ലോക്ക് ഡൗണ്‍ സമയത്ത് സഹായവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാര്‍ സഹായവുമായി മഞ്ജു പത്രോസിന്റെ വിട്ടില്‍ എത്തിയെന്നത് വ്യാജ വാര്‍ത്തയെന്ന് പ്രതികരിച്ച് മഞ്ജു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്.
മഞ്ജുവിന്റെ വീട്ടിലേക്ക് അവശ്യവസ്തുക്കളുമായി രജിത് കുമാര്‍ എത്തിയെന്നും മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞെന്നുമൊക്കെ ഒരു യുട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മഞ്ജു വീഡിയോയില്‍ പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകള്‍;
‘ലോക്ക് ഡൗണ്‍ സമയത്ത് അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടിവരില്ല. നാളെ എന്താവും അവസ്ഥയെന്ന് അറിയില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തട്ടെയെന്നാണ് പ്രാര്‍ഥന. സുഹൃത്തുക്കളുമൊത്ത് ചെയ്യാനാവുന്നത് ചെയ്യുന്നുമുണ്ട്. സംഭവിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്. വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ. പക്ഷേ ഇത് വളരെ മോശമായിപ്പോയി. സഹായം സ്വീകരിക്കുന്നത് മോശമാണെന്നല്ല. പക്ഷേ അത് അര്‍ഹിക്കുന്നവര്‍ വേണം സ്വീകരിക്കാന്‍. ഇപ്പോള്‍ അത്തരം ഒരു അവസ്ഥ എനിക്കില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ സുഹൃത്തുക്കളോടോ നിങ്ങളോടൊ ഒക്കെ ഞാന്‍ സഹായം ചോദിക്കും. ഇന്ന് ഇത്തരത്തില്‍ ഒരു വ്യാജപ്രചാരണം നടത്തുന്നത് മോശമല്ലേ? ഇതില്‍ ആ യുട്യൂബ് ചാനലുകാരോടാണ് എനിക്ക് സംസാരിക്കാനുള്ളത്. അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തി ഒരു മാസം കഴിഞ്ഞിട്ടും വിദേശത്തുനിന്നു വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ജനങ്ങളില്‍ ഉയര്‍ന്ന ചോദ്യം. അതിനുള്ള ഉത്തരം വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷ്. ഫേസ്ബുക്കില്‍ പങ്കുവെന്ന കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
വിദേശത്തു നിന്ന് വന്നവര്‍ ഒരു മാസത്തിനു ശേഷവും പോസിറ്റീവ് ആകുന്നു, ക്വാറന്റൈന്‍ കൂട്ടണ്ടേയെന്ന് ഒരു ദിവസം പത്തു പേരെങ്കിലും ചോദിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വിദേശത്തു നിന്ന് വന്നവരില്‍ ചിലര്‍ക്കെങ്കിലും ഇനിയും പോസിറ്റീവ് റിസള്‍ട്ട് ലഭിക്കാനാണ് സാധ്യത. അങ്ങനെ വന്നില്ലെങ്കില്‍ ആണ് എനിക്ക് അത്ഭുതം.
കാരണം ഈ രോഗത്തിന്റെ പ്രത്യേകതകള്‍ തന്നെ…
വിദേശത്തുനിന്നു വന്ന ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ചെറിയ ജലദോഷം ഉണ്ടായി. പിന്നെ രണ്ടാഴ്ച കുഴപ്പമില്ലായിരുന്നു. വീണ്ടും ജലദോഷവും ചുമയും തൊണ്ടവേദനയും ഒക്കെ കൂടി. പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ്. ലളിതമാണ്, ആദ്യലക്ഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ പരിശോധന നടത്തിയില്ല.
രോഗലക്ഷണങ്ങള്‍ ആരംഭിച്ചു. ആദ്യ പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. ലക്ഷണങ്ങള്‍ കുറയാത്തതിനെ തുടര്‍ന്ന് രണ്ടു മൂന്ന് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്.
