Latest News

സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കേരമാകെ ചർച്ചയായി. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു. അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും തുറന്നു പറയുകയും ചെയ്തു.

38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാർത്തകൾ ജയൻ ആദിത്യൻ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍‌ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ൽ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎൽഎ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു. എന്നേക്കാൾ വലിയ നടൻമാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ൽ എന്നെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടൻ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാൻ ഒരാൾക്ക് അടി കൊടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവർത്തിക്കുകയോ പറഞ്ഞു തീർക്കുകയോ ചെയ്യണമെങ്കിൽ ഞാനാണ് ചെയ്യേണ്ടത്.

അതിനു പിന്നിൽ പ്രമുഖരായ രണ്ട് നടൻമാർ ഉണ്ടായിരുന്നു. വളരെയധികം നേരം തർക്കിച്ചതിനു ശേഷമാണ് ഞാൻ അന്നു അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാൻ നിങ്ങൾ പറഞ്ഞാൽ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാൻ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാൾ പറഞ്ഞു.

അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വർക്കുകളെല്ലാം മുടങ്ങും. പല നിർമ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാൻ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎൽഎ എന്റെ പല വർക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആൾക്കാരുണ്ട്.

പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗർഭിണിയായ എന്റെ അനുജത്തിയും കേസിൽ പ്രതികളായി. എന്റെ അമ്മ മരിക്കാൻ‌ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎൽഎയുടെ വീട്ടിൽ ചെന്ന് മുപ്പതോളം പേരുടെ മുൻപിൽ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസിൽ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു– ആദിത്യന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധതക്യ സഹജമായ രോഗങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കേന്ദ്രമന്ത്രി സഭയില്‍ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വേ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2010ല്‍ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിക്കുന്നത്. സ്‌കൂള്‍ പഠനത്തിന് ശേഷം ബാംഗുളുരു സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ കത്തോലിക്കാ വൈദികനാകാന്‍ ചേര്‍ന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം സെമിനാരി വിട്ടു. പിന്നീട് ബോംബയിലെത്തി ചെറിയ ജോലികള്‍ക്ക് ചേര്‍ന്നു. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന അംഗം കൂടിയായ അദ്ദേഹം 1967ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാമതായി 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പുരില്‍ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയിലില്‍ കിടന്നുകൊണ്ടായിരുന്നു മത്സരം. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 1998 -2004 ലെ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ലഭിച്ചത്. പൊതുരംഗത്ത് വലിയ വിവാദങ്ങള്‍ക്കും ജോര്‍ജ് ഫെര്‍ണാണ്ടത് സാക്ഷിയായിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണം ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ 43 ഓവറില്‍ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്ലിയുമാണ്. പിന്നാലെ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു.

രോഹിത്താണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 77 പന്തുകളില്‍ നിന്നും 62 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. രോഹിത് 74 പന്തില്‍ നിന്നും 60 റണ്‍സെടുത്തു. റായിഡു 42 പന്തില്‍ നിന്നും 40 റണ്‍സും ദിനേശ് കാര്‍ത്തിക് 38 പന്തില്‍ നിന്നും 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

ന്യൂസിലൻഡ് ഉയർത്തിയ 244 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 39ൽ നിൽക്കെ 28 റൺസെടുത്ത ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ആറ് ഫോറുകളുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന ധവാനെ ട്രെണ്ട് ബോൾട്ട് റോസ് ടെയ്‍ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രണ്ടാം വിക്കറ്റിൽ രോഹിതും കോഹ്‍ലിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 49 ഓവറിൽ 243 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‍ലറും ടോം ലഥാമുമാണ് കിവീസിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ന്യൂസിലൻഡിന് 59 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ന്യൂസിലൻഡ് ടീം സ്കോർ പത്തിൽ നിൽക്കെ ഓപ്പണർ കോളിൻ മുൻറോയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സീനിയർ താരം എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചു. അമ്പാട്ടി റയിഡു ടീമിലുൾപ്പെട്ടിട്ടുണ്ട്. ദിനേശ് കാർത്തിക്കാണ് വിക്കറ്റിന് പിന്നിൽ ഇന്ന് ഗ്ലൗസണിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ സ്ഥാനം നഷ്ടപ്പെട്ടത് യുവ താരം വിജയ് ശങ്കറിനാണ്.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Also read… ജെസ്‌ന തിരോധാനം, നിര്‍ണായക വിവരങ്ങള്‍ നല്‍കി കര്‍ണാടക പോലീസ്; ജെസ്‌ന ജീവനോടെയിരിക്കുന്നു ? അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കും പങ്ക്

മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പല തെളിവുകള്‍ കണ്ടെത്തിയിട്ടും ജെസ്‌ന മരിയ ജെയിംസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോഴിതാ ജെസ്‌ന ജീവനോടെയുണ്ടെന്നുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് കര്‍ണാടക പോലീസാണ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.

സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചാണ്.കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. അയാം ഗോയിങ് ടു ഡൈ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.

നാല് വിവാഹം കഴിച്ചെന്നുള്ള പ്രചാരണങ്ങള്‍ക്കു ശക്തമായ മറുപടിയുമായി നടന്‍ ആദിത്യന്‍. കഴിഞ്ഞ ദിവസം നടി അമ്പിളി ദേവിയെ വിവാഹം കഴിച്ചതിനുപിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെറുതല്ല.

എന്നാല്‍, താന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ക്കുപിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണെന്ന് ആദിത്യന്‍ പറയുന്നു.ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയിലുണ്ടെന്നും ഇനിയും കുപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന്‍ പറയുന്നു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും.

തിരുവനന്തപുരത്തു നിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണെന്നും ആദിത്യന്‍ വെളിപ്പെടുത്തുന്നു.18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്. നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും ആദിത്യന്‍ പറഞ്ഞു.

ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയല്‍ നടിയാണ് എന്റെ ആദ്യ ഭാര്യ. അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് വിവാഹമോചിതനാവുന്നത്. അതിന് ശേഷമാണ് ഈ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് നന്നായി അറിയാമെന്നും ആദിത്യന്‍ പറയുന്നു.

2013 മുതല്‍ സ്വസ്ഥത എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ ആദ്യ ഭാര്യയുടെ ഭാഗത്ത് നിന്ന് എന്നെ ദ്രോഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എനിക്ക് ജീവിതം കൈ വിട്ടുപോകാന്‍ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച് അവര്‍ അവരുടെ വഴിനോക്കി പോയി. പിന്നീടാണ് എനിക്ക് കണ്ണൂരില്‍ നിന്നും ഒരു ആലോചന വരുന്നത്. എല്ലാം വാക്കാലുറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്നങ്ങള്‍ ഞാനറിയുന്നത്. അങ്ങനെ അതില്‍ നിന്നും പിന്മാറിയെന്നും ആദിത്യന്‍ വ്യക്തമാക്കി.

ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം ചർച്ചയായ സാഹചര്യത്തിൽ, പുതിയ വെളിപ്പെടുത്തലുമായി ആദിത്യൻ. തനിക്ക് 15 വർഷം മുമ്പേ അമ്പിളിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ ആ പ്രണയത്തെക്കുറിച്ച് തുറന്നുപറയാൻ സാധിച്ചിരുന്നില്ലെന്ന് ആദിത്യൻ വെളിപ്പെടുത്തി. പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യന്റെ തുറന്നുപറച്ചിൽ.

ആദിത്യന്റെ വാക്കുൾ ഇങ്ങനെ:

പതിനെട്ട് വർഷം മുമ്പേ എനിക്ക് അമ്പിളിയെ എനിക്കറിയാം. ഞങ്ങളൊരുമിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റലും ആള് വളരെ സൈലന്റാണ്. എനിക്ക് അമ്പിളിയോട് പതിനഞ്ച് വർഷം മുമ്പേ പ്രണയം തോന്നിയിരുന്നു. അമ്പിളിയുടെ അച്ഛനും എന്നെ ഇഷ്ടമായിരുന്നു. ഞങ്ങൾ വിവാഹിതരാകണമെന്ന് ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. പക്ഷെ ഞാനെന്റെ പ്രണയം തുറന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അയാളുമായുള്ള ജീവിതത്തിൽ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേർ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തതോടെയാണ് ഇവർ വേർപിരിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളിൽ ചാർത്താൻ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്ല്യാണം കഴിഞ്ഞ് മണ്ഡപത്തിൽ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാൻ ആദ്യം പോയത് ഡാൻസ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാൾ ഞങ്ങളൊരുമിച്ചാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നർത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ ഞാനും എന്നും ഒപ്പമുണ്ടാകും. ചിലർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങൾ ഒരുമിച്ച് അവഗണിക്കുകയാണ്. മുന്നിൽ കൈവിട്ടുപോയി എന്ന് ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്.

15 വർഷം മുമ്പ് ആദിത്യൻ പ്രണയം തുറന്നുപറഞ്ഞിരുന്നെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്ന് അമ്പിളിയും പ്രതികരിച്ചു.

ചുറ്റിവരിഞ്ഞ തുമ്പികൈയിൽ ജീവനുവേണ്ടി പിടയുന്ന ഭർത്താവ്. നിലവിളികേട്ട് അടുക്കളയിൽ നിന്ന് ഇറങ്ങിനോക്കിയപ്പോൾ രജനി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആന ഭർത്താവിനെ തുമ്പികയ്യിൽ ചുഴറ്റിയെടുത്ത് നിലത്തടിയ്ക്കാൻ നിൽക്കുന്നു. പിന്നെ എങ്ങനെയെങ്കിലും ഭർത്താവിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയെ രജനിയ്ക്കുള്ളായിരുന്നു.

സ്വന്തം ജീവൻ പോലും പണയംവെച്ച് കയ്യിൽകിട്ടിയ വടിയെടുത്ത് രജനി ആനയെ ആഞ്ഞടിച്ചു. തലങ്ങും വിലങ്ങും തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. താഴെ വീണ ഭർത്താവിനെ ചവിട്ടിയരയ്ക്കും മുമ്പ് രജനി വലിച്ചിഴച്ച് രക്ഷപെടുത്തു. സിനിമയെവെല്ലുന്ന സാഹസികത നടന്നത് കൊല്ലം അഞ്ചലിലാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഉത്സവം കഴിഞ്ഞ് ദേവസ്വംബോർഡിന്റെ ആനയെ തളച്ചത് സുരേഷിന്റെ പറമ്പിലാണ്. ആനയെ തളച്ച് പാപ്പാൻ പോയസമയത്താണ് ആനയ്ക്ക് കുടിക്കാൻ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടൻ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ സുരേഷിന്റെ കാലിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിൽ ചികിൽസയിലാണ്. തുടയെല്ല് പൊട്ടിയെങ്കിലും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടില്ലല്ലോയെന്ന സമാധാനത്തിലാണ രജനി. പനയഞ്ചേരി എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് രജനി.

‘പേരൻപ്’ മഹത്തായ സ്നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്. അതിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രീമിയർ ഷോയിൽ മമ്മൂട്ടിയും സംവിധായകൻ റാമും മറ്റ് അണിയറപ്രവർത്തകരും എത്തി. ഇതോടൊപ്പം മലയാളസിനിമയിലെ താരങ്ങളും സംവിധായകരും ചേർന്നതോടെ പ്രീമിയർ ഷോ ആഘോഷം തന്നെയായി. ഷോയ്ക്ക് ശേഷം നടത്തിയ പരിപാടിയിൽ എന്തുകൊണ്ട് മമ്മൂട്ടിയെ പേരൻപിൽ തിരഞ്ഞെടുത്തു എന്ന് പലരും ചോദിച്ചു. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ പറഞ്ഞത് ഇങ്ങനെ;

ഞാൻ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുൻസിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകർക്കാണ്- താരത്തിന്റെ വാക്കുകൾ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്.

രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപിനെ വാഴ്ത്തുന്നത്. പത്തുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അതിനേക്കാളുപരി ഇതിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്നുള്ളത് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സംസാരവിഷയമാണ്.

ഒരു തമിഴ് ചാനൽ നടത്തിയ ടോക്ക് ഷോയിൽ നിർമാതാവ് പിഎൽ തേനപ്പനാണ് താരത്തിന്റെ സാന്നിധ്യത്തിൽവെച്ച് ഇത് പറയുന്നത്. പേരൻപിൽ അഭിനയിച്ചതിന് ഇതുവരെയും പ്രതിഫലം വാങ്ങിയിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതത്തോടെയാണ് അവതാരക കാരണം ചോദിക്കുന്നത്. കാശ് വാങ്ങാതെ പടം ചെയ്യാനും മാത്രം വിശ്വാസം ഉണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ. “കഥ പുടിച്ചുപോച്ച്, എല്ലാ പടവും കാശുക്കാകെ പണ്ണ മുടിയാത്” (കഥ ഇഷ്ടമായി, എല്ലാ സിനിമയും കാശിന് വേണ്ടി ചെയ്യാൻസാധിക്കില്ല) – എന്ന് തമിഴിൽ തന്നെ മറുപടി പറഞ്ഞതും വൈറലാണ്. അതിനോടൊപ്പമാണ് ഇന്നത്തെ മറുപടിയും തരംഗമായിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിവാദത്തില്‍ ബി.ജെ.പി നടത്തിയ സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നടത്തിയ ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ളതായിരുന്നു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേദ്യോത്തരവേളയില്‍ ഹര്‍ത്താല്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കലാപം ലക്ഷ്യംവെച്ച് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ത്താലിനിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഒരു പങ്കും വഹിക്കാത്തവരാണ് ബോധപൂര്‍വം ഹര്‍ത്താല്‍ നടത്തുന്നത്. കാസര്‍കോട് മഞ്ചേശ്വരത്ത് ബി.ജെ.പി വര്‍ഗീയ കലാപനീക്കം നടത്തിയതായി കണ്ടെത്തിയിരുന്നു. പോലീസിന്റെ ജാഗ്രതാ പൂര്‍ണമായ നീക്കമാണ് കലാപനീക്കം പൊളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 28.43 ലക്ഷം രൂപയും സ്വകാര്യ മുതല്‍ നശിപ്പിച്ച വകയില്‍ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കിയെന്നും പിണറായി ചൂണ്ടിക്കാണിച്ചു. അതേസമയം മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളെ വലയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ചൂണ്ടിക്കാണിച്ചു.

RECENT POSTS
Copyright © . All rights reserved