
“ഇവന്, അവൻ താമസിക്കുന്ന വീടിനടുത്തുള്ള ഒരു പെങ്കൊച്ചുമായി പ്രേമം.”
“പ്രേമിച്ചോ. ഞങ്ങൾ ആരെങ്കിലും വേണ്ടാന്ന് പറഞ്ഞോ? ഇനി അത് കലക്കണോ? “ജോർജ് കുട്ടി ചോദിച്ചു.
“””””””ഒന്ന് മിണ്ടാതിരി ജോർജ് കുട്ടി,അവർ പറയട്ടെ.”
വർഗീസിൻറെ പ്രേമഭാജനം കാണുമ്പോൾ ചിരിക്കും. എന്നാൽ അത് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം.അതായതു തിങ്കളാഴ്ച ചിരിച്ചാൽ പിന്നെ ചൊവ്വാഴ്ച മൈൻഡ് ചെയ്യില്ല. പിന്നെ ബുധനാഴ്ച ചിരിക്കും. അങ്ങനെയുള്ള ഒരാളോട് എങ്ങനെ ഇഷ്ടമാണെന്ന് പറയും?”.
“അത് ശരി. അത് വെളുത്ത വാവ് കറുത്തവാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അങ്ങനെ വാവ് വല്ലതും ആയിരിക്കും.”
“തമാശ കളയൂ ജോർജ് കുട്ടി,ഇവന് ഭയങ്കര പേടി. എന്തുചെയ്യണം എന്നറിയില്ല.”
“ഒരു കാര്യം ചെയ്യൂ ഞങ്ങൾക്ക് വിട്ടു തന്നേക്ക്. ഞങ്ങൾ ഒന്നു നോക്കട്ടെ.”
വർഗീസ് പറഞ്ഞു,”ചേട്ടാ ചതിക്കല്ലേ.”
“ഒരു കോളും കൊണ്ടുവന്നിരിക്കുന്നു. നാട്ടുകാരുടെ തല്ലു മേടിച്ചുകൂട്ടാൻ ഒരു പണി. അല്ലെങ്കിൽത്തന്നെ ജോർജ് കുട്ടി ആവശ്യത്തിന് പണി തരുന്നുണ്ട്.”ഞാൻ പറഞ്ഞു.
“ഇവനെ നമ്മുക്ക് ഒഴിവാക്കാം ഈ കേസ് ഞാൻ അനേഷിക്കാം. എൻ്റെ നാട്ടുകാരനായിപ്പോയില്ലേ.”ഇവനെ ഒന്നിനും കൊള്ളില്ല.”
എന്നെ പതുക്കെ കണ്ണിറുക്കി കാണിച്ചു.
“ഒന്നരാടൻ പ്രേമം,എന്ന് പേരിട്ടു നമുക്ക് ഒരു സിനിമ പിടിക്കാം. സംവിധായകൻ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടല്ലോ”. സെൽവരാജൻ.
“കേസ് വിശദമായിട്ടു പഠിക്കണം. അത് ഇങ്ങനെ റോഡിൽ നിന്ന് സംസാരിക്കേണ്ട വിഷയമല്ല. ഒരു ചായയൊക്കെ കുടിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിക്കേണ്ട വിഷയമാണ്. ഞങ്ങളുടെ വീട്ടിലേക്ക് പോകാമായിരുന്നു. ചായയുണ്ടാക്കാൻ വച്ചിരുന്ന പാല് പൂച്ച കുടിച്ചുപോയി.”
“നിങ്ങൾക്ക് പൂച്ചയുണ്ടോ?”
“ഞങ്ങൾക്കില്ല. അയൽവക്കത്തുകാർക്ക് ഉണ്ട്. പാവം പൂച്ചയല്ലേ എന്നു വിചാരിച്ചു കുടിക്കട്ടെ എന്ന് കരുതി.”
“അത് സാരമില്ല. നമുക്ക് ഹോട്ടലിൽ പോകാം”. വർഗീസ് പറഞ്ഞു.
ഹോട്ടൽ മഞ്ജുനാഥയിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. എല്ലാവർക്കും ചായയും മസാലദോശയും വർഗീസ് ഓർഡർ ചെയ്തു. ചായകുടി കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”നമുക്ക് അല്പം നടന്നുകൊണ്ട് സംസാരിക്കാം.”