തികച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള എന്തെങ്കിലുമൊക്കെ മിസ്റ്റേക്കുകള്‍ ഉണ്ടെങ്കില്‍ ഉറപ്പായും സംഭവിക്കുന്ന കാര്യമാണ്.
RT PCR പരിശോധന ലക്ഷണങ്ങള്‍ ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയില്‍ 70 % ഓളം കൃത്യമായ ഫലം തരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ 60 % ഓളം കൃത്യമായ ഫലം തരുന്നു.
ആന്റിബോഡി പരിശോധന ആണെങ്കില്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ച ശേഷം രണ്ടാമത്തെ ആഴ്ചയില്‍ IgG, IgM എന്നിവ ഒരുമിച്ച് പരിശോധിച്ചാല്‍ 90 ശതമാനത്തോളം കൃത്യത ലഭിക്കുന്നു. ആദ്യ ആഴ്ചയില്‍ കൃത്യത വളരെ കുറവാണ്. ഇനി രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് റിസല്‍ട്ട് പോസിറ്റീവ് ആകാനുള്ള സാധ്യത അല്ലാതെ തന്നെ കൂടുന്നുണ്ട്.
എസിംപ്ന്റമാറ്റിക് കേസുകള്‍: അതായത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരുടെ ശരീരത്തില്‍ വൈറസ് പോസിറ്റീവ് ആകാനുള്ള സാധ്യത. അങ്ങനെയും സാധ്യതയുള്ള ഒരു രോഗമാണിത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഉള്‍പ്പെടെ വ്യാപകമായ പരിശോധനകള്‍ നടത്തുമ്പോള്‍ കേസുകളുടെ എണ്ണം കൂടുന്നത് ഇത് കാരണമാണ്.
അപ്പോള്‍ ഇന്‍കുബേഷന്‍ പീരീഡ് കൂടിയത് അല്ലേ കേരളത്തില്‍ ?
അങ്ങനെ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് അത്. ഒന്നു മുതല്‍ 14 ദിവസം വരെയാണ് കോവിഡ് 19 ന്റെ ഇന്‍കുബേഷന്‍ പീരീഡ്. അതായത് ശരീരത്തില്‍ വൈറസ് കയറിയ ശേഷം രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ 14 ദിവസം വരെ എടുക്കാം എന്ന് ചുരുക്കം. ഇതില്‍ കൂടുതല്‍ നീണ്ട കേസുകള്‍ ഉണ്ടായിട്ടില്ല എന്നല്ല അതിന്റെ അര്‍ത്ഥം. ഇതില്‍ കൂടുതല്‍ ഇന്‍കുബേഷന്‍ പീരീഡ് ഉള്ളത് അത്യപൂര്‍വ്വമാണ് എന്നതാണ് അര്‍ത്ഥം. എങ്കിലും കേരളത്തില്‍ അങ്ങിനെ ഉണ്ടായതായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് മുകളില്‍ പറഞ്ഞ മൂന്ന് സാധ്യതകള്‍ ആണ് ഞാന്‍ ഇപ്പോഴും കാണുന്നത്. അല്ലെങ്കില്‍ വിവരം ആരോഗ്യവകുപ്പ് പുറത്തു വിടേണ്ടതുണ്ട്.
അപ്പോള്‍ ക്വാറന്റൈന്‍ കാലം 28 ദിവസത്തില്‍ നിന്നും നീട്ടേണ്ടതില്ല എന്നാണോ പറയുന്നത് ?
എന്റെ അഭിപ്രായം അങ്ങനെയാണ്, 28 ദിവസത്തില്‍ കൂടുതല്‍ നീട്ടേണ്ടതില്ല എന്നാണ് അഭിപ്രായം. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന കാലാവധി 14 ദിവസമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പിന്തുടരുന്നതും 14 ദിവസം തന്നെയാണ്.
അവിടെയൊക്കെ ഇതുപോലെ സംഭവിക്കുന്നില്ല എന്നാണോ പറയുന്നത് ?
