പ്ലസ് ടു ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ വിവാഹം നടത്തിയ സംഭവത്തില്‍ നടപടി. വിവാഹിതരായ വിദ്യാര്‍ത്ഥികളെ ടിസി നല്‍കി അധികൃതര്‍ പുറത്താക്കി. ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ (പ്ലസ് ടു ) വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഇതോടൊപ്പം വീഡിയോ പകര്‍ത്തി പങ്കുവെച്ചവനെയും അധികൃതര്‍ പുറത്താക്കി.
ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ വെച്ചാണ് സംഭവം. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി കൈകൊണ്ടത്. ഒരു മിനിറ്റ് ര്‍ൈഘ്യമുള്ളതാണ് വീഡിയോ. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത്. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി നിര്‍ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു.
നടന്‍ സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും പ്രണയകഥ അടുത്തിടെ വൈറലായിരുന്നു. സലീമിന്റേത് രണ്ടാം വിവാഹമായിരുന്നെങ്കിലും ഹെലനുമായി വലിയ സ്‌നേഹത്തിലും സന്തോഷത്തിലുമായി കഴിയുകയാണ്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പ്രണയബന്ധങ്ങള്‍ക്ക് വലിയ ആയൂസില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയാണ്.
മൂത്തമകന്‍ സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിരുന്നു. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാരുമായി സല്‍മാന്‍ ഇഷ്ടത്തിലായിരുന്നു. അതുപോലെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ഭാര്യ മലൈക അറോറയുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ഉപേക്ഷിച്ചത്.
ഇപ്പോഴിതാ വീണ്ടും ഖാന്‍ കുടുംബത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ഉണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സല്‍മാന്റെ ഇളയസഹോദരന്‍ സൊഹെയില്‍ ഖാനും ഭാര്യ സീമ ഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഒരു പ്രമുഖ ഷോ യില്‍ പങ്കെടുക്കവേയാണ് സെഹേയിലിന്റെയും സീമയുടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ സൂചന പാപ്പരാസികള്‍ കണ്ടുപിടിക്കുന്നത്.
മാത്രമല്ല മകന്‍ നിര്‍വാന്‍ ഖാന്‍ തിരികെ വന്നതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് സീമ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും താമസിക്കുന്നത് ഒന്നിച്ചല്ലെന്നും താരദമ്പതിമാരുടെ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ തുടങ്ങിയെന്ന തരത്തില്‍ വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.
1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. 22 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി സംഭവിച്ച കാര്യങ്ങളിലെ വസ്തുത അന്വേഷിക്കുകയാണ് ആരാധകര്‍. വൈകാതെ താരങ്ങളോ അടുത്ത കുടുംബമോ വാര്‍ത്തയില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റുഡ്യാർഡ് കിപ്ലിംഗ് എന്ന എഴുത്തുകാരന്‍റെ സൃഷ്ടിയായ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ മുഖ്യകഥാപാത്രമാണ് മൗഗ്ലി. കാട്ടൂൺ പരമ്പരയായി പുറത്തുവന്ന ജംഗിൾ ബുക്ക് ഏവർക്കും പ്രിയപ്പെട്ടതായിരുന്നു. മൗഗ്ലി എന്ന ഈ സാങ്കൽപ്പിക കഥാപാത്രം മധ്യപ്രദേശിലെ പെഞ്ച് പ്രദേശത്തെ മനുഷ്യ സമ്പർക്കമില്ലാതെ വളർന്ന ഒരു മൃഗസ്വഭാവമുള്ള മനുഷ്യക്കുട്ടിയാണ്. തന്റെ മറ്റൊരു ചെറുകഥാസമാഹാരമായ “ഇൻ ദ റുഖ്”ൽ ആണ് റുഡ്യാർഡ് കിപ്ലിംഗ് ആദ്യമായി മൗഗ്ലിയെ ആദ്യമായി അവതരിപ്പിച്ചത്.
ഇവിടെയിതാ, ജീവിച്ചിരിക്കുന്ന മൗഗ്ലിയുടെ കഥയാണ് പുറത്തുവരുന്നത്. ആഫ്രിക്കയിലെ റവാൻഡ എന്ന രാജ്യത്താണ് സാൻസിമാൻ എല്ലി എന്ന 21കാരൻ മൗഗ്ലിയ്ക്കു സമാനമായ ജീവിതാവസ്ഥ നേരിടുന്നത്. മൈക്രോസെഫാലി എന്ന അസുഖം ബാധിച്ച എല്ലിയെ വിരൂപനെന്ന് ആക്ഷേപിച്ച നാട്ടുകാർ വനത്തിലേക്ക് അട്ടിപ്പായിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ സ്വന്തമായി വീടും ബന്ധുക്കളുമുള്ള എല്ലിയുടെ താമസം കാട്ടിലാണ്. കഴിക്കുന്നതാകട്ടെ പുല്ലും. വലുപ്പമേറിയ തലയുമായി ജനിക്കുന്നതാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ.
ഈ രോഗത്തെ തുടർന്ന് കുട്ടിക്കാലം മുതൽ എല്ലിയ്ക്കു സംസാരശേഷിയില്ലായിരുന്നു. രൂപത്തിലെ വ്യത്യസ്തത കാരണം നാട്ടുകാർ അവനെ എപ്പോഴും ആട്ടിപ്പായിക്കുമായിരുന്നു. ഇതോടെയാണ് അവന് ഗ്രാമത്തിന് സമീപമുള്ള കാട്ടിൽ താമസിക്കേണ്ടിവന്നത്. വന്യമൃഗങ്ങൾക്കിടയിൽ കഴിയേണ്ടിവന്നെങ്കിലും അവയൊന്നും അവനെ ഉപദ്രവിക്കാറില്ല.
എല്ലിക്ക് മുമ്പ് ജനിച്ച അഞ്ചു മക്കളും മരിച്ചുപോയതായി അവന്‍റെ അമ്മ ഒരു ടിവി ചാനലിനോട് സംസാരിക്കവെ പറഞ്ഞു. അസാധാരണമായ ഒരു മുഖം ഉള്ളതിനാൽ എല്ലിയെ നാട്ടുകാർ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്യാറുണ്ടെന്ന് അവർ വെളിപ്പെടുത്തി. കൂടാതെ, കേൾക്കാനും സംസാരിക്കാനുമുള്ള കഴിവില്ലായ്മ കാരണം, എല്ലിക്കു സ്കൂളിൽ പോകാനും കഴിഞ്ഞിട്ടില്ല.
എല്ലിയുടെ ജീവിത കഥ ചാനലിലൂടെ പുറത്തുവന്നത് വലിയൊരു വഴിത്തിരിവായി. നിരവധിയാളുകൾ അവനെ സഹായിക്കാൻ രംഗത്തെത്തി. എല്ലിയുടെ അമ്മയെ അഭിമുഖം ചെയ്ത അതേ ചാനലായ അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിച്ചു. എല്ലിക്കും കുടുംബത്തിനും സഹായം നൽകുന്നതിനായി സോഷ്യൽമീഡിയയിൽ ഒരു GoFundMe പേജ് ആരംഭിച്ചു.
” ഈ അമ്മയെ അവരുടെ മകനെ വളർത്താൻ സഹായിക്കാം, കാരണം അവർക്ക് മറ്റു തൊഴിലോ വരുമമാനമോ ഇല്ലാത്തതിനാൽ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ഈ കുടുംബം കഷ്ടപ്പെടുന്നു. കാട്ടിൽ പോയി പുല്ലും മറ്റു ഇലകളുമൊക്കെയാണ് എല്ലി ഭക്ഷിക്കുന്നത്. നമുക്ക് ഈ ആൺകുട്ടിയെയും അവന്റെ അമ്മയെയും സംരക്ഷിക്കാം, ‘GoFundMe പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
ഏതായാലും ധനസമാഹരണം വിജയം കണ്ടിരിക്കുകയാണ്. ഇതിനോടകം ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ ലഭിച്ചുകഴിഞ്ഞു. ഇതു ഉപയോഗിച്ച് എല്ലിക്കും അമ്മയ്ക്കും സുരക്ഷിതമായ ഒരു വീട് ഒരുക്കുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം ഇവർക്ക് ദിവസവും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യും. എല്ലിയെ ഏറ്റെടുക്കാനും, വിദ്യാഭ്യാസം ചെയ്യിക്കാനുമായി നിരവധി എൻജിഒകൾ രംഗത്തുണ്ട്.
കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. കൊയിലാണ്ടി കീഴയൂരില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.
കീഴയൂരിലെ ഒരു പെണ്‍കുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതാണ് സംഭവത്തിന് തുടക്കം. ബന്ധം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ ഒത്തുതീര്‍പ്പിനൊടുവില്‍ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നിട് വീട്ടുകാര്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് നിക്കാഹിനായി വരന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളമായി എത്തിയ സംഘം പട്ടാപകല്‍ അക്രമിച്ചത്. ഇതിന് പിന്നില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍മാരാണെന്നാണ് ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി 20 ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതൽ കാൻബെറയിൽ. ഉച്ചയ്‌ക്ക് 1.10 നാണ് ടോസ്. സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി 20 പരമ്പര ഏറെ നിർണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചേക്കില്ല. കെ.എൽ.രാഹുലിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായി നിലനിർത്തും. ഇതോടെ സഞ്ജുവിന്റെ സാധ്യതകൾ അടയും. ശിഖർ ധവാനും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാമനായി കോഹ്‌ലിയെത്തും. തൊട്ടുപിന്നാലെ ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കാണ് സാധ്യത.
ജസ്‌പ്രീത് ബുംറയായിരിക്കും ബൗളിങ് കുന്തമുന. മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ ടി.നടരാജൻ ടീമിലുണ്ടായിരിക്കും. ദീപക് ചഹർ അവസാന പതിനൊന്നിൽ ഇടം പിടിച്ചേക്കും. നടരാജനും ദീപക് ചഹറും ടീമിലുണ്ടെങ്കിൽ മൊഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടിവരും. സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലും ടീമിൽ ഇടം കണ്ടെത്തും.
ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത പിന്‍വലിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിര്‍ദേശത്തിലെ മാറ്റം.
വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാണ് ബുറെവി കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.
അടുത്ത 3 മണിക്കൂറില്‍ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയാണ് സഞ്ചരിക്കുന്നത്.
അതിതീവ്ര ന്യൂനമര്‍ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.
നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ ‘കസബ’യിലെ ചില രംഗങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് വിവാദമാങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി താൻ ഒരുക്കിയ ‘കാവല്‍’ എന്ന ചിത്രവും പൊളിറ്റിക്കൽ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിതിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോള്‍ സ്‌ക്രീനിലെ ആണത്ത പ്രകടനം അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞത്.
ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്- നിതിന്‍ പറയുന്നു.
ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലത്തിൽ സൈക്കോ കില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊലയാളിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവൽ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരെ ആറ് കൊലക്കേസുകളാണുള്ളത്. രത്ലത്തിൽ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.
നവംബർ 25 ന് ദിപാവലി ദിവസം പടക്കംപൊട്ടിച്ച് ആളുകൾ ആഘോഷിക്കുന്ന സമയമാണ് ദേവൽ കൊലയ്ക്ക് ഉപയോഗിച്ചത്. അടുത്തിടെ കുറച്ച് സ്ഥലം വിറ്റതായും വീട്ടിൽ പണം സൂക്ഷിച്ചിരിക്കാമെന്നും അറിഞ്ഞതിനെത്തുടർന്ന് രത്ലത്തിലെ കുടുംബത്തെ കൊള്ളയടിക്കാൻ ദേവാൽ തീരുമാനിക്കുകയായിരുന്നു. പ്രായമായവർ താമസിക്കുന്ന വീടുകളാണ് ഇയാൾ കവർച്ച നടത്താൻ തെരഞ്ഞെടുക്കുന്നത്. സാക്ഷികൾ അവശേഷിക്കാതിരിക്കാൻ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണിൽ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദൃശ്യത്തിന് ശേഷം നല്ല കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് നടി അന്‍സിബ ഹസ്സന്‍. സിനിമാഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നതെന്ന് അന്‍സിബ. പുനര്‍ജന്മം പോലെയായിരുന്നു അവസരമെന്നും അന്‍സിബ മാതൃഭൂമി അഭിമുഖത്തില്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് പോസ്റ്റ് പ്രൊഡക്ഷനിലാണ്.