വർഗീസ് ബില്ല് പേ ചെയ്തു റെഡിയായി. ഞങ്ങൾ നടന്നു.
“അപ്പോൾ നമ്മളുടെ വിഷയം ഒന്നരാടൻ പ്രേമം ആണ്. എന്തുകൊണ്ടാണ് അവൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം പരിചയം കാണിക്കുന്നത്? ചിലപ്പോൾ ആ ദിവസങ്ങളിൽ വേറെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകും, എന്ന് ഞാൻ പറയുന്നില്ല. പക്ഷെ,ചാൻസ് ഉണ്ട്. “വർഗീസിൽ നിന്നും നെടുവീർപ്പ് ഉയർന്നു.
“ചങ്കിനിട്ടു കുത്താതെ ജോർജ് കുട്ടി.”
“അടി ഒന്നും ആയിട്ടില്ല,വടി വെട്ടാൻ പോയിട്ടേയുള്ളു.”ജോർജ് കുട്ടി പറഞ്ഞു.
“അടിയുണ്ടാകും അല്ലെ. എന്നാൽ ഞാനില്ല”സെൽവരാജൻ.
“എടാ മണ്ടാ,ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ?”
“അത് ശരി. എന്നാലും തല്ലുണ്ടാകാൻ സാധ്യത കാണുന്നുണ്ട്. ഇനി ചായ കുടിക്കുന്നുണ്ടോ?”
“എന്താ?”
“ഇല്ലെങ്കിൽ പോയേക്കാം എന്ന് വിചാരിച്ചു “.
“വർഗീസ്സ്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്”. ജോർജ് കുട്ടി പറഞ്ഞു.
“ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ?”.അച്ചായൻ.
“അത് ബൈബിളിലുള്ളതാ. ദിനകരനെ കോപ്പി അടിച്ചതാ, “ഞാൻ പറഞ്ഞു.
അച്ചായനെയും സെൽവരാജനേയും, വർഗീസ്സ് പറയുന്നത് സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിന് അന്വേഷണ കമ്മീഷൻ ആയി നിയമിച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഹോട്ടൽ മഞ്ജുനാഥയിൽ ഒരു ടേബിളിന് ചുറ്റുമിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക, എന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു.
ഒരാഴ്‌ച്ച വൈകുന്നേരത്തെ ചായകുടിയും മസാലദോശയും വർഗീസ് സ്പോൺസർ ചെയ്തു. കമ്മീഷൻ വർഗീസ്സ് പറയുന്നത് സത്യമാണ് എന്ന് മനസിലാക്കി റിപ്പോർട്ടും തന്നു. ഇനി എന്ത്? ഞങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
കാഥികൻ കൊല്ലം രാധാകൃഷ്ണനും ഗോപാലകൃഷ്ണനും സ്ഥലത്തെത്തി,ഒരു പുതിയ കഥയുമായി,പേര് ഒന്നരാടൻപ്രേമവും മസാല ദോശയും.കേസ് അന്വേഷണം പൂർത്തിയായിട്ടൂ മാത്രം പരസ്യമാക്കുകയുള്ളൂ എന്ന് ഒരു കരാറുണ്ടാക്കി തൽക്കാലം അവരെ ഒതുക്കി.
ഭാഗ്യം ഞങ്ങളെ തേടി വന്നു.
അടുത്ത ദിവസം നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ ഹൗസ്സ് ഓണറിന്റെ മകളും വർഗീസിന്റെ പ്രേമഭാജനവും ഒന്നിച്ചു നടന്നു വരുന്നു. ഹൗസ് ഓണറുമായിട്ടു വളരെ അടുപ്പത്തിലായിരുന്നു ഞങ്ങൾ. അവരുടെ കുടുംബാംഗങ്ങളെപ്പോലെ അവർ കരുതിവന്നു. ഞങ്ങളെ കണ്ടപാടെ മരിയ ചോദിച്ചു,”അണ്ണാ,ഈവനിംഗ് വാക്കിന് ഇറങ്ങിയതാണോ?”
“ഉം,ഇതാരാ ഒപ്പം?”