അല്ല, ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് തന്നെയാണ് പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോള്‍ ചികിത്സയില്‍ ഇരിക്കുന്നവരില്‍ നെഗറ്റീവ് ആകാന്‍ രണ്ടാഴ്ചക്ക് ശേഷവും ആഴ്ചകള്‍ എടുക്കുന്നുണ്ടല്ലോ ?
ഉണ്ട്. 24 മണിക്കൂറില്‍ കൂടിയ ഇടവേളകളില്‍ ശേഖരിക്കുന്ന രണ്ട് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. അതില്‍ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ല.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ രോഗം പകരില്ല എന്നാണോ പറയുന്നത് ?
ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടാഴ്ചക്ക് അകത്താണ്. രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പു മുതല്‍ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ 14 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത കുറവാണ്. 28 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ സമൂഹം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ രോഗം ലഭിക്കുന്നത് തടയാന്‍ സാധിക്കും. ഇതിനിടയില്‍ പോസിറ്റീവ് ആകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. അത് പാലിച്ചാല്‍ മതിയാകും.
ഇങ്ങനെ റിസ്‌ക് എടുക്കുന്നതിലും നല്ലതല്ലേ വിദേശത്തു നിന്ന് വന്നവര്‍ക്ക് രണ്ടോമൂന്നോ മാസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് ?
ഒരു കാര്യം ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ടതുണ്ട്. എനിക്ക് അസുഖം ലഭിച്ചാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ ആണ് എന്ന്. കാരണം എനിക്ക് അസുഖം ലഭിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ലോകാരോഗ്യസംഘടന മുതലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ശാരീരിക അകലം പാലിക്കുക എന്നത്. അതായത് ഒന്നര മീറ്ററില്‍ കൂടുതല്‍ ശാരീരിക അകലം പാലിക്കുക. ഞാന്‍ കാണുന്ന മറ്റൊരാളുടെ ശരീരത്തില്‍ വൈറസ് ബാധ ഉണ്ടെങ്കില്‍ പോലും അയാളില്‍ നിന്ന് എനിക്ക് അസുഖം പകരാതിരിക്കാന്‍ വേണ്ടിയാണ് അത്. അയാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുതുള്ളികള്‍ നമ്മുടെ വായിലും മൂക്കിലും കണ്ണിലും പ്രവേശിച്ചുകൂടാ. അത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതും കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക എന്നതും. കാരണം വൈറസ് ബാധയുള്ള ഒരാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന കണങ്ങള്‍ ഏതെങ്കിലും പ്രതലങ്ങളില്‍ പറ്റി പിടിച്ചിരിക്കുകയും, ആ പ്രതലങ്ങളില്‍ നമ്മള്‍ തൊട്ട ശേഷം നമ്മുടെ മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാല്‍ വൈറസ് നമ്മുടെ ശരീരത്തില്‍ കയറാന്‍ സാധ്യതയുണ്ട് എന്നത് തന്നെ.
ഈ രണ്ടു കാര്യങ്ങള്‍ ചെയ്യാതെ എനിക്ക് രോഗബാധ ഉണ്ടായാല്‍ വിദേശത്ത് നിന്ന് വന്നവരെ ചീത്ത വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യമാണ്.
എഴുതിയതില്‍ തെറ്റുക
ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന സംഭാവനകൾ നിർത്തിവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന. കൊവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) മൂന്ന് കോടി ഡോളർ കൂടി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാൽ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ അമേരിക്കയോട് ഡബ്ല്യുഎച്ച്ഒ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഐക്യരാഷ്ട്ര സംഘടന വിഷയത്തിൽ യുഎസിനെ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരാഴ്ചയ്ക്കകമാണ് ചൈനയുടെ പുതിയ നീക്കം.
ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ലോകവ്യാപകമായി വൈറസ് പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നുമാണ് ട്രംപ് ആരോപിച്ചിരുന്നത്. വിവരങ്ങൾ മറച്ചുവെക്കാൻ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണെന്നും ട്രംപ് സംഭാവന നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആരോപിച്ചിരുന്നു.
