Latest News

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.

സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായത് സീരിയൽ ആര്ടിസ്റ്റ് മേഘ്‌ന വിവാഹ ബന്ധം വേർപെടുത്തിയ വാർത്തകൾ. കഷ്ടിച്ച് ഒരു വര്ഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിച്ച വാർത്തകൾ സോഷ്യൽ മിഡിയയിൽ പല ഗോസിപ്പുകൾക്കും വഴിതെളിച്ചിരുന്നു. താരം വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന രീതിയിലാണ് വാർത്തകൾ വന്നത്.  ഇതിനെക്കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.

‘അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

സംവിധായകൻ ജിബിറ്റ് ജോര്‍ജ്ജ് കുഴഞ്ഞുവീണു മരിച്ചു. കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളാണ് ജിബിറ്റ് ജോര്‍ജ്ജ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ജിബിറ്റ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’ഫെയിം വീണ നന്ദകുമാര്‍ നായികയായി എത്തിയ ‘കോഴിപ്പോര്’. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ചിത്രം റിലീസ് ചെയ്തത്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്ബില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ് ജോര്‍ജ്ജ്.

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇന്ത്യൻ വംശജയായ മുൻഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയായി. കഴിഞ്ഞ 250 വർഷത്തിനിടെ, വിവാഹമോചനം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു ജോൺസൻ.

പഞ്ചാബുകാരിയായ ദീപ് സിങ്ങിന്റെയും ബിബിസി വിദേശകാര്യ കറസ്പോണ്ടന്റായിരുന്ന ചാൾസ് വീലറുടെയും മകളാണ് മറീന. ജോൺസനുമായി 27 വർഷം നീണ്ട ദാമ്പത്യത്തിൽ 4 മക്കളുണ്ട്. 2018 ൽ വേർപിരിഞ്ഞു. ജോൺസനും ഇപ്പോഴത്തെ പങ്കാളി ക്യാരി സിമൻസിനും കഴിഞ്ഞ 29ന് ആൺകുഞ്ഞു പിറന്നിരുന്നു.പ്രമുഖ അഭിഭാഷകയാണ് മറീന. അമ്മ ദീപ് സിങ്ങിനെക്കുറിച്ചുള്ള ‘ദ് ലോസ്റ്റ് ഹോംസ്റ്റെഡ്’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും.

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വന്‍കുറവ്. രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് 2007-ന് ശേഷം എണ്ണ ഉപഭോഗത്തില്‍ ഏറ്റവും കുറവ് അളവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ രേഖപ്പെടുത്തിയതിന്റെ പകുതി മാത്രമാണ് 2020 ഏപ്രിലിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ രേഖപ്പെടുത്തിയത്.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ വാര്‍ഷിക ഇന്ധന ഉപഭോഗത്തില്‍ 5.6 ശതമാനം വരെ ഇടിവുണ്ടാകും. 2.4 ശതമാനം വര്‍ധനവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.

ഗതാഗതമാര്‍ഗങ്ങളില്‍ സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗത്തില്‍ 55.6 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്നതോടെ വാഹനഗതാഗതം കൂടുകയും ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിക്കുകയും ചെയ്യും.

ടൊവീനോ തോമസ് നായകനായി തീയ്യേറ്ററില്‍ ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു ‘ഫോറന്‍സിക്’. കഴിഞ്ഞ ദിവസമാണ് ചിത്രം ടീവിയില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്.

ക്ലൈമാക്‌സ് രംഗത്തില്‍ ഫോക്‌സ് വാഗന്‍ പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരും തമ്മില്‍ കാറിനുള്ളില്‍ വച്ച് ഏറ്റുമുട്ടുന്നതിനിടെ വാഹനം അപകടത്തില്‍ പെടുന്നതുമാണ് രംഗം. ഈ രംഗം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഒരുക്കിയതായിരിക്കും എന്നാണ് ചിത്രം കണ്ട എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ ക്ലൈമാക്‌സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കുവൈറ്റ്: മലയാളി നേഴ്‌സ് കുവൈറ്റില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു പരേതനായ പ്രിൻസ്. നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് 5 ആയിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവസംസ്ക്കാര സംബന്ധമായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

പ്രിൻസിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുക്കളെ അറിയിച്ചുകൊള്ളുന്നു.

കോവിഡ് ബാധിച്ച് അമേരിക്കയിലും ദുബായിലുമായി രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നാല്‍പത്തിയാറു വയസായിരുന്നു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ്. ഷാർജയിൽ നിർമാണ കമ്പനിയിൽ ഡ്രൈവറായ തൃശൂർ മതിലകം പുതിയകാവ് സ്വദേശി അബ്ദുൽ റസാഖ് ആണ് ദുബായില്‍ മരിച്ചത്. നാൽപ്പത്തെട്ട് വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ന്യുമോണിയ കൂടി പിടിപെട്ടതാണ് മരണകാരണം. മൃതദേഹം ദുബായിൽ സംസ്കരിക്കും.

ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.

നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.

ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.

ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.

കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.

എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.

തിരുവല്ല ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.

കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Copyright © . All rights reserved