മരിയ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. അവൾ പറഞ്ഞു,”ഇത് അന്ന,എൻ്റെ കൂടെ കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. ഇവള് ട്വിൻസാണ്,കൂടെയുള്ളത് ബെന്ന. അവൾക്കു നാളെയാണ് ക്‌ളാസ് ”
പ്രശ്നം പരിഹരിച്ചു. അത് ഇരട്ട കുട്ടികളാണ്. അതിൽ അന്നയാണ് വർഗീസിനെ കാണുമ്പോൾ ചിരിച്ചുകാണിക്കുന്നത്.
വിവരം അറിഞ്ഞ വർഗീസ്സ് .”കർത്താവെ,ഞാൻ എങ്ങനെ അവരെ തമ്മിൽ തിരിച്ചറിയും?”
“ഏതായാലും തല്ലുകിട്ടും. പിന്നെയെന്തിനാ തിരിച്ചറിയുന്നത്?”സെൽവരാജന് അതാണ് സംശയം.
“അതിനു പണിയുണ്ട്.”
“എന്ത് പണി?” വർഗീസ്സ് .
“നാളെ ഇതേ സമയത്തു ഹോട്ടൽ മഞ്ജുനാഥയിൽ വച്ച് നമുക്ക് ചർച്ചചെയ്യാം.” വർഗീസ്സ് സമ്മതിച്ചു.
സാധാരണ ഞാനും ജോർജ് കുട്ടിയും വൈകുന്നേരം ഒന്നിച്ചു ഭക്ഷണം തയ്യാറാക്കും. ജോർജ് കുട്ടിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം. ഒന്ന് സഹായിച്ചുക്കൊടുത്തൽ മതി. സെൽവരാജനും അച്ചായനും അങ്ങനെ തന്നെയാണ്. ചില ദിവസങ്ങളിൽ സെൽവരാജൻ നേരത്തെ എത്തും. അപ്പോൾ പുള്ളി ഒറ്റയ്ക്ക് എല്ലാം ചെയ്യും. ഇന്ന് സെൽവരാജൻ നേരത്തെ വന്നതുകൊണ്ട് അച്ചായൻ ചോദിച്ചു,”എല്ലാം റെഡിയല്ലേ സെൽവരാജാ ,എനിക്ക് വിശക്കുന്നു.”
സെൽവരാജന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.”എല്ലാം റെഡി “,അവൻ പറഞ്ഞു,
“എന്താ നീ ചെയ്തത്?”
“കുടിക്കാൻ പാഷാണം കലക്കി വച്ചിട്ടുണ്ട്.”
“ഓ എനിക്ക് അല്പം പണിയുണ്ട്. നീ കുടിച്ചിട്ട് കിടന്നോ. ഞാൻ വന്നേക്കാം.” എല്ലാവരും ചിരിച്ചു.
അപ്പോൾ കാഥികൻ കൊല്ലം രാധാകൃഷ്ണനും വാല്,ഗോപാലകൃഷ്ണനും ഓടി വന്നു.”അപ്പോൾ നമുക്ക് കഥ ആരംഭിക്കാം അല്ലെ? സഹൃദയരെ ,ഞാൻ നിങ്ങളോടു പറയാൻ പോകുന്ന കഥയുടെ പേര്,അന്നയും ബെന്നയും. അതാ അങ്ങോട്ട് നോക്കൂ, എന്താണ് നമ്മൾ കാണുന്നത്?”
” ഓടിക്കോടാ , നമ്മൾ കാണുന്നത് എല്ലാവരും ഓടി രക്ഷപ്പെടുന്നത്. “ഞങ്ങൾ എല്ലാവരും ഓടി. അപ്പോഴും രാധാകൃഷ്ണനും ഗോപാലകൃഷ്ണ്ണനും പാടുന്നു,മാമലകൾക്ക് അപ്പുറത്ത് ………….”
(തുടരും)
സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ദിനു (36) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മഞ്ജു കണ്ണൂർ സ്വദേശിനിയാണ്. ദിനു തോമസാണ് ഭർത്താവ്, മഞ്ജുവിനും ദിനുവിനും മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മഞ്ജു ദിനുവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു.
ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം നടന്നത്. ഇതേകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്‌നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നെന്നും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് മകൻ ആബിദിനെതിരെ ഹംസ പോലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിലും കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി.
ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടു വീണത്. ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഡിപി സ്ഥാനാർത്ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സ്ഥാനാർത്ഥിയായ മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസ് പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെ നടന്മാരില്‍ ഒരാളാണ് സാജന്‍ പള്ളുരുത്തി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ഉള്ളിലെ സങ്കടങ്ങള്‍ മറച്ചു പിടിക്കാനായിരുന്നു സാജന്‍ ശ്രമിച്ചിരുന്നത്. അതിനാല്‍ ഒപ്പമുണ്ടായിരുന്നവരില്‍ പലരും സിനിമയില്‍ തിളങ്ങിയപ്പോള്‍ ഉത്തരവാദിത്വം മറന്ന് അവസരങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സാജന് തയ്യാറായില്ല. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലായപ്പോള്‍ കലാരംഗത്ത് നിന്നു നീണ്ട ഇടവേള എടുക്കുകയായിരുന്നു സാജന്റെ തീരുമാനം.
രാവും പകലുമില്ലാതെ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന കാലത്ത് ഭക്ഷണം ഒരുക്കി വച്ചും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടും എല്ലാ പ്രോത്സാഹനവും നല്‍കി സാജന് ഒപ്പമുണ്ടായിരുന്നത് അച്ഛനും അമ്മയുമായിരുന്നു. അവരുടെ അവസാന കാലം സ്വന്തം ജീവിതം തേടി പോകാന്‍ സാജന്‍ ഒരുക്കമായിരുന്നില്ല. അവരെ പരിചരിച്ചും സ്‌നേഹിച്ചും സാജന്‍ ഒപ്പമിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാജന്‍ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നു. സ്‌കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ് ലുക്ക് ആണല്ലോ. ഈ ലുക്കില്‍ ഞാനൊരു മോണോ ആക്ട് അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ ചിരിച്ചു. ആ ചിരിയാണ് എന്നെ ഈ വേദികളിലേക്ക് എത്തിച്ചത്. ഞാന്‍ തമാശകള്‍ എഴുതാന്‍ തുടങ്ങി. കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികളായിരുന്നു ആ കാലത്ത് അമ്പലപ്പറമ്പുകളില്‍ ഹിറ്റ്. അതിനിടയിലാണ്സാജന്‍ പള്ളുരുത്തി ഒരു പേരായി വരുന്നത്. സംഘകല എന്നൊരു ട്രൂപ്പിനു വേണ്ടിയായിരുന്നു അന്ന് കളിച്ചിരുന്നത്. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നു. ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും. അതിലും എന്റെ പേര് കേറി വന്നു. സ്‌റ്റേജില്‍ എനിക്ക് പേരായി. പല ട്രൂപ്പുകള്‍ക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാള്‍ സാജന്‍ പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി.
രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജന്‍ ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇഷ്ടമാണ്. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും. 12 വര്‍ഷം മുന്‍പ് അമ്മയ്ക്ക് പ്രഷര്‍ കൂടി ആശുപത്രിയില്‍ ആയപ്പോള്‍ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു വശം തളര്‍ന്ന് കിടപ്പിലായി. ആ ഒന്‍പതര വര്‍ഷം എന്റെ വനവാസം ആയിരുന്നു. ഒരു മുറിയില്‍ അനുജന്‍, മറ്റൊരു മുറിയില്‍ അച്ഛന്‍! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒന്‍പതര കൊല്ലം കടന്നു പോയി. ഇതിനിടയില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രം പ്രോഗ്രാമിനു പോകും. ഗള്‍ഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്‌ലൈറ്റിന് തിരികെയെത്തും. രണ്ടു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. അതിനുശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. ചെണ്ട എന്ന യുട്യൂബ് ചാനലുണ്ട്. അതില്‍ വെബ് സീരിസ് ചെയ്യുന്നു. നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ് അതില്‍ അഭിനയിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള കുട്ടികള്‍ ആണ്. സുഹൃത്തുക്കളുടെ ഭാര്യമാരും എന്റെ ഭാര്യ ഷിജിലയുടെ സുഹൃത്തുക്കളും എല്ലാവരും അതിലുണ്ട്. ആഴ്ചയില്‍ ഒരു എപ്പിസോഡ് വീതം വരും. ചെണ്ട കാണാത്തവര്‍ ആരുമില്ല, ചെണ്ടകൊട്ട് കേള്‍ക്കാത്തവരായി ആരുമില്ല. ചെണ്ടയുടെ താളത്തിനൊത്ത് തുള്ളാത്തവരില്ല. ചെണ്ട കൊണ്ട് എവിടെയാണെങ്കിലും അവിടെ ആളു കൂടും. കൊട്ട് കണ്ടവരും കൊട്ട് കേട്ടവരും കാത്തിരിക്കുക, ഒരു പുതിയ കൊട്ടുമായി ഞങ്ങള്‍ വരുന്നു. അതാണ് ചെണ്ട. എന്നും സാജന്‍ പറഞ്ഞു നിര്‍ത്തി.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയിന്റെ ഭാഗമായി നടി ഭാവന. സ്ത്രീകള്‍ക്ക് എതിരെയാണ് സൈബര്‍ അതിക്രമങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഈ മെന്റാലിറ്റി ശരിയല്ല എന്ന് ഭാവന പറയുന്നു.
”സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ കമന്റ് എഴുതുക. സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം ഓണ്‍ലൈന്‍ അബ്യൂസുകള്‍ കൂടുതലും കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ ഇത്തരത്തിലുള്ള ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ്” എന്നാണ് ഭാവനയുടെ വാക്കുകള്‍.
നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഇപ്പോള്‍. 2017-ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നഡ ചിത്രങ്ങളാണ് ഭാവനയുടെതായി ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവന ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ക്രിക്കറ്റനെ മാന്യന്മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. മത്സരത്തിന്റെതായ വീറും വാശിയും മാറ്റി നിർത്തിയാൽ പലപ്പോഴും മാന്യമായ പെരുമാറ്റംകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസിൽ കയറികൂടിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഏതൊരാളുടെയും ഹൃദയംതൊടുന്ന ഒരു കാഴ്ചയ്ക്ക് ഇന്ത്യ എ-ഓസ്ട്രേലിയ എ സന്നാഹ മത്സരം വേദിയായി. പരുക്കേറ്റുവീണ ഓസിസ് താരത്തിന്റടുത്തേക്ക് റൺസിന് ശ്രമിക്കാതെ ഓടിയെത്തിയ മുഹമ്മദ് സിറാജാണ് ആരാധകരുടെ കയ്യടി നേടുന്നത്.
ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഭാഗത്ത് ജസ്പ്രീത് ബുംറയുടെ രക്ഷാപ്രവർത്തനത്തിനിടയിലാണ് സംഭവം. തകർത്തടിച്ച ബുംറ കമറൂൻ ഗ്രീനിനെയും ബൗണ്ടറി പായിക്കാൻ ശ്രമിച്ചു. ബുംറയുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെയെത്തിയത് ഗ്രീനിന്റെ മുഖത്തേക്കായിരുന്നു.
നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന മുഹമ്മദ് സിറാജ് ബുംറ റണ്ണിന് ശ്രമിക്കുന്ന കണ്ടിട്ടും ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രീനിന്റെ അടുത്തേക്ക് പാഞ്ഞു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗ്രീനിന്റടുത്ത് ആദ്യമെത്തിയത് സിറാജായിരുന്നു. ഏതൊരു മനുഷ്യസ്നേഹിയുടെയും കണ്ണും ഹൃദയവും നിറയ്ക്കുന്ന കാഴ്ച.
കോവിഡ് വാക്സീൻ സ്വീകരിക്കുന്നവർ കുറഞ്ഞത് 2 മാസത്തേക്ക് മദ്യപാനം ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. വാക്സീൻ സ്വീകരിച്ച ശേഷം 42 ദിവസങ്ങൾക്കുള്ളിലാണ് അത് മനുഷ്യ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങുക. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ വളരെയധികം സൂക്ഷ്മത പലർത്തണമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി റ്റിയാന ഗോലിക്കോവയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നിലെ സഥാർഥ സംഭവം വ്യക്തമാക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്.
‘റഷ്യയുടെ സ്പുട്നിക്-V വാക്സീൻ സ്വീകരിക്കുന്നവർ രണ്ടു മാസത്തേക്ക് മദ്യപിക്കാനേ പാടില്ലാന്ന് അവിടുത്തെ കൺസ്യൂമർ ഹെൽത്ത് തലൈവി അന്നാ പൊപ്പോവ പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. യഥാർത്ഥത്തിൽ എന്താ സംഭവം?
യഥാർഥത്തിൽ എന്താ കാര്യമെന്നാർക്കുമറിയില്ല. മദ്യപിച്ചാൽ ഇമ്മ്യൂണിറ്റി കുറയും, അതിനാൽ വാക്സീനെടുത്താലും ഗുണമുണ്ടാവില്ലാ എന്നാണവർ പറഞ്ഞത്. ആ പറഞ്ഞതിൽ ശരിയുണ്ട്. പക്ഷേ, വാക്സീനേഷന് രണ്ടാഴ്ച മുമ്പേയും വാക്സീനെടുത്തു തുടങ്ങിയാൽ അടുത്ത 42 ദിവസത്തേക്കും (ആകെ 2 മാസം) മദ്യപിക്കാൻ പാടില്ലാന്നാണവർ പറഞ്ഞത്. അതെന്തിനാണെന്ന് മനസിലായില്ല.
അത് മനസിലാവാത്തത് എനിക്കു മാത്രമല്ല, ആ വാക്സീൻ വികസിപ്പിച്ച അലക്സാണ്ടർ ഗിറ്റ്സ്ബർഗിനും മനസിലായില്ല. അതിന്റെ ആവശ്യമൊന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വാക്സീനെടുക്കുന്നതിന് 3 ദിവസം മുമ്പും എടുത്ത് അടുത്ത 3 ദിവസവും മദ്യപിക്കാതിരുന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. അത്, സ്പുട്നിക്കിന് മാത്രമല്ല, എല്ലാ വാക്സീനും ബാധകമാണ്.
എഫ്ഡിഎ (Food and Drug Administration)-യുടെ അഭിപ്രായപ്രകാരം വാക്സീനും മദ്യവും തമ്മിൽ വലിയ ഇന്ററാക്‌ഷൻസൊന്നുമില്ല. പക്ഷേ, സ്ഥിരമായി അല്ലെങ്കിൽ അമിതമായി മദ്യപിക്കുന്നവരിൽ ഇമ്മ്യൂണിറ്റി പൊതുവേ കുറവായിരിക്കും. അത് വാക്സീന്റെ ഗുണം പൂർണമായും കിട്ടുന്നതിന് തടസ്സമാകും. അമിതമദ്യപാനം പൊതുവേ ആരോഗ്യം ക്ഷയിപ്പിക്കുമല്ലോ.
ഇനി വല്ലപ്പോഴും മദ്യപിക്കുന്നവരുടെ കാര്യമെടുത്താൽ, വാക്സീനും മദ്യവും തമ്മിൽ വലിയ ഇന്ററാക്‌ഷനില്ലെങ്കിലും വാക്സീനെടുക്കുന്നതിനു മുമ്പും ശേഷവുമുള്ള ദിവസങ്ങൾ മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ വാക്സീനുകൾക്കും ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു സ്വഭാവമുണ്ട്. ചെറിയ പനി, തലവേദന, ശരീരവേദന, ചിലപ്പോൾ ക്ഷീണം ഒക്കെ.
ഇതേ ബുദ്ധിമുട്ടുകൾതന്നെ മദ്യപിച്ചാലും ഉണ്ടാവും. ഇവിടെയുള്ള പ്രശ്നങ്ങളെന്താന്ന് വച്ചാൽ, വാക്സീനൊപ്പം മദ്യവും കൂടി വരുമ്പോൾ ഒന്ന്, വാക്സീന്റെ സൈഡ് എഫക്റ്റ് തിരിച്ചറിയപ്പെടാതെ പോകാം. രണ്ട്, ഇവ രണ്ടും കാരണമുണ്ടാവുന്ന ഈ അസുഖങ്ങൾ ഇവ ഏതെങ്കിലും ഒന്നുകാരണമുണ്ടാവുന്നതിനേക്കാൾ അസഹ്യമാവാം. ചിലപ്പോൾ ചികിത്സ പോലും വേണ്ടി വരാം. അത് വാക്സീന്റെ ഗുരുതരമായ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടും. അതത്ര അഭിലഷണീയമല്ല.
മദ്യപാനികൾക്കിടയിൽ സംസാരവിഷയമായ ഈ സ്പുട്നിക് വാക്സീൻ ഇന്ത്യ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ഒന്നാണ്. ഇന്ത്യ വാങ്ങുന്ന 160 കോടിയിൽ 10 കോടി ഈ റഷ്യൻ വാക്സീനാണ്.