ആറ് വര്‍ഷം പുറത്തൊക്കെ പഠിക്കാന്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ഫീല്‍ ആയിരുന്നു ദൃശ്യം സെക്കന്‍ഡിലെ റി യൂണിയന്‍ എന്നും അന്‍സിബ ഹസ്സന്‍. ജോര്‍ജ്ജുകുട്ടിയുടെ ജീവിതസാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടതിന് ശേഷമുളള കഥയാണ് രണ്ടാം ഭാഗം. ഫാമിലി ഡ്രാമയാണ് ദൃശ്യം സെക്കന്‍ഡ്. കുടുംബത്തിന് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പുണ്ടെന്നും അന്‍സിബ.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെയും മീന അവതരിപ്പിക്കുന്ന റാണിയുടെയും മകളുടെ റോളിലാണ് ചിത്രത്തില്‍ അന്‍സിബ ഹസ്സന്‍.
കൊവിഡ് കാലത്ത് മലയാളത്തിലെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ദൃശ്യം രണ്ടാം ഭാഗം. സെപ്തംബര്‍ 21ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് 46ാം ദിവസം തൊടുപുഴയില്‍ പൂര്‍ത്തിയായി. 56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും സംവിധായകന്‍ ജീത്തു ജോസഫ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെ അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ഹോട്ടലില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മുരളി ഗോപി, സിദ്ദീഖ്,ആശാ ശരത്, അനീഷ് ജി മേനോന്‍, ഗണേഷ് കുമാര്‍ , എസ്തര്‍,ആന്റണി പെരുമ്പാവൂര്‍, ബോബന്‍ സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഇമോഷണല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് രണ്ടാം ഭാഗം. ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജ്ജ് കുട്ടി വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാല്‍ താടി വച്ച് പുതിയ ലുക്കിലാണ്. സതീഷ് കുറുപ്പാണ് ക്യാമറ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. തിയറ്റര്‍ റിലീസായി തന്നെയാണ് ദൃശ്യം സെക്കന്‍ഡ് പ്രേക്ഷകരിലെത്തുക.
2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയുരുന്നു. 75 കോടി ഗ്രോസ് കളക്ഷനും നേടി.മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.
ജോര്‍ജ് കുട്ടിയേയും കുടുംബത്തെയും മലയാളികള്‍ മറക്കില്ല എന്ന പ്രതീക്ഷയാണ് ദൃശ്യം 2 എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമുള്ള ആലോചനക്ക് ശേഷമാണ് ദൃശ്യം സെക്കന്‍ഡിലേക്ക് എത്തിയതെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ കിണറിന് സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനവൂർ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി(28)യാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറം ലോകമറിയുന്നത്.
വീടിന്റെ കിണറ്റിന് സമീപത്തെ പപ്പായ മരത്തിന്റെ ചുവട്ടിൽ ദുർഗന്ധവും ഈച്ച ശല്ല്യവും ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ സ്ത്രീയാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. ഭർത്താവുമായി പിണങ്ങി ഒൻപതും ആറും വയസുള്ള പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചു വന്ന വിജി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചിരിക്കുകയായിരുന്നു.
വയറിൽ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് അയൽക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം രാത്രിയിൽ കിണറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം വിജിയുടെ അച്ഛൻ മണിയനും വിജിയുടെ മക്കളും വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ ബീന വീട്ടുജോലിക്കാരിയാണ്.
ബാലരാമപുരം മൂലയിൽവിളാകം പുല്ലയിൽക്കോണത്ത് രാജേഷാണ് ഭർത്താവ്. നിർമാണ തൊഴിലാളിയായ രാജേഷിനൊപ്പം 10 വർഷം മുൻപ് വിജി ഇറങ്ങിപ്പോയതാണ്. രാജേഷ്‌കുമാർ വിജിയുമായി പിണങ്ങി അഞ്ചു വർഷമായി സ്വദേശമായ ബാലരാമപുരത്താണ് താമസം..
ജില്ലാ പൊലീസ് മേധാവി ബി.അശോകൻ, നെടുമങ്ങാട് തഹസിൽദാർ എം.കെ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം പുറത്തെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം .ആൺ കുഞ്ഞാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും