തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ കാമുകിയുടെ മൃതദേഹം കായലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന് പൊലീസില്‍ കീഴടങ്ങി. കുളമംഗലത്തെ ആളൊഴിഞ്ഞ പാര്‍ക്കില്‍ സംസാരിച്ചിരിക്കുന്നതിനിടെ കാമുകി ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നെന്ന് കാമുകന് മൊഴി നല്കി. സംഭവത്തില്‍ കൊലപാതക സാധ്യതകളടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് സംഭവം. മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പത് കാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന് നാഗരാജനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടെന്നും വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നുമാണ് നാഗരാജന് പോലീസിനോട് പറഞ്ഞത്.
മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നും പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി.
ചെന്നൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് സുഹൃത്ത് ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ നാഗരാജിനെ ജയിലിലേക്ക് മാറ്റി. അതേ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കസ്തൂരിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
പൊലീസ് സ്റ്റേഷന് സമീപത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊലപാതക സാധ്യതകളടക്കം അന്വേഷിക്കുമെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്
ആലപ്പുഴ: ലോകത്തെ ആദ്യ ഹൗസ്ബോട്ട് റാലി ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 11നുപുന്നമട ഫിനിഷിംഗ് പോയിന്റിൽനിന്ന് ആരംഭിച്ച് കൈനകരി ഇരുന്പനം കായൽ ചുറ്റി മൂന്നു മണിക്കൂർ നീളുന്ന റാലിയിൽ സൗജന്യമായി യാത്ര ചെയ്യാം. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗണ്‍സിലും സംയുക്തമായി ‘ബാക് ടു ബാക് വാട്ടേഴ്സ് ’ എന്നു പേരിട്ടിരിക്കുന്ന പരിപാടി ഗിന്നസ് റിക്കാർഡിൽ ഇടം പിടിക്കുമെന്നാണ് കണക്കുകൂട്ടൽ. 250 ഹൗസ് ബോട്ടുകളും 100 ശിക്കാര വള്ളങ്ങളും റാലിയിൽ പങ്കെടുക്കും. വിനോദ സഞ്ചാരവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഡിടിപിസിയിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യയാത്ര. ശാരീരിക അവശതകൾ നേരിടുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർക്കൊപ്പം പ്രളയത്തിൽ രക്ഷാപ്രവർത്തകരായവരും പരിപാടിയിൽ അണിചേരും. <br> <br> പ്രളയത്തോടെ വിനോദസഞ്ചാരമേഖലയിൽ ഉണ്ടായ മാന്ദ്യത്തിൽനിന്നു കരകയറാനും, ആലപ്പുഴ സുരക്ഷിതമാണെന്ന സ ന്ദേശം നല്‍കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോയ പന്തളം സ്വദേശി സദാശിവന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. പോലീസ് നടപടിയെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാളുടെ മരണത്തിന് പോലീസ് നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വര്‍ധിച്ചതോടെ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പോലീസ് ഫെയിസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിനു വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്നു പൊലീസ് പറയുന്നത്. സദാശിവന് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 18-ന് രാവിലെ സ്കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമലയ്ക്ക് പോകാറുള്ള വ്യക്തിയാണ് ഇദ്ദേഹം. ശബരിമല ദര്‍ശനത്തിന് ശേഷം ഇയാള്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷവും മടങ്ങിയെത്താതിനെ തുടര്‍ന്ന് ഇവര്‍ പമ്പ, പെരുനാട്, നിലയ്ക്കല്‍ പോലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
എന്തിലും വ്യത്യസ്ഥത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ യുഗത്തിലാണ് നാം ഇപ്പോൾ. അത്തരത്തിൽ കൊണ്ടുവന്ന ഒരു ന്യൂജൻ കല്യാണാലോചന ആണ് ഇപ്പോൾ ചർച്ചാവിഷയം. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ ഇടുകയാണ് യുവാക്കള്‍. ചിലർ ഫേസ്ബുക് ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടുപിടിച്ച കാര്യം നേരത്തെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ബിനോ ഔസേപ്പ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെൻഡ്. ഗ്രെയിന്‍ഡര്‍ ഏജന്‍സിയും കണ്സ്ട്രഷന് ജോലികളും നടത്തി വരുന്ന ബിനോ സിനിമകളില്‍ കോ പ്രൊഡ്യൂസറായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തുതന്നെ ഒരു തമിഴ് സിനിമ ചെയ്യാനാനുള്ള ആലോചനയിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിനായാണ് മുടി നീട്ടി വളര്‍ത്തിയതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
പിതാവ് നേരത്തെ മരിച്ച ബിനോയ്ക്കൊപ്പം മാതാവു മാത്രമാണ് ഉള്ളത്. ഒരു സഹോദരനും നാലു സഹോദരിമാരും ബിനോയ്ക്കുണ്ട്. ഇവരെല്ലാം വിവാഹിതരായി മാറി താമസിക്കുകയാണ്. ദൈവ വിശ്വാസവും നല്ല സ്വഭാവവും ഉള്ള അനുയോജ്യയായ പെണ്‍കുട്ടിയെയാണ് ബിനോ തേടുന്നത്. സാമാന്യം പൊക്കമുണ്ടായിരിക്കണം. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടാകണമെന്നും വരുന്ന പെണ്‍കുട്ടിയെ സ്വതന്ത്ര ചിന്താഗതിക്ക് വിടുന്ന ആളാണ് താനെന്നും ബിനോ പറയുന്നു.
ബുധനാഴ്ച രാത്രിയാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതിനോടകം തന്നെ 1000 ത്തിൽ അധികം ആലോചനകള്‍ തനിക്ക് വന്നതായും ഇതില്‍ ഏതാനും ആലോചനകള്‍ തനിക്ക് ഇഷ്ടപ്പെട്ടതായും മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് തനിക്കിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ആണ് ഇപ്പോൾ ഉള്ള പ്രതികരണം. ഇപ്പോഴും ഫോണിലൂടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെ വിളിച്ചുകൊണ്ടിരിക്കയാണെന്നും ബിനോ പറഞ്ഞു. വിവാഹം ആലോചിക്കുന്ന പെണ്ണ് കിട്ടാതെ വലയുന്ന യുവാക്കള്‍ക്ക് ഈ പുത്തന്‍ രീതി ഒരു പ്രചോദനം ആകും എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല എന്ന് വേണം കരുതാൻ.
[ot-video][/ot-video]
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തോട് അനുബന്ധിച്ച് ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് ഡിജിപി അറിയിച്ചു.
ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇടിയിലും മഴയിലും കേടായതാണെന്ന് സന്ദീപാന്ദഗിരി പൊലീസിനെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെയാണ് ആക്രമണം നടന്നത്.
അക്രമികള്‍ രണ്ടു കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിനു മുന്പില് റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.
അറിവ് അത് സാഗരമാണ്.. പഠിക്കാനുള്ള ആഗ്രഹം വയസ്സായത് കൊണ്ട് നഷ്ടപ്പെട്ട് പോകുന്നില്ല എന്നതിന്റെ തെളിവാണ് 96 വയസ്സുകാരി കാർത്യായനിയമ്മ തെളിയിച്ചിരിക്കുന്നത്. സാക്ഷരതാമിഷന്റെ ‘അക്ഷരലക്ഷം’ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ല്‍ 98 മാര്‍ക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര് എല്‍പി സ്കൂളില്‍ ശ്രദ്ധയോടെ പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയെയും അവരുടെ ഉത്തര പേപ്പറിലേക്കു നോക്കാന്‍ ശ്രമിക്കുന്ന എണ്പതുകാരന് സഹപാഠി രാമചന്ദ്രനെയും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നൂറാം വയസില്‍ പത്തു പാസാകണം എന്ന ആഗ്രഹം പറഞ്ഞ കാര്‍ത്യായനിയമ്മയെ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി നാളെ ആദരിക്കും.
‘അക്ഷരം വെളിച്ചമാണ്, അതഗ്നിയാണ്, പൊള്ളലാണ്’– വിറയാര്‍ന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാര്‍ത്യായനിയമ്മ സാക്ഷരതാമിഷന്‍ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ ഈ വാക്കുകള്‍ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവര്‍ക്കു മുഴുവനുമാണ്. പഠിക്കാന്‍ വൈകിയെന്നു കരുതുന്നവര്‍ക്കെല്ലാം കാര്‍ത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓര്‍മപ്പെടുത്തലും.
‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷ കഴിഞ്ഞപ്പോള്‍ ഓടിയെത്തിയ സതി ടീച്ചറോടു കാര്‍ത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷന് പ്രേരകായ സതി ടീച്ചര്‍ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നത് അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ‘കുട്ടി’യാണ്. പരീക്ഷയെഴുതാതെ ‘മുതിര്‍ന്ന കുട്ടികള്‍’ പലരും വീട്ടില്‍ മടി പിടിച്ചിരുന്നപ്പോള്‍ ഹാളില്‍ അരമണിക്കൂര്‍ നേരത്തേയെത്തി മുന്‍ ബഞ്ചില്‍ ഇടം പിടിച്ചിരുന്നു ഈ മുതുമുത്തശ്ശി.
ശ്രദ്ധയോടെ ചോദ്യപേപ്പര്‍ വായിക്കുമ്പോഴാണ് തൊട്ടടുത്തിരുന്ന എണ്പതുകാരന് സഹപാഠി രാമചന്ദ്രന് ഉത്തരപേപ്പറിലേക്കു നോക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയത്. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയ ഒരു ചിത്രമായിരുന്നു. പേപ്പർ നോക്കിയാ വല്യപ്പനെ ഡീബാർ ചെയ്യണമെന്നുള്ള രസകരമായ കമെന്റുകൾ വരെ പ്രത്യക്ഷപ്പെട്ടു. പരീക്ഷാ ചുമതലക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോള്‍ വായനാ വിഭാഗത്തില്‍ ഫുള്‍ മാര്‍ക്ക്. 40ല്‍ 38 മാര്‍ക്കുണ്ട് കാര്‍ത്യായനിയമ്മയ്ക്ക്. കണക്കില്‍ മുഴുവന്‍ മാര്‍ക്കും. ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാര്‍ത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ജനുവരിയില്‍ വീട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ പ്രായം 96.
പഠിക്കണമെന്നു പറഞ്ഞതു തമാശയ്ക്കെന്നാണു സാക്ഷരതാ മിഷന് പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാല്‍ കാര്‍ത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തില്‍ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാന്‍ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷന് ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ഹരിഹരന് ഉണ്ണിത്താന് പറയുന്നു. തുല്യതാ പരീക്ഷയ്ക്കു മുന്‍പായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട്. വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോള്‍ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷന് തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം പാസായ മകള്‍ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോര്‍ട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്. കാർത്യായാനിയമ്മ ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലാം ഇതിനകം ഇടം പിടിച്ചു. താമസമില്ലാതെ ലോക മാധ്യമങ്ങളിൽ കേരളത്തിലെ ഈ “കൊച്ചുകുട്ടി” സ്ഥാനം പിടിക്കുമെന്നത് ഉറപ്പ്.
ശബരിമല പ്രശ്നത്തില്‍ എല്‍ഡിഎഫിനും എന്‍എസ്എസിനുമിടയില്‍ കുടുങ്ങി കേരള കോൺഗ്രസ് (ബി) ചെയർമാൻ ആര്.ബാലകൃഷ്ണപിള്ള. ബുധനാഴ്ച കൊല്ലത്ത് എല്‍ഡിഎഫ് രാഷ്ട്രീയവിശദീകരണയോഗത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച പിള്ള, ഇന്ന് പത്തനാപുരത്ത് എന്‍എസ്എസ് സ്ഥാപകദിനാഘോഷത്തില്‍ യുവതീപ്രവേശത്തെ എതിര്‍ക്കുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗമാണ് ആര്.ബാലകൃഷ്ണപിള്ള. രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്കൊപ്പവും.
‘അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബിജെപിയെ കണ്ട് അങ്ങനെയൊക്ക പറയുന്നവര്‍ അപകടത്തില്‍പ്പെടും..’ ഇതായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ പിള്ളയുടെ പ്രസംഗം. കൊല്ലത്തെ പ്രസംഗം എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് കൂടിയായ ആര്.ബാലകൃഷ്ണപിള്ളയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പിള്ള താലൂക്ക് യൂണിയന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതും ശബരിമല ആചാരസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും.
നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.
വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍ വില്‍സണും സഹോദരനും ഇവിടെയെത്തിയത്. ഇരുവരെയും ഒരുസംഘം കംബോഡിയന്‍ സൈനികരെയും എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു. വനത്തിനുള്ളില്‍ കടന്നെങ്കിലും, സായുധരായ മാഫിയകള്‍ പ്രദേശം കൈയടക്കിയിരിക്കുന്നതിനാല്‍, ഇവര്‍ക്ക് തിരികെപ്പോരേണ്ടിവന്നു.
വില്‍സണ്‍ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റര്‍ അകലെയാണ് ഡാനിയല്‍ ബോയര്‍ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നാണിത്. താന്‍ കണ്ടെത്തിയ വസ്തുക്കള്‍ക്ക് വിമാനാവശിഷ്ടങ്ങളോട് സാമ്യം മാത്രമല്ല, ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളുമായി അളവിലും സാമ്യമുണ്ടെന്ന് ഡാനിയല്‍ ബോയര്‍ പറഞ്ഞു. തന്റെ കണ്ടെത്തല്‍ പൂര്‍ണമായും ശരിയാണെന്നാണ് ബോയറിന്റെ അവകാശവാദം.
2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് മാസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തി വിമാനത്തെ മറ്റൊരു ദിശയിലേക്ക് പറത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നിലവിലുള്ള സങ്കല്പം. വിമാനം കാണാതായതു സംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അന്നുമുതല്‍ പരക്കുന്നുണ്ട്.
റഷ്യയാണ് വിമാനം തട്ടിയെടുത്തതെന്നും കസാഖിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്തെന്നുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിമാനത്തിന്റെ നാവിഗേഷന്‍ ഡേറ്റ ചോര്‍ത്തിയ വിമാന റാഞ്ചികള്‍, വിമാനം മറ്റൊരു ദിശയിലേക്ക് പറന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമിലെത്തിച്ചുവെന്നാണ് വാദം. കസാഖിസ്ഥാനില്‍ നിന്ന് പാട്ടത്തിനെടുത്ത കോസ്മോഡ്രോം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവര്‍ പറയുന്നതുപോലെ വിമാനം കംബോഡിയയിലെ കാടുകളില്‍ ഉണ്ടെങ്കില്‍ത്തന്നെ കംബോഡിയന്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ തിരച്ചില്‍ അസാധ്യമാണ് താനും.
ചാലക്കുടിയിൽ വീടിനുള്ളിലെ ഗോവണിയില്‍ നിന്ന് വീണ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുന്നപ്പിള്ളി പെരുമാനപ്പറമ്പിൽ വിപിന്റെ ഭാര്യ ഷാനി(39)യെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ് ഷാനിയെ അറസ്റ്റ് ചെയ്തത്.
ഇവരുടെ മകള്‍ ആവണിയെ സെപ്റ്റംബര്‍ 23ന് വീടിനകത്തു ഗോവണിയില്‍നിന്നു വീണു പരുക്കേറ്റനിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ദേഹത്തു മറ്റു മുറിവുകള്‍ കണ്ടത് അന്നേ സംശയത്തിനിടയാക്കിയിരുന്നു. ഗള്‍ഫില്‍നിന്നു സംസ്ക്കാരച്ചടങ്ങിനെത്തിയ പിതാവ് മരണകാരണം സംബന്ധിച്ച് സംശയം ഉന്നയിച്ചതോടെ ദുരൂഹതയേറി. ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക് മാനസികാസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോഴായിരുന്നു അറസ്റ്റ്.
പ്രളയക്കെടുതികളില്‍ നിന്നും കരകേറിയ കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി എഴുതിയ കുറിപ്പ് വൈറലാകുന്നു . തലസ്ഥാനത്ത് അഞ്ചാം ഏകദിനത്തിനായി റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ ആ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്ലിയുമുണ്ടായിരുന്നു.ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്ലി കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
‘കേരളത്തിലെത്തുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെയേറെ അതിമനോഹരമാണ് കേരളം.ഞാന്‍ എല്ലാവരേയും ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കാന്‍ ശുപാര്‍ശ ചെയ്യും.കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം.വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’
ഈ കുറിപ്പ് ഇപ്പോൾ ആരാധകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ .അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെയാണ് മത്സരം നടക്കുന്നത്.തലസ്ഥാനത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്