എന്നാലും അതോർത്ത് ടെൻഷനാവണ്ടാ എന്നാണ് പറയാനുള്ളത്. കാരണം, നിലവിലത്തെ അറിവുകൾ വച്ചിട്ട് മറ്റൊരു വാക്സീനുമില്ലാത്ത എന്തെങ്കിലും പ്രത്യേകത ഈ വാക്സീനും ഇല്ല. അതുണ്ടാക്കിയ ആൾതന്നെ അത് പറയുന്നുണ്ട്. പഠനങ്ങളുടെ പിൻബലവുമില്ല.
അതുകൊണ്ട്, മദ്യവും വാക്സീനും, ഏതു തിരഞ്ഞെടുക്കും എന്നൊരു കൺഫ്യൂഷൻ എപ്പോഴെങ്കിലുമുണ്ടായാൽ, മേൽപ്പറഞ്ഞ പോലെ, വാക്സീനേഷന് ചുറ്റുമുള്ള ദിവസങ്ങൾ മദ്യമൊഴിവാക്കി വാക്സീൻതന്നെ തിരഞ്ഞെടുക്കണം. സിംപിൾ ബട്ട് പവർഫുൾ’.
പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് 100 കോടിയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടി തുടങ്ങിയിരിക്കുന്നത്.
ബോധപൂര്‍വ്വം സമൂഹമധ്യേ അപകീര്‍ത്തിപെടുത്താന്‍ വാര്‍ത്ത ചമക്കുകയായിരിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കടുത്ത നിയമ നടപടിയുമായി ലുലുഗ്രൂപ്പ് നീങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് വ്യാജവാര്‍ത്ത നല്‍തിയതിന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമ നടപടികള്‍ നടക്കുന്നത്.
വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാദമായ സ്വര്‍ണകടത്തില്‍ പിടികൂടിയ സ്വര്‍ണം യൂസഫിലയുടെ ബന്ധുമുഖേനെ യു എ ഇലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്ത.
ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് മടങ്ങാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.
ബ്രിട്ടനിലെ മലയാളി വ്യവസായിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ നേരത്തെ ഷാജന്‍ സ്‌കറിയ ഒരു കോടിയലധികം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. പരസ്യം നല്‍കാത്തതിന്റെ പേരില്‍ തന്റെ സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളി വ്യവസായി ബ്രിട്ടനിലെ കോടതിയെ സമീപിച്ചേെതാടെയാണ് ഷാജന്‍ സ്‌കറിയയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത. നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സി കാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഒാടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
‘പട്ടി ചത്താൽ നിനക്ക് എന്താടാ…’ കൺമുന്നിൽ കൊല്ലാക്കൊല നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത അഖിൽ എന്ന യുവാവിനോട് കാറിനുള്ളിൽ നിന്നും ഇറങ്ങിയ വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ നിന്നു തന്നെ മനപ്പൂർവം ചെയ്ത പ്രവൃത്തിയാണെന്ന കാര്യം വ്യക്തമാണെന്ന് അഖിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാറിനു പിന്നിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ ബൈക്കിലെത്തിയ അഖിലാണ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരുപാട് നേരം വലിച്ചിഴച്ച നായ തളർന്നു റോഡിൽ വീണിരുന്നു. എന്നിട്ടും ക്രൂരമായ ഡ്രൈവർ കാർ മുന്നോട്ട് ഓടിച്ചു. തളർന്നു വീണ നായയെ റോഡിലൂടെ വലിച്ചഴച്ചതോടെ നായയുടെ ശരീരം മുഴുവൻ പരുക്കേറ്റിരുന്നെന്നും യുവാവ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇത് ഇയാളുടെ വളർത്തുനായ തന്നെയാണെന്ന് അഖിൽ പറയുന്നു. കാറിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് റോഡിന്റെ വശത്ത് നിന്ന മറ്റൊരു നായ കാറിന് പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം.
‘മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പിൽ പറയുന്നു.
ശരീരത്തിലെ പരുക്കിന്റെ വേദനയും ആൾക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു. യൂസഫ് എന്ന വ്യക്തിയുടെ നായയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. സ്മരണയില്ലാത്ത എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മരണ വേണം, സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. അങ്ങനെ നെറികേടു കാണിച്ച ഒരു സര്‍ക്കാരിനെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്- അദ്ദേഹം പറഞ്ഞു.