അതേസമയം, ലോകാരോഗ്യ സംഘടനക്ക് വലിയതോതിൽ സാമ്പത്തിക പിന്തുണ നൽകിയിരുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സംഭാവന മുടങ്ങിയാൽ രോഗപ്രതിരോധ രംഗത്ത് ഡബ്ല്യുഎച്ച്ഒ നടപ്പാക്കുന്ന പല പ്രവർത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്. പോളിയോ നിർമാർജ്ജനം പോലുള്ളവയെ അത് ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡബ്ല്യുഎച്ച്ഒക്ക് അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്.
നോയിഡയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ 14 ദിവസം മാത്രം പ്രായമായ കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ല.
സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് ആദ്യം കൊവിഡ് ബാധയുണ്ടായത്. പിന്നാലെ ഇവരുടെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. സഹോദരിയുടെ കുഞ്ഞിനാണ് വൈറസ് ബാധയേല്‍ക്കാതെയിരുന്നത്.
കൊവിഡ് ബാധിതരായവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 20471 പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 1486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 92 പുതിയ കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകം മുഴുവൻ നാശം വിതയ്ക്കുന്ന കോവിഡ് കാലത്തെ ദുരിതങ്ങൾക്കിടയിലും മലയാളിയെ മറക്കാതെ ഭാഗ്യദേവത! ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പിൽ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്പിൽ ജോർജ് വർഗീസിനാണ് 10 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്.
328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. അതേസമയം, സമ്മാനവിവരം അറിയിക്കാൻ ജോർജ് വർഗീസിനെ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതർ പറഞ്ഞു. നറുക്കെടുപ്പിൽ മറ്റ് മൂന്നുപേർക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു.
ഇന്ത്യക്കാരനായ രവിചന്ദ്രൻ രാമസ്വാമിക്ക് മാഗ്‌നി ആഢംബര മോട്ടോർ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.
പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നതിനു ശേഷമാണ് ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. നിരീക്ഷണ കേന്ദ്രത്തില്‍ ഒപ്പമുള്ള ഒരു സംഘം ആളുകളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്നാല്‍, അധികൃതര്‍ ഈ ആരോപണം പാടെ തള്ളി കളഞ്ഞിട്ടുണ്ട്. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. എന്നാല്‍, മരിച്ചയാള്‍ പ്രമേഹമുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.
കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.
അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.
ഇതേതതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ഇവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ.
കൂടാതെ, ഇവരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്താന്‍ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമ ഓണ്‍ലൈനിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സിനിമക്കെതിരെ ആരോപണമുന്നയിച്ച് യുവതി സമൂഹ മാധ്യമത്തിലൂടെ എത്തിയിരിക്കുന്നത്. സിനിമയിൽ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂർ എന്ന യുവതിയാണ് രംഗത്തെത്തിയത്.
തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്. ഇതിന് തൊട്ടു പിന്നാലെ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
സിനിമയിൽ ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം നടത്തുന്ന വെൽനസ് ക്ലിനിക്കിന്റെ മുൻപിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡിൽ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയിൽ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചേതന വിമർശനം ഉയർത്തിയത്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ദുല്‍ഖറിന്‍റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
യുവതിയുടെ ട്വീറ്റ് ഇപ്രകാരം
എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- യുവതി പറയുന്നു.
തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. അവരോട് പരസ്യമായി ട്വിറ്ററിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. സിനിമയില്‍ അവരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തിപരമായി വിളിച്ച് മാപ്പ് ചോദിച്ചതിന് ശേഷം നിയമപരമായ വഴി സ്വീകരിക്കാനുള്ള ആശയം ഉപേക്ഷിച്ചതായി ദുല്‍ക്കറുടെ ക്ഷമാപണം അംഗീകരിച്ച ചേതന ട്വിറ്ററിലൂടെ പറഞ്ഞു.
ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചിത്രം . സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയ്ക്ക് തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഗോസ്വാമിയും ഭാര്യയും കാറില്‍ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു.
പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.
സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു.